മാധ്യമങ്ങളിലെ പെൺ നീതിക്കായൊരു കൂട്ടായ്‌മ
മാധ്യമങ്ങളിലെ പെൺ നീതിയ്‌ക്കായൊരു കൂട്ടായ്‌മ
സ്ത്രീകളുടേതായ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നത് വാര്‍ത്തകളിലൂടെയാണ്. ഈ വാര്‍ത്തകള്‍ക്ക് പിന്നിലെ സ്ത്രീകളായ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെടാതെ പോകാറാണ് പതിവ്. എന്നാൽ സംസ്ഥാനത്താകെയുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തു കൂടാനും വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും വേദിയൊരുക്കുന്നതായിരുന്നു തിരുവനന്തപുരത്ത് നടന്ന വനിതാ മാധ്യമ പ്രവര്‍ത്തക കോൺക്ലേവ്. രാജ്യത്തു തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കോൺക്ലേവ് നടക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കേരള പത്ര പ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയ വനിതാ പത്ര പ്രവര്‍ത്തക കോൺക്ലേവ് ഫെബ്രുവരി 18, 19 തിയ്യതികളില്‍ തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളിലാണ് നടന്നത്.
മറ്റുള്ളവരുടെ നീതിക്കു വേണ്ടി വാദിക്കുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തം സ്ഥാപനത്തില്‍ നേരിടുന്ന നീതി നിഷേധം കാണാതെ പോകരുതെന്നും മാധ്യമ സ്ഥാപനങ്ങള്‍ ലിംഗ നീതിയും സമത്വവും ഉറപ്പു വരുത്തണമെന്നും കോൺക്ലേവ് കോൺക്ലേവ് ഉദ്ഘാടനം ചെയ്‌തു കൊണ്ട് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2025 മാര്‍ച്ചോടെ എല്ലാ സ്ഥാപനങ്ങളിലും പോഷ് ആക്‌ട് പ്രകാരമുള്ള ആഭ്യന്തര സമിതികള്‍ രൂപികരിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമൊണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാൽ പത്ത് മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ റാണാ അയ്യൂബ്, മായ മിശ്ര, അനിത പ്രതാപ്, മീന കന്ദസ്വാമി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. നിര്‍ഭയ പത്രപ്രവര്‍ത്തനത്തെയും അന്വേഷണാത്മക റിപ്പോർട്ടിംഗിന്റെ വെല്ലുവിളികളെയും കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. മാധ്യങ്ങളിലെ ലിംഗ പ്രാതിനിധ്യം, വാര്‍ത്തയിലെ സ്ത്രീകളുടെ ചിത്രീകരണം, പത്രപ്രവര്‍ത്തനത്തിലെ വെല്ലുവിളികള്‍, മാധ്യമങ്ങളുടെ വികസിച്ചു കൊണ്ടിരിക്കുന്ന പങ്ക്, ഗവേഷണാധിഷ്‌ഠിത പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി കോൺക്ലേവ് വിശാലമായ വേദിയൊരുക്കി. വാര്‍ത്തകളില്‍ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവല്‍ക്കരിക്കാതെ വസ്‌തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വാര്‍ത്തകളില്‍ ലിംഗനീതി ഉറപ്പാക്കുന്നതിന് പുതു തലമുറ തിരുത്തല്‍ ശക്തിയാകണം, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തു ചേരാന്‍ പൊതു ഇടം വേണം, അമ്മമാരായ മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലെടുക്കുന്നതിന് സഹായകമായി ക്രഷ് സംവിധാനം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയർന്നു.
രാജ്യത്തുടനീളമുള്ള പ്രമുഖ പത്ര പ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ നിന്നുള്ള ജേർണലിസം വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഇരുൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചകളെ അടിസ്ഥാനമാക്കി സമഗ്ര റിപ്പോർട്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കും.