പൊന്‍ വെളിച്ചമായി വിദ്യാ കേരളം

പൊന്‍ വെളിച്ചമായി വിദ്യാ കേരളം
വി. ശിവൻകുട്ടി
പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി

2017-18 അധ്യയന വര്‍ഷത്തില്‍ നവ കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടര്‍ച്ചയായ വിദ്യാ കിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. സര്‍ക്കാര്‍, അധ്യാപക സംഘടനകള്‍, ജന പ്രതിനിധികള്‍, പൊതു സമൂഹം എന്നിവയുടെ ഏകോപിത പരിശ്രമമാണ് ഇത്തരം കൃത്യമായ പുരോഗതിക്ക് അടിസ്ഥാനം.

അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ഭൗതിക രീതിയില്‍ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയർന്നു.

കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) സഹായത്തോടെ 1,427 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്ത് നടന്നു. ഇതിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ 141 കെട്ടിടങ്ങളിൽ 139 എണ്ണം പൂര്‍ത്തിയായി.

മൂന്ന് കോടി രൂപയുടെ 386 കെട്ടിടങ്ങളിൽ 179 എണ്ണം പൂര്‍ത്തിയായി.

ഒരു കോടി രൂപയുടെ 446 കെട്ടിടങ്ങളിൽ 195 എണ്ണം പൂര്‍ത്തിയായി.

ആകെ 973 സ്‌കൂള്‍ കെട്ടിടങ്ങളിൽ 513 എണ്ണം പൂര്‍ത്തിയായത് പദ്ധതിയുടെ വിജയത്തെ ചൂണ്ടിക്കാണിക്കുന്നു. ഇപ്പം പ്ലാന്‍ ഫണ്ടുകള്‍, നബാര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ടുകള്‍, എസ്.എസ്.കെ. പദ്ധതികള്‍ എന്നിവയിലൂടെയും 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുള്ളത് രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തും കാണാനാകാത്ത റെക്കോര്‍ഡാണ്. എയ്‌‍ഡഡ് സ്‌കൂളുകള്‍ക്കായി പ്രത്യേകമായി ചലഞ്ച് ഫണ്ട് വഴി പിന്തുണയും നൽകിയിട്ടുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി സബ്‌ജക്‌ട് മിനിമം

ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്, എന്നാൽ യഥാര്‍ഥ പുരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതിനായി സബ്‌ജക്‌ട് മിനിമം എന്ന ആശയം 2024-25 അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കി. ഓരോ വിദ്യാര്‍ഥിയുടെയും അടിസ്ഥാന വിദ്യാഭ്യാസ ശേഷി ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ പൊതു പരീക്ഷയില്‍ സബ്‌ജക്‌ട് മിനിമം ലഭിക്കാത്ത എട്ടാം ക്ലാസിലെ 86,603 കുട്ടികൾക്ക് പരിശീലനം നല്‍കി, വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അടുത്ത അധ്യയന വര്‍ഷത്തില്‍ 5, 6, 7, 9 ക്ലാസുകളിലും ഇത് നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തോല്‍വിയുടെ ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുകയാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തില്‍ താല്‍പര്യം നഷ്‌ടപ്പെടാൻ ഇതിലൂടെ സാധ്യതയുണ്ടാകുന്നു.

അധ്യാപക യോഗ്യതയും പരിശീലനവും വിദ്യാഭ്യാസത്തിന്റെ ആധാരം

K-TET പരീക്ഷയുടെ അടിസ്ഥാനത്തില്‍ കേരളം അധ്യാപകരെ യോഗ്യതയുള്ളവരായി തെരഞ്ഞെടുക്കുന്നു. പക്ഷേ, ഇപ്പോഴും 2,500 ലധികം അധ്യാപകര്‍ക്ക് K-TET  യോഗ്യത ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ തികഞ്ഞ വിജയം കിട്ടാത്തവർക്കായി ഈ വര്‍ഷവും പരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആസ്‌പദമാക്കിയുള്ള പരിശീലന പരിപാടികളും നടപ്പാക്കുന്നുണ്ട്.

ഭിന്നശേഷി നിയമനത്തിലെ വ്യക്തത

സുപ്രീം കോടതി, ഹൈക്കോടതി വിധികളുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഭിന്ന ശേഷിയുള്ള അധ്യാപകരുടെ നിയമനത്തില്‍ നിലവില്‍ വ്യക്തതയുണ്ട്. ഇതുവരെ 2,350 നിയമനങ്ങള്‍ പൂര്‍ത്തിയായി.

ഫയല്‍ അദാലത്ത് – നീണ്ടു നിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം

എറണാകുളം, കൊല്ലം, കോഴിക്കോട് മേഖലകളില്‍ നടന്ന ഫയല്‍ അദാലത്തില്‍ ലഭിച്ച 4,597 പരാതികളില്‍ 2,648 എണ്ണം അദാലത്ത് ദിവസം തന്നെ തീർപ്പാക്കിയിട്ടുണ്ട്. തുടർന്ന് 79,140 ഫയലുകള്‍ ഓഫീസ് അദാലത്തില്‍ തീര്‍പ്പാക്കി, ഡയറക്‌ടറേറ്റ് തലത്തിലും നടപടികള്‍ പുരോഗമിക്കുന്നു.

 പാഠ പുസ്‌തക പരിഷ്‌കരണവും യൂണിഫോം വിതരണവും

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളുടെ പാഠ പുസ്‌തകങ്ങൾ പരിഷ്‌കരിച്ചത്. 3.8 കോടി പുസ്‌തകങ്ങൾ സ്‌കൂള്‍ തുറക്കുതിന് മുന്‍പ് വിതരണം ചെയ്‌തു. പ്രീപ്രൈമറി, ഹയര്‍ സെക്കന്‍ഡറി പാഠ പുസ്‌തകങ്ങളും ഈ അധ്യയന വര്‍ഷം പരിഷ്‌കരിക്കും. ഒന്‍പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പു തന്നെ പത്താം ക്ലാസിലെ പാഠ പുസ്‌തകം വിതരണം ചെയ്യാനായി.

2025-26 അധ്യയന വര്‍ഷത്തേക്ക് കൈത്തറി യൂണിഫോം വിതരണം തുടങ്ങിയിട്ടുണ്ട്. 2024-25 വര്‍ഷത്തെ യൂണിഫോം അലവന്‍സ് മുഴുവനായും വിതരണം ചെയ്‌തു.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി എടുത്തിട്ടുള്ള തീരുമാനം, പ്രവര്‍ത്തനം, ഫലപ്രാപ്‌തി എന്നിവയൊക്കെ ദേശീയ തലത്തില്‍ മാതൃകാപരമാണ്. അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പൊതു സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണത്തോടെ കേരളം പൊതു വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കുന്നു.

മാറ്റത്തിന്റെ തൊഴില്‍ പാഠശാലകള്‍

നൈപുണ്യ വികസന രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായ കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ഐ.ടി.ഐകളില്‍ മാറ്റത്തിന്റെ തെളിച്ചമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. വകുപ്പിന് കീഴില്‍ നിലവില്‍ 108 ഐ.ടി.ഐകളും ഒന്‍പത് റിലേറ്റഡ് ഇന്‍സ്ട്രക്ഷന്‍ സെന്ററുകളും ഉള്‍പ്പെടെ 121 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 108 ഐ.ടി.ഐകളില്‍ 14 വനിതാ ഐ.ടി.ഐകളും ഉൾപ്പെടുന്നു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ വകുപ്പിന്റെ കീഴിലുളള 21 സ്ഥാപനങ്ങളില്‍ വിവിധ തരത്തിലുളള കെട്ടിട ഉദ്ഘാടനം നടന്നു. ആറ് സ്ഥാപനങ്ങളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി തറക്കല്ലിടല്‍ നടന്നു.

വകുപ്പിന് കീഴിലുളള 91 ഐ.ടി.ഐകളില്‍ നൈപുണ്യ കര്‍മ്മസേനയും 19 ഐ.ടി.ഐകളില്‍ പ്രൊഡക്ഷന്‍ സെന്ററുകളും 33 ഐ.ടി.ഐകളില്‍ ഗ്രീന്‍ ക്യാമ്പസും നടപ്പിലാക്കി. 2022-ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സംസ്ഥാനത്ത് 157 കുട്ടികൾ ദേശീയ തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 2023-ല്‍ 55 കുട്ടികൾ ഒന്നാം സ്ഥാനം നേടി.

ഐ.ടി.ഐ ട്രെയ്‌നികളുടെ പ്ലേസ്‌മെന്റ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ജില്ലാ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ ജോബ് മേളകള്‍ സംഘടിപ്പിക്കുന്നു. അതുവഴി നിരവധി കുട്ടികൾക്ക് മികച്ച വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനായി. 2021-ല്‍ 9404 ട്രെയിനികള്‍ക്കും 2022-ല്‍ 5853 ട്രെയിനികള്‍ക്കും 2023-ല്‍ 13,405 ട്രെയിനികള്‍ക്കും ഇതുവഴി പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്. എല്ലാ ഐ.ടി.ഐകളിലുമുള്ള പ്ലേസ്മെന്റ് സെല്ലുകള്‍ വഴിയും നിരവധി കുട്ടികൾക്ക്  തൊഴില്‍ ലഭിക്കുന്നുണ്ട്.

കളമശ്ശേരിയില്‍ റീജിയണല്‍ സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ഥാപിച്ചു. ആറ്റിങ്ങല്‍, കൊട്ടാരക്കര, മയ്യനാട്, ചാത്തൂര്‍ ഐ.ടി.ഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിന്റെ രണ്ട് യൂണിറ്റുകള്‍ വീതം പ്രവര്‍ത്തനം ആരംഭിച്ചു. അതിലേക്കായി എട്ട് ജൂനിയര്‍ ഇൻസ്‌ട്രക്‌ടർ തസ്‌തികകളും സൃഷ്‌ടിച്ചു.

കെട്ടിട നിർമ്മാണത്തിനായി അഞ്ച് ഐ.ടി.ഐകള്‍ക്ക് ഭൂമി ലഭ്യമാക്കി. 2024-ല്‍ പുതിയ നാല് ഐ.ടി.ഐകള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചു. തിരുവനന്തപുരത്തെ നേമം, പാലക്കാട് തൃത്താല, മലപ്പുറം തവനൂര്‍, തൃശ്ശൂരെ ഒല്ലൂര്‍ നിയോജക മണ്ഡലങ്ങളിലാണ് പുതിയ ഐ.ടി.ഐകള്‍ അനുവദിച്ചത്.

ഐ.ടി.ഐകളില്‍ ട്രെയിനികള്‍ക്കായി ന്യൂട്രീഷ്യന്‍, ന്യൂ മീല്‍ പദ്ധതി, ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയും നടപ്പിലാക്കി.

ലോകത്തിനൊപ്പം കേരളത്തിന്റെ നടക്കാവ്

ഒരു വിദ്യാലയം നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയ കഥ പറയാനുണ്ട് നടക്കാവ് ഗവൺമെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്. 2008-ലാണ് അന്ന് എം.എൽ.എയായിരുന്ന എ പ്രദീപ് കുമാർ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പ്രിസം (പ്രമോട്ടിങ്ങ് റീജിയണല്‍ സ്‌കൂള്‍ ടു ഇന്റർനാഷണൽ സ്റ്റാന്‍ഡേര്‍ഡ്‌സ് ത്രൂ മൾപ്പിൾ ഇന്റര്‍വെന്‍ഷന്‍സ്) പദ്ധതി മുന്നോട്ടു വയ്‌ക്കുന്നത്. 17 വര്‍ഷത്തിനിപ്പുറം ലോകത്തിന് മുന്നിലേക്ക് കേരളം മുന്നോട്ട് വയ്‌ക്കുന്ന മാതൃകയായി മാറി ഈ വിദ്യാലയം.

എ പ്രദീപ് കുമാറിന്റെ നേതൃത്വവും ചാരിറ്റബിള്‍ സംഘടനയായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ സഹായവുമാണ് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

ആദ്യ ഘട്ടത്തിൽ ഐ.എസ്.ആർ.ഒ നാല് ലബോറട്ടറികൾ ആണ് സ്‌കൂളിനായി നല്‍കിയത്. സി വി രാമസ്വാമി സെന്റര്‍ ഫോര്‍ ബേസിക് അസ്‌ട്രോണമി വിദ്യാലയത്തില്‍ ആരംഭിച്ചു. നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടം ഹെറിറ്റേജ് മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ചു. ഇന്‍ഫോസിസ്, ഐ ഐ എം തുടങ്ങിയവയുമായി സഹകരിച്ചാണ് വിശാലമായ ക്ലാസ് മുറികള്‍ ഒരുക്കിയത്.

ആസ്‌ട്രോ ടര്‍ഫ് ചെയ്‌ത കേരളത്തിലെ ആദ്യ ഹോക്കി-ഫുട്ബാള്‍ സ്റ്റേഡിയം, വലിയ ചുമര്‍ ചിത്രം, വ്യത്യസ്‌തമായ യൂണിഫോം, 2500 കുട്ടികൾക്കിരിക്കാവുന്ന ഭക്ഷണ മുറി, ആസ്‌ട്രേലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തറയൊരുക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയം, കാല്‍ ലക്ഷത്തോളം പുസ്‌തകങ്ങൾ ഒരുക്കിയ ലൈബ്രറി, വായനാ ഉദ്യാനം, 60 ടോയ്‌ലറ്റുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം സ്‌കൂളിലുണ്ട്. 15 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കിയത്.

എജുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിങ്‌സ് (ഇ.ഡബ്ലു.ഐ.എസ്.ആർ) എന്ന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി രാജ്യത്തെ 300 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിക്കാന്‍ നടക്കാവ് ജി വി എച്ച് എസ് എസ്സിന് സാധിച്ചു. 2024-ല്‍ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വിദ്യാലയം എത്തി.

മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഏത് നഗരത്തിലും വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ തേടിയെത്തും എന്ന് തെളിയിക്കുകയാണ് കോഴിക്കോട് നടക്കാവ് സ്‌കൂള്‍ മോഡല്‍. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഒരു പുത്തന്‍ വിദ്യാലയ സംസ്‌കാരത്തിന്റെ പരിഛേദമാണ് നടക്കാവ് സ്‌കൂള്‍.