എല്ലാവര്‍ക്കും രേഖകള്‍

മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ഇരുപത്തി മൂന്ന് ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റേൈലസഷന്‍ (എ.ബി.സി.ഡി) പദ്ധതിയിലൂടെയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമായത്. പരമാവധി രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.മൊബൈല്‍ നമ്പറുള്ള എല്ലാവരുടെയും രേഖകള്‍ ഡിജിലോക്കറില്‍ സുരക്ഷിതമാണ്.

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഫോണുണ്ടെങ്കില്‍ എല്ലാവരുടെയും രേഖകള്‍ അതില്‍ സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. ഡിജിലോക്കര്‍ വഴി ഡോക്യുമെന്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ അവരുടെ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ സഹായിക്കും, അതുവഴി ഒരു ദുരന്തം മൂലമോ ഭൗതിക സുരക്ഷയുടെ അഭാവം മൂലമോ രേഖകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അവ എളുപ്പത്തില്‍ വീണ്ടെടുക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്. അടിസ്ഥാന രേഖകളില്ലാത്ത പൗരന്മാരെ കണ്ടെത്തുന്നതിന് പ്രത്യേക ട്രൈബല്‍ പ്രൊമോട്ടര്‍ ഓഫീസര്‍മാരുടെ സര്‍വേയോടെയാണ് നടപടി ആരംഭിച്ചത്, തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ പ്രത്യേക ക്യാമ്പുകള്‍ ഷെഡ്യൂള്‍ ചെയ്തു.

റവന്യൂ, തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗവികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ഷന്‍, ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റല്‍ വകുപ്പ്, കാരുണ്യ. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, പിഡബ്ലിയുഡി ഇലക്ട്രോണിക്സ്, നെഹ്റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വര്‍ഗക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തിയത്. ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ പ്രൊമോട്ടര്‍, സാമൂഹിക സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് ആദിവാസി കോളനികള്‍ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. ഏകദേശം 64,670 പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് 1,42,563 സേവനങ്ങള്‍ നല്‍കി. എല്ലാ സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഓരോ പൗരനും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു.