ജലയാത്രയുടെ ഗതകാല പ്രൗഢിയിലേക്ക്

-എം. ജോപോള്‍

ദ്രുത ഗതിയിലുള്ള നഗരവല്‍ക്കരണവും സമീപകാല വാണിജ്യ പുരോഗതിയും കൊച്ചിയിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് ഗതാഗത സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. സ്‌മാർട്ട് സിറ്റി, ഇന്‍ഫോ പാര്‍ക്ക്, ഫാഷന്‍ സിറ്റി, വല്ലാര്‍പാടം കണ്ടെയ്‌നർ ടെര്‍മിനല്‍ തുടങ്ങിയ വന്‍കിട പദ്ധതികളുടെ വരവോടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായി നഗര പ്രദേശങ്ങളിലെ കനത്ത ഗതാഗതക്കുരുക്ക് റോഡപകടങ്ങള്‍ക്കും ഇന്ധനം പാഴാകുന്നതിനും സമയ നഷ്‌ടത്തിനും പ്രധാന കാരണമാണ് വായു, ശബ്‌ദ മലിനീകരണം അനോരോഗ്യകരമാണെന്ന വസ്‌തുതയും മുന്നിലുണ്ട്.

താമസക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതിനാല്‍ റോഡ് വീതി കൂട്ടുന്നതിന് പ്രായോഗിക പരിമിതികളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പരമ്പരാഗത ജലഗതാഗത രീതി പിന്തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിശദമായ സാമൂഹിക-സാമ്പത്തിക സര്‍വേയ്ക്കും വിശകലനത്തിനും മറ്റു യാത്രാ മാര്‍ഗങ്ങളുമായുള്ള കണക്‌ടിവിറ്റി ടെര്‍മിനലുകളുടെ സുരക്ഷ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള പ്രവേശനം എന്നിവ പദ്ധതിയുടെ വിജയത്തിന് പ്രധാനമാണെന്ന് കെ.എം.ആര്‍ കണ്ടെത്തി. ഭിന്ന ശേഷിക്കാര്‍ക്കുള്ള പ്രവേശനവും കണക്കിലെടുത്തു. ഈ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തി റൂട്ടുകളും ടെര്‍മിനലുകളും ക്രമീകരിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് റൂട്ടുകളുടെ അന്തിമ പട്ടികയ്ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്.

വാട്ടര്‍ മെട്രോ പ്രവര്‍ത്തനത്തിനായി 15 റൂട്ടുകള്‍ ഉള്‍പ്പെടുത്തി. ഹൈക്കോടതി ടെര്‍മിനല്‍ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളും ഭരണ സംബന്ധമായ പ്രദേശങ്ങളും ഉള്‍ച്ചേരുന്നതാണ്. മംഗള വനം വന്യജീവി സങ്കേതത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം വിനോദ സഞ്ചാരികള്‍ക്കും ഫിറ്റ്നസ് വിദഗ്‌ധർക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതുമാണ്.

എറണാകുളത്തെ ജന സാന്ദ്രതയേറിയ ഗ്രാമീണ ദ്വീപായ വൈപ്പിന്‍ ടെര്‍മിനലിനെ ഹൈക്കോടതി ടെര്‍മിനല്‍ നിലവില്‍ ബന്ധിപ്പിക്കുന്നു. വൈപ്പിന്‍ നിവാസികളുടെ ജീവനാഡിയായി പ്രവര്‍ത്തിക്കാനാണ് കൊച്ചി വാട്ടര്‍ മെട്രോ ലക്ഷ്യമിടുന്നത്.

കാക്കനാട് ടെര്‍മിനലിനെ ബന്ധിപ്പിക്കുന്ന വൈറ്റിലയിലെ ടെര്‍മിനല്‍ മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റേഷൻ, വാട്ടര്‍ മെട്രോ ടെര്‍മിനല്‍, ഓട്ടോറിക്ഷാ സ്റ്റേഷനുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഏക ടെര്‍മിനലാണ്. ഇന്‍ഫോപാര്‍ക്കിനെ ഉള്‍ നാടുകളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമായി വൈറ്റില മെട്രോ സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. കൊച്ചി വാട്ടര്‍ മെട്രോ ചിത്രപ്പുഴയുടെ കാഴ്‌ച ആസ്വദിക്കാനും അവസരമൊരുക്കും. പുതിയ ടെര്‍മിനലുകള്‍ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ജല ഗതാഗതത്തിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് മെട്രോ പകരുന്നത്.