അഭിമാനമാകും വ്യവസായ കേരളം
-എം. ടി. സിന്ധു
പരിസ്ഥിതി സംരക്ഷിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന വ്യാവസായിക കുതിപ്പിനിണങ്ങുന്ന നയം എന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണ് കേരള വ്യവസായ നയം 2023-ന്റെ അടിസ്ഥാന ശില. സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിച്ചുച്ചാട്ടത്തിനു നയം സഹായകമാകും.
കേരളം ഇപ്പോള്‍ വ്യാവസായിക രംഗത്ത് മികച്ച നിലയിലാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തു നിന്നും പതിനഞ്ചാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞു. സ്റ്റാര്‍ട്ട്അപ്പ്-നൈപുണ്യ വികസനത്തിലും മുന്നിലാണ്. മാനവ വിഭവ ശേഷി രംഗത്ത് ഒന്നാമതാണ് സംസ്ഥാനം. വ്യാവസായിക നിക്ഷേപം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം നില നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വ്യാവസായിക നയം പ്രഖ്യാപിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങള്‍ എന്നിവ അടങ്ങുന്ന സമഗ്രമായ വ്യാവസായിക വികസനമാണ് പുതിയ നയം മുന്നോട്ടു വയ്ക്കുന്നത്. ഏഴു പ്രധാന മേഖലകളിലായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.
പരിസ്ഥിതിക്ക് അനുയോജ്യമായി രൂപകല്‍പന ചെയ്‌ത പുതിയ നയം ഉത്തരവാദിത്ത നിക്ഷേപത്തിനും വ്യവസായ വികസനത്തിനും മുന്‍തൂക്കം നല്‍കുന്നു. പൊതു മേഖലയെ മത്സരാധിഷ്‌ഠിതമായി പ്രോത്സാഹിപ്പിക്കുക, വന്‍കിട സംരംഭങ്ങള്‍ പൊതു മേഖലയില്‍ കൊണ്ടു വരിക എന്നിവ ശ്രദ്ധേയമാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭകരമാക്കുകയാണ് ലക്ഷ്യം. തുല്യ പ്രാധാന്യത്തോടെ സ്വകാര്യ-വിദേശ നിക്ഷേപത്തെയും സ്വാഗതം ചെയ്യുന്നുണ്ട്.
പരമ്പരാഗത-ആധുനിക മേഖലകളുടെ വികസനം ഒരേ പ്രാധാന്യത്തോടെയാണ് ലക്ഷ്യമാക്കുന്നത്. പരമ്പരാഗത മേഖലകളില്‍ തൊഴിലിനെ പ്രതികൂലമായി ബാധിക്കാതെ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉത്‌പാദനം വർദ്ധിപ്പിക്കൽ, ഇ-കൊമേഴ്‌സിൽ മേഖലയെ ഉള്‍പ്പെടുത്തല്‍ എന്നിവ മേഖലയുടെ വളര്‍ച്ചയ്ക്കിടയാക്കും.
സ്വകാര്യ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍, ഭക്ഷ്യ സംസ്‌കരണവും പാക്കിംഗും എന്നിവ ജോലി സാധ്യത കൂട്ടുകയും കൂടുതല്‍ വരുമാനം ഉറപ്പാക്കുകയും ചെയ്യും. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, വ്യക്തിഗത വരുമാനം വര്‍ധിപ്പിക്കാനുള്ള നിരവധി ഉപ നയങ്ങള്‍ തുടങ്ങിയവയും നയത്തിന്റ പ്രത്യേകതയാണ്. വ്യവസായ പാര്‍ക്ക്, ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക്, സാമ്പത്തിക വാതായനം, ക്ലസ്റ്റര്‍ വികസനം, സ്റ്റാർട്ട് അപ്പുകള്‍, നൈപുണ്യ വികസനം എന്നിവയും നയത്തിലെ ശ്രദ്ധേയമായ ചുവടുകളാണ്.
വ്യവസായം തുടങ്ങുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനുമുള്ള നടപടികള്‍, അനുമതികള്‍ അതിവേഗത്തില്‍ സംരംഭകര്‍ക്ക് ലഭ്യമാക്കുന്ന സമീപനം എന്നിവ കുതിപ്പിനു കളമൊരുക്കും. 50 കോടി രൂപ മുതല്‍ മുതല്‍ മുടക്കുള്ള ചുവപ്പ് വിഭാഗത്തില്‍പ്പെടാത്ത വ്യവസായങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ സംസ്ഥാന നിയമങ്ങളുടെ പരിധിയിലുള്ള ചില അനുമതികളില്ലാതെ പ്രവര്‍ത്തിക്കാമെന്ന് നയം വ്യക്തമാക്കുന്നു. ചുവപ്പുവിഭാഗത്തില്‍പ്പെടാത്ത എം.എസ്.എം.ഇ. ഇതര സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ അപേക്ഷ നല്‍കി ഏഴു ദിവസത്തിനകം നല്‍കുമെന്നതും പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന, ജില്ലാ തലത്തില്‍ പരാതിപരിഹാര സംവിധാനം ഒരുക്കുമെന്നതും സവിശേഷതയാണ്. അടിസ്ഥാനസൗകര്യ വികസന ഫണ്ട്, വ്യവസായ അനുകൂല ലാന്റ് ബാങ്ക്, ക്ലസ്റ്ററുകള്‍, ഭൂമി അനുവദിക്കുന്നതിനുള്ള ഏകീകൃത ചട്ടങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ്‌ഡ് ഇന്‍ കേരള ബ്രാന്റ് ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇ-കൊമേഴ്‌സ് രംഗത്തും കയറ്റുമതി രംഗത്തും വലിയ വികസന സാധ്യത വരും. പ്രധാന മേഖലകളില്‍ വ്യവസായവല്‍ക്കരണം വഴി തൊഴില്‍ കൂട്ടുകയും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനുമാകും. അതുവഴി നിക്ഷേപവും വരുമാനവും കൂടുകയും ചെയ്യും. ബയോടെക്നോളജി, നാനോ സയന്‍സ്, മെഡിക്കല്‍ ഉപകരണം, ഭക്ഷ്യ സംസ്‌കരണം, ഇലക്‌ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക് സിസ്റ്റം രൂപകല്‍പ്പനയും ഉല്‍പാദനവും, ലോജിസ്റ്റിക്സ് ആന്റ് പാക്കേജിംഗ്, മാരി ടൈം മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിനോദ സഞ്ചാരം, 3 ഡി പ്രിന്റിംഗ് തുടങ്ങി അനവധി ആധുനിക വ്യവസായ മേഖലകളുടെ വികസനം സമ്പദ് വ്യവസ്ഥയ്‌ക്ക് പുതിയ ഉണര്‍വ് നല്‍കും.
സ്റ്റാര്‍ട്ട് അപ്പ്, നൈപുണ്യ വികസനം, പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പാദനം, വിദേശ നിക്ഷേപം, പൊതു മേഖലയില്‍ വന്‍കിട വ്യവസായ പദ്ധതികള്‍, സര്‍വകലാശാലകളുടെ ഗവേഷണ ഫലങ്ങളെ വ്യവസായ ഉത്പാദനത്തിലേക്ക് തിരിച്ചു വിടല്‍ തുടങ്ങി മുന്നോട്ടു വയ്ക്കുന്ന പുതിയ നയങ്ങള്‍ സംസ്ഥാനത്ത് അന്യാദൃശമായ വ്യാവസായിക വളര്‍ച്ചയ്ക്ക് കാരണമാകും.