ലോകത്തിനൊപ്പം കേരളവും

-പിണറായി വിജയന്‍
മുഖ്യമന്ത്രി

ലോകത്താകെയുള്ള കേരളീയരുടെ പൊതു ജനാധിപത്യ വേദിയാണ്‌ ലോക കേരള സഭ. പ്രവാസികളുടെ കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുക, കേരളത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ലോക മലയാളികളെ സജ്ജരാക്കുക തുടങ്ങിയവയാണ്‌ സഭയുടെ കൂട്ടായ്‌മയിലൂടെ ലക്ഷ്യമാക്കുന്നത്.

പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുക്കുന്ന മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ഈ വേദിയില്‍ സജീവമായാണ് ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തിന് പരിഹരിക്കാവുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയും ദേശീയ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുമുള്ള മാതൃകാപരമായ സംഘാടനമാണ്‌ ലോക കേരള സഭയെ വേറിട്ടു നിര്‍ത്തുന്നത്.

65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് 2022 ജൂണ്‍ മാസത്തിലാണ്‌ കേരള നിയമ സഭയില്‍ മൂന്നാം ലോക കേരള സഭ സമ്മേളിച്ചത്. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ സര്‍വെ നടത്തുമെന്ന പ്രഖ്യാപനം ഉള്‍പ്പടെ ഒട്ടേറെ വിഷയങ്ങളില്‍ ചര്‍ച്ചകളും നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാനായി. തുടർന്ന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അമേരിക്കയില്‍ മേഖലാ സമ്മേളനവും നടന്നു. അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് ഉദ്‌ഘാടനം ചെയ്‌തത്.

ലോക കേരള സഭയില്‍ പ്രവാസികള്‍ സമര്‍പ്പിക്കുന്ന പ്രായോഗികമായ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർവ തല സ്‌പർശിയും സാമൂഹിക നീതിയിലധിഷ്‌ഠിതവുമായ വികസന പദ്ധതികൾ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളില്‍ അഭൂത പൂര്‍വമായ മാറ്റമാണ്‌ സൃഷ്‌ടിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു. ടൈം സ്‌ക്വയറില്‍ പ്രവാസികളെ അഭിസംബോധന ചെയ്‌തു.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിച്ചു ചേർത്ത് അവരുടെ വിവിധങ്ങളായ കഴിവുകള്‍ കേരളത്തിന്റെ പൊതു വളര്‍ച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018-ല്‍ ആരംഭിച്ച ലോക കേരള സഭ ഇപ്പോള്‍ പ്രവാസികളുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. വര്‍ഷം തോറും സമ്മേളനങ്ങള്‍. നാടിന്റെ വികസനത്തിനായുള്ള നിക്ഷേപ സാധ്യതകളും വിദേശ തൊഴില്‍ സാധ്യതകളും പ്രവാസം നേരിടുന്ന വെല്ലുവിളികളുമെല്ലാം ഉള്‍പ്പെടുന്ന സജീവ ചര്‍ച്ചകള്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സഹായ വാഗ്‌ദാനങ്ങൾ ഇങ്ങനെ പ്രവാസികള്‍ക്കും നാടിനും ലഭിക്കാവുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷകളും ഉള്‍പ്പെടുന്ന ലോക കേരളസഭ കോവിഡ് മഹാമാരിക്ക് മുൻപാണ് യൂറോപ്പ്, യു.കെ. മേഖലാ തലങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തിയത്. രണ്ടു വര്‍ഷത്തിന് ശേഷമുള്ള അമേരിക്കന്‍ സമ്മേളനത്തെ അമേരിക്കന്‍ മലയാളികള്‍ ആവേശത്തോടെ വരവേറ്റതിന്റെ കാരണവും മറ്റൊന്നാകാന്‍ വഴിയില്ല.

ഗള്‍ഫ്‌ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ്‌ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡം. കേരളത്തില്‍ നിന്നുള്ള ഏകദേശം എട്ട്‌ ലക്ഷത്തോളം പേരാണ് അമേരിക്കയിലും കാനഡയിലുമായി ഉള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ സവിശേഷമായ വിഷയങ്ങളാണ് അമേരിക്കന്‍ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്നതും. ഈ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ്‌ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തെ കേരള സര്‍ക്കാരും ലോക കേരള സഭ സെക്രട്ടേറിയറ്റും വിലയിരുത്തുന്നത്.

ലോക കേരള സഭയുടെയും മേഖലാ സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതത്‌ വകുപ്പുകളില്‍ ഡെപ്യൂട്ടി/അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. സമ്മേളനങ്ങളില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റവന്യൂ വകുപ്പില്‍ പ്രവാസികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ഥ്യമാക്കി. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, ജീവനോപാധികള്‍ കണ്ടെത്താനുള്ള വായ്‌പാ സൗകര്യം, ഇന്‍ഷ്വറന്‍സ് പരിരക്ഷ, ക്ഷേമ നിധി തുടങ്ങി ഒട്ടേറെ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും യാഥാര്‍ഥ്യമാക്കുകയുമാണ്.

മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാസികളുടെ വിവര ശേഖരണത്തിനായി ഒരു ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് സംവിധാനമൊരുക്കലും അവസാന ഘട്ടത്തിലാണ്.

ലോക കേരള സഭയിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ച്‌ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചും പ്രവാസി സമൂഹത്തിനുള്‍പ്പെടെ എല്ലാവര്‍ക്കും മതിയായ പരിഗണനയും സുരക്ഷയും ഉറപ്പാക്കിയും ദീര്‍ഘകാല പരിപ്രേക്ഷ്യത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കിയുമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ മുന്നേറ്റം. സാമ്പത്തിക വളർച്ചയ്‌ക്ക് ഉത്തേജനം നല്‍കും വിധം ഉല്‍പാദന മേഖലകളില്‍ ഉണര്‍വുണ്ടാക്കാനും സേവന മേഖലകളെ ആധുനികവല്‍ക്കരിക്കാനും വിജ്ഞാനാധിഷ്‌ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണ്‌ സര്‍ക്കാര്‍ നടത്തി വരുന്നത്.

സാമൂഹിക ക്ഷേമമൊരുക്കുന്നതില്‍ സജീവമായി ഇടപെട്ടും സേവന മേഖലയെ ശക്തിപ്പെടുത്തിയും പൊതു-പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്ഥാന വികസനത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞും ക്ഷേമവും സേവനങ്ങളും വികസനവും എല്ലാം ജനങ്ങളുടെ അവകാശമാണെന്ന് സ്ഥാപിച്ചുമാണ് സർക്കാരിന്റെ പ്രവര്‍ത്തനം. ഇതൊക്കെ സാധ്യമാകുന്നത് അതിർത്തിക്കുമപ്പുറമുള്ളവരും കടല്‍ കടന്നു പോയവരുമായ പ്രവാസി സമൂഹത്തിന്റെ കൂടി അധ്വാനത്തിന്റെ ബലത്തിലാണ്. ആ തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ്‌ വിശ്വ പൗരന്മാരെ ഇത്തരം കൂട്ടായ്‌മകളിലൂടെ ഒരുമിപ്പിക്കുന്നത്.