ഈറന്‍ കൂട്ടുപാതകള്‍

-അനന്ത പത്മനാഭന്‍

തിരക്കഥാകൃത്ത്

സ്‌കൂള്‍ ഓര്‍മകള്‍ക്ക് ഒരു പൊതുഭാവമുണ്ട്. നിഷ്‌കളങ്കതയുടെ മണംപുരണ്ട, പഴയ സെപിയ ടോണിലെ നിറങ്ങള്‍ പടര്‍ന്ന ഓര്‍മ്മയുടെ ഒരേ താളുകള്‍. ഒരേ ഗൃഹാതുരത, ഒരേ ബാല്യ വിശുദ്ധി, ഒരേ നഷ്‌ട ശ്രുതിയുടെ ഏകതാര. പിന്നെ പൊതുവില്‍-ഒരേ മഴത്തുള്ളികള്‍, ഒരേ വളപ്പൊട്ടുകള്‍, ഒരേ മയില്‍പ്പീലികള്‍,  ചോക്‌പെന്‍സിലുകള്‍,  ഒന്നാം പാഠങ്ങള്‍. അത് കൊണ്ട് തന്നെ അത്തരം മഷിത്തണ്ട് നനവുകള്‍ക്ക് ഒരേ രാഗാവര്‍ത്തിയുടെ ഏകതാനത എന്ന അപകടവുമുണ്ട്. ഒരൊറ്റ ഓര്‍മയുടെ പക്ഷിക്കണ്ണില്‍ നിര്‍ത്തി ഞാനൊന്ന് പിന്‍തൊടുക്കട്ടെ…

വര്‍ഷം  1978

ഒന്നാം ക്‌ളാസിന്റെ കൗതുകങ്ങള്‍ കുഞ്ഞിക്കണ്ണ് തുറക്കുന്നത് മഴമേഘങ്ങള്‍ അഴകെട്ടിയ ആകാശത്തേക്കായിരുന്നു. എപ്പോളും പൊട്ടിവീണു കൊണ്ടിരുന്ന അതിമാരികളില്‍, ഇടിവാളുകളില്‍ പകലുകള്‍ മുനിഞ്ഞുകത്തി. ഇടയ്ക്കിടെ സ്‌കൂളില്‍ വെള്ളം കയറുമ്പോള്‍ ഞങ്ങളെ പൊട്ടിത്തരിപ്പിച്ചുകൊണ്ട് അവധി പ്രഖ്യാപനം റേഡിയോയും പത്രങ്ങളും വിളിച്ചു പറഞ്ഞു. അങ്ങനെ കരിമാനം തിക്കുമുട്ടി നിന്ന ഒരു സ്‌കൂള്‍ ദിവസം എന്റെ നിയന്ത്രണങ്ങള്‍ പിടിവിട്ടു. നിക്കറില്‍ ശോധനയുടെ മലവെള്ളം നിറഞ്ഞു. പൊത്തിപ്പിടിച്ച് സ്‌കൂളിലെ ബാത്‌റൂമിലേക്ക് പാഞ്ഞ എനിക്ക് പുറകില്‍ കൂട്ടുകാരുടെ കൂക്കുവിളിക്കുകള്‍ മുഴങ്ങി.

‘തൂറിപപ്പാ’ പുറകില്‍ ഉയര്‍ന്നുകേട്ട ആ കശ്മലന്‍ മുരളിയുടെ(ഇപ്പഴത്തെ മുരളിഗോപി) ശബ്ദം ഇന്നും കാതില്‍ കിരുകിരുക്കുന്നു. കര്‍ക്കിടകം, ചിങ്ങവും കന്നിയും കവര്‍ന്ന് തുലാത്തിലേക്ക് തുള്ളിയിട്ട് കേറിയപ്പോള്‍, തിരുവനന്തപുരത്തിന്റെ ആകാശങ്ങള്‍ ഒന്നൂടി ചിറികോട്ടി തുറന്നു. മാനത്തെ കായല്‍ താഴേക്ക് പതിച്ച് പരന്നു.  എമര്‍ജെന്‍സി സൈറണുകള്‍ മുഴങ്ങി. സ്‌ക്കൂളുകളും, ഓഫീസുകളും പൂട്ടാനറിയിപ്പ് വന്നു. കരമനയാര്‍ കര കവിഞ്ഞ് പറമ്പുകളെ വരിഞ്ഞു മുറുക്കിയതോടെ ഞങ്ങള്‍ പഠിച്ചിരുന്ന മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിന്റെ ഒരുനില മുഴുവനും മുങ്ങി. ഒറ്റ രാത്രി കൊണ്ടുള്ള വെള്ളമേറ്റത്തില്‍ ബോര്‍ഡിങ്ങില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഒറ്റപ്പെട്ടു. പോലീസ് വള്ളങ്ങളുമായി രക്ഷാ പ്രവര്‍ത്തിനിറങ്ങി. ആ കൂട്ടപ്പൊരിച്ചിലിനിടയില്‍ കുട്ടികളുടെ രക്ഷക്കായി വന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍, രാമചന്ദ്രന്‍ അടുത്തുള്ള അമ്പലക്കുളത്തില്‍ മുങ്ങി മരിച്ചു എന്നറിഞ്ഞു. പിന്നെ ഒന്നര മാസത്തേക്ക് സ്‌കൂള്‍ പൂട്ടി.

ഇതേ സമയത്തു തന്നെ അച്ഛന്റെ (പി.പത്മരാജന്‍) ആദ്യ സംവിധാന സംരംഭം ‘പെരുവഴിയമ്പല’ത്തിന്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്തിന്റെ കിഴക്കന്‍ ഗ്രാമ പ്രദേശങ്ങളിലും, നെയ്യാര്‍ഡാമിന് പിന്നിലെ മലകളിലും തുടങ്ങിയിരുന്നു. ആദ്യ സിനിമയുടെ ഉത്സാഹം ഞങ്ങളെ മാത്രമല്ല, അയല്‍ വീടുകളെയും ഗ്രസിച്ചു. ചിത്രത്തിലെ കഥാപാത്രമായ പരമുനായരുടെ (ജോസ്പ്രകാശ്) മൂന്നു മക്കളായി തൊട്ടടുത്ത കൊച്ചു കാട്ടില്‍ കുടുംബത്തിലെ ഗോപന്‍ ചേട്ടനും, മോളി ചേച്ചിയും പിന്നെ ഞാനും. ഡയലോഗ് ഒന്നുമില്ല, വെറുതെ സാന്നിധ്യമായി ഇടക്കിടെ ഫ്രെയിമില്‍ വന്നു പോയി. മഴയില്‍ കുതിര്‍ന്ന ഷൂട്ടിങ്ങ് ദിനങ്ങള്‍. അതിലൊരു ദിവസം ഞങ്ങളുടെ വീട്ടില്‍ ഒരു ഫോണ്‍, അയല്‍പ്പക്കത്തുള്ള കുമാരന്‍ നായരുടെ മൂത്തമകന്‍ അനി കോവളം കടലില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍പോയി. അടിച്ചുഴിയില്‍ കടല്‍ വലിച്ചെടുത്തു. ഒപ്പംപെട്ട്‌പോയ രണ്ട്‌പേരെ കടല്‍ മടക്കിക്കൊടുത്തു. അനിച്ചേട്ടനെ കൊണ്ടു പോയി. പെരുവഴിയമ്പലത്തിലഭിനയിക്കുന്ന കുഞ്ഞിച്ചേട്ടന്റെ മൂത്ത ജ്യേഷ്ഠനാണ് അനി.

ഞങ്ങളുടെ മഴയില്‍ കുതിര്‍ന്ന റോഡ് കണ്ണീര്‍പ്പാടമായി. ആ വിലാപങ്ങള്‍ക്കിടയിലേക്കാണ് ലൊക്കേഷനില്‍നിന്നും അച്ഛനും സംഘവും കുഞ്ഞിച്ചേട്ടനെയും കൊണ്ടുവന്നത്. കനത്ത മഴ കുത്തിവീണ രാത്രികള്‍. അനിച്ചേട്ടനെ കടല്‍ മൂന്നാംപക്കവും മടക്കി തന്നില്ല. എന്നേക്കുമായും…  ആ കണ്ണീരില്‍ നിന്നാണ് അച്ഛന്റെ ‘മൂന്നാംപക്കം’  10 വര്‍ഷങ്ങള്‍ക്കുശേഷം മുളച്ചത്… വീണ്ടും സ്‌കൂളിലേക്കു പോകുമ്പോള്‍  പോലീസുകാരന്‍ വീണു മരിച്ച കുളത്തിന്റെ പായല്‍പ്പരപ്പിലേക്ക് ഞങ്ങള്‍ ഭയത്തോടെ നോക്കി.  ഏതാണ്ട് വേനലവധിയോളം തന്നെ വലിയ അവധി കഴിഞ്ഞാണ് സ്‌കൂള്‍മടക്കം.. പക്ഷിക്കുഞ്ഞ് ദേഹത്തെ വെള്ളം കുടഞ്ഞെറിഞ്ഞ് ചിറക്‌ വിരിക്കും പോലെ ദിവസങ്ങള്‍ നനവെറ്റിയെറിഞ്ഞുണര്‍ന്നു- ആ തുലാവര്‍ഷത്തോളം ഭീതിദമായ ഒരു സ്‌കൂളോര്‍മ എനിക്ക് വേറെയില്ല.