മഴക്കാലമാണ് മറക്കരുത്

-ഡോ. പി. എസ്. ഇന്ദു
കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം വകുപ്പ് മേധാവി,
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം/ ലോകാരോഗ്യ സംഘടന ഡെങ്കി ഉപദേശക സമിതി അംഗം

 

ഡെങ്കിപ്പനി

കേരളത്തില്‍ മഴക്കാലത്ത് ഏറ്റവും കരുതല്‍ എടുക്കേണ്ടത് ഡെങ്കിപ്പനി പടരാതിരിക്കാനാണ്. ഡെങ്കിപ്പനിയുടെ കാര്യത്തില്‍ കേരളം ഹൈപ്പര്‍ എന്‍ഡെമിക് (hyperendemic) ആയ ഒരു സംസ്ഥാനമാണ്. അതായത് ഡെങ്കിപ്പനി പടര്‍ത്തുന്ന നാല് തരം വൈറസുകളുടെയും സാന്നിധ്യം കേരളത്തില്‍ ഉണ്ട്. ഒരാള്‍ക്ക് ആദ്യമായി ഡെങ്കിപ്പനി വരുമ്പോള്‍ ടൈപ്പ് ഒന്ന് വൈറസ് കൊണ്ട് ആണ് സംഭവിക്കുന്നതെങ്കില്‍ സാധാരണ ഡെങ്കിപ്പനി എന്ന നിലയില്‍ അത് സങ്കീര്‍ണതകള്‍ ഒന്നും ഉണ്ടാകാതെ തന്നെ ഭേദമാകും. എന്നാല്‍ രണ്ടാമത്തെ പ്രാവശ്യം ഡെങ്കിപ്പനി വരുമ്പോള്‍ അത് മറ്റൊരു തരം വൈറസ് (ഉദാഹരണം ടൈപ്പ് 2 അല്ലെങ്കില്‍ 3) കാരണമാണെങ്കില്‍ സങ്കീര്‍ണതകള്‍ വരാന്‍ സാധ്യതയുണ്ട്.

വയറുവേദന, ഛര്‍ദി, ക്ഷീണം, അസ്വസ്ഥത, മോണയിലോ മൂക്കിലോ രക്തസ്രാവം, അമിതദാഹം, വിളറിയതും തണുത്തതുമായ ചര്‍മ്മം ഇവയൊക്കെ സങ്കീര്‍ണമായ ഡെങ്കിയുടെ ലക്ഷണങ്ങളാണ്. ഇത്തരം സങ്കീര്‍ണമായ ഡെങ്കിപ്പനിക്ക് ഐ.സി.യു ചികിത്സ ഉള്‍പ്പെടെയുള്ള ആശുപത്രി ചികിത്സ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഹൈപ്പര്‍ എന്‍ഡെമിക് ആയ കേരളം ഡെങ്കിപ്പനിയുടെ കാര്യത്തില്‍ തീവ്രജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം. വീടും പരിസരവും ഉറവിടവിമുക്തമാക്കുക എന്ന നടപടിയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് ആഴ്ചയില്‍ ഒരുദിവസം തുടര്‍ച്ചയായി ചെയ്യുകയും വേണം. ഫ്രിഡ്ജിന്റെ ട്രേ, ചെടിച്ചട്ടിയുടെ താഴെവയ്ക്കുന്ന പാത്രം, പുറത്തുകിടക്കുന്ന പാത്രങ്ങള്‍, ചിരട്ട തുടങ്ങി വീടുകളിലും ഓഫീസുകളിലും സ്‌കൂളുകളിലും മാര്‍ക്കറ്റുകളിലും ഒക്കെ സാധാരണയായി വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും ഒഴിവാക്കേണ്ടതുണ്ട്. ജനപങ്കാളിത്തവും ഓരോ വ്യക്തിയും സ്വന്തം വീടും പരിസരവും ഉറവിട വിമുക്തമാക്കാന്‍ എടുക്കുന്ന ജാഗ്രതയും ആണ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന ഇടപെടല്‍.

എലിപ്പനി

പ്രധാനപ്പെട്ട മറ്റൊരു ഇടപെടല്‍ വേണ്ടത് എലിപ്പനി പ്രതിരോധത്തിലാണ്. കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ സാംക്രമിക രോഗം എലിപ്പനിയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളിലൂടെയും എലിപ്പനി മനുഷ്യരിലേക്കെത്താം.

എലിപ്പനി നേരത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ ആന്റിബയോട്ടിക്ക് കൊണ്ട് ചികിത്സിച്ചു ഭേദമാക്കാം. അതേ സമയം നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുകയും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാവുന്ന രോഗമാണ് എലിപ്പനി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരും, മലിന ജലവുമായി സമ്പര്‍ക്കം വരുന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്.

ശുചിത്വം പ്രധാനം

വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ഭക്ഷ്യ വിഷബാധ ഇവയൊക്കെയാണ് മഴക്കാലത്ത് വെള്ളത്തിലൂടെ പകരുന്ന അസുഖങ്ങള്‍. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. കിണറുകള്‍ ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണം. ജലദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരവും ഉറപ്പ് വരുത്തേണ്ടതാണ്.

പനിയുള്ളവര്‍ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. ശാസ്ത്രീയമായ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് മറ്റുള്ളവരിലേക്ക് പനി പടരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നത്. കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും പനിയുള്ളവര്‍ പൂര്‍ണ്ണമായും സുഖം പ്രാപിക്കുന്നതുവരെ വീട്ടില്‍ തന്നെ ഇരിക്കുന്നത് നല്ലതായിരിക്കും. രോഗത്തിന്റെ രീതി അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടുകയും ചികിത്സ തേടുകയും വേണം. എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ മറ്റു പനികളും മഴക്കാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

രോഗം വരാതെ നോക്കുന്നതാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.