അഭിമാനം  ഈ നിയമസഭാ മന്ദിരം

-എം. വിജയകുമാര്‍
മുന്‍ സ്പീക്കര്‍, കേരള നിയമസഭ

 

സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ നിന്ന് ഇപ്പോഴത്തെ പുതിയ നിയമസഭാ മന്ദിരത്തിലേക്കുള്ള മാറ്റം ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള നമ്മുടെ നിയമസഭാ ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിയമസഭാ മന്ദിരങ്ങളിലൊന്നാണു കേരള നിയമസഭയുടേത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളനം ദില്ലിയില്‍നിന്നു ദക്ഷിണേന്ത്യയില്‍ ചേരേണ്ടി വന്നാല്‍ അതിനു സഹായകരമാകണം കേരള നിയമസഭാ മന്ദിരം എന്ന ആശയത്തിലാണ് ഇന്നു കാണുന്ന വിശാലമായ മന്ദിരം പിറവി കൊള്ളുന്നത്.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ നിയമസഭാ മന്ദിരം 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതി കേരളത്തിന്റെ അഭിമാനമായ കെ.ആര്‍. നാരായണന്‍ രാജ്യത്തിനു സമര്‍പ്പിച്ചു.

മേയ് 22 കേരള നിയമസഭാ ദിനമായും പ്രഖ്യാപിച്ചു. ഇന്നു പുതിയ നിയമസഭ 25 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനു നേതൃത്വം വഹിച്ച പത്താം നിയമസഭയുടെ സ്പീക്കറായി സേവനം ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്,  നിറഞ്ഞ അഭിമാനവും.

135 വര്‍ഷത്തെ ചരിത്രം

135 വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യയിലെ പ്രഥമ നിയമസഭകളിലൊന്നാണു കേരള നിയമസഭ. 1888 മാര്‍ച്ച് 30നു രൂപീകരിച്ച തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് കേരള നിയമസഭയുടെ ബീജരൂപം. 1888 ഓഗസ്റ്റ് 23ന് എട്ടംഗ നോമിനേറ്റഡ് കൗണ്‍സില്‍ ദിവാന്റെ അധ്യക്ഷതയില്‍ ഇന്നത്തെ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രഥമയോഗം ചേര്‍ന്നു. 1904 ഒക്ടോബര്‍ ഒന്നിന് തിരുവിതാംകൂറിൽ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി നിലവില്‍ വന്നു. ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയുടെ ആസ്ഥാനം വി ജെ ടി ഹാള്‍ (ഇന്നത്തെ അയ്യന്‍കാളി ഹാള്‍) ആയിരുന്നു. 1904 ഒക്ടോബര്‍ 22ന് വി ജെ ടി ഹാളില്‍ ആദ്യ നിയമസഭ സമ്മേളനം ചേരുകയുണ്ടായി. 1933 ല്‍ സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണമാരംഭിച്ചു. 1939 ഫെബ്രുവരി എട്ടിന് ആ നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.

കേരള നിയമസഭയുടെ ആരംഭകാലം മുതലുള്ള ഒരു സ്വപ്നമായിരുന്നു സ്വതന്ത്രമായ ഒരു ആസ്ഥാന മന്ദിരം ഉണ്ടാവുക എന്നത്. പുതിയ നിയമസഭാ മന്ദിരത്തിന്, നിയമസഭാ കോംപ്ലക്സ് എന്ന പേരില്‍ തുടക്കം കുറിച്ചത് 1979 ല്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ കാലത്തായിരുന്നു. നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണം വേണ്ടത്ര വേഗത്തില്‍ മുന്നോട്ടു പോയില്ല. പത്താം നിയമസഭയുടെ കാലത്താണ് നിര്‍മ്മാണം വേഗത്തിലാക്കി നിയമസഭാ മന്ദിരം നാടിനു സമര്‍പ്പിച്ചത്.

മന്ദഗതിയിലായിരുന്ന നിയമസഭാ മന്ദിര നിര്‍മ്മാണം ത്വരിതഗതിയിലാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഒരു ഉന്നതതല സമിതി രൂപവല്‍ക്കരിച്ചു. അന്നത്തെ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി, ധനകാര്യ മന്ത്രി ടി. ശിവദാസ മേനോന്‍, പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ അതില്‍ അംഗങ്ങളായിരുന്നു. ഒരു വര്‍ഷം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഒരു കൗണ്ട്ഡൗണ്‍ ഷെഡ്യൂള്‍ തയാറാക്കി. ഓരോ മാസവും. ഓരോ ആഴ്ചയും. ഓരോ ദിവസവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അങ്ങനെ 1998ല്‍ ഇന്നു കാണുന്ന നിയമസഭാ മന്ദിരം യാഥാര്‍ഥ്യമായി.

കേരളത്തിന്റെ ആഘോഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. മണ്‍മറഞ്ഞു പോയ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും എല്ലാ മുന്‍ഗാമികളെയും സ്മരിച്ചുകൊണ്ടുള്ള സ്മൃതി യാത്രകള്‍ കേരളത്തില്‍ നടത്തി. 1939 മുതല്‍ അര നൂറ്റാണ്ടോളം നിയമസഭാ നടപടികള്‍ക്കു സാക്ഷിയായ പഴയ നിയമസഭാ മന്ദിരത്തില്‍ നിന്നു സാമാജികര്‍ കാല്‍നടയായി പുതിയ നിയമസഭാ മന്ദിരത്തിലേക്കെത്തി. 1998 ജൂണ്‍ 29ന് ഇപ്പോഴത്തെ മന്ദിരത്തില്‍ ആദ്യ സമ്മേളനം ചേര്‍ന്നു.

സവിശേഷതകളുടെ മന്ദിരം

ഏറെ പ്രത്യേകതകളുള്ളതാണ് നമ്മുടെ നിയമസഭാ മന്ദിരം. ചെന്നൈ ഐ ഐ ടിയുടെ സാങ്കേതിക സഹായത്തോടെയാണു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രധാന കവാടത്തില്‍ നിന്നു കാണുന്ന 32 പടികള്‍ കേറിയെത്തുന്നത് അസംബ്ലി ഹാളിലേക്കാണ്. ഒറ്റ തൂണു പോലുമില്ലാതെ നിര്‍മ്മിച്ച അസംബ്ലി ഹാളിന് 29 മീറ്റര്‍ ഉയരമുള്ള മേല്‍ക്കൂരയാണുള്ളത്. ശബ്ദത്തിന്റെ പ്രതിധ്വനി ഒഴിവാക്കാന്‍ വിദേശത്തു നിന്നെത്തിച്ച രാസ വസ്തുക്കള്‍ കൂടി ഉപയോഗിച്ചാണു ഭിത്തികള്‍ നിര്‍മിച്ചത്. അസംബ്ലി ഹാളിനു മുകളിലായുള്ള താഴികക്കുടത്തില്‍ നിന്നു സൂര്യപ്രകാശം സഭയുടെ നടുത്തളത്തില്‍ ലഭിക്കും.മന്ദിരത്തിനു മുന്നില്‍ കാണുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര 22 കഷണങ്ങളായി വാര്‍ത്ത് ക്രെയിന്‍ ഉപയോഗിച്ചു കൂട്ടിയോജിപ്പിച്ചതാണ്. എട്ടു ടണ്ണാണ് ഇതിന്റെ ഭാരം. നിയമസഭ ഹാളിനു ചുറ്റും ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ഗ്യാലറിയും സ്‌പീക്കേഴ്‌സ് ഗ്യാലറിയുമുണ്ട്. എട്ടു നിലകളുള്ള മന്ദിരത്തില്‍ സ്‌പീക്കർക്കും ഡെപ്യൂട്ടി സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പ്രത്യേക മുറികളുണ്ട്.

25 വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ മാറ്റങ്ങള്‍ നിയമസഭാ മന്ദിരത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അനുഭവ പാഠങ്ങള്‍ ഉള്‍കൊണ്ട് ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കരുതലോടെ മുന്നോട്ടുകൊണ്ടു പോകാന്‍ നമ്മുടെ നിയമസഭക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കാം.