വിനോദ സഞ്ചാരത്തിലെ തൊഴില്‍ സാധ്യതകള്‍

-ഡോ.ബി. രാജേന്ദ്രന്‍
പ്രിന്‍സിപ്പല്‍, കിറ്റ്‌സ്

കേരളത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരെങ്കിലും പുതിയതായി ടൂറിസവുമായി ബന്ധപ്പെട്ട മേഖലയ്ക്ക് ആവശ്യമുണ്ട്. എന്നാല്‍ പരിശീലനം ലഭിക്കുന്നത് ഏതാണ്ട് പതിനയ്യായിരത്തോളം പേര്‍ക്ക് മാത്രമാണ്. ടൂറിസം മേഖലയുടെ പ്രധാന വെല്ലുവിളിയും പരിശീലനം നേടിയ മാനവ വിഭവ ശേഷിയുടെ പരിമിതിയാണ്. ഏതൊരു തൊഴില്‍ മേഖലയെയും ടൂറിസവുമായി ബന്ധപ്പെടുത്തി വികസിപ്പിക്കാന്‍ തക്ക ശേഷിയുള്ള കാലത്താണ് നാം കടന്നു പോകുന്നത്. അതിനാല്‍ തന്നെ ടൂറിസം മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ രംഗത്ത് വലിയ സാധ്യതകളായിരിക്കും വരും നാളുകളില്‍ ലോകമൊട്ടാകെ ഉയര്‍ന്നു വരിക. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) പോലുള്ള സ്ഥാപനങ്ങളുടെ സംഭാവന നിര്‍ണ്ണായകമാകുന്നത്.

പ്രവര്‍ത്തനം ആരംഭിച്ചിട്ട് മുപ്പതാം വര്‍ഷത്തിലേക്കു കടക്കുന്ന, സ്വയം ഭരണാവകാശമുള്ള കിറ്റ്സ് കേരളത്തില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ആധികാരിക സ്ഥാപനം കൂടിയാണ്. എം.ബി.എ ട്രാവല്‍ ആന്‍ഡ് ടൂറിസമാണ് കിറ്റ്സിലെ ഏറ്റവും പ്രധാനപ്പെട്ട കോഴ്‌സ്.  കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ള കോഴ്‌സാണിത്. ബി.ബി.എ ടൂറിസം മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക്‌ റിലേഷന്‍സ്, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയാണ് കിറ്റ്സിലെ മറ്റ് കോഴ്‌സുകൾ. ഇത് കൂടാതെ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റിലും, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കിറ്റ്സില്‍ നടത്തുന്നു. ഇന്ത്യയിലും, വിദേശത്തും തൊഴില്‍ സാധ്യത ഉറപ്പാക്കുന്ന തരത്തില്‍ ഭാഷാ പരീശീലനം നല്‍കി വിവിധ ഭാഷകളിലുള്ള നൈപുണ്യവും വിദ്യാര്‍ഥികളില്‍ ഉറപ്പു വരുത്തുന്നുവെന്നത് കിറ്റ്സിന്റെ പ്രത്യേകതയാണ്.

പ്ലെയ്‌സ്‌മെന്റും റിക്രൂട്ട്‌മെന്റും

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോക ടൂറിസം സംഘടന (യു.എന്‍.ഡബ്ല്യൂ.ടി.ഒ)യുടെ അംഗീകാരമുള്ള സ്ഥാപനമാണ് കിറ്റ്സ്. യു.എന്‍.ഡബ്ല്യൂ.ടി.ഒ യുടെ ഇ-ലൈബ്രറി പോലുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കിറ്റ്സിന് സാധിക്കുന്നു, പ്ലെയ്സ്മെന്റിന്റെ കാര്യത്തിലും സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ഇവിടെ നിന്നുള്ള റിക്രൂട്ട്മെന്റിനായി സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളും പ്രതി വര്‍ഷം എത്താറുണ്ട്. ടൂറിസം വകുപ്പ്, കെ.ടി.ഡി.സി, തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലുള്ള ട്രാവല്‍ ഏജന്‍സികള്‍, വിവിധ എയര്‍ ലൈന്‍സുകള്‍, ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍, നിരവധി ഹോട്ടലുകള്‍ തുടങ്ങിയവ റിക്രൂട്ട്മെന്റിനായി കിറ്റ്സിലെത്തുന്നു. ഇതിന് പുറമെ നോര്‍ക്ക വഴി കേരളത്തിന് പുറത്തും തൊഴില്‍ സാധ്യതകള്‍ തുറന്നു വരുന്നുണ്ട്.

ടൂറിസം വകുപ്പ് സര്‍ക്കാര്‍ പദ്ധതികളുടെ നോഡല്‍ ഏജന്‍സി കൂടിയാണ് കിറ്റ്സ്. ഇതിനാവശ്യമായ പ്രോജക്ട് നിര്‍മ്മാണങ്ങള്‍ക്ക് കിറ്റ്സിലെ വിദ്യാര്‍ഥികളുടെ സേവനമാണ് പ്രയോജനപ്പെടുത്തേണ്ടത്. ഇത് വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ അനുഭവം സമ്മാനിക്കുന്നതിനും വിദ്യാഭ്യാസകാലത്തില്‍ തന്നെ മികച്ച വരുമാനം നേടാനും സഹായിക്കുന്നു. ഇത്തരത്തില്‍ ഏകദേശം 100 ശതമാനം പ്ലെയ്സ്മെന്റ് ഉറപ്പ് വരുത്താന്‍ കിറ്റ്സിന് സാധിക്കുന്നു. ഒട്ടേറെ വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ നടത്താന്‍ അന്താരാഷ്ട്ര പരിശീലന കേന്ദ്രവും കിറ്റ്സില്‍ ആരംഭിച്ചിട്ടുണ്ട്.