വിനോദ സഞ്ചാര വഴികളിലെ വാട്ടര്‍ മെട്രോ
-ശാലിനി സരസ്വതി
കൊച്ചിയോളം പഴക്കമുണ്ട് കൊച്ചിയിലെ ജല ഗതാഗതത്തിന്. കടലും കായലും കനാലുകളും സംഗമിക്കുന്ന ഇവിടെ യാത്രയും ചരക്ക് നീക്കവും ജല ഗതാഗതം വഴിയായിരുന്ന കാലമുണ്ടായിരുന്നു. പണ്ട് അന്‍പതിലധികം ജെട്ടികളുണ്ടായിരുന്നു പ്രദേശത്ത്. എന്നാല്‍ പില്‍ക്കാലത്ത് അസൗകര്യങ്ങളുടെ തുരുത്തായി ജല ഗതാഗത രംഗം മാറി. അതിനൊക്കെയാണ് ഇപ്പോള്‍ മാറ്റം സംഭവിക്കുന്നത്.
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ ഗതാഗത സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടിയിരുന്ന കൊച്ചിക്ക് കാലത്തിനൊത്ത മാറ്റമാണ് സമ്മാനിക്കുന്നത്. അത്യാധുനിക ഗതാഗത സംവിധാനം ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ കൂടിയാണ് തുറക്കുന്നത്. ദ്വീപ് നിവാസികള്‍ക്ക് മികച്ച വരുമാന മാര്‍ഗങ്ങളും ഇതോടെ സാധ്യമാകുകയാണ്.
മെട്രോ റെയിലിന് സമാനമായ ടെര്‍മിനലുകളും ടിക്കറ്റ് കൗണ്ടറുകളും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടര്‍ മെട്രോയ്ക്കും. കെ.എം.ആര്‍.എല്ലിനാണ് മേല്‍നോട്ടച്ചുമതല. കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡാണ് സര്‍വ്വീസുകളുടെ എകോപനം നിര്‍വഹിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയും സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍.
സര്‍വീസ് ആരംഭിച്ച് രണ്ടാഴ്‌ച പിന്നിടുമ്പോള്‍ ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്‌തത്. നിലവില്‍ ഹെക്കോര്‍ട്ട്-വൈപ്പിന്‍, വൈറ്റില-കാക്കനാട് റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത്. ദ്വീപുകളുടെ ഗ്രാമീണ സൗന്ദര്യം സഞ്ചാരികള്‍ക്കുള്ള ആകര്‍ഷണമാണ്. ഇത് ആസ്വദിക്കാന്‍ പാകത്തിലാണ് ബോട്ടുകളുടെ രൂപകൽപന.
കൊച്ചി നഗരത്തോട് ചുറ്റപ്പെട്ട് കിടക്കുന്ന പത്തോളം ദ്വീപുകളെയാണ് വാട്ടര്‍ മെട്രോ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നത്. 78 കിലോമീറ്റര്‍ നീളമുള്ള റൂട്ടുകളിലായി 38 ജെട്ടികളാണ് ഉള്ളത്. ടൂറിസം അധിഷ്‌ഠിത സംരംഭങ്ങളിലൂടെ മെച്ചപ്പെട്ട ഉപ ജീവന മാര്‍ഗങ്ങള്‍ കണ്ടെത്താനും ജീവിത നിലവാരം ഉയര്‍ത്താനും ദ്വീപ് നിവാസികൾക്ക് അവസരമൊരുങ്ങിക്കഴിഞ്ഞു.
കൊച്ചിയുടെ കായൽക്കാഴ്‌ചകൾ കാണാന്‍ ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ധാരാളിത്തമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കൊച്ചിയിലെത്തുന്ന ആഡംബര ക്രൂസ് യാത്രക്കാര്‍ റോഡ് മാർഗം യാത്ര ചെയ്‌താണ് കായൽക്കാഴ്‌ച ആസ്വദിക്കുന്നത്. എന്നാല്‍ വാട്ടര്‍ മെട്രോ പൂര്‍ണ്ണ സജ്ജമാകുന്നതോടെ കേരളത്തിന്റെ ബാക്ക് വാട്ടർ ടൂറിസം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
കൊച്ചി വാട്ടര്‍ മെട്രോ സംയോജിത ജല ഗതാഗത മാര്‍ഗമായിട്ടാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. ജലപാതകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനം സാധ്യമാകുന്ന സാഹചര്യമാണ് സൃഷ്‌ടിക്കപ്പെടുക. റോഡുകള്‍ വികസിപ്പിക്കുന്നതും താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഉള്‍നാടന്‍ ടൂറിസത്തിന് മേല്‍ക്കൈ നല്‍കും. ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിച്ചിരിക്കുന്ന ബോട്ടുകള്‍ക്ക് തുച്ഛമായ തുകയാണ് ഈടാക്കുക. മെട്രോ റെയിലില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കൊച്ചി വണ്‍ മെട്രോ കാര്‍ഡുകള്‍ ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാം.
കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളും ശ്രദ്ധ നേടിക്കഴിഞ്ഞു. പൂര്‍ണ്ണമായും ശീതികരിച്ച കറ്റാമരന്‍ ഹൈബ്രിഡ് ബോട്ടുകള്‍ക്ക് ശബ്‌ദ മലിനീകരണവും കാര്‍ബണ്‍ മലിനീകരണവും കുറവാണ്. ഇത് സുസ്ഥിര വിനോദ സഞ്ചാരത്തിന് വഴി തുറക്കും.
ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന മുസരിസ് ബിനാലെ, പുതുവര്‍ഷാഘോഷം തുടങ്ങിയ പരിപാടികളിലേക്കുള്ള ജനപങ്കാളിത്തം മെച്ചപ്പെടുത്താന്‍ വാട്ടര്‍മെട്രോ സഹായിക്കും. ദ്വീപുകളിലെ ഹോംസ്റ്റേ-തനതു ഭക്ഷണ രുചികള്‍ നല്‍കുന്ന സംരംഭങ്ങള്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കും.