സ്‌നേഹമഴ നനഞ്ഞ കുട്ടി

-കെ.പി. രാമനുണ്ണി
നോവലിസ്റ്റ്,
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ്

ആയിരത്തിത്തൊള്ളായിരത്തി അറുപതിലാണ് ഞാന്‍ കുടചൂടി, പാടം മുറിച്ച്, വെള്ളം നീന്തി അരക്കിലോമീറ്റര്‍ ദൂരത്തുള്ള പൊന്നാനി ന്യൂ എല്‍. പി. സ്‌കൂളിലേക്ക് ഒന്നാം ക്ലാസില്‍ ചേരാന്‍ പോകുന്നത്. സ്‌കൂളിലേക്ക് അനുഗമിച്ച ചന്ദ്രേട്ടന്‍ സൂത്രത്തില്‍ പിന്‍വലിഞ്ഞതോടെ ഞാന്‍ അലറിക്കരഞ്ഞു. ‘അമ്മേക്കാണണേയ്, അമ്മേക്കാണണേയ്, എനിക്ക് അമ്മേക്കാണണേയ്.’ മാഷന്മാരും ടീച്ചര്‍മാരും പ്യൂണ്‍മാരും ഓടിക്കൂടി.

‘ങ്ഹാ, രാമനുണ്ണിക്കുട്ടിക്ക് അറിയുന്ന ഭാനുമതിട്ടീച്ചറ്, ഭാനുവേടത്തി ഇവിടെ ഉണ്ടല്ലോ. പേടിക്കേണ്ട.’ ആരോ ആശ്വസിപ്പിച്ചു. ഉടനെ ഞാന്‍ എന്റെ കരച്ചിലിന്റെ മട്ടു മാറ്റി. ‘ഭാനുവേടത്തിയെ കാണണേയ്, ഭാനുവേടത്തിയെ കാണണേയ്. എനിക്ക് ഭാനുവേടത്തിയെ കാണണേയ്!’

ബന്ധു വീടുകളിലും കല്യാണച്ചടങ്ങുകളിലും പരിചയപ്പെട്ടിട്ടുള്ള ഭാനുവേടത്തി പെട്ടെന്ന് തിക്കിത്തിരക്കി വന്നു. വാ, ഉണ്ണ‌്യേ എന്ന് പറഞ്ഞ് മിനുസമുള്ള സാരിയില്‍, തൂവെള്ള ഉദരത്തിന്റെ സമീപത്ത് എന്നെ ഒട്ടിച്ച് നിര്‍ത്തി. എന്നിലെ കര്‍ണ്ണ കഠോരന്‍ ഒന്നടങ്ങി. നിലവിളികള്‍ തേങ്ങലുകളായി മെരുങ്ങി. ആ ദിവസം ഭാനുവേടത്തിയുടെ, ഭാനുമതിട്ടീച്ചറുടെ കസേരയുടെ ഓരംപറ്റിയാണ് ഞാന്‍ ഇരുന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം ബെഞ്ചില്‍പ്പോയി ഇരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്റര്‍വെല്ലുകള്‍ക്കും ഭാനുമതി ടീച്ചറുടെ സാരിത്തലപ്പില്‍ തൂങ്ങിപ്പിടിച്ച് നടന്നു.

‘ടീച്ചറ് പെറ്റോ!’പിന്നില്‍ നിന്ന് ആരുടെയോ പരിഹാസ ശബ്‌ദം പൊങ്ങി. എന്നാല്‍ സ്‌കൂളുമായി ഇണങ്ങിച്ചേരാന്‍ ഭാനുവേടത്തി എന്നെ സാവകാശം പ്രേരിപ്പിക്കുകയായിരുന്നു. വാലായി കൂടെ നടക്കുന്ന എനിക്ക് അവര്‍ പൂന്തോട്ടം, ക്ലാസുമുറികള്‍, നെറ്റിട്ട് മൂടിയ കിണര്‍ ഒക്കെ കാട്ടിത്തന്നു. കുഞ്ഞുലക്ഷ്‌മി  ടീച്ചറെയും ത്രേസ്യാമ്മ ടീച്ചറെയും ഹെഡ് മാസ്റ്റര്‍ എഴുത്തച്ഛനെയും ദൂരെ നിന്ന് ചൂണ്ടിക്കാട്ടിത്തന്നു. ‘രാമനുണ്ണിയാണിത്. തലാപ്പിലെ ജാനുവേടത്തീടെ മകന്‍.’

ഭാനുമതിട്ടീച്ചര്‍ ഉണര്‍ത്തിച്ചതും ങ്ഹാ, നീയാണല്ലേ ഇവിടെ അലറിപ്പൊളിച്ചത് എന്ന ആര്‍മ്മാദത്തോടെ ഗൗരിട്ടീച്ചര്‍ സടകുടഞ്ഞെത്തി. ചിരിച്ചട്ടഹസിച്ച് എന്നെ മുകളിലേക്ക് എടുത്ത്‌ പൊക്കി. തല പിടിച്ചുഴിഞ്ഞു. രണ്ട് കവിളുകളിലും തട്ടി. അലറിയാര്‍ക്കുന്ന ചിരിപ്പുഴയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. സ്‌കൂളില്‍ എത്തിയ ശേഷം ഞാന്‍ ആദ്യമായി പല്ലൊന്ന് പുറത്തു കാണിച്ചു. ‘മിടുക്കന്‍.’ അവര്‍ എന്റെ പുറത്ത് താളംപിടിച്ചു. പിന്നീട് ഗൗരിട്ടീച്ചറുടെ മലയാളം ക്ലാസില്‍ പോകുമ്പോഴെല്ലാം എന്റെ ചുണ്ടുകള്‍ അറിയാതെ പൊട്ടിവിടര്‍ന്നു, മുല്ലമൊട്ടുകള്‍ അനാവൃതമായി.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ന്യൂ എല്‍.പി.യിലെ ഓരോ ഗുരുക്കന്മാരുടെയും ആത്മാംശങ്ങളാണ് എന്നില്‍ ചില ഗുണഗണങ്ങളായി വര്‍ത്തിക്കുന്നതെന്ന് കാണാം. പഠനമാരംഭിക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് ഏതൊരു വ്യക്തിയുടെയും ഭാഗധേയം ഒരു പരിധി വരെയെങ്കിലും നിര്‍ണ്ണയിക്കുന്നത്. സ്‌കൂൾ തുറപ്പിന്റെ ആ പ്രാധാന്യം ആഘോഷിക്കാനാകാം അന്നേ ദിവസം കാലവര്‍ഷവും തെറ്റാതെ പെയ്യുന്നത്.