തുടച്ചു നീക്കാം ദാരിദ്ര്യം
-ഡോ. കെ.രാജേഷ്
-ഡോ.മോനിഷ് ജോസ്
കേരളം സാമൂഹിക വികസന നേട്ടങ്ങളില്‍ ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായിട്ടുണ്ട്. കുറഞ്ഞ സാമ്പത്തിക വളര്‍ച്ച നിരക്കും ആളോഹരി വരുമാനവും ആയിരുന്നിട്ടും ഉയര്‍ന്ന സാമൂഹിക വികസന നേട്ടങ്ങള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞതാണ് കേരള മാതൃകയെ ശ്രദ്ധേയമാക്കിയത്.
കുറവ് ദാരിദ്ര്യ നിരക്ക് കേരളത്തില്‍
ദാരിദ്ര്യ കണക്കുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ബഹുമുഖ ദാരിദ്ര്യം അളക്കുന്നതിന് നീതി ആയോഗ് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ജന സംഖ്യയുടെ കേവലം 0.71 ശതമാനം മാത്രമാണ് കേരളത്തിലെ അതി ദാരിദ്യം. സൂചിക പ്രകാരം ഏറ്റവും തീവ്ര ദാരിദ്ര്യം നേരിടുന്നവരെ ആണ് അതി ദരിദ്രരായി കണക്കാക്കുന്നത്.
എല്ലാ ജന വിഭാഗങ്ങളും തമ്മിലുള്ള വിടവുകള്‍ നികത്തുക എന്ന സമീപനമാണ് കേരളം അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയിലൂടെ സ്വീകരിച്ചത്.
അതി ദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ
സംസ്ഥാനത്ത് വിപുലമായ ക്യാമ്പയിന്‍ വഴിയാണ് അതി ദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ നടത്തിയത്. നിശ്ചിത മാനദണ്ഡങ്ങള്‍ തയ്യാറാക്കി വാർഡ് തല സമിതികള്‍ വരെയുള്ള 4,73,000 പേരെ പരിശീലിപ്പിച്ചു. 6,01,000 ലധികം ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടന്നു.
ആഹാര ലഭ്യത, അടിസ്ഥാന വരുമാനം, ആരോഗ്യ സ്ഥിതി, താമസിക്കുന്ന സ്ഥലം എന്നീ നാല് ഘടകങ്ങളായിരുന്നു പൊതു മാനദണ്ഡങ്ങളായി സ്വീകരിച്ചത്. പട്ടികവര്‍ഗ കുടുംബങ്ങള്‍, പട്ടികജാതി കുടുംബങ്ങള്‍, തീരദേശവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി. എച്ച്.ഐ.വി.ബാധിത കുടുംബങ്ങള്‍, അനാഥ കുട്ടികളെ സംരക്ഷിക്കുന്നവര്‍, എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും വിധമാണ് മാനദണ്ഢങ്ങള്‍.
വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബതല വിവര ശേഖരണം നടത്തിയാണ് തദ്ദേശ സ്ഥാപനതല പട്ടിക തയ്യാറാക്കിയത്. ഗാര്‍ഹിക സര്‍വ്വേയുടെ കൃത്യത ഉറപ്പാക്കാന്‍ 20 ശതമാനം വിവരങ്ങള്‍ ബ്ലോക്ക് തല ടീം സൂപ്പര്‍ ചെക്കും നടത്തി.
അതി ദരിദ്രരുടെ പട്ടിക
അതി ദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയിലൂടെ സംസ്ഥാനത്തെ 64006 കുടുംബങ്ങളെ കണ്ടെത്തി. ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ മലപ്പുറം ജില്ലയില്‍; കുറവ് കോട്ടയം ജില്ലയിലും. അതില്‍ 12763 പട്ടികജാതി കുടുംബങ്ങളും 3021 പട്ടിക വര്‍ഗ കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. 0.71 ശതമാനം കുടുംബങ്ങളെയാണ് ഈ പ്രക്രിയയിലൂടെ അതി ദരിദ്രരായി കണ്ടെത്തിയത്.
നിര്‍ണ്ണയ പ്രക്രിയയില്‍ നിന്ന് മൈക്രോ പ്ലാനിലേക്ക്
നിര്‍ണ്ണയ പ്രകിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് കുടുംബാധിഷ്‌ഠിത മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. അടിയന്തരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെട്ട അടിയന്തര പദ്ധതികള്‍, രണ്ട് വര്‍ഷത്തിനകം ചെയ്യാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെട്ട ഹ്രസ്വകാല പ്ലാനുകള്‍, സുസ്ഥിരത ഉറപ്പു വരുത്തേണ്ട ദീര്‍ഘകാല പദ്ധതികള്‍ എന്നിവ ഉള്‍പ്പെട്ട മൈക്രോപ്ലാനുകള്‍ ആണ് നിര്‍ദേശിച്ചത്. അവ തയ്യാറാക്കാനുള്ള പരിശീലനങ്ങള്‍ തദ്ദേശ സ്ഥാപനത്തിലെ വാർഡ് തല സമിതികള്‍ക്ക് നല്‍കി. തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ലഭ്യമാക്കുക, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് അടിയന്തരമായി ചെയ്‌തത്.
പാര്‍പ്പിടം സ്വന്തമായി ഇല്ലാത്തവരുടെ പട്ടിക ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തി. ഒറ്റയ്ക്ക് താമസിക്കാന്‍ ആകാത്തവര്‍ക്ക് സാമൂഹിക പുനരധിവാസം ഒരുക്കുന്നത് ഹ്രസ്വകാല പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഉപജീവന സാദ്ധ്യതകള്‍ ഒരുക്കുക എന്നതാണ് ദീര്‍ഘകാല പദ്ധതികളില്‍ മുഖ്യമായും നിര്‍ദ്ദേശിച്ചത്.
അടിയന്തര ഇടപെലുകള്‍ പൂര്‍ത്തിയാക്കി ഹ്രസ്വകാല പദ്ധതികള്‍ വിജയകരമാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.