നമ്മള്‍ അതിജീവിക്കും
പിണറായി വിജയന്‍
മുഖ്യമന്ത്രി
ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായത്. അതി തീവ്രമായ മഴയില്‍ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി.
നമ്മുടെ നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്. ജീവന്‍ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നു. കേരള ജനതയൊന്നാകെ വയനാടിനെ കൈ പിടിച്ചുയര്‍ത്താനായി ഒരുമിച്ചു നിൽക്കുന്ന ദിനങ്ങളാണിത്. രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നൽകുന്ന സൈന്യവും ഫയര്‍ ഫോഴ്‌സും പോലീസും ഉള്‍പ്പെടെയുള്ള രക്ഷാ സേനാംഗങ്ങള്‍; ആരോഗ്യ പ്രവര്‍ത്തകര്‍; കെ.എസ്.ഇ.ബി – വനം – റവന്യൂ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, എല്ലാ പിന്തുണയും നൽകുന്ന തദ്ദേശ വാസികള്‍; തങ്ങളാല്‍ കഴിയുന്ന ഏതു സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങള്‍, എല്ലാവരും ചേർന്നാണ് സഹായ ഹസ്‌തം നീട്ടിയത്. ‘മനുഷ്യരാണ് നാമേവരും’ എന്ന സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നത്.
അപകട വിവരം അറിഞ്ഞയുടനെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അഞ്ചു മന്ത്രിമാരെ വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചു. മന്ത്രിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, സൈന്യത്തിന്റെ സഹായമുള്‍പ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങളോടെയുമാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. പരമാവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമാണ് ശ്രമിച്ചത്.
ഫയർ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, പോലീസ്, തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കി. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. വയനാട് ഉരുൾ പൊട്ടൽ മേഖലകളിലെ സ്‌തുത്യർഹമായ രക്ഷാ ദൗത്യത്തിനു ശേഷം ഇന്ത്യന്‍ കര, നാവിക സേനകളില്‍ ഒരു വിഭാഗം മടങ്ങി. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയാണ് അവരെ മടക്കിയയച്ചത്.
രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകുന്നതിന് ഉത്തര മേഖല ഐ ജി, ഡി ഐ ജി എന്നിവർ ദുരന്ത മേഖലയില്‍ എത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാന വിഭാഗം എ ഡി ജിപിയും വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തിരച്ചില്‍ സംഘങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നൽകുന്നതിനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക കൺട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
വയനാട്ടിൽ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടറെ രാവിലെ തന്നെ പ്രത്യേകമായി നിയോഗിച്ചു. ചൂരല്‍ മലയില്‍ മദ്രസയിലും പള്ളിയിലും താൽകാലിക ക്ലിനിക്കും പോളി ടെക്‌നിക്കിൽ താൽക്കാലിക ആശുപത്രിയും സജ്ജമാക്കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കി. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടേക്ക് അയച്ചു. സര്‍ജറി, ഓർത്തോപീഡിക്‌സ്, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്‌ടർമാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാരുടെ ടീമിനേയും നിയോഗിച്ചു. ദുരന്ത മേഖലകളില്‍ പരിചയമുള്ള ഡോക്‌ടർ സംഘത്തെയും എത്തിച്ചു. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കി. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയില്‍ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.
മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം പരിശോധനയും ഇന്‍ക്വസ്റ്റും നടത്തി ബന്ധുക്കള്‍ക്ക് കൈമാറാനും നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാച്ചിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്‌ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്തുന്നതാണ്.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളും എത്തിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിനു വേണ്ട ഇടപെടലുകള്‍ പൊതുവിതരണ വകുപ്പും സപ്ലൈകോയും നടത്തി. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പന ശാലകളിലും ഭക്ഷ്യ ധാന്യങ്ങളുടെയും അവശ്യ വസ്‌തുക്കളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്‍ദേശം നല്‍കി. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ ആദ്യ ദിനം തന്നെ വയനാട്ടിലെത്തി.
ദുരന്ത സാധ്യത മുന്നറിയിപ്പുകൾ
ഇപ്പോള്‍ അപകടം ഉണ്ടായ സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. എന്നാൽ ഉരുൾ പൊട്ടലിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ എന്ന സ്ഥലം തീവ്ര ദുരന്ത സാധ്യതാ പ്രദേശത്താണ്. ഒഴുകി വന്ന മണ്ണും ഉരുളും പാറകളും ഉരുൾ പൊട്ടൽ ദുരന്ത സാധ്യത ഇല്ലാത്ത ചൂരല്‍മല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവ കേന്ദ്രത്തിന്റെ ആറ് കിലോമീറ്റര്‍ അകലെയാണ്. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വര്‍ഷങ്ങളായി ജനവാസം ഉള്ള മേഖലയുമാണ്. എന്നാൽ ഉരുൾ പൊട്ടലിന്റെ പ്രഭവ കേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല.
മഴ കനത്തതിനാല്‍ ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്‌തി കുറയ്ക്കാന്‍ കാരണമായി. ഇവിടെ ഓറഞ്ച് അലർട്ട് ആണ് നില നിന്നിരുന്നത്. 64 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴ പെയ്യും എന്നായിരുന്നു മുറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയുമാണ് ഈ പ്രദേശത്ത് പെയ്‌തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്‌തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും ചിലപ്പോള്‍ എങ്കിലും പ്രവചനാതീതമാണ്. അപ്രതീക്ഷിതമായ വന്‍ മഴയും മേഘ വിസ്ഫോടനവും ഉരുൾ പൊട്ടലും ഒക്കെ അതിന്റെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്.
നാം ഏറെക്കാലമായി ജീവിക്കുന്ന പ്രദേശത്ത് മുമ്പ് അത്തരം അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലായിരിക്കാം. എന്നാൽ മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, മാറിയ സാഹചര്യത്തില്‍ ദുരന്ത സാധ്യത മുന്നറിയിപ്പുകൾ ഉണ്ടെങ്കില്‍ അത് എല്ലാവരും പാലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഏറെക്കാലമായി താമസിക്കുന്ന ഇടമാണ്, മാറി നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന ചിന്ത മാറ്റി വെച്ച്, മാറി നിന്നാല്‍ സുരക്ഷിതത്വം ഉണ്ടാകു എന്ന രീതിയിലേക്ക് മാറേണ്ടതാണ്. ആവശ്യമായ മുന്‍ കരുതലുകളോടെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും നാശനഷ്‌ടങ്ങൾ പരമാവധി ലഘൂകരിക്കാനുമുള്ള പരിശ്രമം വിട്ടുവീഴ്‌ച കൂടാതെ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അതു മികച്ച ഫലം നല്‍കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അനിവാര്യമാണ്. അധികൃതര്‍ നൽകുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കാതെ കൃത്യമായി പാലിക്കാന്‍ ഓരോരുത്തരും സന്നദ്ധരാകണം.
മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുള്ളത്, മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ചാണ്. പ്രളയം, ഉരുൾപൊട്ടൽ, കടല്‍ ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപ കാലത്ത് ഉണ്ടാകുന്നത്. ഈ വിപത്തുകളെല്ലാം സംഭവിക്കുന്നതിനും പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനം ആണ്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡേറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നത്. എന്നാൽ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജല കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകൾ നൽകുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം എന്ന സ്ഥാപനം (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്) ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നൽകുകയെന്ന ലക്ഷ്യത്തോടെയാണ്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തത്തിന്റെ മൂല കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്.
തീവ്രമഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്‌സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചന ഉപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവ ശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും.
ഇങ്ങനെ ദുരന്തങ്ങള്‍ മുൻകൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്‌തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍ കരുതലുകള്‍ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്‌തി കുറയ്ക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ദുരിതാശ്വാസ നിധി
ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നല്‍കിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തില്‍ സര്‍വതും നഷ്‌ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. 2018 ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്ത ബാധിതരെ സഹായിക്കാന്‍ തയ്യാറായി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്‌തം ആ ഘട്ടത്തിൽ നീണ്ടു.
അതുപോലെ തന്നെ വയനാട്ടിൽ ഇപ്പോള്‍ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി അവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യര്‍ഥന വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങള്‍ ചെവിക്കൊള്ളുന്നത്. ലോക രാഷ്ട്രങ്ങള്‍ അനുശോചനമറിയിച്ചുകൊണ്ട് നമ്മോട് ഐക്യപ്പെട്ടിരിക്കുന്നു. അതു പോലെ, ലോകത്താകെയുള്ള സുമനസ്സുകളും സഹായസദ്ധരാവുകയാണ്. ഓക്‌സ്‌ഫഡ് വിദ്യാര്‍ഥികളില്‍ ചിലര്‍, കേരളത്തെ സഹായിക്കണമെന്നഭ്യർത്ഥിച്ചു തയ്യാറാക്കിയ വീഡിയോ നിങ്ങളുടെ ശ്രദ്ധയില്‍ ഉണ്ടല്ലോ.
സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും.
സംഭാവന ചെയ്യുതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓൺലൈൻ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ക്ക് റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. യു പി ഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനു ശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യു പി ഐ ക്യുആര്‍ കോഡ് നൽകിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യു പി ഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.
സി എം ഡി ആര്‍ എഫിലേക്കുള്ള പണം അല്ലാതെ വിവിധ വാഗ്‌ദാനങ്ങൾ പല മേഖലകളില്‍ നിന്നും വരുന്നുണ്ട്. വീട് നിർമ്മിക്കാമെന്നും സ്ഥലം നൽകാമെന്നും മറ്റുമുള്ള ഈ ഓഫറുകള്‍ ലോകം എത്രമാത്രം സ്നേഹാനുകമ്പകളോടെയാണ് നമ്മുടെ സഹോദരങ്ങളുടെ ദുരന്തത്തെ കാണുന്നത് എന്നതിന്റെ ഉത്തമമായ ദൃഷ്‌ടാന്തമാണ്. ഇത് കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ ‘ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും.
പുനരധിവാസം
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് ആലോചിച്ചിട്ടുള്ളത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസ മേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും.
വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നാമെല്ലാം കണ്ടതാണ്. ആ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാര്‍ഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടനടി ഏര്‍പ്പെടുത്തും.
വയനാട് ദുരന്തത്തില്‍ സമഗ്ര പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍ ഓഫീസില്‍ സന്ദർശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കും.
ജീവനോപാധി നഷ്‌ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നല്‍കും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പു രോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം കുടുംബത്തില്‍ മൂന്ന് പേർക്ക് എന്ന നിലയില്‍ നല്‍കും. 30 ദിവസത്തേക്കാണ് തുക നൽകുന്നത്. ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധന സഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാംപുകളില്‍ കഴിയുന്നവർക്ക് മറ്റൊരു വാസ സ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്‌ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും.
നൂറുകണക്കിന് ജീവന്‍ കവർന്ന, 2018-ലെ പ്രളയം വിതച്ച തീവ്ര ദുരന്തത്തെയും ലോകമാകെയെന്ന പോലെ കേരളത്തെയും പിടിച്ചുലച്ച കോവിഡ് മഹാമാരിയെയും നാം ഒരേ മനസ്സോടെ അതി ജീവിച്ചു. ഇച്ഛാ ശക്തിയോടെ ആ ദുരിത കാലങ്ങളെ തരണം ചെയ്യാനും നാടിന് ആശ്വാസം പകരാനും സംസ്ഥാന സര്‍ക്കാരിനായത് ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണയാലാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതകളുടെയും എല്ലാ വിധ മതിൽക്കെട്ടുകളെയും പൊളിച്ചു കൊണ്ടാണ് നാം അന്ന് മുന്നോട്ട് നീങ്ങിയത്. ഈ മഹാ ദുരന്തത്തിന്റെ ആഘാതങ്ങളില്‍ നിന്ന് വയനാടിനെ കൈപിടിച്ചുയര്‍ത്താനും അത്തരമൊരു ചേർന്നു നിൽക്കൽ ലോകമെമ്പാടുമുള്ള കേരളീയരില്‍ നിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.