കേരളത്തെ നിക്ഷേപ സ്വര്‍ഗമാക്കി മാറ്റുക ലക്ഷ്യം
കേരളത്തെ നിക്ഷേപ സ്വര്‍ഗമാക്കി മാറ്റുക ലക്ഷ്യം
പി രാജീവ്
വ്യവസായ മന്ത്രി
വ്യവസായ സൗഹൃദ നയമാണ് കേരളത്തിന്റേത്. രാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിനും ഒന്നിച്ചു നില്‍ക്കണം. പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്റെ വ്യവസായ നയം. എസ്.എം.ഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണ്. ഉയർന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്. ഇന്റർനെറ്റ് കണക്ഷന്‍ അവകാശമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്റെ ഇന്റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണ്.
ആഗോള തലത്തില്‍ തന്നെ നിക്ഷേപ സൗഹൃദ പ്രദേശമായി മാറുക എന്ന ലക്ഷ്യത്തിനു ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് അടിത്തറ പാകും. ലോകത്തിന് മുന്നിൽ കേരളം ഒരു ബ്രാന്‍ഡായി മാറിയ ഉച്ച കോടിയില്‍ 374 കമ്പനികളില്‍ നിന്നായി 1,52,905 കോടി രൂപയുടെ താല്‍പര്യ പത്രമാണ് ഒപ്പിട്ടത്. വിവിധ മേഖലകളിലെ സുപ്രധാന ആഗോള കമ്പനികളുള്‍പ്പെടെ കേരളത്തിലേക്ക് വരാനുള്ള താല്‍പര്യപത്രത്തില്‍ ഒപ്പു വച്ചിരിക്കുന്നു. കേരളത്തിലെ യുവാക്കള്‍ക്ക് കേരളത്തില്‍ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നമുക്കെല്ലാവര്‍ക്കും ഒറ്റക്കെട്ടായി നിന്ന് ഈ മുന്നേറ്റം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാം.
കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് കഴിഞ്ഞു. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ഉച്ചകോടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വര്‍ക്ക് ഫ്രം ഹോം എന്ന മാതൃകയില്‍ വര്‍ക്ക് ഫ്രം കേരള എന്ന പുതിയ സങ്കല്‍പ്പം ഉണ്ടായി. കേരളത്തെ ഇന്‍ഡസ്ട്രിയല്‍ റവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.