തീര ജനതയെ കേള്‍ക്കുമ്പോള്‍
-സന്തോഷ് കുമാര്‍ എസ്
തീരത്തിന്റെ സ്‌പന്ദനങ്ങൾ നേരിട്ടറിയാനും തീര ജനതയ്ക്കായി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നല്ല നാളുകള്‍ ഒരുക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ദൃഢ നിശ്ചയം. ഈ ലക്ഷ്യം മുന്‍ നിർത്തിയാണ് സംസ്ഥാനത്ത് തീര സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിക്കാണ് തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് തീര മേഖലയില്‍ പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്.
ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങൾ നേരില്‍ മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനുഭവവേദ്യമാക്കുന്നതിനുമാണ് ഫിഷറീസ് വകുപ്പ് മുഖേന ഇത്തരം സദസ്സുകളുടെ സംഘാടനം.
തീര ദേശത്തെ 47 നിയോജക മണ്ഡലങ്ങളിലും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് സദസ്സ് ചേരുന്നത്. ജന പ്രതിനിധികളും, പൗര പ്രമുഖരും, തൊഴിലാളി സംഘടന നേതാക്കളും, മത്സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് പ്രദേശത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തീര സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.
ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളാണ് വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി പങ്കെടുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ പരാതികള്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയില്‍ 20,000 ത്തിലധികം പരാതികള്‍ പോര്‍ട്ടലില്‍ ലഭ്യമായി.
അതി കഠിനമായ തൊഴില്‍ മേഖലയെന്ന പരിഗണനയാണ് മത്സ്യ മേഖലയ്ക്ക് നല്‍കിയിട്ടുള്ളത്. ഉപ ജീവനത്തിനായി കടലിനെ ആശ്രയിക്കുന്നവരും തൊഴില്‍ പരമായി കടലോരത്ത് താമസിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. പ്രകൃതിയുമായി മല്ലടിച്ച് ജീവ സന്ധാരണം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തില്‍ തീര സദസ്സിനെത്തിയ മത്സ്യത്തൊഴിലാളികള്‍ സംതൃപ്‌തി അറിയിച്ചിട്ടുമുണ്ട്. തീരദേശ മേഖല നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും അവരെ കൈ പിടിച്ചുയര്‍ത്താന്‍ നിരന്തര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
തീരദേശത്ത് ആദ്യം
തീരദേശ ജനതയുടെ ഉന്നമനത്തിനും വികസനത്തിനുമായി സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും മേഖലയില്‍ നടപ്പാക്കിയ പദ്ധതികളുടെ നേട്ട കോട്ടങ്ങളെക്കുറിച്ചും ഇനിയും ആവിഷ്‌ക്കരിക്കേണ്ട പദ്ധതികളെക്കുറിച്ചും തീരദേശത്തെ ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യുന്നത് ആദ്യമായാണ്. പ്രാദേശിക വികസനത്തെ സംബന്ധിച്ചും ആരംഭിച്ച പദ്ധതികള്‍ പകുതി വഴിക്ക് നിലച്ച് പോയതിനെ സംബന്ധിച്ചും മത്സ്യ മേഖലയില്‍ നടപ്പാക്കേണ്ട നൂതന ആശങ്ങളെകുറിച്ചും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന പദ്ധതികളും, പഠനാവശ്യങ്ങളും തീര സംരക്ഷണ നിയമം കാരണം ഭവന നിര്‍മ്മാണത്തിന് നേരിടുന്ന ബുദ്ധിമുട്ടുകളും ചര്‍ച്ചയായി. കുടിവെള്ള പദ്ധതികളുടെ നിര്‍വഹണത്തിലെ കാലതാമസവും കടല്‍ ഭിത്തി നിര്‍മ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ചും വ്യത്യസ്‌തങ്ങളായ നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നത്.
ഓരോ മണ്ഡലത്തിലെയും തീര സദസ്സ് രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്. ആദ്യ ഒന്നര മണിക്കൂര്‍ പ്രദേശത്തെ ജന പ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട ചര്‍ച്ചയും തുടര്‍ന്ന് രണ്ട് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ സംഗമവും ആണ് നടത്തുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യകതകളും അവയുടെ നടത്തിപ്പ് സംബന്ധിച്ചും വിശദമായി ചര്‍ച്ച ചെയ്‌താണ് പ്രശ്‌ന പരിഹാര നിര്‍ദേശങ്ങള്‍ ഫിഷറീസ് മന്ത്രി നല്‍കിയത്.
ജനപ്രതിനിധികളുടെ യോഗത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവിധങ്ങളായ ആവശ്യങ്ങളില്‍ ഉടന്‍ നടപ്പാക്കാന്‍ കഴിയുന്നവയ്ക്ക് പരിഹാര പ്രഖ്യാപനം നടത്തി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം പരിഹരിക്കാന്‍ കഴിയാതിരുന്ന പ്രശ്നങ്ങളിലും ഉചിത തീരുമാനമെടുത്തു.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളേയും പഠനത്തിലും കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും സദസ്സിന്റെ ഭാഗമായി ആദരിച്ചു. മത്സ്യമേഖലയില്‍ നിന്ന് പഠിച്ച് എം.ബി.ബി.എസ് ബിരുദം നേടിയവരെയും ആദരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധന സഹായവും ക്ഷേമനിധി ബോര്‍ഡിന്റെ ധന സഹായവും ഉള്‍പ്പെടെ മൂന്ന് ജില്ലകള്‍ പിന്നിട്ടപ്പോള്‍ ഏകദേശം 150 ലക്ഷം രൂപയിലധികം മത്സ്യത്തൊഴിലാളി സമൂഹത്തിന് അനുവദിക്കാനായി.
തീരദേശ ജനതയെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങൾ പഠിച്ച് സത്വര പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിനും തുടങ്ങിയ തീര സദസ്സുകള്‍ അതിവേഗ നടപടികളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. തീര ജനതയുടെ പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം തേടിയാണ് സദസ്സുകള്‍ പുരോഗമിക്കുന്നത്.