കളിക്കൂട്ടുകാരിയ്‌ക്ക് ഇന്നും പ്രണയച്ചെറുപ്പം
സയന്‍സൺ പുന്നശ്ശേരി
എപ്പോഴും എല്ലാവരിലും കുട്ടിക്കാലമുള്ളതുപോലെ എന്നും ബാല്യമാണ് ബാല്യകാലസഖിയ്ക്ക്. വായിക്കുമ്പോഴൊക്കെയും വായനക്കാരെ കുട്ടികളാക്കുന്ന ഈ മാന്ത്രികനോവലിന് 80 വയസ്സായിരിക്കുന്നു.
ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഏടായതിനാല്‍ വക്കില്‍ രക്തം പൊടിഞ്ഞ കളിക്കൂട്ടുകാരിയുടെ കഥ വിവിധ ഭാഷകളിലെ പരസഹസ്രം കുട്ടികളെ വിസ്‌മയത്തിലാക്കിയിട്ടുണ്ട്. പലരേയും വായനാ ലോകത്തേക്ക് കൈപിടിച്ച് നടത്തിച്ചതും ബാല്യകാല സഖിയാണ്. ഒമ്പത് വയസ്സുകാരനായ മജീദും ഏഴ് വയസുകാരിയായ സുഹ്റയും പരിചിതരാകുന്നതിന് മുമ്പേ ബദ്ധ ശത്രുക്കളായിരുന്നു എന്നതാണ് രസകരം. അവരെ ആദ്യം വൈരികളാക്കിയതും പിന്നീട് അടുപ്പിച്ചതും സുഹ്റയുടെ വീടിനടുത്തുള്ള തൈമാവിലെ മധുരമൂറുന്ന മാമ്പഴങ്ങളായിരുന്നു. മാങ്ങാക്കൊതിച്ചിയായിരുന്ന സുഹറയ്ക്ക് മജീദ് മാങ്ങ പറിച്ചു കൊടുക്കുന്നതോടെ അവര്‍ കളിക്കൂട്ടുകാരാകുന്നു. പിന്നീടത് പ്രണയവും.
മജീദും സുഹറയും പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം. പഠനത്തില്‍ പിന്നിലായ മജീദിനോട് ഒന്നു ഒന്നും കൂട്ടിയാൽ എത്രയാടാ എന്ന മാഷിന്റെ ചോദ്യം. ഉടനടി ഉത്തരം ഇമ്മിണി ബല്യ ഒന്ന്. കണക്കിലെ ആ പുതിയ തത്വം കണ്ടെത്തിയതിന് അന്ന് മുഴുവന്‍ മജീദിനെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി. എത്ര ആലോചിച്ചിട്ടും അതിലെ തെറ്റ് മജീദിന് പിടികിട്ടിയില്ല. മലയാളികള്‍ മാത്രമല്ല, മൊഴിമാറ്റം ചെയ്‌ത് ബാല്യകാലസഖി വായിച്ചവരെല്ലാം ബഷീര്‍ പഠിപ്പിച്ചത് ജീവിത ഗണിതമാണെന്ന് തിരിച്ചറിഞ്ഞു. മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടർന്ന് പഠിക്കാനാവാത്ത സുഹറ അക്കാലത്തെ ജീവിത സാഹചര്യത്തിന്റെ പ്രതീകമായിരുന്നു.
മുസ്ലിം സമൂഹ ജീവിതം
അന്നുവരെ സാഹിത്യത്തിന് അജ്ഞാതമായിരുന്ന മുസ്ലിം സമൂഹത്തിന്റെ ജീവിതം ഹൃദ്യമായ രീതിയില്‍ അവവതരിപ്പിച്ചു എന്നതും ഈ നോവലിനെ ജനപ്രിയമാക്കി. പെൺകുട്ടികളുടെ തിരണ്ടു കല്യാണം പല കഥകളിലും വിഷയമായിട്ടുണ്ട്. പക്ഷെ, ആദ്യമായാണ് മാര്‍ക്കക്കല്യാണം സാഹിത്യത്തില്‍ പ്രതിപാദന വിഷയമാകുന്നത്. അങ്ങിനെ ആ വലിയ സംഭവങ്ങള്‍ ഒരേ സമയത്ത് തന്നെ നടന്നു. സുഹറയുടെ കാതുകുത്ത് കല്യാണവും മജീദിന്റെ മാര്‍ക്കം കല്യാണവും. ഉണങ്ങിയ പാള മുറിക്കുന്നത് പോലെ ഒരനുഭൂതി എന്നാണ് മജീദിന് അതിനെക്കുറിച്ച് തോന്നിയത്. പണക്കാരനായതിനാല്‍ മജീദിന്റെ ചടങ്ങ് ഒരു സംഭവമായിരുന്നു. സുഹ്റയുടെത് അടുത്ത ആളുകള്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങും. സുഹറയും മജീദും അക്കൊല്ലം ജയിച്ചു. എന്നാൽ സുഹറയുടെ ബാപ്പയുടെ അകാല മരണം പട്ടണത്തിൽ പോയി പഠിക്കാനുള്ള സുഹറയുടെ സ്വപ്‌നം തകര്‍ത്തു. പട്ടണത്തിലെ സ്‌കൂളില്‍ ചേർന്ന മജീദ് സുഹ്റയെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ തന്റെ ബാപ്പയോട് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അത് നിഷ്‌ക്കരുണം നിരാകരിച്ചു.
കാലില്‍ വിഷക്കല്ല് കൊണ്ട് കിടപ്പിലായ മജീദിനെ ശുശ്രൂഷിക്കാന്‍ എത്തിയ സുഹ്റയില്‍ നിന്ന് മജീദ് ആദ്യ ചുംബനത്തിന്റെ രുചി നുണഞ്ഞു. സുഹ്റ മജീദിനെയും മജീദ് സുഹ്റയെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷെ ബാപ്പയുമായുണ്ടായ ഉരസലില്‍ വ്രണിത ഹൃദയനായി മജീദ് നാടിവിട്ടു, എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. എട്ടോ പത്തോ വര്‍ഷക്കാലം. ആരുമായും കത്തിടപാടു പോലും അവന്‍ നടത്തിയില്ല . ആരെങ്കിലും അന്വേഷിച്ച് വന്നാലോ എന്നതായിരുന്നു കാരണം. പണം സമ്പാദിക്കണം എന്ന മോഹമേ അവനില്ലായിരുന്നു. കാണുക, അറിയുക. അതായിരുന്നു ലക്ഷ്യം. ഒരുപാടു അലഞ്ഞു തിരിഞ്ഞപ്പോള്‍ ജീവിതത്തിന്റെ നിരര്‍ഥകത ബോധ്യപ്പെട്ട് വിഷാദാത്മകനായി മജീദ് നാട്ടിലേക്ക് തിരിച്ചു വന്നു. സുഹ്റയെ വിവാഹം കഴിച്ച് ശിഷ്‌ട ജീവിതം കഴിച്ചു കൂട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ അവനെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. കച്ചവടത്തില്‍ എല്ലാം നഷ്‌ടപ്പെട്ട വൃദ്ധരായ മാതാപിതാക്കള്‍, വിവാഹപ്രായം കഴിഞ്ഞ സഹോദരികള്‍, എല്ലാറ്റിനും ഉപരി വിവാഹിതയായ സുഹ്റയും. നഷ്‌ടത്തിന്റെ കാലമായിരുന്നു മജീദിനിത്. രണ്ടാം കെട്ടുകാരന്റെ ഭാര്യയായിത്തീരേണ്ടി വന്ന സുഹറയുടെ നരകതുല്യ ജീവിതം കണ്ട് വീണ്ടുമവന്‍ സുഹ്റയുമായി അടുത്തു. സുഹ്റയെ സ്വന്തമാക്കാന്‍ പണമുണ്ടാക്കാനായി അവന്‍ നാടുവിട്ടു. ചെറിയ ജോലിയില്‍ ജീവിതം വീണ്ടും പച്ചപിടിച്ച് തുടങ്ങുകയായിരുന്നു. പക്ഷെ, വിധി വീണ്ടും അവനോട് ക്രൂരത കാണിച്ചു. ഒരു സൈക്കിള്‍ അപകടത്തില്‍ ഒരു കാല് പകുതി നഷ്‌ടപ്പെട്ടു. കമ്പനി കൊടുത്ത ചെറിയ നഷ്‌ടപരിഹാരവുമായി വീണ്ടും അവന്‍ തെരുവിലേക്കിറങ്ങി. വീട്ടുകാരോടോ സുഹ്റയോടോ തന്റെ ദുര്‍വിധി അവന്‍ വെളിപ്പെടുത്തിയില്ല. അലഞ്ഞു തിരിഞ്ഞ് അവസാനം ഒരു ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി ഏറ്റെടുക്കുന്നു. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കഴിയുകയായിരുന്ന അവന് വീട്ടിൽ നിന്ന് കത്ത് വന്നു. എല്ലാമെല്ലാമായ സുഹ്റ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു.
കഥാന്ത്യത്തില്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഒത്തുചേരുന്നവരെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാൽ ബഷീറിന്റെ ബാല്യകാലസഖി ഇവിടെയും വേറിട്ട് നിൽക്കുന്നു. അക്കാലത്തെ ശുഭ പര്യവസായിയായ കഥകളും പ്രണയത്തിന് ഒരു നിസ്സാര വിഘ്നം നേരിട്ടാൽ അന്യോന്യം മാല ചാര്‍ത്തി ആത്മഹത്യ ചെയ്യുന്ന കഥകളും വായിച്ചിട്ടുള്ളവർ ഈ കഥ വായിച്ചു ഞെട്ടി. അന്നുവരെയുണ്ടായിരുന്ന രചനാ രീതികളെല്ലാം തകർന്ന് തരിപ്പണമായി. വ്യക്തി വിശേഷമുള്ള കഥാപാത്ര സൃഷടിയാല്‍ നീണ്ട ചെറുകഥ പോലുള്ള ഈ നോവല്‍ അവിസ്‌മരണീയാനുഭവമായി തുടരുന്നു.