മറ്റൊരു കേരള മാതൃകയായി കൊച്ചി
-പിണറായി വിജയന്‍
ഒരു കാലത്ത് ജല ഗതാഗത സംവിധാനങ്ങളെ നല്ല നിലയില്‍ ഉപയോഗിച്ചിരുന്ന നാടാണ് കേരളം. പില്‍ക്കാലത്ത് അവ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ പോയി. എന്നാല്‍ അവയ്ക്കുള്ള സാധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരിക്കുന്നതും ഇപ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതും എല്ലാം ആ വീക്ഷണം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ്. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗമേറിയതുമായ പൊതു ഗതാഗത സംവിധനങ്ങള്‍ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന പ്രഖ്യാപിത നയം നടപ്പിലാവുകയാണ്.
കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 1,136.83 കോടി രൂപയാണ് ചെലവു വരുന്നത്. ഈ തുകയില്‍ ജര്‍മ്മന്‍ ഫണ്ടിങ്ങ് ഏജന്‍സിയായ കെ.എഫ്.ഡബ്‌ളിയുവിന്റെ വായ്‌പയും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമുള്ള സര്‍വീസ് ആരംഭിക്കുന്നത്.
ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താം. വൈറ്റിലയില്‍ നിന്ന് 25 മിനിറ്റിനകം കാക്കനാട്ട് എത്താനാകും. പദ്ധതി പൂര്‍ണ്ണ തോതില്‍ സജ്ജമാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താനാകും.
കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ട ബോട്ടുകള്‍ തയ്യാറാക്കുന്നത്. അലൂമിനിയം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകള്‍ ഭാരം കുറഞ്ഞവയാണ്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (എല്‍. റ്റി. ഒ) ബാറ്ററികള്‍ കൂടുതല്‍ കാലം നില നില്‍ക്കുന്നവയാണ്. അവ വേഗത്തില്‍ ചാര്‍ജു ചെയ്യാനുമാകും. ഇന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമായവയിലെ ഏറ്റവും മികച്ച ബാറ്ററികളാണവ. ഈ ബോട്ടുകളില്‍ ഏറ്റവും നൂതനമായ ഗതി നിയന്ത്രണ-ആശയ വിനിമയ സംവിധാനങ്ങളുമുണ്ട്. സ്റ്റേറ്റ്-ഓഫ്-ദി ആര്‍ട്ട് ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെന്ററില്‍ (ഒ. സി. സി) നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.
യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്രാ സൗകര്യം ഉറപ്പു വരുത്തുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്‍ഡ് 2022-ല്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.
വേലിയേറ്റ-വേലിയിറക്ക സമയങ്ങളിലുള്‍പ്പെടെ ബോട്ടുകളുമായി ഒരേ ലെവലില്‍ നില്‍ക്കാന്‍ കഴിയുന്ന ഫ്ളോട്ടിങ്ങ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്.
തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ് ശീതികരിച്ച ഇലക്ട്രിക് ബോട്ടുകളില്‍ സാധ്യമാകുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഏര്‍പ്പെടുത്തി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത്തരം സൗകര്യങ്ങളാണ് കൊച്ചി വാട്ടര്‍ മെട്രോയെ സംയോജിത ജല ഗതാഗത സംവിധാനമാക്കി മാറ്റുന്നത്.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന കൊച്ചിയിലും ചുറ്റുമുള്ള 10 ദ്വീപുകളിലും കാര്യമായ ജനവാസമുണ്ട്. ഇവിടെയുള്ളവര്‍ വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉള്‍പ്പെടെ പ്രധാന കാര്യങ്ങള്‍ക്കെല്ലാം കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്. അതിനു സഹായകരമായ ബോട്ടു സര്‍വീസുകള്‍ നിലവിലുണ്ടെങ്കിലും അവ അപര്യാപ്‌തമാണ്. ഇതിന് പരിഹാരം കാണാനാണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഈ ജല ഗതാഗത സംവിധാനം ദ്വീപു വാസികളുടെ സാമൂഹിക -സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വഴി തെളിക്കുകയും ചെയ്യും. കുറഞ്ഞ തോതില്‍ മാത്രം മലിനീകരണം സൃഷ്‍ടിക്കുന്ന സുസ്ഥിര ഗതാഗത സംവിധാനവുമാണ്. പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ ഭൂ വിനിയോഗമോ വേണ്ടി വരുന്നില്ല. കായലിലെ ആവാസ വ്യവസ്ഥയെയും സസ്യ-ജന്തുജാലങ്ങളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടായി മാറും. ആദ്യ ഘട്ടത്തില്‍ തന്നെ വാട്ടര്‍ മെട്രോയിലൂടെ പ്രതിദിനം 34,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ഇങ്ങനെ കൊച്ചിയുടെ നഗര വീഥികളിലെ തിരക്കും നഗരത്തിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റും കുറയ്ക്കാന്‍ സഹായിക്കും. പദ്ധതി പൂര്‍ണ്ണ സജ്ജമാകുന്നതോടെ പ്രതി വര്‍ഷ കാര്‍ബണ്‍ ബഹിര്‍ ഗമനത്തില്‍ 44,000 ടണ്ണിന്റെ കുറവുണ്ടാകും. കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജമാണ് പകരുക.
പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നഗര ജല ഗതാഗതത്തിനായി ഇലക്ട്രിക് ബോട്ടുകളുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനമായി കൊച്ചി വാട്ടര്‍ മെട്രോ മാറും. ഇത്ര പരിസ്ഥിതി സൗഹൃദപരമായ ജല ഗതാഗത സംവിധാനത്തെ ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെത്തന്നെ മാതൃകയായിത്തീര്‍ന്നിട്ടുള്ള കേരളം നഗര ഗതാഗതത്തിലും മാതൃകയാകുകയാണ്.