നാടിന്റെ സ്‌നേഹം നാടിന്റെ കണ്ണീരൊപ്പാന്‍
കഴിഞ്ഞ ഏഴര വര്‍ഷക്കാലമായി സി എം ഡി ആർ എഫിലൂടെ സര്‍ക്കാര്‍ നല്‍കിയത് 7687 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ പ്രതിവര്‍ഷം ശരാശരി 338 കോടി രൂപ വീതമാണ് അനുവദിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളെ തിരിച്ചറിയാം.
ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഗുണഭോക്താക്കള്‍?
നമ്മുടെ നാടിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവർ നൽകുന്ന സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ (സിഎംഡിആര്‍എഫ്) തികച്ചും അർഹതപ്പെട്ട കരങ്ങളില്‍ സര്‍ക്കാര്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതി ക്ഷോഭങ്ങള്‍ അടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവർ, മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവർ, അപകടംമൂലം ചികിത്സ തേടുന്നവർ, മരണപ്പെടുന്നവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ സിഎംഡിആര്‍എഫ് ഗുണഭോക്താക്കളാണ്. കൂടാതെ ഇന്‍ഷുറന്‍സ് ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും കടല്‍ ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്‌ടപ്പെടുന്നവർക്കും തീപിടിത്തം മൂലം വീടിന് കേടുപാടുവരുന്നവർക്കും ദുരിതാശ്വാസ നിധി വഴി സഹായം ലഭ്യമാക്കി വരുന്നുണ്ട്. ധനസഹായത്തുക വര്‍ധിപ്പിച്ചതും പിണറായി വിജയന്‍ സര്‍ക്കാരാണ്. തീപിടിത്തത്തില്‍ വീടുകൾക്കുണ്ടാകുന്ന നാശനഷ്‌ടത്തിന് പരമാവധി നാല് ലക്ഷം രൂപയും കടല്‍ക്ഷോഭത്തില്‍ ജീവനോപാധികള്‍ നഷ്‌ടപ്പെടുന്നവർക്ക് പരമാവധി രണ്ട് ലക്ഷം രൂപ വീതവും അനുവദിക്കാന്‍ തീരുമാനിച്ചു. അപകടങ്ങളില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ക്ക് ഒരുതവണ ധനസഹായം ലഭിച്ചാലും രണ്ടുവര്‍ഷത്തിനു ശേഷം വീണ്ടും അനുവദിക്കാന്‍ അനുമതിയും നല്‍കി. അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്.
സിഎംഡിആര്‍എഫ് എത്രമാത്രം സുതാര്യമായ സംവിധാനമാണ്?
അർഹതപ്പെട്ടവർക്ക് സമയ ബന്ധിതമായി തുക ലഭ്യമാക്കുന്നതിനു തടസ്സം നിന്നിരുന്ന നടപടി ക്രമങ്ങളും നൂലാമാലകളും അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നിയതവും സുതാര്യവുമായ സംവിധാനമാക്കി മാറ്റിയത് 2016-ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി വിജയന്‍ സർക്കാരായിരുന്നു. നിലവില്‍ ധന സഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ പണം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകുന്നതുവരെയുള്ള ഒരു ഘട്ടത്തിലും അപേക്ഷകര്‍ നേരിട്ട് ഓഫീസുകളില്‍ വരേണ്ടതില്ല. അര്‍ഹരായ ആര്‍ക്കും അപേക്ഷ ഓൺലൈനായോ അല്ലാതെയോ സമര്‍പ്പിക്കാം. അക്ഷയ സെന്ററുകള്‍ വഴിയോ ജനപ്രതിനിധികളുടെ ഓഫീസുകള്‍ മുഖേനയോ തപാല്‍ മാര്‍ഗത്തിലോ അപേക്ഷ നല്‍കാം. ധന സഹായം ലഭിക്കുന്നതിന് ആരുടെ ശുപാര്‍ശയും ആവശ്യമില്ല. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ലഭ്യമാകുന്ന ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് അതിന്റെ വിവിധ ഘട്ടങ്ങൾ ആര്‍ക്കും പരിശോധിക്കാനുമാകും. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക സി എ ജി ആഡിറ്റിന് വിധേയമാണ്. നിയമ സഭയില്‍ ഇതിന്റെ കണക്കും അവതരിപ്പിക്കാറുമുണ്ട്. മാത്രമല്ല, ഇതിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റിലൂടെ ആര്‍ക്കും അറിയാനുമാകും.
ദുരുപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മെഡിക്കല്‍ സർട്ടിഫിക്കറ്റുകളുടെ അപാകത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നിബന്ധനകള്‍ കര്‍ക്കശമാക്കി. മെഡിക്കല്‍ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഡോക്‌ടർമാർക്കായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനും തുടക്കം കുറിച്ചു. ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യു ആര്‍ കോഡ് നൽകിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിച്ചു.
ഓരോ തലങ്ങളിലും അനുവദിക്കാവുന്ന തുക എത്രയാണ്?
മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്‌ടർ എന്നിവർക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാവുന്ന തുകയുടെ പരിധി ഉയർത്തിയിട്ടുണ്ട്. മുമ്പ് ഒരു ലക്ഷം, 5000, 2000 എന്നിങ്ങനെയായിരുന്നു പരിധി. അതിപ്പോള്‍ യഥാക്രമം മൂന്ന് ലക്ഷം, 25,000, 10,000 എന്നിങ്ങനെയാണ്. കൂടാതെ, റവന്യൂ സ്പെഷ്യല്‍ സെക്രട്ടറിക്ക് 15,000 രൂപ വരെ അനുവദിക്കുന്നതിനും അനുമതി നല്‍കി. മൂന്ന് ലക്ഷം രൂപയ്ക്കു മുകളില്‍ തുക അനുവദിക്കുന്നതിന് മുന്‍പ് മന്ത്രി സഭയുടെ അനുമതി വേണം.
ദുരിത ബാധിതര്‍ക്ക് സര്‍ക്കാരിന്റെ കാലയളവ് മുതല്‍ വിതരണം ചെയ്‌ത തുകയുടെ കണക്കുകള്‍ ലഭ്യമാണോ?
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 57 കോടിയോളം രൂപയുടെ ധന സഹായം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കി. കഴിഞ്ഞ പ്രളയ ഘട്ടത്തിൽ 4970.52 കോടി രൂപയാണ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3881.89 കോടി രൂപയും ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് നവംബര്‍ 30 വരെ 842.88 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസമായി ആകെ 4724.8 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനും പുറമേ പ്രളയ കാലത്ത് തകർന്ന പ്രാദേശിക റോഡുകള്‍ നവീകരിക്കുന്നതിനായി ആരംഭിച്ച മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി 961.62 കോടി രൂപയും അനുവദിച്ചു. പ്രളയത്തിന്റെ ഫലമായി ജീവനോപാധി നഷ്‌ടപ്പെട്ട ദുരന്തബാധിതര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ പുനരാരംഭിക്കുന്നതിന് ഉജ്ജീവന എന്ന പേരിലൊരു വായ്‌പ പദ്ധതിക്കും രൂപം നല്‍കി. ഇതു വഴി പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് ധന സഹായം ലഭ്യമാക്കിയത്.
ഓഖി ദുരിതാശ്വാസമെന്ന നിലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 118.97 കോടി രൂപയും ഈ സര്‍ക്കാരിന്റെ കാലത്ത് 37 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 119.34 കോടി രൂപ അനുവദിച്ചു. ഓഖി ഘട്ടത്തിൽ സി എം ഡി ആര്‍എഫി ലേയ്ക്ക് സംഭാവനയായി ലഭിച്ചത് 108.59 കോടി രൂപയാണ്. ദുരന്തത്തില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കും കാണാതായവരുടെ കുടുംബത്തിനും 20 ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കിയത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് 1129.74 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 1058.21 കോടി രൂപയും ദുരിതബാധിതര്‍ക്കായി ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായമായി 984.84 കോടി രൂപയാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയത്. ഈ സര്‍ക്കാര്‍ 2023 നവംബര്‍ വരെ ഈ ഇനത്തില്‍ 800.29 കോടി രൂപ വിനിയോഗിച്ചു. വിവിധ വകുപ്പുകള്‍ മുഖാന്തരം നല്‍കിയ 123.32 കോടി രൂപയും ജില്ലാ കളക്‌ടർമാർക്ക് അനുവദിച്ച 79.18 കോടി രൂപയും ഇതില്‍ ഉൾപ്പെടുന്നു.
ലഭിച്ച തുകയുടെ കണക്കുകള്‍ വെബ്സൈറ്റിലുണ്ടോ?
പോർട്ടൽ വഴിയും യു പി ഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്സൈറ്റില്‍ (https://donation.cmdrf.kerala.gov.in) നൽകിയിട്ടുള്ളത്. അതില്‍ 2018 ആഗസ്‌ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 മുതല്‍ ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക്/ ഡ്രാഫ്റ്റ്/ നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.
സംഭാവനകള്‍ നൽകുന്നത് എങ്ങനെയാണ്?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധന വകുപ്പില്‍ പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടൽ സന്ദര്‍ശിക്കണം. പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിങ് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനു ശേഷം റസീപ്റ്റ് ലഭിക്കും.