മാലിന്യ മലയില്‍ നിന്നൊരു പൂപ്പാടം

മാലിന്യ മലയില്‍ നിന്നൊരു പൂപ്പാടം
അഖില്‍ സദാശിവന്‍
മാധ്യമ പ്രവര്‍ത്തകന്‍

ബ്രഹ്‌മപുരത്തിന് മുമ്പേ മാലിന്യ മല ക്ലീനാക്കി സിക്‌സറടിച്ച സ്ഥലം കൊല്ലത്തുണ്ട്. പൂന്തോട്ടവും മലിന ജല സംസ്‌കരണ പ്ലാന്റുമൊരുക്കി മാതൃക കാണിച്ച കുരീപ്പുഴ. രണ്ട് വര്‍ഷം മുമ്പാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ച് ബയോ മൈനിങ്ങിലൂടെ ഇവിടെ നിന്ന് മാലിന്യം വേര്‍തിരിച്ചത്.

ദശാബ്‌ദങ്ങളായി കൊല്ലം ജനതയെ, നഗര സഭയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്ന വിഷയമായിരുന്നു കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം (ലെഗസി വേസ്റ്റ്). ബയോ മൈനിങ്ങിലൂടെ വേര്‍തിരിച്ചാണ് കുരീപ്പുഴയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ സംയോജിത ബയോ മൈനിങ്ങ് പദ്ധതിയും റംസാര്‍ സൈറ്റില്‍ നടപ്പാക്കുന്ന ലോകത്തിലെ ആദ്യ പദ്ധതിയുമായ ചണ്ടി ഡിപ്പോയിലെ ബയോ മൈനിങ്ങിനെക്കുറിച്ച് പഠിക്കാന്‍ ലോക ബാങ്ക് സംഘം ഉള്‍പ്പെടെ നേരിട്ടെത്തിയിരുന്നു. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ മാലിന്യം നീക്കം ചെയ്യുന്ന സമ്പൂര്‍ണ്ണ ബയോ മൈനിങ്ങ് രീതിയിലൂടെയാണ് മാലിന്യം വേര്‍ തിരിച്ചത്. 16 ലക്ഷം ഘന മീറ്റര്‍ മാലിന്യം തറ നിരപ്പില്‍ നിന്ന് താഴേക്ക് ഉണ്ടായിരുന്നു. 5.47 ഏക്കറിലായി 1,04,906 മീറ്റര്‍ ക്യൂബ് മാലിന്യമായിരുന്നു കുരീപ്പുഴയില്‍ പതിറ്റാണ്ടുകളായി കെട്ടിക്കിടന്നിരുന്നത്. തമിഴ്‌നാട് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയോമെന്റ് സൊല്യൂഷന്‍സസ് ലിമിറ്റഡ് എന്ന കമ്പനിയാണ് മാലിന്യം നീക്കുന്നതിനായി കരാറെടുത്തത്. ഒരു ഘന മീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ 1130 രൂപയായിരുന്നു ചെലവ്. നീക്കം ചെയ്‌ത് വേർതിരിക്കുന്ന മാലിന്യം റീസൈക്കിള്‍ ചെയ്‌ത്  പുനരുപയോഗിക്കുന്നതിന് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോയത്. വന്‍ തോതില്‍ മണ്ണ്, ചെരുപ്പ്, പ്ലാസ്റ്റിക് തുടങ്ങിയവയാണ് കുരീപ്പുഴയിലെ കൂമ്പാരത്തില്‍ നിന്ന് വേര്‍തിരിച്ചത്. പാറക്കല്ല്, തടി, ലോഹ വസ്‌തുക്കൾ, കുപ്പിച്ചില്ല് എന്നിങ്ങനെ പന്ത്രണ്ട് വിവിധ ഘടകങ്ങളായി വേര്‍തിരിച്ച് പുനരുപയോഗത്തിനായി കൈമാറുകയായിരുന്നു. ഇരുമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍, കുപ്പിച്ചില്ലുകള്‍, ടയറിന്റെ അവശിഷ്‌ടം, പാദരക്ഷയുടെ സോള്‍ തുടങ്ങിയവ പുനരുപയോഗിക്കുന്നതിന് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസൃതമായിരുന്നു ബയോ മൈനിങ്ങ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ കോര്‍പ്പറേഷന്‍ എന്‍ജിനിയറിംഗ്, ആരോഗ്യ വകുപ്പുകളുടെ മേൽ നോട്ടത്തിലാണ് മാലിന്യം സംസ്‌കരിച്ചത്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള നൂതന സാങ്കേതിക വിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് മണ്ണിലെ മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള അംശങ്ങള്‍ പ്രത്യേക രീതിയില്‍ വേർതിരിച്ചെടുക്കുന്ന രീതിയാണ് കുരീപ്പുഴയില്‍ പ്രാവര്‍ത്തികമാക്കിയത്. നീതി ആയോഗ്, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ കുരീപ്പുഴ പ്ലാന്റ് സന്ദർശിച്ചിരുന്നു.

ഒരുങ്ങുന്നു മലിനജല സംസ്‌കരണ പ്ലാന്റ്

മാലിന്യം നീക്കം ചെയ്‌ത സ്ഥലത്ത് 31.92 കോടി രൂപ ചെലവില്‍ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അന്തിമ ഘട്ടത്തിലാണ്. പ്ലാന്റിന്റെ 90 ശതമാനം പണിയും പൂര്‍ത്തിയായി. അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. നഗരത്തിലെ 16 ഡിവിഷനുകളിലെ വീടുകളില്‍ നിന്നുള്ള ദ്രവ്യ മാലിന്യം പൈപ്പുകള്‍ വഴി പ്ലാന്റിലേക്കെത്തിക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. ഇതിനുളള്ള നെറ്റ് വര്‍ക്ക് സംവിധാനം ഉള്‍പ്പെടെ സ്ഥാപിക്കുന്ന ജോലികളാണ് ബാക്കിയുള്ളത്. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരു തരത്തിലുള്ള പ്രതിസന്ധിയും സൃഷ്‌ടിക്കാത്ത തരത്തില്‍ മൂവിങ്ങ് ബെഡ് ബയോ റിയാക്‌ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. നഗരത്തിലെ ശൗചാലയ മാലിന്യമുള്‍പ്പെടെ മുഴുവന്‍ ദ്രവ മാലിന്യവും കൈകാര്യം ചെയ്യുമ്പോള്‍ പ്ലാന്റില്‍ പ്രശ്‌നങ്ങളോ ദുര്‍ഗന്ധമോ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത.

പ്ലാന്റിലെത്തുന്ന മാലിന്യത്തിലെ ദ്രാവക ഭാഗം വിവിധ ഘട്ടങ്ങളായുള്ള സംസ്‌കരണത്തിലൂടെ ശുദ്ധ ജലത്തിനു തുല്യമായ അവസ്ഥയിലും ഖര പദാര്‍ഥങ്ങള്‍ വളമാക്കിയും മാറ്റും. ശുദ്ധ ജലം അഷ്‌ടമുടിക്കായലിൽ നിന്ന് 50 മീറ്റര്‍ അകലെയായി ഒഴുക്കും. പൈപ്പിടല്‍ ശ്യംഖല വിപുലീകരിക്കുന്നതിനായി അമൃത് ഒന്നും രണ്ട് പദ്ധതികളിലായി 149.04 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ബയോ മൈനിങ്ങ് നടത്തിയ സ്ഥലത്ത് ബി.പി.സി.എല്ലിന്റെ നേതൃത്വത്തില്‍ സി.എന്‍.ജി പ്ലാന്റും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) സ്ഥാപിക്കുന്നതിനുള്ള  നടപടികളും നടന്നു വരുന്നു.

മാലിന്യ മല ഓണക്കാലത്ത് ബന്ദിപ്പൂ പാടം

മാലിന്യത്തിന്റെ ദുര്‍ഗന്ധം പേറിയിരു കുരീപ്പുഴ ചണ്ടി ഡിപ്പോ കഴിഞ്ഞ ഓണക്കാലത്ത് ബന്ദിപ്പൂ പാടമായി മാറി. കോര്‍പ്പറേഷനും കൃഷിഭവനും തൊഴിലുറപ്പ് തൊഴിലാളികളും ഒത്തു ചേർന്നപ്പോൾ വിരിഞ്ഞത് ഓറഞ്ചും മഞ്ഞയും ബന്ദിപ്പൂക്കള്‍. ഓണത്തിന് പൂക്കള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് ബന്ദിപ്പൂക്കൃഷി ഒരുക്കിയത്. പൂപ്പാടം കാണാനും ചിത്രം പകര്‍ത്താനും നിരവധി ആളുകളെത്തിയിരുന്നു.

Spread the love