ഉള്ളുലയുമ്പോഴും കൈ കോര്‍ത്ത് രക്ഷാദൗത്യം

കെ.രാജന്‍

റവന്യൂ മന്ത്രി

കേരളത്തിന്റെ ഉള്ളുലച്ച മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടലിനെക്കുറിച്ച് ചൊവ്വാഴ്‌ച (ജൂലായ് 30) പുലര്‍ച്ചെ മൂന്നു മണിയോടു കൂടിയാണ് അറിയുന്നത്. അപ്പോള്‍ മുതല്‍ രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

ഉരുൾപൊട്ടലുണ്ടായ ഉടനെ രക്ഷകരായി നാട്ടുകാർ കൈയും മെയ്യും മറന്ന് ഓടിയെത്തി. ചവിട്ടിയാൽ കാൽ താഴ്‌ന്നു പോകുന്നത്ര ചെളിയില്‍ വീടുകളിലും അടിഞ്ഞു കൂടിയ മണ്ണിലുമായി കുടുങ്ങിക്കിടക്കുന്നവരെ പുറത്ത് എത്തിക്കാന്‍ ആവുന്നത്ര അവര്‍ പരിശ്രമിച്ചു. വിവരം പുറം ലോകം അറിഞ്ഞപ്പോഴേക്കും ആംബുലന്‍സുകളടക്കം രക്ഷാ സംവിധാനങ്ങള്‍ അപകട സ്ഥലത്ത് എത്തിക്കൊണ്ടിരുന്നു. മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള ഉപകരണങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിയതോടെ കുടുങ്ങിക്കിടക്കുന്നവരെ വേഗത്തില്‍ പുറത്തെടുക്കാനായി.

രാവിലെ അഞ്ചുമണിയോടെ മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കി. തുടർന്ന് റവന്യു, പൊതുമരാമത്ത്- ടൂറിസം, പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിമാരും ലാന്‍ഡ് റവന്യൂ കമ്മിഷണറും സര്‍വെ ഡയറക്‌ടറും വയനാട്ടിലേക്ക് തിരിച്ചു.

എങ്ങും നൊമ്പരക്കാഴ്‌ചകൾ

വയനാട്ടിൽ എത്തുമ്പോഴുള്ള അവസ്ഥ വേദനിപ്പിക്കുന്നതായിരുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീകരമായ ഉരുൾപൊട്ടൽ ആണ് നടന്നതെന്ന് നേരിട്ട് മനസ്സിലായി. ഞങ്ങള്‍ എത്തുമ്പോള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ. കെ ശശീന്ദ്രന്‍ അവിടെ ക്യാമ്പ് ചെയ്‌ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. ചൂരല്‍മലയില്‍ നിന്നും മറുകരയിലേക്കുള്ള പാലം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയതിനെത്തുടർന്ന്, ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും സഹായമെത്തിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. മറുകരയിലേക്ക് ഒരു വിധത്തിലും കടന്നു ചെല്ലാൻ കഴിയാത്ത വിധം അതിഭീകരമായ കുത്തൊഴുക്കാണ് പുഴയില്‍ കണ്ടത്. ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്തു കൂടെത്തന്നെ എന്‍ ഡി ആര്‍ എഫും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവര്‍ത്തനത്തിനായി മറുകരയെത്താന്‍ വളരെ സാഹസികമായി പരിശ്രമിക്കുകയായിരുന്നു. സുരക്ഷിതമായ ഒരിടത്തേക്ക് മാറണമെന്ന ആഗ്രഹത്തോടെ, പുഴയുടെ മറുകരയിലുള്ള മുണ്ടക്കൈ, പുഞ്ചിരിമട്ടം, മസ്‌ജിദ്, ബംഗ്ലാവ്, റിസോർട്ട് മേഖലകള്‍ കേന്ദ്രീകരിച്ചു കൊണ്ട് കൂട്ടം കൂടി നിൽക്കുന്ന നിരവധി ആളുകളുടെ നിലവിളികള്‍ മനസ്സിനെ വല്ലാതെ ഉലയ്‌ക്കുന്നതായിരുന്നു.

ജീവന്‍ രക്ഷിക്കാന്‍ മുന്‍ഗണന

പ്രതീക്ഷ കൈവിടാതെ, പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു മുഖ്യ പരിഗണന. പലയിടത്തായി കുടുങ്ങിപ്പോയ എല്ലാവരെയും കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടത്തിയത്. ജീവന്റെ ഒരു തുടിപ്പ് എങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ ഉച്ചയ്ക്ക് 2.30 ന് വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുഴയ്ക്ക് അപ്പുറത്തുള്ള ആളുകളെ ഇരുട്ടുന്നതിനു മുമ്പ് ഇക്കരെ എത്തിക്കുക എന്നതിനു പ്രാധാന്യം നല്‍കി.

ഉച്ചക്ക് ഒരു മണിയോടെ എന്‍ ഡി ആര്‍ എഫ് സംഘം പുഴക്ക് കുറുകെ വടങ്ങള്‍ കെട്ടി മറുകര കടന്നു. പക്ഷേ ആളുകള്‍ പല പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായാണ് കൂടി നിന്നിരുന്നത്. അവരെ രാത്രിക്ക് മുമ്പ് ഇക്കരെ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര സുരക്ഷിതത്വം കൊടുത്താലും അവര്‍ മാനസികമായി തകർന്നു പോകും എന്നതായിരുന്നു അവസ്ഥ. അത്രയ്ക്കും ഭീകരമായിരുന്നു ദുരന്ത കാഴ്‌ചകൾ.

പരമാവധി ആളുകളെ കഴിയും വേഗത്തില്‍ പുറത്ത് എത്തിക്കാനായി എന്‍ ഡി ആര്‍ എഫ്, ഫയർഫോഴ്‌സ്, പൊലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് തുടങ്ങിയ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ആളുകള്‍ കൂടി നിൽക്കുന്ന ഒറ്റപ്പെട്ട കേന്ദ്രങ്ങളിലേക്ക് അഞ്ച് വീതം എന്‍ ഡി ആര്‍ എഫ് സംഘങ്ങളെ എത്തിച്ചു. ഭക്ഷണം, വെള്ളം, വെളിച്ചം തുടങ്ങിയവ ലഭ്യമാക്കി സുരക്ഷാബോധം സൃഷ്‌തിക്കുന്നതിനുള്ള നടപടികളാണ് തുടർന്ന്  സ്വീകരിച്ചത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നാലു കേന്ദ്രങ്ങളിലായി കൂടി നിന്നവരെ പുഴയുടെ സമീപത്തെത്തിക്കാന്‍ കഴിഞ്ഞു. ഏതാണ്ട് അഞ്ചരമണിയോടു കൂടി നിലവിലുള്ള സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു കൂടി അവിടെ കിട്ടിയ കവുങ്ങ് വടികള്‍, കോണികള്‍, വടം മുതലായ സാമഗ്രികള്‍ ഉപയോഗപ്പെടുത്തി പുഴയുടെ ഡൈവര്‍ഷനുള്ള ഒരിടത്ത് ചവിട്ടു പാലം ഉണ്ടാക്കി 486 പേരെ സുരക്ഷിതമായി പുറത്തു എത്തിക്കാന്‍ കഴിഞ്ഞു. കനത്ത മഴയും വെളിച്ചക്കുറവും മൂലം രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

ഉയരുന്ന മരണസംഖ്യ

എന്‍ ഡി ആര്‍ എഫ് സംഘാംഗങ്ങള്‍, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ അപ്പുറത്ത് കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളെയും പിറ്റേന്ന് രാവിലെയോടെ പുറത്ത് എത്തിച്ചു. ടൂറിസ്റ്റുകള്‍, തേയിലത്തോട്ടങ്ങലിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവരെ തിരികെയെത്തിക്കാന്‍ കഴിഞ്ഞു. വിവിധ ഇടങ്ങളിലായി തിരച്ചില്‍ നടത്തി കണ്ടെത്തി കൊണ്ടു വരുന്ന മൃതദേഹങ്ങള്‍… ഓരോ നിമിഷവും മരണ സംഖ്യ ഉയരുകയായിരുന്നു. സൈന്യത്തിന്റെ മിലിട്ടറി എഞ്ചിനീയറിങ്ങ് ഗ്രൂപ്പും ഡിഫന്‍സ് സര്‍വീസ് കോർപ്‌സ്, തമിഴ്‌നാട്ടിൽ നിന്നുള്ള ഫയര്‍ ആന്‍ഡ് റസ്‌ക്യു സേനാംഗങ്ങള്‍ ഉള്‍പ്പെടെ 18 ഓളം വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. സന്നദ്ധ പ്രവർത്തകർ എന്ത് സേവനവും ചെയ്യാന്‍ തയ്യാറായി ധാരാളമായി എത്തിച്ചേർന്നു കൊണ്ടിരുന്നു. രണ്ടു ദിവസത്തെ തിരച്ചിലിനു ശേഷവും ചൂരല്‍മലയിലേക്ക് കടക്കാന്‍ വഴിയില്ലാതെ ഒരു കെട്ടിടത്തിനകത്ത് കുടുങ്ങിപ്പോയ നാലു പേരെ ജീവനോടെ മൂന്നാം ദിവസം രക്ഷിക്കാന്‍ കഴിഞ്ഞു എന്നത് രക്ഷാ ദൗത്യത്തില്‍ പ്രതീക്ഷ ഉണര്‍ത്തിയ കാര്യമായിരുന്നു.

ഒരു രാത്രിയും ഒരു പകലും അതിനിടയില്‍ പെരുമഴയും ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. മദ്രാസ് എഞ്ചിനീയറിങ്ങ് ഗ്രൂപ്പിലെ സൈനികരാണ് കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ ബെയ്‌ലി പാലം നിര്‍മ്മിച്ചത്. വ്യാഴാഴ്‌ച (ആഗസ്റ്റ് 1) വൈകിട്ട് അഞ്ച് മണിയോടെ മേജര്‍ ജനറല്‍ പി. ടി മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും അതിലൂടെ മുണ്ടക്കൈ മലയുടെ നെറുകിലേക്ക് ആദ്യമായി കടന്നു പോയപ്പോൾ, ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.

നേരത്തെ താല്‍ക്കാലികമായി നിര്‍മ്മിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ ദുരന്ത മേഖലയുടെ തുടക്കമായ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലേക്ക് കടന്നു പോയിരുന്നത്. മല മുകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തകര്‍ താഴേക്കു മൃതദേഹങ്ങള്‍ എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അട്ടമല ഗ്രാമവാസികളും ചൂരല്‍മലയിലെ പഴയ പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ ഒറ്റപ്പെട്ടിരുന്നു. അവര്‍ക്കെല്ലാം ആശ്വാസമായാണ് ബെയ്‌ലി പാലം യാഥാര്‍ഥ്യമായത്.

ഒത്തൊരുമിച്ച് പ്രവര്‍ത്തനങ്ങള്‍

നഷ്‌ടങ്ങൾ കണക്കാക്കാന്‍ പറ്റാത്ത വിധം ഭീകരമായ തകര്‍ച്ചയിലാണ് ദുരന്ത മേഖല. ദുരന്തബാധിതരെ കൈ പിടിച്ചുയര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും കൈകോര്‍ത്ത് നമ്മുടെ കൂടെയുണ്ട് എന്നുള്ളതാണ് പ്രത്യേകത. ഏതെങ്കിലും പ്രത്യേക വകുപ്പിന്റെ നേതൃത്വത്തില്‍ മാത്രമല്ലാതെ, എല്ലാവരും ചേർന്ന്, സവിശേഷമായ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. ദുരന്തത്തില്‍ മരണമടഞ്ഞവരില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ക്ക് കൈമാറി. തിരിച്ചറിയാന്‍ കഴിയാത്ത മൃത ശരീരങ്ങളും ശരീര ഭാഗങ്ങളും ഉണ്ടായിരുന്നു. അവ സംസ്‌കരിക്കാനുള്ള നടപടികള്‍ വളരെ സങ്കീർണമായിരുന്നു. ഹാരിസൺ മലയാളത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും ആദ്യം 65 സെന്റും പിന്നീട് 25 സെന്റ് ഭൂമിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡി ഡി എം എ) ചെയർ പേഴ്‌സൺ എന്ന നിലയില്‍ ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ ഏറ്റെടുത്താണ് നടപടി പൂര്‍ത്തിയാക്കിയത്. ഏറ്റെടുക്കാന്‍ ആളില്ലാത്ത മൃത ശരീരങ്ങളും ശരീര ഭാഗങ്ങളും മറവ് ചെയ്യുന്നതിന് മുമ്പ് ഡി എന്‍ എ ടെസ്റ്റ് നടത്തേണ്ടിയിരുന്നു.  മൃതദേഹത്തിലോ ശരീര ഭാഗങ്ങളിലോ ആളെ പിന്നീട് തിരിച്ചറിയാന്‍ കഴിയും വിധം വ്യക്തമായി പ്രത്യേക കോഡ് രേഖപ്പെടുത്തി.

രേഖപ്പെടുത്തിയ ഈ നമ്പറുകള്‍ മാഞ്ഞു പോകാതിരിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളിലാക്കി കുഴിയില്‍ വയ്ക്കണം. മറവു ചെയ്‌ത സ്ഥലത്ത് നാട്ടുന്ന പോസ്റ്റിലും നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. മൃത ശരീരങ്ങള്‍ക്ക് കുഴിയെടുക്കുന്നത് പോലെ തന്നെ, എത്ര ചെറുതാണ് ശരീര ഭാഗങ്ങളെങ്കിലും പൂര്‍ണ്ണമായ മൃതദേഹം മറവ് ചെയ്യുമ്പോഴത്തെപ്പോലെ വളരെ കൃത്യതയോടെ പിന്നീട് തിരിച്ചറിയാന്‍ സാധിക്കുന്ന വിധമാകണം സംസ്‌കാരം നടത്തേണ്ടത്.

ഓരോ കുഴിയിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഒരു സന്നദ്ധ പ്രവർത്തകനും ഒപ്പം ഉണ്ടാവും. കാണാതായവരുടെ ബന്ധുക്കളുടെ രക്ത സാമ്പിള്‍ എടുത്ത് മൃതദേഹത്തിന്റേതുമായി ഒത്തു നോക്കി പരിശോധിക്കുമ്പോള്‍ മാത്രമാണ്, ഇത് ആരുടേതാണെന്ന് മനസ്സിലാക്കാന്‍ കഴിയുക. അങ്ങനെ തിരിച്ചറിയുന്ന ഘട്ടത്തിൽ അവിടെ, ഏത് കുഴിയിലാണോ ബന്ധുവിന്റെ മൃതദേഹ ഭാഗങ്ങള്‍ മറവ് ചെയ്‌തത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും വിധം ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വളരെ സങ്കീര്‍ണ്ണങ്ങളായ ഇത്തരം പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഉദ്യോഗസ്ഥരുടെയും നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. കനത്ത മഴയ്ക്കും രാത്രിയിലെ ഏറെ വൈകിയ നടപടി ക്രമങ്ങള്‍ക്കും ഇച്ഛാ ശക്തിയോടെയുള്ള അവരുടെ കര്‍മ്മ നിരതയെ തടസ്സപ്പെടുത്താന്‍ ആയില്ല.

മൃത ശരീരഭാഗങ്ങള്‍ പൊതിഞ്ഞ പാക്കറ്റുകള്‍ ആരുടേതാണെന്ന് പോലും അറിയാതെ, സ്വന്തം രക്തബന്ധുവിന്റേതു പോലെ കരുതിയ ചെറുപ്പക്കാരുടെ സന്നദ്ധ സംഘം എല്ലാ ആദരവോടും കൂടിയാണ് സംസ്‌കരിക്കുന്നതിനായി കുഴിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്. മതമോ ജാതിയോ പേരോ അറിയാത്ത മനുഷ്യര്‍ക്കു വേണ്ടി സര്‍വ മതങ്ങളുടെയും പ്രാര്‍ഥനകള്‍ മുഴങ്ങി. പൊലീസും ജനപ്രതിനിധികളും മന്ത്രിമാരും അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു. ഒരുപക്ഷേ, രാജ്യം തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം, ഏറ്റവും ചിട്ടയായ സംസ്‌കാര ചടങ്ങുകളാണ് ഒരു നാടിന്റെ ഒത്തൊരുമയില്‍ നടന്നത്. ദുരന്ത മുഖങ്ങളില്‍ മലയാളികളുടെ കൈമുതലായ ഒത്തൊരുമ എന്ന സവിശേഷമായ ശീലത്തിന്റെ മറ്റൊരു മാതൃകയായി.

കാണാതായവരെ തേടി

കാണാതായവര്‍ക്കു വേണ്ടി എല്ലാ വിധത്തിലും പഴുതടച്ച അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈക്ക് ചുറ്റുമുള്ള 10, 11, 12 വാര്‍ഡുകളിലെ ദുരന്ത ബാധിത പ്രദേശത്തെ ആറ് സോണുകളായി തിരിച്ച് 40 ടീമുകളായാണ് ആദ്യ ദിനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നത്. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയർഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍, സായുധ സേനകളിലെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയിലെ അംഗങ്ങള്‍, തമിഴ്‌നാട് ഫയർ ഫോഴ്‌സ്, കേരള പൊലീസ് ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തി അഞ്ഞൂറോളം പേരാണ് സേനാ വിഭാഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായി ഉണ്ടായിരുന്നത്. വിവിധ സേനാംഗങ്ങളെ സഹായിക്കാന്‍ ആയിരത്തിലേറെ സന്നദ്ധ പ്രവര്‍ത്തകരും തുടര്‍ച്ചയായി ആ പ്രദേശത്ത് വന്നു പ്രവര്‍ത്തിച്ചു. ചാലിയാര്‍ പുഴയുടെ പോത്തുകല്ല് വരെയുള്ള 40 കിലോമീറ്റര്‍ ദൂരത്തും അതിന്റെ തീരങ്ങളിലും പലതവണ തിരച്ചിലിനു വിധേയമായി. മനുഷ്യര്‍ക്ക് കടന്നു ചെല്ലാൻ പറ്റാത്ത പ്രദേശങ്ങളില്‍ പോലും ഹെലി ലിഫ്റ്റിങ്ങിലൂടെ സൂക്ഷ്‌മമായ പരിശോധന നടത്തി.

ക്യാമ്പുകളിലെ കരുതല്‍

അച്ഛനമ്മമാരെ വിളിച്ചു കൊതി തീരും മുമ്പ് ബന്ധുക്കളെയെല്ലാം നഷ്‌ടപ്പെട്ടവർ, മക്കളും പേരക്കുട്ടികളും ഒരുമിച്ച് നഷ്‌ടമായവർ, അടുത്ത് നില്‍ക്കെ ആത്മബന്ധമുള്ളവര്‍, ചെളിയിലൂടെ മണ്ണിലേക്ക് താഴ്‌ന്നു പോയപ്പോള്‍, നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നവർ, ക്യാമ്പുകളിലും ആശുപത്രികളിലും മൃതദേഹങ്ങള്‍ക്കിടയിലും എത്രയോ തവണ തിരഞ്ഞിട്ടും കാണാതെ പോയ പ്രിയപ്പെട്ടവർ ഒരുനാള്‍ ഉറക്കെ പേരു വിളിച്ചു കൊണ്ട് കയറി വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ… നഷ്‌ടപ്പെട്ടതൊന്നും തിരിച്ചു കൊടുക്കാനായില്ലെങ്കിലും കഴിയാവുന്ന എല്ലാവിധ സഹായങ്ങളും ഒരുക്കിയാണ് ക്യാമ്പുകളുടെ സംഘാടനം. സുരക്ഷിതമായ അന്തരീക്ഷത്തില്‍ ആരോഗ്യകരമായ ജീവിത സാഹചര്യം ഒരുക്കിയാണ് ക്യാമ്പുകള്‍ പ്രവർത്തിക്കുന്നത്. ഭക്ഷണവും വൈദ്യ സഹായവും മുതല്‍ മാനസിക പിന്തുണ നൽകുന്നതിനുള്ള കൗൺസിലർമാർ വരെ ക്യാമ്പുകളില്‍ ഉണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനമാണ് വയനാട് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം നടത്തുന്നത്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതല നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കല്‍പ്പറ്റയിലെ സിവില്‍ സ്റ്റേഷനിലും ചൂരല്‍മലയിലെ താല്‍ക്കാലിക ട്രോള്‍ റൂം കേന്ദ്രമാക്കിയും പ്രവർത്തിക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ടെക്‌നിക്കൽ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, വിവര ശേഖരണം, ആരോഗ്യ പ്രശ്‌നബാധിതരുടെ പരിപാലനം, മൃത ശരീരങ്ങളുടെ സൂക്ഷിപ്പും കൈമാറ്റവും സംസ്‌കരണവും, കാണാതായവരുടെ വിവര ശേഖരണം അതിഥി തൊഴിലാളികളുടെ പരിചരണം, രജിസ്ട്രേഷന്‍, ഡാറ്റാ മാനേജ്മെന്‌റ്, കോള്‍ സെന്റർ മാനേജ്മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ, വിതരണ മാനേജ്മെന്റ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെ പതിനഞ്ചിലധികം സംഘങ്ങളായി ആയിരത്തിലധികം ജീവനക്കാരാണ് കളക്‌ടറേറ്റിലും മുണ്ടക്കൈ ചൂരല്‍മലയിലുമായി പ്രവർത്തിക്കുന്നത്. ദുരന്തബാധിതര്‍ക്കായി ശേഖരിക്കുന്ന സാധനങ്ങള്‍ ശരിയായ കൈകളില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്റര്‍പ്രൈസസ് റിസോഴ്‌സ് പ്ലാനിങ് സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ സമാഹരണ കേന്ദ്രങ്ങളില്‍ എത്തുന്ന സാധനങ്ങളുടെ ഇൻപുട്ടും വിവരങ്ങളും ക്യാമ്പുകളിലേക്ക് വിതരണത്തിന്റെ വിവരങ്ങളും സോഫ്‌റ്റ്‌വെയർ മുഖേന കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. സാധന സാമഗ്രികളുടെ കേന്ദ്രീകൃത സംഭരണ കേന്ദ്രത്തില്‍ ഇൻപുട്ട് രേഖപ്പെടുത്തലും കളക്ഷന്‍ സെറുകളിലെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സോഫ്‌റ്റ്‌വെയറിലൂടെ കഴിയും. മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോർട്, അത്യാവശ്യമായി വേണ്ട സാധനങ്ങള്‍, സ്റ്റോക്ക് കുറവുള്ള സാധനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ നിന്നും അറിയാം. വിതരണ കേന്ദ്രത്തിലെ സുതാര്യത ഉറപ്പാക്കുന്നതോടൊപ്പം വസ്‌തുക്കൾ പാഴാവാതെ ക്യാമ്പുകളില്‍ അവശ്യാനുസരണം വേഗത്തില്‍ എത്തിക്കാന്‍ കഴിയും. കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഫെയര്‍ കോഡ് ഐ ടി കമ്പനിയാണ് സോഫ്‌റ്റ്‌വെയർ സജ്ജമാക്കിയത്.

ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി സാമൂഹിക അടുക്കള സജ്ജീകരിച്ചാണ് മുടങ്ങാതെ ഭക്ഷണമെത്തിക്കുന്നത്. മേപ്പാടി ഗവൺമെ‌ന്റ് പോളി ടെക്‌നിക്കിൽ സജ്ജമാക്കിയ പാചകപ്പുരയില്‍ കേരള ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആണ് ഭക്ഷണങ്ങള്‍ തയ്യാറാക്കി നൽകുന്നത്. തഹസില്‍ദാരാണ് ഭക്ഷണ വിതരണത്തിന്റെ നോഡല്‍ ഓഫീസര്‍. ഏഴായിരത്തോളം ഭക്ഷണപ്പൊതികളാണ് ദുരന്ത മേഖലകളില്‍ വിതരണം ചെയ്യുന്നത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സ്പെഷ്യല്‍ ഓഫീസറായ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ ഡയറക്‌ടറും സര്‍വേ ഡയറക്‌ടറുമായ ശ്രീറാം സാംബശിവ റാവു ആണ് നിർവഹിക്കുന്നത്.

പുനരധിവാസം

ഇനി അടുത്ത ഘട്ടത്തിൽ ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് അല്ലെങ്കില്‍ അടച്ചുറപ്പായ മറ്റു ഇടങ്ങളിലേക്ക്, ഓരോരുത്തര്‍ക്കും സ്വകാര്യതയോടെ താമസിക്കാന്‍ കഴിയുന്ന വിധം സംവിധാനം ഒരുക്കണം. അതിനു ശേഷം സ്ഥിരമായ പുനരധിവാസത്തിലേക്ക് കടക്കണം. ദുരന്തബാധിതരെ ചേര്‍ത്ത് പിടിക്കാന്‍ ഒരു ടൗൺഷിപ്പ് എന്ന ആശയം ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. ഈ ആശയം എല്ലാവരാലും സ്വീകരിക്കപ്പെടുകയാണ്. വിവിധ മേഖലകളിലെ വിദഗ്‌ധരുടെയും ജനങ്ങളുടെയും സഹകരണത്തോടെയും അഭിപ്രായങ്ങളോടും കൂടി ആശയം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പുനരധിവാസം എന്നാൽ, കേവലം ഭൂമിയും വീടും മാത്രമാകില്ല; എല്ലാം നഷ്‌ടപ്പെട്ട മനുഷ്യരെ ചേര്‍ത്ത് പിടിച്ച് സനാഥത്വത്തിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയായിരിക്കും. ലോകം തന്നെ ശ്രദ്ധിക്കുന്ന വിധം ഒരു കേരള മാതൃക ആയിരിക്കും അത്.

എല്ലാ മന്ത്രിമാരും ദുരന്ത ഭൂമിയിലെത്തി ദുരിത ബാധിതരെ ചേര്‍ത്ത് പിടിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മുന്നിലുണ്ടായി. മന്ത്രിസഭ ഉപ സമിതി അംഗങ്ങളായ വനം വകുപ്പ് മന്ത്രി, പൊതുമരാമത്ത് മന്ത്രി, പട്ടിക ജാതി, പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവരും ചുമതലപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കൃത്യമായ യോഗങ്ങളിലൂടെ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകുന്നതിന് നേതൃത്വം നല്‍കി. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനങ്ങളും നേതാക്കളും സ്ഥാപനങ്ങളും രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇതിനു പുറമേ മനസ്സറിഞ്ഞ് ഇറങ്ങിയിട്ടുള്ള നൂറുകണക്കിന് ചെറുപ്പക്കാരുടെ വിവിധ സംഘങ്ങള്‍, എന്ത് സഹായവും ചെയ്യാന്‍ തയ്യാറായി നിൽക്കുന്ന പൊതുജനം, കേരളത്തിന്റെ പ്രതീക്ഷ അവരിലാണ്

മായുന്നില്ല ആ ഓര്‍മ്മകള്‍

ദിവസങ്ങളായി വയനാട്ടിൽ തുടരുമ്പോള്‍ കരളലിയിക്കുന്ന അനുഭവങ്ങളാണ്, വേദനകള്‍ നിറയുന്ന ഓര്‍മ്മകളാണ്, എത്ര ശ്രമിച്ചിട്ടും കാതുകളിൽ നിന്നും ഒഴിഞ്ഞു പോകാത്ത അലമുറകളും കണ്ണില്‍ നിന്നും മായാത്ത കാഴ്‌ചകളുമാണ് ചുറ്റിലും. പുഞ്ചിരിമട്ടത്തെ ദുരന്ത ബാധിത മേഖലയില്‍ തേന്‍ ശേഖരിക്കുന്ന ആദിവാസിയായ ചേന്നനെ കണ്ടു മുട്ടുകയുണ്ടായി. ആ മേഖലയില്‍ ആദ്യം ഉരുൾ പൊട്ടലിന്റെ സൂചന കിട്ടിയപ്പോൾ തന്നെ ചുറ്റുവട്ടത്തുള്ളവരെ മുഴുവന്‍ അറിയിച്ച ആളാണ്. ചേനും ഭാര്യയും അടുത്തുള്ള ആദിവാസി ഊരില്‍ തനിച്ച് തുടരുകയാണ്. ഇവിടെ ഒറ്റയ്ക്ക് കഴിയുന്നതിൽ പേടിയില്ലേയെന്ന് ഞങ്ങളുടെ സംഘാംഗങ്ങള്‍ ചോദിച്ചപ്പോള്‍ ‘പേടിച്ചാല്‍ വീണു പോകും സാറേ’ എന്നായിരുന്നു മറുപടി. ഓരോ ദിവസവും എത്തിച്ചേരുന്ന ആയിരക്കണക്കിന് മനുഷ്യരും എല്ലാവിധ സഹായങ്ങള്‍ ചെയ്യാനും സന്നദ്ധരായ സാധാരണക്കാരായ നൂറുകണക്കിന് മനുഷ്യരുടെ പിന്തുണയുമാണ് ദുരന്ത മുഖങ്ങളില്‍ പേടിയില്ലാതെ നയിക്കാന്‍ സര്‍ക്കാരിന് കരുത്ത് പകരുന്നത്. സര്‍ക്കാര്‍ എന്നാൽ ഒരു വിധത്തിലുള്ള വ്യത്യാസങ്ങളും ഇല്ലാതെ ഒരുമിച്ച് നിൽക്കുന്ന മൂന്നരക്കോടി മലയാളികളുടെ കൂട്ടായ്‌മയാണ്. ഈ ദുരന്തത്തെ നാം അതിജീവിക്കുക തന്നെ ചെയ്യും എന്ന നിശ്ചയ ദാര്‍ഢ്യമാണ് ജനങ്ങളുടെ പ്രവൃത്തിയിലൂടെ നാടിന്  പകര്‍് നല്‍കുത്.