കേരളീയ ക്ഷേത്രങ്ങളിലെ ഡച്ച് സാന്നിധ്യം
പ്രൊഫ. എം.സി. വസിഷ്‌ഠ്
ചരിത്രകാരൻ
വൈവിധ്യങ്ങളാൽ സമ്പന്നമാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ യൂറോപ്യൻ നാവിക ശക്തികളുടെ സാന്നിധ്യം കാണുന്നു എന്നത് ശ്രദ്ധേയമായൊരു വസ്‌തുതയാണ്. കേരളത്തിലെ യൂറോപ്യൻ സാന്നിധ്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന ചില തിരു ശേഷിപ്പുകൾ ഇപ്പോഴും ക്ഷേത്രങ്ങളിൽ അവശേഷിക്കുന്നു. ഇതിന് ഉദാഹരണങ്ങളാണ് കൊല്ലം ജില്ലയിലെ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ കൂറ്റൻ ഡച്ച് മണിയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ കൊടി മരത്തിന് ചുവട്ടിലായി കാണുന്ന ഡച്ച് പടയാളികളുടെ രൂപങ്ങളും.
പോർച്ചുഗീസുകാരെ തുടർന്ന് കേരളത്തിൽ എത്തിച്ചേർന്ന രണ്ടാമത്തെ യൂറോപ്യൻ നാവിക ശക്തിയാണ് ഡച്ചുകാർ. 1602 എ.ഡി.യിൽ ഹോളണ്ടിൽ രൂപം കൊണ്ട് വി.ഒ.സി. എന്ന പേരിൽ അറിയപ്പെട്ട വെനീറിഡ്‌ജ് ഡോസ്റ്റ് ഇൻഡിഷെ കമ്പനി അഥവാ യൂണിറ്റ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധികൾ ആയിട്ടാണ് ഡച്ചുകാർ ഇന്ത്യയിലും കേരളത്തിലും എത്തിച്ചേർന്നത്. കേരളത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ അഥവാ കേരള-ഡച്ച് ബന്ധങ്ങൾ 1795 വരെ നീണ്ടു നിന്നു. തെക്കൻ കേരളത്തിലാണ് ഡച്ചുകാരുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ പ്രധാനമായും കാണുന്നത്. തിരുവനന്തപുരം, വർക്കല, കൊല്ലം, മാവേലിക്കര, കൊച്ചി, കൊടുങ്ങല്ലൂർ, കണ്ണൂർ ഈ പ്രദേശങ്ങളൊക്കെ കേരളത്തിലെ ഡച്ച് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 25 കി.മീ. തെക്ക് കടൽത്തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വർക്കല ശ്രീ. ജനാർദ്ദന സ്വാമി ക്ഷേത്രം. ഈ വിഷ്‌ണു ക്ഷേത്രത്തിലെ ശ്രീ കോവിലിന്റെ സമീപമായി സ്ഥിതി ചെയ്യുന്ന കൂറ്റൻ മണി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ സംഭാവനയാണ്. ശ്രീകോവിലിലേക്കുള്ള കവാടത്തിന് അരികിലാണ് മറ്റു മണികളോടൊപ്പം ഡച്ച് മണി കാണുന്നത്. മണിയുടെ മുകൾ ഭാഗത്ത് സീലാൻഡ് ആന്റ് മിഡിൽബർഗ് എന്നീ പേരുകൾ കാണാം. അതിനു താഴെ പീറ്റർ വാൻ ബെൽസൻ, മിഷേൽ എവർഹാർഡ് എന്നീ പേരുകളും ഉണ്ട്.
വി.ഒ.സി.യിലെ രേഖകൾ പ്രകാരം പീറ്റർ വാൻ ബെൻസൻ ബെൽ നിർമ്മാതാവാണ്. അതുകൊണ്ട് ക്ഷേത്രത്തിലെ കൂറ്റൻ മണി രൂപപ്പെടുത്തിയത് പീറ്റർ വാൻ ബെൻസൻ ആണെന്ന് ന്യായമായും അനുമാനിക്കാം. അദ്ദേഹത്തിന്റെ നഗരമാണ് മിഡിൽബർഗ്. വളരെ കുറച്ചു കാലം മാത്രമേ അദ്ദേഹം വി.ഒ.സി.യിൽ പ്രവർത്തിച്ചിട്ടുള്ളൂ. 1764 മേയ് 8 മുതൽ 1764 ജൂൺ 8 വരെ. വി.ഒ.സി.യുടെ രേഖകൾ പ്രകാരം എവർഹാർഡ്. 1752-ൽ വി.ഒ.സി.യിൽ സൈനികയായി പ്രവേശിച്ച മിഷേൽ എവർഹാർഡ് 1757 വരെ കേരളത്തിൽ കമ്പനിക്കു വേണ്ടി സേവനം അനുഷ്‌ഠിച്ചു. ഹോളണ്ടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള സീലാൻഡ് എന്ന പ്രവിശ്യയുടെ ആസ്ഥാനമാണ് മിഡിൽബർഗ്. ആപത്തിൽപ്പെട്ട തന്റെ കപ്പലിന്റെയും അതിലെ സഞ്ചാരികളുടെയും സുരക്ഷിത യാത്രക്കുള്ള ഉപകാര സ്‌മരണയായിട്ടാണ് ഡച്ച് ക്യാപ്‌ടൻ ഈ മണി ക്ഷേത്രത്തിന് നൽകിയത് എന്നാണ് വിശ്വാസം.
മാവേലിക്കരയിലെ സ്‌തംഭ വിളക്ക്
മറ്റൊരു ഡച്ച് സ്‌മാരകം കാണുന്നത് മാവേലിക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ സ്‌തംഭ വിളക്കിന് ചുറ്റുമാണ്. ഉയരത്തിലുള്ള ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് മുൻ വശമുള്ള സ്‌തംഭ വിളക്ക് ആമയുടെ രൂപത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌തംഭ വിളക്കിന് ചുറ്റുമായി, നാലു ഭാഗത്ത് സവിശേഷമായ തൊപ്പിയോടു കൂടി, കൈയിൽ തോക്കുള്ള നാല് ഡച്ച് പടയാളികളുടെ രൂപങ്ങൾ കാണാം. തോക്ക് മടക്കിപ്പിടിച്ചിരിക്കുന്നു. ഈ ഡച്ച് പടയാളികളുടെ നിൽപ്പ് യുദ്ധമില്ലാത്ത ഒരു കാലത്തിന്റെ സൂചന നൽകുന്നു. 1753-ൽ തിരുവിതാംകൂർ ഭരണാധികാരിയായ മാർത്താണ്ഡ വർമ്മയും, ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സമാധാന ഓർമ്മക്കായി വി.ഒ.സി. നൽകിയതാണ് ഡച്ച് പടയാളികളുടെ രൂപങ്ങൾ. 1741-ൽ കുളച്ചൽ യുദ്ധത്തിലെ പരാജയത്തിനു ശേഷം ഡച്ചുകാർ മാർത്താണ്ഡ വർമ്മയുമായി കൂടുതൽ സന്ധികളിൽ ഏർപ്പെടേണ്ടി വന്നു. അതിൽ ഒന്നായിരുന്നു മാവേലിക്കര സന്ധി. ഈ സന്ധിയിലെ വ്യവസ്ഥകൾ മാർത്താണ്ഡ വർമ്മക്ക് അനുകൂലമായിരുന്നു. തെക്കൻ കേരളത്തിൽ തന്റെ സ്വാധീനവും ശക്തിയും കൂടുതൽ സ്ഥാപിക്കാൻ ഈ സന്ധി മാർത്താണ്ഡ വർമ്മയെ സഹായിച്ചു.
കേരളത്തിന്റെ സവിശേഷമായ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ കേരളത്തിൽ എത്തിച്ചേർന്ന ഡച്ചുകാർ യഥാർഥത്തിൽ വാണിജ്യ മുതലാളിത്തത്തിന്റെ പ്രതിനിധികൾ ആയിരുന്നു. കേരളത്തിലെ പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള ഡച്ചുകാരുടെ അന്വേഷണമാണ് ഹോർത്തുസ് മലബാറിക്കസ് എന്ന വിഖ്യാതമായ സസ്യശാസ്‌ത്ര ഗ്രന്ഥത്തിന്റെ രചനയിലേക്ക് അവരെ നയിച്ചത്.