മാലിന്യ മുക്തമായ തലസ്ഥാന നഗരിക്ക്

മാലിന്യ മുക്തമായ തലസ്ഥാന നഗരിക്ക്
ആര്യ രാജേന്ദ്രന്‍
മേയര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം നഗരത്തിന്റെ ജീവധമനിയായ നീരൊഴുക്കുകളുടെ സുഗമമായ സഞ്ചാരത്തിനും അവ മാലിന്യ മുക്തമാക്കുന്നതിനും കോര്‍പ്പറേഷന്‍ പ്രതിജ്ഞാ ബദ്ധമാണ്. അവയില്‍ പ്രധാനം ഉദ്ദേശ്യം 6.8 കിലോമീറ്റര്‍ ദൂരമുള്ള ആമയിഴഞ്ചാന്‍ തോടാണ്. കനകക്കുന്ന് ഒബ്‌സര്‍വേറ്ററി കുന്ന് പരിസരത്ത് നിന്ന് തുടങ്ങി പാളയം, ബേക്കറി ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരം ചേർന്ന് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പാലത്തിന് അടിയില്‍ക്കൂടിയും പിന്നീട് പഴവങ്ങാടി വഴി കൈതമുക്ക് ഉപ്പിലാംമൂട് പാലം മുതല്‍ പാറ്റൂര്‍ വഴി ഉള്ളൂര്‍ തോട്ടിൽ ചേരുന്നു. ഈ ഭാഗങ്ങളില്‍ ഫ്‌ളോട്ടിംഗ് വേസ്റ്റ് ശേഖരിക്കുന്നതിന് അഞ്ച് ട്രാഷ് ബൂമുകളും രണ്ട് മെറ്റല്‍ മെഷുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാലിന്യം ശേഖരിച്ച് മാറ്റുന്നതിനായി നഗര സഭ ജീവനക്കാര്‍ക്ക് പുറമെ പ്ലാസ്റ്റിക് ഫിഷറിന്റെ 22 മുഴുവന്‍ സമയ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോടിന്റെ കെ.എസ്.ആര്‍.ടി.സി, തകരപ്പറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍ ജനശക്തി നഗര്‍, കണ്ണമ്മൂല ഭാഗങ്ങളില്‍ നഗരസഭ ട്രാഷ് ബൂം സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വെ ഭാഗത്തിന് തൊട്ടു മുമ്പ് കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പിന് സമീപവും മെറ്റര്‍ മെഷുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ആമയിഴഞ്ചാന്‍ തോടിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തുന്നത് തടയാന്‍ 2022-ലാണ് നഗര സഭയും പ്ലാസ്റ്റിക് ഫിഷര്‍ എന്ന ഏജന്‍സിയും ചേർന്ന് ട്രാഷ് ബൂം സ്ഥാപിച്ചത്. നാളിതുവരെ 176.3 ടൺ റീസൈക്കിള്‍ ചെയ്യാന്‍ ആവാത്തതും പുനരുപയോഗിക്കാവുന്നതുമായ അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചു. 2024 ജനുവരി മുതല്‍ മാത്രം ഇതുവരെ പ്രതിദിനം 23 ജീവനക്കാരെ മുഴുവന്‍ സമയം ഉപയോഗിച്ച് ശേഖരിച്ച് സംസ്‌കരിച്ചത് 72 ടൺ മാലിന്യമാണ്. ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്ന വാര്‍ഡുകളില്‍ വിവിധ ലൊക്കേഷനുകളിലായി മാലിന്യ സംസ്‌കരണത്തിനായി മിനി എം.സി.എഫുകള്‍, കണ്ടെയ്‌നർ മിനി എം.സി.എഫുകള്‍, എം.സി.എഫുകള്‍, തുമ്പൂര്‍മുഴി യൂണിറ്റുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ കൃത്യമായി മാലിന്യം ശേഖരിക്കുന്നുമുണ്ട്. ഇതിനിടെ 2024 ജൂലൈ 13ന് ആമയിഴഞ്ചാന്‍ തോടിലെ റെയില്‍വെയുടെ ഭാഗം വൃത്തിയാക്കുന്നതിനിടെ റെയില്‍വെയുടെ കരാര്‍ ശുചീകരണത്തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ സംഭവം ഉണ്ടായി. റെയില്‍വെയുടെ ഭാഗം ശുചീകരിക്കുന്നതിനായി പല തവണ റെയില്‍വെക്ക് കത്ത് നൽകിയിരുന്നതാണ്. റെയില്‍വെയുടെ അധീനതയിലുള്ള ടണലിലെ മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം റെയില്‍വെയ്ക്കാണ്. എന്നാൽ റെയില്‍വെയുടെ ഭാഗം എത്തുന്നതിന് മുമ്പും അത് കഴിഞ്ഞുമുള്ള ഭാഗങ്ങളില്‍ നഗര സഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം കൃത്യമായി തന്നെ നടന്നിരുന്നു. അപകട മരണത്തിന് ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് നഗര സഭയുടെ നേതൃത്വത്തില്‍ നടത്തിയത്.

രാജാജി നഗറില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്

രാജാജി നഗര്‍ പാലത്തിന് മധ്യ ഭാഗത്തിന് സമീപവും രാജാജി നഗര്‍ അവസാനിക്കുന്ന ഭാഗത്തും പുതുതായി ട്രാഷ്ബൂം സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നു. രാജാജി നഗര്‍ കോംപാക്‌ട് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ രാജാജി നഗറിലെ 856 വീടുകള്‍ക്കും 71 സ്ഥാപനങ്ങള്‍ക്കും പ്ലാന്റിന്റെ പ്രയോജനം ലഭിക്കും. അപകടകരമായ സാഹചര്യങ്ങളില്‍ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അവ ബോധം ഉണ്ടാക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും ഫയര്‍ ആന്റ് സേഫ്റ്റിയുടെ സഹായത്തോടു കൂടി പരിശീലനം നല്‍കി. രാജാജി നഗറില്‍ എല്ലാ സംവിധാനങ്ങളോടും കൂടിയ 1470 ചതുരശ്രയടി ഉള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറും രണ്ടെണ്ണത്തിന് ഭരണാനുമതിയും ആയിട്ടുണ്ട്.

25 ഫേസ് ഡിറ്റെക്ഷന്‍ എ ഐ ക്യാമറകള്‍ സ്‌മാർട്ട് സിറ്റിയുടെ സഹായത്തോടെ ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്ന വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ നിന്നുമുള്ള മാലിന്യം, കടകളില്‍ നിന്നുമുള്ള മാലിന്യം എന്നിവ ജൈവ, അജൈവ മാലിന്യങ്ങളായി തരം തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും സൗകര്യം ഒരുക്കുന്നതിനും ദ്രവ മാലിന്യം സംസ്‌കരിക്കുന്നതിനും കെ.എസ്.ആർ.ടി.സിക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് പരിസരങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ബിന്നുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദേശം നല്‍കി തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

അനധികൃത മാലിന്യ ശേഖരണം തടയും

മുഴുവന്‍ വീടുകളുടെയും, വാണിജ്യ സ്ഥാപനങ്ങളുടേയും അജൈവ മാലിന്യം ഹരിത കര്‍മ്മ സേന മുഖേന ശേഖരിക്കുന്നതിനുള്ള നടപടികള്‍ നടപ്പാക്കി. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും അവരെ ഹരിതകര്‍മ്മ സേനയിലേക്ക് കൊണ്ട് വരുന്നതിനും നടപടി സ്വീകരിച്ചു. മാലിന്യം അനധികൃതമായി ശേഖരിച്ച/നിക്ഷേപിച്ച വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജൂലൈ 17 മുതല്‍ നാളിതുവരെ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

കൂടാതെ 31 വാഹനങ്ങളും പിടികൂടിയിരുന്നു. 2024 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 2160 എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളിലൂടെ 41,41,580 രൂപ ഫൈന്‍ ഈടാക്കിയിട്ടുണ്ട്. ഡേ സ്‌ക്വാഡ് മുഖാന്തരം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും മറ്റു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും ഉപയോഗം, വിതരണം, സംഭരണം, വില്‍പന എന്നിവ തടഞ്ഞു വരുന്നു. 2024 ജൂലൈ മുതല്‍ നാളിതു വരെ 372 സ്ഥാപനങ്ങളില്‍ നിും 886 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്ത് നോട്ടീസ് നല്‍കുകയും 106 പേരില്‍ നിന്നും 5,56,560 രൂപ പിഴ ഈടാക്കുകയും ചെയ്‌തിട്ടുണ്ട്.

ജനകീയ സമിതികള്‍

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും, ജലാശയ ശുദ്ധീകരണത്തിന്റെ ഭാഗമായും ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്ന വിവിധ വാര്‍ഡുകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചു. കനാല്‍ സംരക്ഷണ സെല്ലും രൂപീകരിച്ചു. കനാല്‍ കടന്നു പോകുന്ന വാര്‍ഡുകളിലെ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർമാരാണ് സെല്ലിലുള്ളത്. പുതിയതായി പാളയം മാര്‍ക്കറ്റിലും മൂന്ന് സ്‌കൂളുകളിലുമായി നാല് ഓര്‍ഗാനിക് വേസ്റ്റ് കൺവേർട്ടറും ചാല, ചെന്തിട്ട എന്നിവിടങ്ങളിൽ രണ്ട് ആര്‍.ഡി.എഫുകളും സ്ഥാപിച്ചു. പുതിയതായി 10 തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ (100 ബിന്നുകൾ) സ്ഥാപിക്കുന്നതിനും 13 എം.സി.എഫ് സ്ഥാപിക്കുന്നതിനും നടപടി തുടരുന്നു. അതില്‍ അഞ്ച് തുമ്പൂര്‍മൂഴികളും (50 ബിന്‍), മൂന്ന് എം.സി.എഫുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. രാജാജി നഗറില്‍ നാല് സ്ഥലങ്ങളിലായി ഒരു ടൺ ശേഷിയുള്ള 14 മൊബൈല്‍ പോർട്ടബിൾ തുമ്പൂര്‍മൂഴി സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പകല്‍, രാത്രികാല ഡ്യൂട്ടിക്കായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ആഴ്‌ചയും പ്രത്യേക കളക്ഷന്‍ ഡ്രൈവ് നടത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദേശത്ത് നിലവിലുള്ള തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കി യൂണിറ്റുകളുടെ കാര്യക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ഇനോക്കുലത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഐ.ആര്‍.റ്റി.സിയുമായി കരാര്‍ ഉണ്ടാക്കി. തുമ്പൂര്‍മൂഴിയില്‍ നിന്നും ലഭിക്കുന്ന വളം പ്രാദേശിക കര്‍ഷകര്‍ക്ക് നല്‍കി വരുന്നു.

12 കണ്ടെയ്‌നർ എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പുതിയതായി 25 കണ്ടെയ്‌നർ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.