ശുചിത്വം നവകേരളത്തിന്റെ മുഖമുദ്ര
ശുചിത്വം നവകേരളത്തിന്റെ മുഖമുദ്ര
പിണറായി വിജയന്‍
മുഖ്യമന്ത്രി
ഇന്ത്യാ രാജ്യത്ത് നിരവധി മാതൃകകള്‍ സൃഷ്‌ടിച്ചവരാണ് കേരളീയര്‍. അവയില്‍ ചിലത് ലോകത്തിനു തന്നെ മാതൃകയായിട്ടുമുണ്ട്. മാലിന്യമുക്തമായ നവകേരളം സൃഷ്‌ടിച്ച് മറ്റൊരു മാതൃക കൂടി മുന്നോട്ടു വയ്‌ക്കാനുള്ള തീവ്ര യജ്ഞത്തിലാണ് നാമിപ്പോള്‍.
ശുചിത്വവും മാലിന്യ സംസ്‌കരണവും മുന്‍ നിര്‍ത്തിയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നാം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. ആ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ബോധവത്ക്കരണം, ശീലവത്ക്കരണം, അടിസ്ഥാന സൗകര്യം, ജനകീയ പങ്കാളിത്തം, തുടങ്ങിയ വിവിധ ഘടകങ്ങളുള്ള ഒരു ബൃഹദ് ക്യാമ്പയിനാണ് സംസ്ഥാനം നടപ്പാക്കി വരുന്നത്.
സമ്പൂര്‍ണ്ണ സാക്ഷരത, ജനകീയാസൂത്രണം, പൊതു വിദ്യാഭ്യാസ സംരക്ഷണം, ഹരിത കേരളം തുടങ്ങിയവയിലെല്ലാം ജനകീയ പങ്കാളിത്തം സുപ്രധാന ചാലകശക്തിയായിരുന്നു. അതുകൊണ്ടു തന്നെ ശുചിത്വവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിനിന്റെ കേന്ദ്ര ബിന്ദുവും അതു തന്നെയാണ്. സകല ജന വിഭാഗങ്ങളെയും അണി നിരത്തി, ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം സമയബന്ധിതമായി നേടിയെടുക്കാനാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, ശുചിത്വ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്‌ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ, തുടങ്ങിയവയെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളാണ്. കര്‍ശന നിരീക്ഷണം, ബോധവത്ക്കരണം, പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കല്‍, ഹരിത വിദ്യാലയങ്ങള്‍, ഹരിത ഓഫീസുകള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം, വൃത്തിയുള്ള പൊതു സ്ഥലങ്ങളും മാര്‍ക്കറ്റുകളും, മാലിന്യമുക്തമായ നീര്‍ച്ചാലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഈ ക്യാമ്പയിനില്‍ ഉൾപ്പെടുന്നുണ്ട്. ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്താനായി കേരളീയര്‍ ഒന്നാകെ ഈ ജനകീയ ക്യാമ്പയിനില്‍ അണി നിരക്കുകയാണ്.
വൃത്തിയുള്ള വീടും പരിസരവും നാടും മറ്റും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടയാളവും സംസ്‌കാരവുമായാണ് നാം കാണുന്നത്. എന്നാൽ കേരളീയര്‍ വ്യക്തി ശുചിത്വത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി സാമൂഹ്യ ശുചിത്വത്തില്‍ കാണിക്കുന്നില്ല. പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യം കാണപ്പെടുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. വ്യക്തികളുടെ സ്വഭാവങ്ങളിലും ശീലങ്ങളിലും വേണ്ട മാറ്റം വരുത്തി ഈ പ്രശ്‌നം പരിഹരിക്കണം. ജനങ്ങള്‍ക്കായി ജനങ്ങള്‍ എന്നു പറയുന്നതു പോലെ പൊതു മാലിന്യ പ്രശ്‌ന പരിഹാരം പൊതു സമൂഹത്തിലൂടെ എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാം മുന്നോട്ടു വെക്കുന്നത്.
ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവ വായു, ജലം, ഭക്ഷണം, ആരോഗ്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജലാശയങ്ങളും നീര്‍ച്ചാലുകളും പുഴകളും വൃത്തിയാക്കി സംരക്ഷിക്കേണ്ടതുണ്ട്. ശരിയായ മാലിന്യ സംസ്‌കരണം സാധ്യമല്ലാതെ വരുമ്പോള്‍ ഭൂഗര്‍ഭ ജലം പോലും മലിനമാകുമെന്നും ഇത് ശുദ്ധ ജലത്തിന്റെ ലഭ്യത ഇല്ലാതാക്കി രോഗ വ്യാപനത്തിന് കാരണമാകുമെന്നും തിരിച്ചറിയണം. ശാസ്ത്രീയ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ മാത്രമേ മാലിന്യം സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാവൂ.
മാലിന്യ സംസ്‌കരണത്തിനായി സൃഷ്‌ടിക്കുന്ന പൊതു ഭൗതിക സൗകര്യങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള പിന്തുണ പൊതു സമൂഹം നല്‍കണം. സാങ്കേതിക മികവുള്ളതും പാരിസ്ഥിതികമായി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാത്തതുമായ മാലിന്യസംസ്‌കരണ യൂണിറ്റുകളായ കമ്മ്യൂണിറ്റി കമ്പോസ്റ്റ്, കമ്മ്യൂണിറ്റി ബയോഗ്യാസ്, എം.സി.എഫ്, മിനി എം.സി.എഫ്, കക്കൂസ് മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയ്‌ക്കെതിരെ ചിലയിടങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം തടസ്സങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്റെ കാരണം ബോധവത്ക്കരണത്തിന്റെ അഭാവമാണ്. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണയകറ്റാനും മുന്‍കൈ എടുക്കുകയാണ്. ഇത്തരം യൂണിറ്റുകള്‍ക്കെതിരെയല്ല, മറിച്ച്, മാലിന്യം ജലാശയങ്ങളിലേക്കും പൊതുവിടങ്ങളിലേക്കും വലിച്ചെറിഞ്ഞു മാലിന്യക്കൂനകള്‍ സൃഷ്‌ടിക്കുന്നതിന് എതിരെയാണ് എതിര്‍പ്പും പ്രതിഷേധവുമുണ്ടാകേണ്ടത്. അത്തരമൊരു ബോധ്യത്തിലേക്ക് പൊതു സമൂഹമാകെ ഉണരേണ്ടതുണ്ട്.
2016-ല്‍ നിലവിൽ വന്ന ഖര മാലിന്യ പരിപാലന ചട്ട പ്രകാരം, മാലിന്യം സൃഷ്‌ടിക്കുകയോ അവശേഷിപ്പിക്കുകയോ ചെയ്യുന്നവർക്ക് അത് സംസ്‌കരിക്കാന്‍ ഉള്ള ചുമതലയുണ്ട്. അതായത് നമുക്കെല്ലാവര്‍ക്കും, പൊതു സമൂഹത്തിനാകെ, മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. ചട്ട പ്രകാരം മാലിന്യ സംസ്‌കരണം നടത്താത്തവര്‍ക്ക് പിഴ ചുമത്താനും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ അത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിൽ പൊതു സമൂഹമാകെ ജാഗ്രത കാട്ടണം.
അതിവേഗം നഗരവത്‌ക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035-ഓടെ കേരളത്തിലെ ജന സംഖ്യയുടെ 90 ശതമാനവും നഗര ജനസംഖ്യയായി മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മാലിന്യ സംസ്‌കരണം എന്നത് നാം വളരെ ഗൗരവത്തോടെ ഏറ്റെടുക്കണം. സുസ്ഥിരവും പ്രകൃതി സൗഹൃദപരവും അതി ജീവന ശേഷിയുമുള്ളതുമായ നവ കേരളത്തിന്റെ മുഖമുദ്രകളായി ശുചിത്വവും മാലിന്യ സംസ്‌കരണവും മാറണം. പെട്ടെന്നൊരു ദിവസം കൊണ്ട് സാധ്യമാക്കാവുന്നതല്ല ഇത്. മറിച്ച് തുടർന്നു കൊണ്ടേയിരിക്കേണ്ട പ്രവര്‍ത്തനമാണിത്.
അതുകൊണ്ടു തന്നെ മാലിന്യ സംസ്‌കരണത്തില്‍ എല്ലായ്‌പ്പോഴും ജനകീയ പങ്കാളിത്തം ഉണ്ടാകണം. അത് ഉറപ്പാക്കാന്‍ പൊതു സമൂഹമാകെ മുന്നോട്ടു വരികയും വേണം. മാലിന്യ സംസ്‌കരണം പൗര ധര്‍മ്മമായി ഏറ്റെടുക്കുന്ന സംസ്‌കാരം നമ്മുടെ നാട്ടിൽ വളർന്നു വരണം. അതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഏവര്‍ക്കും കൈകോര്‍ക്കാം.