നാടന്‍ സര്‍ക്കസിലെ പെണ്‍കുട്ടി
ജേക്കബ് ഏബ്രഹാം
കഥാകൃത്ത്, നോവലിസ്റ്റ്
പത്തനംതിട്ടയിലെ മലയോര ഗ്രാമമായ ഇലന്തൂരിലെ വെള്ളപ്പാറ എന്ന ഗ്രാമത്തില്‍ മുടങ്ങാതെ എല്ലാ ഓണത്തിനും നാടന്‍ സര്‍ക്കസുകാര്‍ എത്തും. കുട്ടികളെല്ലാം കാത്തിരിക്കും. പലതരം അഭ്യാസങ്ങളും കാഴ്‌ചകളും കാണാമല്ലോ. കൊത്തെങ്ങില്‍ കോളാമ്പി ഉയരും. സിനിമാപ്പാട്ടുകൾ ഗ്രാമത്തിന് ഓണോത്സവ ഭംഗി പകരും. എല്ലാവരിലും ഉല്ലാസം നിറയും, ഉത്സാഹത്തിമിര്‍പ്പോടെ അന്തരീക്ഷം ചടുലമാകും. ഓണമെത്തി എന്ന് ഗ്രാമമറിയും.
സൈക്കിള്‍ യജ്ഞം നടത്തുന്ന തടിയന്‍, ട്യൂബ് ലൈറ്റുകള്‍ കടിച്ചു പൊട്ടിക്കുന്ന മീശക്കാരന്‍, കുരങ്ങനുമായി അഭ്യാസം നടത്തുന്ന പെൺകുട്ടി, ചില്ലറ മാജിക്കുകള്‍ കാട്ടുന്ന ഒരുവന്‍, സുന്ദരിയായ നൃത്തക്കാരി, ഒരു കുള്ളന്‍ തമാശക്കാരന്‍ അങ്ങനെ ഒരു ചെറിയ സംഘമായി അവര്‍ ഗ്രാമത്തിലെത്തും. ഓണത്തുമ്പികളും ഓണവെയിലും പറുകളിക്കു മലഞ്ചെരുവില്‍ അവര്‍ പഴയ സാരികള്‍ കൊണ്ടൊരു കളമുണ്ടാക്കും ഒരു സ്റ്റേജ് കെട്ടും. തെങ്ങില്‍ കോളാമ്പികള്‍ കെട്ടി സിനിമാപ്പാട്ട് വെയ്ക്കും. ഇടയ്ക്ക് അനൗൺസ്‌മെന്റ് മുഴക്കും. അതോടെ പത്തനംതിട്ടയിലെ ഞങ്ങളുടെ മലയോരഗ്രാമം ഓണക്കാലത്തേക്കുണരും. രണ്ടു കുരങ്ങും ഒരു തത്തയും നാല് നായകളും അടങ്ങുന്നതാണ് സര്‍ക്കസ് സംഘത്തിലെ മൃഗങ്ങള്‍. തത്ത പാട്ട് പാടും നാല് നായകള്‍ കുള്ളന്‍ കയറുന്ന വണ്ടി കറക്കും.
ഒരു മെലിഞ്ഞ പെൺകുട്ടി വന്ന് വീടുകളിലെല്ലാം കയറി അവരുടെ കലാ പരിപാടി കാണാന്‍ വിളിക്കും. മെലിഞ്ഞു കറുത്ത പെൺകുട്ടിയുടെ മുഖം ഞാനിപ്പോഴും ഓർക്കുന്നു. മുഷിഞ്ഞ കുപ്പായവും മുടിയും വിശന്നു വലഞ്ഞവളെപ്പോലുള്ള അവളുടെ ഭാവവും. ഞങ്ങളുടെ വീട്ടിൽ വരുമ്പോള്‍ അമ്മച്ചി അവള്‍ക്കെന്തേലും തിന്നാൻ കൊടുത്തിരുന്നു. എനിക്കവളോട് അസൂയയാണ് തോന്നിയത്. സ്‌കൂളിലൊന്നും പോകാതെ സദാ സമയം ഇങ്ങനെ സര്‍ക്കസിനൊപ്പം നടക്കാമല്ലോ.. അവളുടെ കൂടെ പോയാലോ എന്നുവരെ ഞാനാലോചിച്ചു.
ഓണക്കാലത്ത് പത്ത് ദിവസം വരെ ഈ സംഘം മലഞ്ചെരിവില്‍ തമ്പടിക്കും. വൈകുന്നേരം അഞ്ച് മണിയോടെയാണ് കലാപരിപാടി ആരംഭിക്കുന്നത്.
അഭ്യാസികളുടെയും കുരങ്ങന്റെയും പ്രകടനം കഴിഞ്ഞാല്‍ നാടകവും ഡാന്‍സുമൊക്കെയുണ്ടാകും. നിഷ്‌കളങ്കമായ രീതിയില്‍ തമാശകളൊക്കെ ഉള്‍പ്പെടുത്തി സ്‌ക്കിറ്റ് പോലെയാണ് നാടകം. ഇതിനിടയില്‍ നാട്ടുകാരെ മുഷിപ്പിക്കാതിരിക്കാനായി നാട്ടുകാർക്കും കലാപരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കും. രാത്രി പതിനൊന്ന് മണിയൊക്കെ വരെ നീണ്ടു പോകുന്ന ഈ കലാപരിപാടിയില്‍ കുട്ടികളും മുതിർന്നവരും ഗ്രാമത്തിന്റെ ഉത്സവം പോലെ പങ്കുചേരും. പരിപാടികള്‍ക്കൊടുവില്‍ പെൺകുട്ടിയും കുരങ്ങനും കൂടെ വന്ന് ഒരു പൊളിഞ്ഞ ബക്കറ്റില്‍ പണം വാങ്ങും, കൂടുതലും ചില്ലറതുട്ടുകളാണ് വീഴുന്നത്. പിന്നീടവർ നാട്ടുകാരുടെ സാധനങ്ങള്‍ വാങ്ങി ലേലം വിളി നടത്തുന്ന പരിപാടി നടത്തി. കോഴിമുട്ട, വാഴക്കുല, തേങ്ങ തുടങ്ങിയവയൊക്കെയായിരുന്നു ലേല വസ്‌തുക്കൾ. ഈ പരിപാടി ശരിക്കും ശ്രദ്ധിക്കപ്പെട്ടു. ആളുകളുടെ പേരും വീട്ടുപേരുമൊക്കെ മൈക്കിലൂടെ വീളിച്ചു പറഞ്ഞാണ് ലേലം. അങ്ങനെ ഓരോ ഓണക്കാലത്തും നാടന്‍ സര്‍ക്കസുകാര്‍ വന്നു പോകുമ്പോൾ ഞങ്ങള്‍ കുട്ടികൾ വേദനിച്ചു.
ഒരു ഓണക്കാലത്ത് നടന്ന അടിപിടി മൂലം സര്‍ക്കസുകാര്‍ പരിപാടി നിർത്തിവച്ചിരുന്നു. നാട് വിട്ടു പോകാതെ പട്ടിണിയും പരിവട്ടവുമായി അവര്‍ ക്യാമ്പില്‍ കൂടി. കുരങ്ങനും തത്തയുമായി ആ തിരുവോണത്തിന് പെൺകുട്ടി ഞങ്ങളുടെ വീട്ടിൽ വന്നു. അമ്മച്ചിയോട് കുറച്ച് അരി വാങ്ങാനായിരുന്നു ആ വരവ്. മീനും ഇറച്ചിയുമൊക്കെ വെക്കുന്ന ഞങ്ങളുടെ അമ്മച്ചി തിരുവോണത്തിന് സദ്യ ഒരുക്കും. ഞാന്‍ പറമ്പില്‍ നിന്നും ഇലവെട്ടി വരുമ്പോഴാണ് പെൺകുട്ടി വന്നത്. അവള്‍ക്കു കൂടി ഇല വെയ്ക്കാന്‍ അമ്മച്ചി പറഞ്ഞു. ഞാനും ചേട്ടനും പെൺകുട്ടിക്കൊപ്പമിരുന്നു. പപ്പടം പൊട്ടിച്ച് കുഴച്ച് തിരുവോണ സദ്യ ഉണ്ടപ്പോള്‍ അവള്‍ എന്നെ നോക്കിച്ചിരിച്ചു. ആ മനോഹരമായ ചിരിയാണ് ഇന്നും ഓണക്കാലത്തെ നിറമുളള ഓര്‍മ്മ.