സാംസ്‌കാരിക കേരളത്തിന്റെ മുഖമുദ്ര

-ഇഗ്‌നേഷ്യസ് പെരേര

മലയാളത്തിന്റെ സാംസ്‌കാരിക ഗരിമ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള സ്വപ്‌ന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ 14 നവോത്ഥാന നായകരുടെ പേരിലാണ് എല്ലാ ജില്ലകളിലും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ 14 സാംസ്‌കാരിക സമുച്ചയങ്ങള്‍ ഉയരുക. കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് പുതു സമുച്ചയത്തിന്റെ തുടക്കം.

ചരിത്രവും പ്രാദേശികവുമായ സാഹിത്യവും ഇതര കലകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറും ഇവിടം. യഥാര്‍ഥ ചരിത്രത്തിനും നമ്മുടെ തനതായ സാഹിത്യത്തിനും കലകള്‍ക്കും കാലാതീതമായ നിലനില്‍പ്പ് സാധ്യമാക്കുന്നതിനായി നിരന്തര പ്രവര്‍ത്തനം ഉറപ്പാക്കുന്ന ചുവടു വയ്പ്പാണിത്. കൊല്ലം എം. എല്‍. എ എം. മുകേഷിന്റെ വാക്കുകളില്‍ ‘വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ പ്രോത്സാഹിപ്പിക്കാനും അവതരിപ്പിക്കാനും ഒരു കുടക്കീഴില്‍ പല വേദികള്‍. അതാണ് കൊല്ലത്തെ ശ്രീ നാരായണ സാംസ്‌കാരിക സമുച്ചയം.’ സിനിമ-നാടക തിയറ്ററുകള്‍, റിഹേഴ്‌സൽ ഹാളുകള്‍, സോളോ തിയറ്റര്‍, സെമിനാര്‍ ഹാള്‍, ബ്ലാക് ബോക്സ് തിയറ്റര്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, എ. വി. തിയറ്റര്‍, ആര്‍ട്ട് ഗ്യാലറി, മെമ്മോറിയല്‍ ഹാള്‍, ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, പ്രദര്‍ശന വേദി, ക്ലാസ്സ് മുറികൾ , വര്‍ക്ക്ഷോപ് ഹാളുകള്‍, കഫ്റ്റീരിയ, കടകള്‍, വിശ്രമ സ്ഥലങ്ങള്‍ എന്നിവ അടങ്ങിയതാണ് സമുച്ചയം.

പ്രധാനമായും കൊല്ലത്തിന്റെ തനതായ പൈതൃകവും കലാ പാരമ്പര്യങ്ങളും അവതരിപ്പിക്കാനുള്ള വേദിയാകുമിത്. കലാ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സംഗീത മേളകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ അവതരിപ്പിക്കപ്പെടും. വിദ്യാര്‍ഥികള്‍ക്ക് പഠന വേദിയായും സമുച്ചയം പ്രയോജനപ്പെടുത്താനുമാകും. പ്രാദേശികമായി സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ-വാണിജ്യ- വ്യാവസായിക- കരകൗശല വിശദാംശങ്ങള്‍ അടങ്ങിയതാകും സമുച്ചയത്തിലെ ആര്‍കൈവ്. വിനോദ സഞ്ചാര ആകര്‍ഷണം എന്ന നിലയ്ക്കും ഇവിടം ശ്രദ്ധേയമാകും.

ആധുനിക സൗകര്യങ്ങള്‍

വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇവിടെ നടത്തുക. എന്‍ട്രന്‍സ്, എക്സിബിഷന്‍, കഫ്റ്റീരിയ, പെര്‍ഫോമന്‍സ് എന്നിങ്ങനെ നാല് ബ്ലോക്കുകളാണ് സമുച്ചയത്തില്‍. 247 കാണികളെ ഉള്‍ക്കൊള്ളാവുന്ന എയര്‍ കണ്ടീഷന്‍ഡ് ഓഡിറ്റോറിയം. എ. വി. തിയേറ്ററില്‍ 203 പേര്‍ക്ക് ഇരിക്കാം. ബ്ലാക് ബോക്സ് തിയേറ്ററില്‍ 54 പേര്‍ക്കും. 600 പേരെ ഉള്‍ക്കൊള്ളാവുന്ന വിസ്തൃതിയാണ് ഓപ്പണ്‍ എയര്‍ തിയേറ്ററിന്. സെമിനാര്‍ ഹാളില്‍ 108 ഇരിപ്പിടങ്ങളുണ്ട്. ലൈബ്രറികളുടെ വിസ്തീര്‍ണ്ണം 5600 ചതുരശ്ര അടി. ആര്‍ട്ട് ഗ്യാലറിക്ക് 5000 ചതുരശ അടിയും.

ക്ലാസ് മുറികൾ ഏറെയും മലബാര്‍ പ്രദേശങ്ങളിലെ നാടന്‍ കലകളെക്കുറിച്ച് ഗവേഷണം നടത്താനുള്ള വേദിയാകും. വര്‍ക്ക്ഷോപ് മുറികളില്‍ കലയും സംസ്‌കാരത്തെയും കുറിച്ചാകും പരിശീലനം.

പൂര്‍ണമായും ശീതീകരിച്ച ബ്ലാക്ക്ബോക്സ് തിയേറ്റര്‍ തെരുവ് നാടക പ്രകടനങ്ങൾ, റിഹേഴ്‌സലുകൾ, മൈമുകള്‍ എന്നിവയ്ക്കാണ് ഉപയോഗപ്രദം. എ. വി. തിയറ്റര്‍ ഹ്രസ്വ ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശന ഇടമാകും. കരകൗശല വസ്തുക്കള്‍ പ്രദർശിപ്പിക്കുന്നതിന് ക്രാഫ്റ്റ് മ്യൂസിയവുമുണ്ട്. മെമ്മോറിയല്‍ ഹാളില്‍ നൂറു പേര്‍ക്ക് പങ്കെടുക്കാവുന്ന മീറ്റിംഗുകള്‍ നടത്താം. പലതരം ചെറുതും വലുതുമായ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു ഓഡിറ്റോറിയത്തില്‍ സൗകര്യമുണ്ട്. അത്യാധുനിക ശബ്ദ-വെളിച്ച സംവിധാനങ്ങളാണ് ഓഡിറ്റോറിയത്തിലുള്ളത്. സെമിനാര്‍ ഹാളിലെ സംവിധാനങ്ങള്‍ വിനിയോഗിച്ച് രാജ്യാന്തര കോണ്‍ഫറന്‍സുകളും മീറ്റിംഗുകളും നടത്താം. ഗ്രീന്‍ റൂം സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓപ്പണ്‍ എയര്‍ തിയേറ്റര്‍. പച്ചപ്പിന്റെ നടുവില്‍ വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം സമുച്ചയത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ഒരു ക്യൂറേറ്ററിന്റെ നേതൃത്വത്തില്‍ അരങ്ങേറേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കും.

പതിനാല് സാംസ്‌കാരിക സമുച്ചയങ്ങളുടെയും പ്രവര്‍ത്തനച്ചുമതല കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനാകും നിര്‍വഹിക്കുക. കിഫ്ബി ഫണ്ടായ 56 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. ആശ്രാമത്ത് 3.5 ഏക്കര്‍ സ്ഥലത്താണ് സമുച്ചയം തീര്‍ത്തത്. നിര്‍മ്മിത വിസ്‌തൃതി ഏകദേശം ഒരു ലക്ഷം ചതുരശ്ര അടിയാണ്.