സംരക്ഷിക്കാം കുട്ടികളുടെ സ്വകാര്യതയും അഭിമാനവും

-കെ.വി. മനോജ് കുമാർ 
ചെയര്‍മാന്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍

1989-ലെ യു.എന്‍. കണ്‍വെന്‍ഷന്‍ ഓണ്‍ ചൈല്‍ഡ് റൈറ്റ്‌സ് ഭാഗമായിട്ടാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള കരാര്‍ ഒപ്പു വെയ്ക്കുന്നത്. 1992ല്‍ ഇന്ത്യ ഒപ്പ് വെച്ചതോടുകൂടി കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് പ്രത്യേകം നിയമ നിര്‍മ്മാണം നടത്തേണ്ട ആവശ്യകത ഉണ്ടാകുകയും അതിന്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നാഴികകല്ലായ ബാലനീതി നിയമം രാജ്യത്ത് നിലവില്‍ വരുകയും ചെയ്തു. കുട്ടികളുടെ സ്വകാര്യതയും അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കണമെന്നും ബാലനീതി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പലപ്പോഴും കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അവരെ തിരിച്ചറിയുന്ന രീതിയില്‍ വിവിധ പരിപാടികള്‍ നടത്തി, മാധ്യമങ്ങളടക്കം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച്, അവരുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തി വരുന്നു. ബാലാവകാശ കമ്മീഷന്‍ 2020-ലെ ഉത്തരവ് പ്രകാരം കുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തില്‍ യാതൊരു പ്രചാരണവും ഉണ്ടാകരുത് എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കായി നടത്താം. എന്നാല്‍ അത് കുട്ടികളുടെ ചിത്രങ്ങളും വാര്‍ത്തകളും പ്രദര്‍ശിപ്പിച്ചാകരുത്. ഏതൊരു വ്യക്തിയെയും പോലെ കുട്ടികളുടെ അഭിമാനവും അന്തസ്സും അവര്‍ക്ക് വലുതാണ്. അതു കൊണ്ട് അവരെ തിരിച്ചറിയുന്ന രീതിയില്‍ വേര്‍തിരിച്ചാവരുത് കുട്ടിയ്ക്ക് പിന്തുണ നല്‍കാന്‍. എന്നാല്‍ അടുത്ത കാലത്തായി കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ഒന്നും തന്നെ പ്രസിദ്ധീകരിച്ചുകൂടാ എന്ന് നിയമത്തില്‍ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് കൃത്യമായി പാലിക്കപ്പെടുന്നില്ല.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠന സഹായവും പഠനോപകരണങ്ങളുടെ വിതരണവും നടത്തുന്നുണ്ട്. ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്യുന്നവരില്‍ പലരും കുട്ടികള്‍ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയാണ്. കുട്ടികളുടെ അനുവാദമില്ലാതെയും അവരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുട്ടികളുടെ മാനസിക വളര്‍ച്ചയെയും വ്യക്തിത്വ വികാസത്തേയും പ്രതികൂലമായി ബാധിക്കും. സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കിടയില്‍ ഇവര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന ചിന്ത ഉണ്ടാകുന്നതിനും ഇടയാക്കുന്നു. ഇത്തരത്തില്‍ കുട്ടികളെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചു പ്രദര്‍ശിപ്പിക്കുന്നത് സാമൂഹിക വിവേചനം കൂടിയാണ്.

കുട്ടികള്‍ക്ക് സര്‍ക്കാരോ തദ്ദേശ സ്വയംഭരണ വകുപ്പോ സന്നദ്ധ സംഘടനകളോ സര്‍ക്കാരിതര പ്രസ്ഥാനങ്ങളോ സാമ്പത്തിക സഹായമോ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ മറ്റു ആനുകൂല്യങ്ങളുടെ വിതരണമോ പരസ്യമായി നടത്തരുതെന്നും അത്തരം ഫോട്ടോകള്‍ മാധ്യമങ്ങളിലോ മറ്റോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല എന്നും കമ്മിഷന്‍ ഉത്തരവായിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.