മഹാ ദുരന്തം അതിജീവനം നാള്‍വഴികള്‍
2024 ജൂലൈ 30 ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടു മണി: ആദ്യ ഉരുൾ പൊട്ടൽ. നടുക്കം മാറും മുന്‍പ് 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല, മുണ്ടക്കൈ റോഡ് ഒലിച്ചു പോയി. ഇവിടെയുള്ള വെള്ളാര്‍മല ജി വി എച്ച് സ്‌കൂള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകി. വീടുകള്‍ക്കും ജീവനോപാധികള്‍ക്കുമേറ്റത് വലിയ നാശനഷ്‌ടം. മണ്ണിനടിയില്‍ പെട്ടവരും ഒഴുക്കില്‍ പെട്ടവരുമായി നിരവധി ആളുകളെന്ന് വിവരം.
വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതായും മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.
ചൂരല്‍മലയില്‍ താലൂക്ക് തല ഐ.ആര്‍എസ് കട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് ബാഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള- കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
വയനാട് ജില്ലയില്‍ ചൂരല്‍മലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ജില്ലയില്‍ 36 മരണം സ്ഥിരീകരിച്ചതായി ജില്ലാ കളക്‌ടർ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. കൂടാതെ അപകടത്തില്‍ ചാലിയാര്‍ പുഴയിലൂടെ ഒന്‍പത് മൃതദേഹങ്ങള്‍ മലപ്പുറത്ത് വന്നതായും സ്ഥിരീകരിക്കുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വയനാട്ടിലെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക് തിരിച്ചു. കെ രാജന്‍, പി.എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു എന്നിവരാണ് വിമാന മാര്‍ഗം കോഴിക്കോട് എത്തിയത്.
ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരല്‍ മലയില്‍ രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കി.
രക്ഷാ പ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പ്ലാറ്റൂൺ ചൂരല്‍ മലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
വയനാട്ടിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്‌ടറേറ്റിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
വയനാട്ടിൽ രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ 50 അംഗ റിവര്‍ ക്രോസിംഗ് സംഘം വയനാട്ടിൽ എത്തി. ഏഴിമല നാവിക അക്കാദമിയിലെ സംഘത്തില്‍ മെഡിക്കല്‍ വിദഗ്‌ധരുമുണ്ട്.
തിരച്ചിലിന് അഭ്യര്‍ഥന പ്രകാരം മീററ്റ് ആര്‍. വി.സി യില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോൺ കൂടി പങ്കാളിയാവുമെന്ന് വനം വകുപ്പ്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ലീവിലുള്ള ഉദ്യോഗസ്ഥര്‍ അത് റദ്ദാക്കി ജോലിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നല്‍കിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തില്‍ സര്‍വതും നഷ്‌ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. 2018-ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്ത ബാധിതരെ സഹായിക്കാന്‍ തയ്യാറായി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്‌തം ആ ഘട്ടത്തിൽ നീണ്ടു. അതുപോലെ തന്നെ വയനാട്ടിൽ ഇപ്പോള്‍ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഭക്ഷ്യ സാധനങ്ങള്‍ ഉറപ്പാക്കി, കുടിവെള്ളവും
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളും എത്തിക്കുന്നതിന് പൊതു വിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നടപടികള്‍. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പന ശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യ വസ്‌തുക്കളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്‍ദേശം.
ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ വയനാട്ടിലേക്ക്.
വയനാട് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു.
രക്ഷാപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാവിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുന്‍കരുതലുകള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.
ചീഫ് സെക്രട്ടറി ഡോ. വി വേണു, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എ ഡി ജി പി ഇന്റലിജന്‍സ് മനോജ് എബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ കൺസർവേറ്റർ പുകഴേന്തി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓൺ സ്പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ് കാര്‍ത്തികേയന്‍, സിവില്‍ സപ്ലൈസ് എം.ഡി സജിത്ത് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, ജി.എസ്.ടി കമ്മീഷണര്‍ അജിത്ത് പാട്ടീൽ, വാട്ടർ അതോറിറ്റി എം ഡി ബിനു ഫ്രാന്‍സിസ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ഉള്‍പ്പെടെ മുതിർന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
രണ്ടാംദിനം
2024 ജൂലൈ 31 ബുധന്‍
ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍ മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തില്‍ 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാർഡ്‌സ്, ഒരു ഡോക്‌ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയില്‍ 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാലം നിർമ്മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം. കണ്ണൂര്‍ പ്രതിരോധ സുരക്ഷാ സേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിനു നേതൃത്വം. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്.
രക്ഷപ്പെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാന്‍ ചൂരല്‍ മലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കല്‍ പോയിന്റ്, ഓക്‌സിജൻ ആംബുലന്‍സ് ഒരുക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം.
കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടു വരുന്ന പോയിന്റില്‍ വെള്ളം വിതരണം ചെയ്യാന്‍ സജ്ജീകരണം. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൊവ്വാഴ്‌ച രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകള്‍ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായി.
രണ്ടാം ദിനത്തിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം
രണ്ടാം ദിനത്തില്‍ 126 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. 70 പേര്‍ പുരുഷന്‍മാരും 56 പേര്‍ സ്ത്രീകളുമാണ്. 123 മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം ചെയ്‌തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 106 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തു നിന്ന് ആശുപത്രികളില്‍ എത്തിച്ചു.
സംസ്ഥാന മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിർമ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിര്‍മ്മാണം ദ്രുത ഗതിയില്‍. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്ര സാമഗ്രികള്‍ എത്തിക്കാനാവും. പാലം നിർമ്മിക്കുന്നത് 190 അടി നീളത്തില്‍. പാലം യാഥാർഥ്യമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകുമെന്ന് പ്രത്യാശ. ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.
കരസേനയുടെ 100 പേര്‍ കൂടി രക്ഷാ ദൗത്യത്തിനായി ഉടന്‍ ദുരന്ത മുഖത്ത് എത്തുമെന്നും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫർ നായകള്‍ രാത്രിയോടെയും എത്തുമെന്നും അറിയിപ്പ്.
ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുൾ പൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്‌ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ വന്‍ ഉരുൾപൊട്ടലിനെ തുടർന്നുള്ള ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂർണ തോതിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് നാലു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 1592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരുടെ സംഘം
വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയില്‍ നിലവില്‍ 1167 പേരുൾപ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്നി സേനാംഗങ്ങളും, 94 എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയില്‍ നിന്നുള്ള 153 പേരും ഉൾപ്പെടുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളുമുണ്ട്.
രക്ഷാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നൽകുന്നത്. റോഡ് തടസ്സം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
അഗ്നിരക്ഷ സേന, കേരള പോലീസ്, വിവിധ സേന വിഭാഗങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ എല്ലാം ചേർന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങള്‍ കൂടി എത്തി. കണ്ണൂര്‍ ഡി എസ് സി യില്‍ നിന്ന് 6 ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളുണ്ട്. താല്‍ക്കാലികമായി ഒരാള്‍ക്ക് നടക്കാനുള്ള പാലം ചൊവ്വാഴ്‌ച സന്ധ്യയോടെ സജ്ജമായി. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വേഗം കൂട്ടി. പാലത്തിലൂടെ ആളുകളെ ചൂരല്‍മലയിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നു. വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ചും കുരുങ്ങിക്കിടന്ന ആളുകളെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.
ഇന്റലിജന്റ് ബറീഡ് ഒബ്‌ജക്‌ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്റെ 3 ടീമുകളുണ്ട്. മദ്രാസ് റെജിമെന്റ്, ഡിഫെന്‍സ് സര്‍വീസ് കോപ്‌സ് എന്നിവർ ഡിങ്കി ബോട്ട്‌സും വടവും ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നു.
ലോക്കല്‍ പോലീസിന്റെ 350 പേര്‍ സ്ഥലത്തുണ്ട്. കേരള പോലീസിന്റെ കഡാവര്‍ നായകള്‍, ഹൈ ആൾട്ടിറ്റ്യൂഡ് ടീം, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവയും ഉണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ (എ.എല്‍.എച്ച്, എം ഐ-7 ഹെലികോപ്റ്ററുകള്‍) ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ചൂരല്‍മലയില്‍ താലൂക്ക് തല കൺട്രോൾ റൂം തുടങ്ങി. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ് ചെയ്‌തു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. വനംവകുപ്പിന്റെ 55 അംഗങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വ്വ സജ്ജമായി ചൂരല്‍മലയില്‍.
2024 ആഗസ്റ്റ് 1 വ്യാഴാഴ്‌ച
മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക്. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുഗമിക്കുന്നു.
മൂന്നാം ദിനം 177 മരണങ്ങള്‍ സ്ഥിരീകരിച്ചു.
വയനാട് കളക്‌ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11.30 ന് സര്‍വകക്ഷി യോഗം ചേർന്നു.
വയനാട് കളക്‌ടറേറ്റിൽ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.
ഉരുൾപൊട്ടൽ രക്ഷാ ദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവരടങ്ങിയതാണ് ഉപ സമിതി. സ്പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, ഡോ.എ കൗശിഗന്‍ എന്നിവർ സ്പെഷ്യല്‍ ഓഫീസര്‍മായി പ്രവര്‍ത്തിക്കും. ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും മികച്ച സംതൃപ്‌തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായ ശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷ പ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്‌ച വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യു യോഗത്തെ അറിയിച്ചു. ആര്‍മിയുടെ 500 പേര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തിരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താന്‍ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
കേരള പോലീസിന്റെ 1000 പേര്‍ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാര്‍ മലപ്പുറത്തും പ്രവര്‍ത്തന രംഗത്ത് ഉണ്ടെന്ന് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ അറിയിച്ചു. മൃതദേഹ അവശിഷ്‌ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്.
ഉരുൾ പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും പ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി ആകെ 29 വിദ്യാര്‍ഥികളെ കാണാതായതായി ഡി ഡി ഇ ശശീന്ദ്രവ്യാസ് വി എ അറിയിച്ചു.
മൃതദേഹം കിട്ടിയാൽ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്യാമ്പില്‍ കഴിയുന്നവർക്ക് മാനസികാഘാത പ്രശ്‌നമുണ്ട്. കൗൺസിലിങ്ങ് നൽകി വരുന്നു. പകര്‍ച്ച വ്യാധിയാണ് പ്രധാന ഭീഷണി. അത് തടയാന്‍ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ട്.
വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾ പൊട്ടൽ ബാധിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥന്‍ സീറാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈല്‍ ഫ്രീസറുകള്‍ നിലവിലുണ്ട്. ഇതില്‍ 59 എണ്ണം ഉപയോഗിക്കുന്നു. മൊബൈല്‍ ഫ്രീസര്‍ നല്‍കാന്‍ കര്‍ണാടക തയ്യാറായിട്ടുണ്ട്.
ചൂരല്‍മല ഉരുൾപൊട്ടൽ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, കെ കൃഷ്‌ണൻകുട്ടി, ഒ.ആര്‍ കേളു, നിയമസഭാ സ്‌പീക്കർ എ.എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കളക്‌ടർ ഡി. ആര്‍ മേഘശ്രീ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്‌തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നു. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കി.
മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ആഗസ്റ്റ് 2 മുതല്‍ 40 ടീമുകള്‍ ആറ് സെക്‌ടറുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുമെന്ന് മന്ത്രിസഭ ഉപസമിതി അറിയിച്ചു.
അട്ടമലയും ആറന്‍മലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സമാന്തരമായി മറ്റൊരു തിരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോൺ ബേസ്‌ഡ് റഡാര്‍ ശനിയാഴ്‌ച എത്തുമെന്നും അറിയിച്ചു. നിലവില്‍ 6 നായകളാണ് തിരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും നാലു കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്‌ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചിലും തുടങ്ങും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പോലീസും നീന്തല്‍ വിദഗ്‌ധരായ നാട്ടുകാരും ചേർന്നാണിത്. പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജെസിബി, ഹിറ്റാച്ചി, കട്ടിങ്ങ് മെഷീന്‍ എന്നിവ ലഭ്യമാക്കും.
1200 പേര്‍ വ്യാഴാഴ്‌ചത്തെ തിരച്ചിലില്‍ മൊത്തം പങ്കെടുത്തതായി സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2024 ആഗസ്റ്റ് 2 വെള്ളി
ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതു ശ്‌മശാനങ്ങളിൽ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.
മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, മേപ്പാടി ജി.എല്‍.പി സ്‌കൂള്‍, റിപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റിപ്പൺ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (പുതിയ കെട്ടിടം), അരപ്പറ്റ സി.എം.എസ് ഹൈസ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ ഡി പോള്‍ സ്‌കൂള്‍, മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജ് എന്നിവിടങ്ങളിലെ 17 ക്യാമ്പുകളിലാണ് ദുരന്ത മേഖലയില്‍ നിന്നും മാറ്റിയ ആളുകളെ താമസിപ്പിക്കുന്നത്.
2024 ആഗസ്റ്റ് 3 ശനി
വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍ കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
മുണ്ടക്കൈ – ചൂരല്‍മല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്‌ടർക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നത് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
മുണ്ടക്കൈ – ചൂരല്‍മല ദുരിത ബാധിത പ്രദേശങ്ങളില്‍ ഡ്രോൺ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്‌താവും തിരച്ചില്‍. ഉരുൾപൊട്ടലിൽ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.
എന്‍.ഡി.ആര്‍.എഫ്, കെ – 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ – 9 ഡോഗ് സ്‌ക്വാഡ്, സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരച്ചില്‍ നടത്തിയത്. പരിശോധനയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്‌കൂള്‍ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോള്‍ഡറും മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്‌ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ കളക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു.
പുനരധിവാസം, ടൗഷിപ്പ് നിര്‍മ്മിക്കുക ലക്ഷ്യം
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനംതിരുവനന്തപുരത്ത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാകണമൊണു സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വലിയ ജനവാസ മേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തമുണ്ടായ പ്രദേശത്തെ വെള്ളാര്‍മല സ്‌കൂളില്‍ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാര്‍ഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങി. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടനടി ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി വയനാട്ടിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങ് ഏര്‍പ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതെയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല.
മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിനം പൂര്‍ത്തിയായി.
തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തു.
2024 ആഗസ്റ്റ് 4, ഞായര്‍
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചു. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് ഹാരിസൺ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് സര്‍വമത പ്രാർഥനയോടെയായിരുന്നു സംസ്‌കാരം.
ബെയ്‌ലി പാലം കടന്ന് ചൂരല്‍ മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മന്ത്രിസഭ ഉപസമിതി. ജൂലൈ 5 മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തി വിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (ആഗസ്റ്റ് 5) മുതല്‍ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
ആഗസ്റ്റ് 5
ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ചൂരല്‍ മലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ആഗസ്റ്റ് 6
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം
വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്‌ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആര്‍ക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കാണാതായവരെ മുഴുവന്‍ കണ്ടെത്താനുള്ള ശ്രമം തുടരും. തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ആഗസ്റ്റ് 7
ആകെ മരണം 225 ആയി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒമ്പതാം ദിനത്തില്‍ നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. വയനാട്ടിൽ നിന്ന് ഒന്നും നിലമ്പൂരിൽ നിന്ന് മൂന്നു ശരീര ഭാഗങ്ങളും തെരച്ചില്‍ സംഘങ്ങള്‍ കണ്ടെടുത്തു. ഇതോടെ വയനാട്ടിൽ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നിങ്ങനെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. ഇതുവരെ 192 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു.
ആഗസ്റ്റ് 8
വയനാട് ദുരന്തത്തില്‍ സമഗ്ര പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൈന്യത്തിന് യാത്രയയപ്പ്
വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്‌തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യന്‍ കരസേനാ, നാവിക സേനകളില്‍ ഒരു വിഭാഗം മടങ്ങി. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ സൈന്യത്തിന് യാത്രയയപ്പ് നല്‍കി.
തയ്യാറാക്കിയത്
ജനപഥം എഡിറ്റോറിയല്‍ ഡെസ്‌ക്