ഒന്നാകണം വനവും മനവും
-ഡോ. പി. പുകഴേന്തി
പ്രകൃതിയില്ലെങ്കില്‍ ജീവനും ശ്വസനവും ഇല്ലെന്ന തിരിച്ചറിവിലേക്ക് സമൂഹത്തെ നയിക്കുകയാണ് വനം വകുപ്പ്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ നാളുകള്‍ അവസാനിപ്പിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. സമീപകാലത്ത് കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്നു വരികയാണ്. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്ന സാഹചര്യവുമുണ്ട്. ചിലയിടങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷവും തുടരെയുണ്ടാകുന്നു. ഇതിനെല്ലാം പരിഹാരം തേടിയാണ് വനമേഖലയില്ലാത്ത ആലപ്പുഴയൊഴികെയുള്ള 13 ജില്ലകളിലും വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വനവും മനുഷ്യനും പരസ്പരപൂരകങ്ങളായി തുടരേണ്ടതുണ്ട്. നാടിന്റെ പൊതു സ്വത്തായ വനം, വന്യജീവികള്‍ എന്നിവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയുമാണ്. എന്നാല്‍ മനുഷ്യ ജീവന്‍ മറന്നു കൊണ്ടുള്ള വനം സംരക്ഷണവും പ്രകൃതിയെയും വന്യ ജീവികളെയും വനത്തെയും നശിപ്പിച്ചു കൊണ്ടുള്ള ജന സേവനവും സംസ്ഥാന സര്‍ക്കാരിന്റെ നയവും കാഴ്‌ചപ്പാടുമല്ല.
വനം, വനാതിര്‍ത്തികളോട് ചേര്‍ന്നു വസിക്കുന്ന 223 പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിനും വനം വകുപ്പ് കൈക്കൊണ്ടതും നിലവില്‍ സ്വീകരിച്ചു വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനുമായാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 20 വേദികളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ജന പ്രതിനിധികളുമായി നേരിട്ട് സംവദിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടിയിലായിരുന്നു തുടക്കം. കോട്ടയം ജില്ലയില്‍ സമാപിച്ചു.
പ്രധാനമായും ജന പ്രതിനിധികളുമായി വന സൗഹൃദ സദസ്സിന് മുന്നോടിയായി ചര്‍ച്ച നടത്തിയിരുന്നു. പ്രദേശത്തെ ജന ജീവിതത്തെ വന്യമൃഗ ശല്യം എങ്ങിനെ ബാധിക്കുന്നുവെന്നും അതിന് പരിഹാരമായി എന്തൊക്കെ നടപ്പാക്കാമെന്നുമുള്ള നിര്‍ദേശങ്ങള്‍ ജന പ്രതിനിധികള്‍ സമര്‍പ്പിച്ചു. പ്രായോഗികമായി നടപ്പാക്കാനാകുന്നത് ഏതൊക്കെയെന്ന് വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയും ചേര്‍ന്ന് മറുപടി നല്‍കി.
വനം വകുപ്പ് അഞ്ച് സര്‍ക്കിള്‍ തലങ്ങളിലായി നടത്തിയ മനുഷ്യ-വന്യ ജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളും അതിനായി സജ്ജീകരിച്ച ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വിശദീകരിച്ചു.
വനാതിര്‍ത്തിയില്‍ വസിക്കുന്നവരുടെ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും പ്രത്യേക നിയമനം വഴി 500 പേരെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി വകുപ്പിന്റെ ഭാഗമാക്കിയത്.
12,054 പേര്‍ വന സൗഹൃദ സദസ്സില്‍ പങ്കെടുത്തു. 1485 ജന പ്രതിനിധികള്‍ ചര്‍ച്ചയുടെ ഭാഗമായി. തല്‍ സമയം ലഭിച്ച 4726 പെറ്റീഷനുകളില്‍ പരിഹരിച്ചത് 2874 എണ്ണം. 2,26,53,194 രൂപയാണ് വന്യ ജീവി അക്രമണം സംബന്ധിച്ച വിവിധ പരാതികളില്‍ നഷ്‌ട പരിഹാരമായി വകുപ്പു മന്ത്രി വിതരണം ചെയ്‌തത്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ പരിഹാരം കാണുന്നതിന് വന സൗഹൃദ സദസ്സ് വേദിയായി. സംസ്ഥാനത്തിന് പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കി.
മലയോര മേഖലയില്‍ നിയമാനുസൃത മരങ്ങള്‍ മുറിക്കുന്നതിന് അനുമതിക്കായുള്ള നടപടികള്‍ വനം വകുപ്പ് തയ്യാറാക്കി വരുകയാണ്. പട്ടയ ഭൂമിയിലുള്ള ആഞ്ഞിലിയും പ്ലാവും വനം വകുപ്പിന്റെ ഫീല്‍ഡ് പരിശോധനയ്ക്കു ശേഷം മുറിക്കുന്നതിന് അനുവാദം നല്‍കുമെന്ന് മന്ത്രി വന സൗഹൃദ സദസ്സില്‍ പ്രഖ്യാപിച്ചു.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഡ് റീ ടാറിംഗ് ഉടനടി നടപ്പാക്കും. വന മേഖലയില്‍ മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഒരുക്കും. വന്യ ജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനായി അടിയന്തര സംഘങ്ങളെ രൂപീകരിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. ഇക്കോ-ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തും. അതുവഴി പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുള്ള നടപടികളും പരിഗണനയിലാണ്. വന സൗഹൃദ സദസ്സില്‍ ഉയര്‍ന്നു വന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാര ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി.
സദില്‍ തീര്‍പ്പാക്കാനാകാത്ത പരാതികള്‍ വകുപ്പ് പരിശോധിച്ചു വരുകയാണ്. തടസ്സങ്ങള്‍ ഒഴിവാക്കി ജനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് വനം വകുപ്പ് മുന്‍ഗണന നല്‍കുന്നതും.