മാലിന്യമല്ലിത്, ഇരട്ടയാര്‍ മാണിക്യം

മാലിന്യമല്ലിത്, ഇരട്ടയാര്‍ മാണിക്യം
അജിത കെ ജി
ഐ പി ആര്‍ ഡി

മാലിന്യത്തില്‍ നിന്നും പണമുണ്ടാക്കുന്ന മാന്ത്രിക വിദ്യ – കഷ്‌ടപ്പാടുകളെ അതിജീവിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നേടിയെടുത്ത ഈ വിജയമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടത്. മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തിനു തന്നെ മാതൃകയായിരിക്കുകയാണ് ഇരട്ടയാർ പഞ്ചായത്ത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പഞ്ചായത്തിനെ പരാമര്‍ശിച്ചതോടെയാണ് ഇരട്ടയാർ ദേശീയ തലത്തില്‍ തിളങ്ങിയത്.

പെട്ടെന്നുണ്ടായ വിജയമല്ല ഇത്. 2017-ല്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ താക്കീത് ലഭിച്ച പഞ്ചായത്ത് ഇന്നിപ്പോൾ അതേ വിഷയത്തില്‍ ദേശീയ പ്രശംസ നേടിയെന്നത് ചെറിയ കാര്യമല്ല. ഇരട്ടയാറിന്റെ ഹരിത സൈന്യമായ ഹരിതകര്‍മ്മസേനയും ഗ്രാമ പഞ്ചായത്തും പൊതു സമൂഹവും ഉള്‍പ്പെടെ ഒരു നാടിന്റെയാകെ വര്‍ഷങ്ങളുടെ പ്രയത്നം ഈ വിജയത്തിനു പിന്നിലുണ്ട്.

ഇന്നിപ്പോൾ മികച്ച രീതിയിലാണ് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണം. 5030 വീടുകളില്‍ നിന്നും 495 സ്ഥാപനങ്ങളില്‍ നിന്നുമാണ് ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം. ഓരോ മാസവും നാലര മുതല്‍ ആറു ടൺ വരെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഹരിത കലണ്ടര്‍ പ്രകാരം യഥാ സമയം തുണി, ചില്ല്, ഇലക്ട്രോണിക് മാലിന്യം, ചെരിപ്പ്, ബാഗ്, തെര്‍മോക്കോള്‍ തുടങ്ങി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നു. റിസോഴ്‌സ് പേഴ്‌സൺ എബി വര്‍ഗീസിന്റെ മേൽനോട്ടത്തിൽ 14 വാര്‍ഡുകളിലായി 26 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഒരേ മനസ്സോടെ കർമ്മ നിരതരായിരിക്കുന്നത്. മാലിന്യ ശേഖരണം അടക്കമുള്ളവയിലൂടെ ഓരോ മാസവും ഇവര്‍ക്ക് 10,000 മുതല്‍ 25,000 രൂപവരെ വരുമാനം കണ്ടെത്താനും സാധിക്കുന്നുണ്ട്. 2021-മുതല്‍ 2024 ഡിസംബര്‍ വരെ ഇരട്ടയാർ ഹരിത കര്‍മ്മ സേന ശേഖരിച്ചത് 210 ടൺ പ്ലാസ്റ്റിക് ഉള്‍പ്പെടെ 406 ടൺ അജൈവ പാഴ് വസ്‌തുക്കളാണ്.

ഹരിതകേരള മിഷന്റെ നിര്‍ദേശ പ്രകാരം പ്രാരംഭത്തിലെ പോരായ്‌മകൾ പരിഹരിച്ച് 2020ലാണ് ഹരിതകര്‍മ്മസേന കൺസോർഷ്യം രൂപീകരിച്ച് അംഗങ്ങള്‍ക്ക് പരിശീലനം നൽകി ചിട്ടയായ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന വാതില്‍പ്പടി സേവനം നൽകുന്നു. യൂസര്‍ ഫീ ഇനത്തിലും പാഴ് വസ്‌തുക്കൾ കയറ്റി അയക്കുകയും ചെയ്‌തു ലഭിക്കുന്ന തുകയില്‍ 90% വീതിച്ചു നൽകുന്നു. 10% തുക കോര്‍പ്പസ് ഫണ്ട് ആയി കൺസോർഷ്യം അക്കൗണ്ടില്‍ സൂക്ഷിച്ച് ഇത് ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ബോണസായും സേനാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രാഥമിക ചെലവുകൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. അംഗങ്ങളെ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച നിലവാരത്തില്‍ അജൈവ പാഴ് വസ്‌തുക്കൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ആര്‍.ആര്‍.എഫ് ഫെസിലിറ്റിയാണ് ഇരട്ടയാറിലുള്ളത്. ക്ലീന്‍ കേരള കമ്പനിക്ക് ബദല്‍ സംവിധാനമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. സമീപ പഞ്ചായത്തുകളില്‍ നിന്നും തരം തിരിച്ച പാഴ് വസ്‌തുക്കൾ വില നൽകി സ്വീകരിച്ച് ആര്‍.ആര്‍.എഫില്‍ എത്തിച്ചു വീണ്ടും തരം തിരിച്ച് റീസൈക്കിളിങ്ങിന് വിവിധ കമ്പനികള്‍ക്ക് കൈമാറി, അധിക വരുമാനം.നേടുന്നുമുണ്ട്. അധിക വരുമാനം ലഭിക്കുന്നതിന് കുടുംബ ശ്രീയുടെ സഹകരണത്തോടെ തൊഴിലുറപ്പ് ബോര്‍ഡ് നിര്‍മാണ സംരംഭ യൂണിറ്റും സൂക്ഷ്‌മ സംരംഭമായി രജിസ്റ്റര്‍ ചെയ്‌താണ് പ്രവര്‍ത്തനം.

ഇരട്ടയാർ ബ്രാന്‍ഡ് ജൈവവളവും

വീടുകളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റും ജൈവ മാലിന്യവും ഇപ്പോള്‍ ശേഖരിച്ചു വരുന്നുണ്ട്. ഇവ ഏഴു പ്ലാന്റുകളുള്ള തുമ്പൂര്‍മുഴി യൂണിറ്റിലും ഒപ്പം വിന്‍ഡ്രോ കമ്പോസ്റ്റിങ്ങിലും എത്തിച്ച് ശാസ്ത്രീയ രീതിയില്‍ സംസ്‌കരിച്ച് ജൈവ വളമാക്കി മാറ്റുന്നു. ഈ ജൈവവളം ഇരട്ടയാറിന്റെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കാനുള്ള നടപടികളാരംഭിച്ചിരിക്കുകയാണ് പഞ്ചായത്ത്. ഹരിത കേരളം മിഷന്‍ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന്റെ അഞ്ച് ലക്ഷം രൂപ ധന സഹായത്തോടെയാണ് കമ്പോസ്റ്റിങ്ങ് യൂണിറ്റ് ആരംഭിച്ചത്. പ്രതിദിനം 150 മുതല്‍ 300 കിലോ ജൈവമാലിന്യം സംസ്‌കരണം നടത്തുന്നു.

അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും മാലിന്യം വലിച്ചെറിയലിനുമെതിരെ ഗ്രാമപഞ്ചായത്ത് കര്‍ക്കശമായി നിയമ നടപടികള്‍ നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഇതിനായി കൈകോർക്കുന്നു. ഇന്നിപ്പോൾ നിരവധി തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഇരട്ടയാറിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കാന്‍ ഇവിടെയെത്തുന്നുണ്ട്. ഇരട്ടയാറിന്റെ ഹരിതകര്‍മ സേന പരിശീലകരായി മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ എത്തി മൂല്യവര്‍ധിത തരം തിരിക്കല്‍ പരിശീലനം നൽകുന്നുമുണ്ട്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും ഇരട്ടയാറിന് ലഭിച്ചിട്ടുണ്ട്.