നാം നേടും വൃത്തിയുള്ള കേരളം

നാം നേടും വൃത്തിയുള്ള കേരളം
എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

കേരളം മറ്റൊരു നവ മാതൃക കൂടി തീര്‍ക്കാന്‍ പോകുന്നു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 ന് കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്തമായി പ്രഖ്യാപിക്കും. ‘മാലിന്യമുക്തം നവകേരളം’ എന്ന മഹത്തായ യത്നത്തിലെ നാഴികക്കല്ലാകും മാര്‍ച്ച് 30.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വലിയൊരു വിജയമാകും മാലിന്യമുക്തമായ നവ കേരളം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതോടെ ഏറെക്കുറെ തയ്യാറാകും. മനുഷ്യ വികസന സൂചികയില്‍ നിരവധി അഭിമാനകരമായ നേട്ടങ്ങൾ നേടിയിട്ടും കേരളം പിന്നിലായിരുന്ന ഒരു മേഖലയായിരുന്നു മാലിന്യ പരിപാലനം. ആ കുറവ് നമ്മള്‍ പരിഹരിക്കുകയാണ്. അതിനായി ബോധവത്കരണം ഉള്‍പ്പെടെയുള്ള കര്‍മ്മ പദ്ധതികള്‍, നിയമ നിര്‍മ്മാണങ്ങള്‍ എന്നിവ വേണ്ടി വന്നു. ബോധവത്കരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ മാലിന്യ പരിപാലനം സംബന്ധിച്ച് വലിയ അവബോധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കര്‍ശനമായ നിയമ നടപടികളിലേക്കും സര്‍ക്കാര്‍ കടക്കുകയുണ്ടായി.

നേടിയത് വലിയ പുരോഗതി

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മാലിന്യ പരിപാലന രംഗത്ത് കേരളം കൈവരിച്ച പുരോഗതി അമ്പരിപ്പിക്കുന്നതാണ്. 2023 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്‌താൽ 2024 നവംബര്‍ വരെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള വാതില്‍പ്പടി ശേഖരണം 47% ശതമാനത്തില്‍ നിന്നും 90% മായി വര്‍ധിച്ചു. യൂസര്‍ ഫീ ശേഖരണം ഇക്കാലയളവില്‍ 34.9% ത്തില്‍ നിന്നും 72% മായി ഉയർന്നു. മിനി എം.സി.എഫുകള്‍ 7446-ല്‍ നിന്നും 21,013 ആയി വര്‍ധിച്ചു. എം.സി.എഫുകള്‍ 1160ല്‍ നിന്നും 1325 ആയും ആര്‍.ആര്‍.എഫുകള്‍ 87-ല്‍ നിന്നും 190 ആയും വര്‍ധിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം 33,378-ല്‍ നിന്നും 37,363 ആയി. എംപാനല്‍ ചെയ്‌ത സ്വകാര്യ ഏജന്‍സികള്‍ 74-ല്‍ നിന്നും 267 ആയി. 3557 സി.സി.ടി.വി ക്യാമറാ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതുവരെ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ 32,410. ആകെയുള്ള 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണ്ണമായും നീക്കം ചെയ്‌തു. ബ്രഹ്‌മപുരം ഉള്‍പ്പെടെ 10 എണ്ണത്തിലെ പണി അവസാന ഘട്ടത്തിലാണ്.

മാര്‍ച്ച് 30 ന് മാലിന്യ മുക്തമായി പ്രഖ്യാപിക്കപ്പെട്ടാലും കഴിഞ്ഞ രണ്ടു വര്‍ഷം ജാഗ്രതയോടെയും തീവ്രമായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാലിന്യമുക്ത പ്രഖ്യാപനം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിന് കഴിയാത്ത തദ്ദേശ സ്ഥാപനങ്ങളുടെയും പ്രദേശങ്ങളുടെയും ഇക്കാര്യത്തിലുള്ള അലംഭാവം പരസ്യമായ വിലയിരുത്തലിന് വിധേയമാകും. തുടർന്നുള്ള ദിവസങ്ങളില്‍ അത്തരം പ്രദേശങ്ങളും കേരളത്തിന്റെ പൊതുധാരയിലേക്ക് ചേര്‍ക്കപ്പെടും. ചെറിയ അലംഭാവം പോലും ഈയൊരു പ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍ ഉണ്ടാക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ സ്വലമായി നടന്നു വരുന്നത്. അത് അതേ ആത്മാര്‍ഥതയോടെ തുടരേണ്ടതുണ്ട്. നിശ്ചയിച്ച പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൃത്യമായി നടപ്പാക്കുകയും അവ വാര്‍ റൂം പോർട്ടലിൽ ലഭ്യമാക്കുകയും വേണം. ഈ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ മേൽനോട്ട ചുമതല തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്‌ടർക്കാണ്. മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അതിനുള്ള അംഗീകാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ വളരെ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലഘട്ടമാണ്. ഈ സമയത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന മികച്ച മൂന്ന് ഗ്രാമ പഞ്ചായത്തുകള്‍ക്കും മൂന്ന് നഗര സഭകള്‍ക്കും രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം ശുചിത്വ മിഷന്‍ നല്‍കും. മികച്ച മൂന്ന് ജില്ലകള്‍ക്കും രണ്ടു ലക്ഷം രൂപ വീതം നല്‍കും.

കേരളം മാലിന്യമുക്തമാക്കുന്നതിനും സുസ്ഥിരമായ മാലിന്യ പരിപാലനം കേരളത്തില്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്താനും നിരവധി ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ജനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇത് കഴിയും. എല്ലാ പൊതു സ്ഥലങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രധാന ജംഗ്‌ക്ഷനുകൾ, മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ് സമുച്ചയങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങി പ്രധാന പൊതുവിടങ്ങള്‍ സൗന്ദര്യവത്കരിക്കണം. ഇതിനു പുറമെ പ്രത്യേകതയുള്ളതും അനിവാര്യമെന്ന് തോന്നുന്നതുമായ ഇടങ്ങളും ഉള്‍പ്പെടുത്താം. ഇവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. ആവശ്യമുള്ളത്ര വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. ഓഡിറ്റോറിയങ്ങളില്‍ സിറ്റിങ് കപ്പാസിറ്റി അനുസരിച്ചും കടകള്‍/ഷോപ്പിങ്ങ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിൽ കടകളുടെ എണ്ണമനുസരിച്ചും സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണമനുസരിച്ചും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഈ ബിന്നുകളിൽ നിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങള്‍ യഥാ സമയം നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും അത് യഥാ സമയം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ജൈവ മാലിന്യങ്ങള്‍ അതിനുള്ള സംസ്‌കരണ സംവിധാനത്തില്‍ എത്തിച്ച് സംസ്‌കരിക്കപ്പെടുന്നുവെന്നും അജൈവ മാലിന്യം ഹരിത കര്‍മ സേന വഴി എം.സി.എഫിലേക്ക് എത്തിക്കുന്നുവെന്നും ഉറപ്പാക്കണം.

ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദിവസേന അടിച്ചുവാരി വൃത്തിയാക്കല്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനാവശ്യമായ തൊഴിലാളികളെ നിയോഗിക്കണം. വാള്‍ പെയിന്റ് ചെയ്‌ത് മനോഹരമാക്കാന്‍ കഴിയുന്ന പൊതുവിടങ്ങള്‍ അങ്ങനെ മനോഹരമാക്കണം. പ്രധാന ടൗണുകള്‍, ജലാശയങ്ങളുടെ പരിസരങ്ങള്‍, ടോയ്‌ലറ്റ് സമുച്ചയങ്ങള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, തദ്ദേശ സ്ഥാപന ഓഫീസുകള്‍ എന്നിവിടങ്ങളിൽ മാലിന്യ മുക്ത നവ കേരളത്തിനായുള്ള ഐ.ഇ.സി സന്ദേശങ്ങള്‍ പ്രദർശിപ്പിക്കുന്നുവെന്ന് ഉറപ്പാക്കണം.

പൊതുവിടങ്ങളെ മനോഹരമാക്കുന്നതിന് ചുമതല നിശ്ചയിക്കണം. സ്ഥാപിക്കുന്ന ചെടികള്‍ക്കും ചെടിച്ചട്ടികൾക്കും സംരക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി വ്യാപാരി വ്യവസായി സംഘടനകള്‍, കടയുടമകള്‍, വിവിധ സംഘടനകള്‍, ഹരിത കര്‍മ്മസേന എന്നിവരെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തണം. വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം.

തദ്ദേശ സ്ഥാപനങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്ക് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം ലഭിച്ചുവെന്ന്  ഉറപ്പു വരുത്തും. നഗര സഭകള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിൽ എല്ലാ ദിവസവും ഗ്രാമ പഞ്ചായത്തുകളില്‍ ആഴ്‌ചയിൽ കുറഞ്ഞത് രണ്ട് ദിവസവും സ്‌ക്വാഡ് പ്രവര്‍ത്തിക്കും. കോര്‍പ്പറേഷനുകളില്‍ പരമാവധി അഞ്ച് സ്‌ക്വാഡുകള്‍ വരെ ഉണ്ടാകും. മാലിന്യ സംസ്‌കരണ നിയമ, നടപടി ക്രമങ്ങള്‍ പ്രകാരമുള്ള കാര്യങ്ങള്‍ സ്‌ക്വാഡ് പരിശോധിക്കും. ആവശ്യമെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പഞ്ചായത്തുകളില്‍ അസിസ്റ്റ് സെക്രട്ടറിയുടെ മേൽ നോട്ടത്തിലും നഗര സഭകളില്‍ ഹെല്‍ത്ത് ഓഫീസര്‍/ക്ലീന്‍ സിറ്റി മാനേജര്‍/ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ മേൽനോട്ടത്തിലും ആയിരിക്കും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഒരു ദിവസം എത്ര സ്ഥലങ്ങളില്‍ പരിശോധന നടത്തി, എത്ര ഫൈന്‍ ചുമത്തി, എത്ര പിഴ ഈടാക്കി, എത്ര പേര്‍ക്ക് നോട്ടീസ് നല്‍കി നിയമ നടപടികള്‍ സ്വീകരിച്ചു എന്നീ വിവരങ്ങള്‍ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങളുടെ ആധികാരികത ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ മുഖേന ജോയിന്റ് ഡയറക്‌ടർ ഉറപ്പു വരുത്തും. നിയമ ലംഘനങ്ങള്‍ വഴി ശേഖരിക്കുന്ന പിഴ തദ്ദേശ സ്ഥാപനങ്ങളിലെ സ്‌ക്വാഡിലേക്ക് അധികമായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്കുള്ള വേതനം, വാഹന വാടക എന്നിവ നൽകുന്നതിലേക്കും വിനിയോഗിക്കാം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കി പ്രവർത്തിക്കുന്ന കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയിൽ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തവയുടെ ലൈസന്‍സ് റദ്ദ് ചെയ്യും. പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവർക്ക് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സെക്രട്ടറിമാർ ലൈസന്‍സ് നല്‍കേണ്ടതുള്ളൂ. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയിൽ മുഴുവന്‍ മാലിന്യ പരിപാലന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പു വരുത്തും. വാര്‍ഡ് തലങ്ങളില്‍ ശുചിത്വ വാര്‍ഡ് സഭകള്‍ നടത്തും. പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ ശുചിത്വ ജാഥകള്‍ സംഘടിപ്പിക്കുകയും ശുചിത്വ പ്രതിജ്ഞ എടുക്കുകയും ചെയ്യും.

മാലിന്യ പരിപാലനം സാമൂഹിക യത്നമാണ്

മാലിന്യ പരിപാലനം ഇടവേളകളില്ലാതെ തുടരേണ്ട ഒരു സാമൂഹിക യത്നമാണ്. യുക്തി സഹവും ശാസ്ത്രീയവും മാനവികതയുള്ളതുമായ ഉപഭോഗം മാലിന്യത്തെ വലിയ അളവില്‍ കുറയ്ക്കും. അതിനുള്ള മനോഭാവം വളര്‍ത്തുക എന്നതും മാലിന്യ പരിപാലനത്തില്‍ പ്രധാനമാണ്. ഉണ്ടാകുന്ന മാലിന്യങ്ങളില്‍ പരമാവധി ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അതിന് കഴിയാത്ത മാലിന്യങ്ങള്‍ സാമൂഹികമായി സംസ്‌കരിക്കുന്നതിനുള്ള ഉപാധികള്‍ വഴി നല്‍കുകയും വേണം. പുനരുപയോഗം ചെയ്യാന്‍ കഴിയാത്ത മാലിന്യങ്ങളും മിശ്ര മാലിന്യങ്ങളുമാണ് സ്വകാര്യ ഏജന്‍സികള്‍ ശേഖരിച്ച് സിമന്റ് ഫാക്‌ടറികളിലേക്ക് അയക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം ഇവിടെ തന്നെ സംസ്‌കരിക്കപ്പെടണം. ഇതിനായി പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ സ്ഥാപിച്ച് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്നത് ഒരു പ്രത്യേക സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ ഫലമാണ്. മാലിന്യം വലിച്ചെറിയാത്ത, വൃത്തിയുള്ള വാസ സ്ഥലങ്ങളും പൊതു- സ്വകാര്യ സ്ഥാപനങ്ങളും പൊതുവിടങ്ങളും ഉള്ള ഒരു കേരളത്തെയാണ് നമ്മള്‍ സ്വപ്‌നം കാണുന്നത്. അത് നമ്മള്‍ നേടുക തന്നെ ചെയ്യും.