കൊച്ചി പഴയ കൊച്ചിയല്ല ബ്രഹ്‌മപുരവും

കൊച്ചി പഴയ കൊച്ചിയല്ല ബ്രഹ്‌മപുരവും
അമല്‍.കെ.വി
ഐ പി ആര്‍ ഡി

നിലയ്ക്കാത്ത ഫയര്‍ എഞ്ചിനുകളുടെ ശബ്‌ദം, ആളിപ്പടരുന്ന തീ, തീക്കൂനയില്‍ നിന്ന് ഉയരുന്ന കറുത്ത പുകപടലങ്ങള്‍… ബ്രഹ്മപുരമെന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ ഇവയാകും. ശരിയാണ്. 2023-മാര്‍ച്ചില്‍ ബ്രഹ്‌മപുരം ഒരു ദുരന്തഭൂമിയായിരുന്നു. എന്നാൽ രണ്ട് വര്‍ഷം പിന്നിടുമ്പോൾ ഇവിടം പ്രതീക്ഷയുടെ ഭൂമിയാണ്.

ചില കാര്യങ്ങള്‍ അങ്ങനെയാണ്, കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് തോന്നും. അസാധ്യമായതിനെ സാധ്യമാക്കുമ്പോഴാണ് ചരിത്രങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നത്. അത്തരത്തില്‍ നോക്കിയാല്‍ ആധുനിക കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാകും ബ്രഹ്‌മപുരം. അപകട ശേഷം സംസ്ഥാന സര്‍ക്കാര്‍ ഒരു ഉറപ്പ് കൊച്ചിക്ക് നൽകിയിരുന്നു. അറബിക്കടലിന്റെ റാണിയായ കൊച്ചി നഗരത്തിന്റെ പൂങ്കാവനമായി ബ്രഹ്‌മപുരത്തെ മാറ്റുമെന്ന്. അക്ഷരാര്‍ഥത്തില്‍ ആ വാക്ക് പാലിക്കപ്പെടുകയാണ്.

നാടിനെയാകെ ഭയാശങ്കയിലാക്കി പുകഞ്ഞു കത്തിയ മാലിന്യ മലകള്‍ ഇന്ന് അവിടെയില്ല. പകരം പ്രതീക്ഷയുടെ പുല്‍ നാമ്പുകളും കര്‍മ്മ ശേഷിയുടെ നേർക്കാഴ്‌ചയുമാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. വര്‍ഷങ്ങളായി കുന്നുകൂടിയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്ന ബയോ മൈനിങ് പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആകെ കണക്കാക്കിയ 8,43,000 മെട്രിക് ട മാലിന്യത്തില്‍ 6,08,325 മെട്രിക് ട മാലിന്യം ഇതിനോടകം സംസ്‌കരിച്ചു. അതായത് 75 ശതമാനത്തിനു മുകളിലാണ് പ്രവര്‍ത്തന പുരോഗതി. ഇതിലൂടെ 18 ഏക്കര്‍ സ്ഥലമാണ് വീണ്ടെടുത്തത്. ആകെയുള്ള 39 ഏക്കര്‍ സ്ഥലത്തിന്റെ 46 ശതമാനമാണിത്.

തീ പിടിത്തത്തിനു ശേഷം നഗര മാലിന്യത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ജന പ്രതിനിധികളും വിവിധ വകുപ്പുകളും ഏജന്‍സികളും സ്ഥാപനങ്ങളും ഒറ്റക്കെട്ടായി നില കൊണ്ടപ്പോള്‍ വന്ന മാറ്റങ്ങളാണിത്. വീണ്ടെടുത്ത 18 ഏക്കറിന്റെ ഒരു വശത്ത് സി.ബി.ജി (കംപ്രസ്‌ഡ് ബയോ ഗ്യാസ്) പ്ലാന്റിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ പ്രതി ദിനം 150 ടൺ മാലിന്യം സംസ്‌കരിച്ച് 15 ടൺ ബയോഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഉൽപാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ കൊച്ചിന്‍ റിഫൈനറിയില്‍ എത്തിച്ച് ഉപയോഗിക്കും വിധമാണ് പദ്ധതിയുടെ രൂപകൽപന.

വീണ്ടെടുത്ത സ്ഥലത്തിന്റെ മറ്റൊരു ഭാഗത്ത് വിശാലമായ കളിക്കളം ഒരുങ്ങി കഴിഞ്ഞു. വോളിബോള്‍ കോർട്ടും ക്രിക്കറ്റ് പിച്ചുമാണ് ഇതിനകം പൂര്‍ത്തിയായത്. പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ അവിടെ ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കളിക്കളത്തിന് തൊട്ടടുത്തായി മനോഹരമായ ഉദ്യാനവും ക്രമീകരിച്ചിട്ടുണ്ട്.

ബ്രഹ്‌മപുരം മാസ്റ്റര്‍ പ്ലാന്റ്

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും ചേർന്ന് തയ്യാറാക്കിയ 706.55 കോടിയുടെ ബ്രഹ്‌മപുരം മാസ്റ്റര്‍ പ്ലാനിന് കൊച്ചി കോര്‍പറേഷന്‍ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ബയോ മൈനിങ്ങിലൂടെ വീണ്ടെടുത്ത പ്രദേശത്ത് നടപ്പിലാക്കുന്ന പ്ലാനില്‍ ആര്‍ഡി.എഫ് പ്ലാന്റ്, മാലിന്യ ഊര്‍ജോല്‍പാദന പ്ലാന്റ്, വിന്‍ഡ്റോ കമ്പോസ്റ്റ് പ്ലാന്റ്, കെട്ടിട നിര്‍മ്മാണ പൊളിക്കല്‍ മാലിന്യ പുനരുപയോഗ പ്ലാന്റ്, വിജ്ഞാന കേന്ദ്രം, വെയ് ബ്രിഡ്‌ജും സുരക്ഷാ പ്ലാനുകളും, വാഹന പരിപാലന സൗകര്യം, ഉള്‍ റോഡുകള്‍, പെരിഫറല്‍/റിങ് റോഡ്, ഗ്രീന്‍ ബെല്‍റ്റ്, പൊതു സൗകര്യങ്ങള്‍, വിശ്രമ മുറി, പൊതു വിനോദ സ്ഥലം, തെരുവു വിളക്കുകളും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും, ജല വിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, ലീച്ചെറ്റ് സംസ്‌കരണ പ്ലാന്റ് , സോളാര്‍ പ്ലാന്റ് തുടങ്ങിയ അതി വിപുലമായ സൗകര്യങ്ങളാണ്. മാസ്റ്റര്‍ പ്ലാനില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ പരിശോധിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതെ, ബ്രഹ്‌മപുരത്തെ ഒരവസരമായാണ് സര്‍ക്കാര്‍ കണ്ടത്. മാലിന്യമുക്ത നവകേരളം എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അവസരമായി. ബ്രഹ്‌മപുരത്ത് മാത്രമല്ല മാലിന്യക്കൂനകള്‍ ഇല്ലാതാവുന്നത്, കേരളമാകെ ഇത്തരമൊരു വലിയ കാമ്പയിന്റെ ഭാഗമാവുകയാണ്. തൃശൂരിലെ ലാലൂര്‍, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിലെ 59 മാലിന്യക്കൂനകളില്‍ 24 എണ്ണവും പൂർണമായി വൃത്തിയാക്കി ആ സ്ഥലം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബ്രഹ്‌മപുരം ഉള്‍പ്പെടെ 10 സ്ഥലങ്ങളില്‍ ഈ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 25 സ്ഥലങ്ങളില്‍ പ്രവൃത്തി ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ നമുക്കാകും.

സംസ്ഥാനത്തെ ആകെ മുന്നേറ്റത്തിനൊപ്പം കൊച്ചിയിലും വലിയ പുരോഗതിയാണ് കൈവരിക്കാന്‍ കഴിഞ്ഞത്. മാലിന്യം വലിച്ചെറിയുക, ബ്രഹ്‌മപുരത്ത് തള്ളുക എന്ന മനോഭാവത്തില്‍ നിന്ന് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലേക്ക് കൊച്ചി മാറി വരുകയാണ്. ഡോര്‍ ടു ഡോര്‍ കളക്ഷന്‍ 93.62 ശതമാനത്തിലേക്ക് ഉയർന്നു. 2023 മാര്‍ച്ചില്‍ വെറും രണ്ട് മെറ്റീയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ ഉണ്ടായിരുന്നത് 2025-ല്‍ 60 എണ്ണമായി ഉയർന്നു. 2120 പരിശോധനകള്‍ നടത്തുകയും 1,39,62941 രൂപ പിഴ ഈടാക്കുകയും ചെയ്‌തിട്ടുണ്ട്.