വ്യവസായ സൗഹൃദം നമ്മുടെ കേരളം
പിണറായി വിജയന്‍
മുഖ്യമന്ത്രി
അടിസ്ഥാന സൗകര്യ മേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചും വ്യവസായ സൗഹൃദാന്തരീക്ഷം ഒരുക്കിയും കഴിവുറ്റ മനുഷ്യ വിഭവ ശേഷി കൈവരിച്ചും വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. നിക്ഷേപക സൗഹൃദ ഘടന ശക്തിപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും ഈ മേഖലയിലെ വിദഗ്‌ധരെയും, നയ രൂപീകരണ വിദഗ്‌ധരെയും ഒരുമിച്ച് കൊണ്ടു വരിക, കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പര്യവേഷണം ചെയ്യുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകര്‍ക്ക് നടപടി ക്രമങ്ങളുടെ കാല താമസം നേരിടേണ്ടി വരില്ല. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിൽ വലിയ മുന്നേറ്റം നടത്താനായി. കെ-സ്വിഫ്റ്റ് പോർട്ടൽ വഴി എളുപ്പത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സൗകര്യമുണ്ട്.
സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ വരുന്നതിന് ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുകയാണ്. ദേശീയ പാത 66 വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ ചെലവിന്റെ 25 ശതമാനം സംസ്ഥാനം സംഭാവന ചെയ്‌തിട്ടുണ്ട്. അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ ആവശ്യമായ റെയില്‍വേ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ നേടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദേശീയ പാതകളുടെ വികസനത്തിന് മാത്രമല്ല, സംസ്ഥാനത്തിനുള്ളിലെ എല്ലാ റോഡുകള്‍ക്കും കേരള സര്‍ക്കാര്‍ പ്രാധാന്യം നൽകുന്നു.
സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നിലവിലുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഉള്‍നാടന്‍ ജലപാതകളെ സഞ്ചാര യോഗ്യമായ പാതയാക്കാന്‍ ശ്രമം ആരംഭിച്ചു. ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനുകള്‍ സ്ഥാപിച്ചതോടെ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാന്‍ സാധിച്ചു.
ഭൂമിയില്ലാത്തതിന്റെ പേരില്‍ കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നിരാശയോടെ മടങ്ങേണ്ടിവരില്ല.
ഉയർന്നു വരുന്ന തൊഴില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കഴിവുകള്‍ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. സംസ്ഥാനത്ത് സൂക്ഷ്‌മ സംരംഭകത്വത്തെ പിന്തുണയ്‌ക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായം എന്നിവയ്‌ക്ക് ഒത്തു ചേരാനും ഗവേഷണ വികസനത്തില്‍ ഏര്‍പ്പെടാനും പുതിയ കണ്ടുപിടുത്തങ്ങള്‍ സൃഷ്‌ടിക്കാനും സയന്‍സ് പാര്‍ക്കുകള്‍ സ്ഥലവും അടിസ്ഥാന ലബോറട്ടറി സൗകര്യങ്ങളും നൽകുന്നു. കണ്ണൂരിലെ സയന്‍സ് പാര്‍ക്ക് പൂര്‍ത്തീകരണത്തോടടുക്കുകയാണ്.
സ്റ്റാർട്ടപ്പ് മേഖലയില്‍ കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തില്‍ 6200 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു, 5800 കോടി രൂപയുടെ നിക്ഷേപത്തോടെ 62,000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നു. കേരളത്തിന്റെ സംരംഭങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിൽ 254 ശതമാനം വളര്‍ച്ചയുണ്ടായതായി ഗ്ലോബല്‍ സ്റ്റാർട്ടപ്പ് ഇക്കോ-സിസ്റ്റം റിപ്പോർട്ട് പറയുന്നു. ഇന്‍ഫോ ആന്‍ഡ് ടെക്നോ പാര്‍ക്കുകള്‍ വിജയകരമായ പരീക്ഷണങ്ങളാണ്.
എയ്‌റോ സ്‌പേസ് മേഖലയില്‍ നിക്ഷേപം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ നിർമ്മിക്കുന്ന സംരംഭങ്ങളില്‍ കേരളം സാന്നിധ്യം അറിയിക്കുന്നുണ്ട്. ന്യൂട്രാസ്യൂട്ടിക്കൽസിന്റെ നിര്‍മ്മാണത്തിലും ഒരു സംരംഭമുണ്ട്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി ഇന്‍ ലൈഫ് സയന്‍സ് പാര്‍ക്ക്, മെഡിക്കല്‍ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ വികസനം വേഗത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ഡാറ്റ പ്രകാരം, 2017-18 ലും 2023-24 ലും കേരളത്തിലെ തൊഴില്‍ 16 ശതമാനം വര്‍ധിച്ച് 2023-24 ല്‍ 1.51 കോടിയിലെത്തിയതും അഭിമാനാര്‍ഹമായ പുരോഗതിയാണ്.