കാട്ടാനയെ അകറ്റാന്‍ നാറ്റപ്പൂച്ചെടികള്‍

എന്‍ എസ് അരുണകുമാർ

ഗവേഷകന്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക്കൽ  ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്

എലിഫസ് മാക്‌സിമസ് (Elephas Maximus) എന്ന ശാസ്ത്രീയ നാമമുള്ള ഏഷ്യന്‍ ആനകളിലെ ഒരിനമാണ് കേരളത്തില്‍ കാണുന്നത്. ഏകദേശം 13 ഏഷ്യന്‍ രാജ്യങ്ങളിലെ സാന്നിധ്യം. കാര്‍ഷികയിടങ്ങളുമായി വളരെ അടുത്ത് കിടക്കുന്ന ആവാസ വ്യവസ്ഥയിലാണ് ഇവയില്‍ പകുതിയോളം കഴിയുന്നത്. ഇന്ത്യയില്‍ നെല്ല്, ഗോതമ്പ്, ചോളം എന്നിവ ക്യഷി ചെയ്യുന്ന സ്ഥലങ്ങളോട് അതിര്‍ത്തി പങ്കിടുന്ന തരത്തിലാണ് ഇവയുടെ നിലനില്‍പ്പ്. ഇക്കാരണത്താല്‍ ഇവിടങ്ങളില്‍ നിന്നും വിളവെടുക്കുന്ന ധാന്യങ്ങളുടെ രുചി, മണം എന്നിവയെക്കുറിച്ച് ഇവയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാരണയും പരിചയവുമുണ്ട്. ആനകള്‍ സാമൂഹിക ജീവികളായതിനാല്‍ ഭക്ഷണ സ്രോതസ്സുകള്‍ സംബന്ധമായ ഇത്തരം അറിവുകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകർത്തപ്പെടുന്നു. ഫലമോ വിള നാശവും. ഇന്ത്യയില്‍ മാത്രമല്ല, നേപ്പാള്‍, ശ്രീലങ്ക, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലും ആനകള്‍ മൂലമുള്ള ക്യഷി നാശം തുടര്‍ക്കഥയാണ്. എലി പോലെയുള്ള ക്ഷുദ്ര ജീവികള്‍, കീടങ്ങള്‍, സൂക്ഷ്‌മ ജീവികൾ എന്നിവയുടെ ആക്രമണത്തെ ചെറുക്കാന്‍ കീട നാശികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. പക്ഷേ, ആനകളുടെ കാര്യത്തില്‍ കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനിയും പ്രയോഗ തലത്തില്‍ എത്തിയിട്ടില്ല. എന്നാൽ പ്രതിരോധ മാര്‍ഗങ്ങള്‍ നിലവിലില്ല എന്ന് ഇതിനര്‍ഥമില്ല. ഇതു സംബന്ധമായി നടന്നിട്ടുള്ള ഗവേഷണ ഫലങ്ങള്‍ പരീക്ഷിച്ചു നോക്കുവാന്‍ പോലും ആരും തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം. പലപ്പോഴും ശല്യക്കാരെന്ന് മുദ്രകുത്തപ്പെടുന്ന കാട്ടാനയെ വളരെ ക്രൂരമായ രീതിയിൽ തന്നെ നീക്കം ചെയ്യുന്ന തരത്തിലുള്ള നടപടികളാണ് അരങ്ങേറുന്നത്. ഇതിനിടെ മുറിവു പറ്റുന്ന കാട്ടാനകൾ ചത്തു പോവുന്ന സംഭവങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാട്ടാന ശല്യം ദൂരീകരിക്കുന്നതിനുള്ള അതി ലളിതവും എന്നാൽ അതീവ ശാസ്ത്രീയവുമായ ചില നൂതന മാര്‍ഗങ്ങള്‍ ശ്രദ്ധേയമാവുന്നത്.

ആന ഒരു സസ്‌തനിയാണ്. ചെടികളിലെ ഇലകള്‍ പുറപ്പെടുവിക്കുന്ന ഗന്ധങ്ങളെ അടിസ്ഥാനമാക്കി സസ്യാഹാരികളായ സസ്‌തനികൾ അവ ഭക്ഷ്യ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത്. ചെടികള്‍ ഇത്തരം ഗന്ധവാഹികളായ രാസ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്നത് അവ തമ്മിലുള്ള ആശയ വിനിമയത്തിനായും ശത്രു ജീവികളെ അകറ്റുന്നതിനുമാണ്. ഇതില്‍ ചിലത് ജീവഹാനി വരുത്തുന്ന തരത്തില്‍ വിഷകരമായിരിക്കും. മറ്റു ചിലത് വായില്‍ നീറ്റലുണ്ടാക്കുന്നതോ ഛർദ്ദിയുണ്ടാക്കുന്നതോ ആയിരിക്കും. ഇക്കാരണത്താല്‍ ബുദ്ധി ശക്തിയില്‍ മുന്നോക്കമായ ആനകള്‍ ഇത്തരം അപകടങ്ങളില്‍ പെടാതെ ശ്രദ്ധിക്കും. ഒരു മനുഷ്യന് തിരിച്ചറിയാന്‍ കഴിയുന്നതിന്റെ ആയിരത്തിലൊരംശം മാത്രമുള്ള ഗന്ധ സാന്നിധ്യം പോലും ആനകള്‍ തിരിച്ചറിയും. ചെടികളില്‍ നിന്നും പുറത്തു വരുന്ന ഗന്ധ സംയുക്തങ്ങള്‍ ഇലകളിലെ സുഷിരങ്ങള്‍ വഴിയാവും വായുവില്‍ കലരുന്നത്. ചില ചെടികള്‍ക്ക് രൂക്ഷ ഗന്ധമുള്ളത് അവയില്‍ നിന്നും പുറത്തു വരുന്ന ഗന്ധ സംയുക്തങ്ങളുടെ അളവ് ഏറി നിൽക്കുന്നതിനാലോ അവയില്‍ നിന്നുള്ള ഗന്ധ സംയുക്തങ്ങളുടെ പ്രത്യേക സ്വഭാവം കാരണമോ ആയിരിക്കും. ഇലകളില്‍ നിന്നുള്ള ഗന്ധ സംയുക്തങ്ങള്‍ പ്രധാനമായും രണ്ടു വിഭാഗത്തിൽപ്പെടുന്നു: ആലിഫാറ്റിക്കു (Aliphatics)കളും ടെര്‍പ്പിനോയിഡു (Terpenoids)കളും. ഇവയില്‍ ടെര്‍പ്പിനോയിഡുകള്‍ രണ്ടു തരമുണ്ട്: മോണോടെര്‍പ്പീനു (Monoterpenes)കളും സെസ്‌ക്വിടെര്‍പ്പീനു (Sesquiterpenes)കളും. ഇവ ആനയുൾപ്പെടുന്ന സസ്‌തന ജീവികളുടെ ഭക്ഷണ ശീലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങള്‍ പൂര്‍ണ്ണമായും പുറത്തു വിട്ടിട്ടില്ല.

ആനകള്‍ അവയുടെ ഇഷ്‌ടഭക്ഷണം എവിടെയുണ്ട് എന്ന് വളരെ ദൂരെ നിന്നേ മനസിലാക്കാറുണ്ട്. കണ്ണിൽപ്പെടുന്ന അകലത്തിനും വളരെ ദൂരെ ആയിരിക്കുമ്പോഴേ എന്താണവിടെയുള്ളതെന്ന് അവ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. കാറ്റിന്റെ ദിശ ചിലപ്പോള്‍ ഇത്തരം ഗന്ധ സൂചകങ്ങളെ അതിലും അകലേക്ക് എത്തിച്ചുവെന്ന് വരാം. പ്രകാശത്തിന്റെ അളവ്, ദൈനംദിന താപനില എന്നീ ഘടകങ്ങളും ഗന്ധങ്ങളുടെ പകര്‍ച്ചയെ സ്വാധീനിക്കാം. ഒരു പ്രത്യേക ചെടി ഒറ്റപ്പെട്ടു കാണപ്പെടുന്നതിനേക്കാൾ കൂട്ടമായി കാണപ്പെടുമ്പോഴാണ് ആനകള്‍ അവയെ തിരഞ്ഞെടുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്. ഭക്ഷണം തേടിയുള്ള അലച്ചില്‍ ഒഴിവാക്കി ഒരിടത്തു തന്നെ പരമാവധി കഴിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ശാരീരികോര്‍ജം പരമാവധി ദുര്‍വ്യയം ചെയ്യാതെ സൂക്ഷിക്കാന്‍ ആനകള്‍ ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യങ്ങളില്‍ ഏഷ്യന്‍ ആനകളും ആഫ്രിക്കന്‍ ആനകളും ഒരുപോലെയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആനകളുടെ വലിയ ശരീരം അവയ്ക്ക് നിശ്ചിതമായ പോഷകാംശങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കാന്‍ പ്രേരകമാവുന്നു. ഒരു ദിവസം തന്നെ അവ വ്യത്യസ്‌തമായ ഭക്ഷണ സ്രോതസ്സുകളെ ആശ്രയിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനായി തുടര്‍ച്ചയായ സഞ്ചാരം ആവശ്യമായി വരുന്നു. ഇതിനായി ഊർജ്ജം ചിലവഴിക്കേണ്ടി വരുമെന്നതിനാൽ എല്ലാം അടുത്തടുത്ത് ലഭ്യമാവുന്ന ഇടങ്ങളെയാണ് ആനകള്‍ സാധാരണയായി തിരഞ്ഞെടുക്കുന്നത്. ഇത്തരം ഇടങ്ങള്‍ ഒറ്റയാന്‍മാര്‍ക്ക് അപ്രാപ്യമാവുന്ന തരത്തില്‍ അവിടെ ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നാൽ അവ പുതിയ ഭക്ഷ്യ ഇടങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമാവും. അങ്ങനെയാണ് ഇത് കാട്ടാന ശല്യത്തെ കൂടുതല്‍ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നത്.

ഇഷ്‌ടമില്ലാത്ത ഗന്ധങ്ങൾ 

സസ്യാധിഷ്‌ഠിതമായ ഭക്ഷണ സ്രോതസ്സുകള്‍ ഏറെയില്ലാത്ത സ്ഥലങ്ങളിലും ആനകള്‍ എത്താറുണ്ട്. ഇത് വലിയ ഭക്ഷണ ശേഖരങ്ങള്‍ നിലനിൽക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘ യാത്രക്കിടയിലുള്ള ഇടത്താവളങ്ങള്‍ എന്ന നിലയ്ക്കായിരിക്കും. ഇവിടെ നിന്നും ഊര്‍ജം സംഭരിച്ച് അത് പിന്നെയുള്ള യാത്രക്കായി ചിലവഴിക്കും. സാധാരണയായി ഇത്തരം ഇടത്താവളങ്ങളിലായിരിക്കും ക്യഷിയിടങ്ങള്‍ ഉൾപ്പെടുന്നത്. കാട്ടിലാണെങ്കിൽപ്പോലും ആനകള്‍ സഞ്ചരിക്കുന്ന ഇടങ്ങളില്‍ വളർന്നു നിൽക്കുന്ന ചെടികള്‍ പോഷക ഘടകങ്ങള്‍ക്ക് വിരുദ്ധമായ സ്വഭാവങ്ങളുള്ള ജൈവ സംയുക്തങ്ങളെ ഉല്‍പാദിപ്പിക്കാറുണ്ട്. ഇതേ ചെടികളില്‍ മതിയായ അളവില്‍ പോഷക ഘടകങ്ങള്‍ ഉണ്ടായാലും അവയുടെ ഗുണം ഇല്ലായ്‌മ ചെയ്യുന്ന തരത്തിലുള്ളവയാവും ഈ സംയുക്തങ്ങള്‍. ഇവ ശരീരത്തിലേക്ക് കടന്നാൽ കോശങ്ങളുടെ നാശം മുതല്‍ അവയവങ്ങളുടെ തകര്‍ച്ച വരെ സംഭവിക്കാം. ഇത്തരം ജൈവ സംയുക്തങ്ങള്‍ അന്നജം പോലെയുള്ള പ്രാഥമിക ഉൽപന്നങ്ങൾ ആയിരിക്കില്ല. ദ്വിതീയ തലത്തില്‍, മറ്റെന്തിലും ജൈവമാറ്റങ്ങളുടെ ഉൽപ്പന്നമായോ ഉപോൽപ്പന്നമായോ ആയിരിക്കും ഇവ സൃഷ്‌ടിക്കപ്പെടുന്നത്. വായിലെ ഉമിനീര്‍ ഗ്രന്ഥിയുടെ പ്രവർത്തനത്തെതന്നെ ഇവയില്‍ പലതും സ്വാധീനിക്കാറുണ്ട്. ഇവയുടെ ആഗിരണം തടയാന്‍ കഴിയുന്ന ജൈവ ഘടകങ്ങളേയും ഇവ നിഷ്‌ക്രിയമാക്കിയെന്നു  വരാം. ശരീരത്തിലേക്ക് കടക്കുന്ന വിഷ സംയുക്തങ്ങളെ വിഷം കുറഞ്ഞ മറ്റു രൂപങ്ങളിലേക്ക് മാറ്റാന്‍ കഴിയുന്ന ശാരീരിക സംവിധാനങ്ങളേയും ഇവയ്ക്ക് ചിലപ്പോള്‍ നിശ്ചേഷ്‌ടമാക്കാൻ കഴിയും. ഇക്കാരണത്താല്‍ യാദൃച്‌ഛികമായി ഇത്തരം വിഷ സസ്യങ്ങള്‍ ഭക്ഷണത്തില്‍ ഉൾപ്പെട്ടു പോയാലും അവ തുടർന്നു കഴിക്കുന്നത് നിർത്താൻ ആനകള്‍ ശ്രദ്ധിക്കാറുണ്ട്. മാത്രമല്ല, ഒരിക്കല്‍ അപകടം പിണഞ്ഞാല്‍ ആ ചെടി ഏതെന്ന് ആയുസ്സു മുഴുവനും ഓര്‍മിച്ചു വയ്ക്കാനും അവയ്ക്ക് കഴിയും. പോസ്റ്റ് ഇൻജെസ്റ്റീവ് ഫീഡ്ബാക്ക് (Post-ingestive feedback) എന്നാണ് ഈ പെരുമാറ്റം ശാസ്ത്രീയമായി അറിയപ്പെടുന്നത്.

ഒരു ചെടി ആദ്യമായി ആഹരിക്കുന്നതിനു മുമ്പു തന്നെ അവ അപകടം വരുത്തുന്നതൊണോ എന്ന് തിരിച്ചറിയാനും ഒഴിവാക്കാനും ആനകള്‍ക്ക് കഴിയും. പ്രീ ഇന്‍ജെസ്റ്റീവ് ക്യൂസ് (Pre-ingestive Cues) എന്നറിയപ്പെടുന്ന സൂചകങ്ങളെ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. ഇത്തരം അപായ സൂചകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗന്ധം. ഇതിനു ശേഷം മാത്രമേ ആക്യതിയും ആദ്യ രുചിയും നൽകുന്ന സൂചനകള്‍ വരുന്നുള്ളൂ. ഗന്ധം കൊണ്ടുള്ള തിരിച്ചറിയലിന് അപകട സാധ്യത പരമാവധി കുറയ്ക്കാന്‍ കഴിയുന്നതു കൊണ്ടാണ് ആനകള്‍ അത് തെരഞ്ഞെടുക്കുന്നത്. പരിചയമില്ലാത്ത പുതിയൊരിടത്തിലൂടെ കടന്നു പോവുമ്പോൾ ഗന്ധ സാന്നിധ്യങ്ങളെക്കുറിച്ച് അവ കൂടുതല്‍ ബോധവാന്‍മാരായിരിക്കും. ചെടികളില്‍ കാണുന്ന ജൈവ സംയുക്തങ്ങളില്‍ ഒരൊറ്റ വിഭാഗത്തിൽപ്പെടുന്ന ജൈവ സംയുക്തങ്ങളാണ് ആനകള്‍ക്കുള്ള അപായ സൂചകങ്ങളായി പ്രവർത്തിക്കുന്നത് എന്നാണ് ഇത് സംബന്ധമായി നടന്ന ഗവേഷണങ്ങള്‍ പറയുന്നത്. മോണോടെര്‍പ്പീനുകള്‍ എന്നറിയപ്പെടുന്ന ഇവ ബാഷ്‌പീകരണ ശേഷിയുള്ളവ  ആയതിനാല്‍ അവയ്ക്ക് വായുവിലേക്ക് പടരാന്‍ കഴിയും. മോണോടെര്‍പ്പീനുകള്‍ വര്‍ധിച്ച അളവില്‍ അടങ്ങിയിരിക്കുന്നതോ പുറത്തു വിടുന്നതോ ആയ ചെടികളെ ആനകള്‍ മുന്‍പിന്‍ ചിന്തകളില്ലാതെ ഒഴിവാക്കും. ഒരു ഗവേഷണം, ചിലതരം മോണോടെര്‍പ്പീനുകളുടെ സാന്നിധ്യം 30%ത്തില്‍ താഴെ ആയിരിക്കുമ്പോഴും ആനകള്‍ അവയെ ഒഴിവാക്കുന്നതായി കണ്ടെത്തുകയുണ്ടായി. ഇവ അടങ്ങുന്ന ചെടികള്‍ ഇടകലർന്നു കാണപ്പെടുകയാണെങ്കിലും ആനകള്‍ ആ സ്ഥലം ഒഴിവാക്കുന്നതായാണ് കാണപ്പെട്ടത്. വിഷ പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള ശക്തമായ ഉപാചയ സംവിധാനങ്ങള്‍ ആനകള്‍ക്കുണ്ടെങ്കിലും ചെറിയ അളവില്‍പ്പോലും ഇവ ഉള്ളിലെത്തിക്കാന്‍ ആനകള്‍ താല്‍പര്യം കാണിക്കാറില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ വ്യക്തമാവുന്ന കാര്യം, ആനകള്‍ ഒരു ചെടി ഭക്ഷ്യ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നതിൽ ആ ചെടിയുടെ രൂപത്തെക്കാള്‍ ഗന്ധത്തെ ആശ്രയിക്കുന്നു എന്നതാണ്. ഗന്ധം ഉപയോഗിച്ച് തിരിച്ചറിയല്‍ നടത്തുന്ന പ്രക്രിയയിൽ പക്ഷേ, ഏത് ചെടി എന്നുള്ളതല്ല പ്രസക്തമാവുന്നത്, അതിന്റെ ഗന്ധകാരണമാവുന്ന ജൈവസംയുക്തം ഏതാണെന്ന് അവ പരിശോധിക്കുന്നത്. ഇത് വളരെ സൂക്ഷ്‌മമായ തലത്തില്‍ നടത്തുന്ന ഒരു രാസ വിശകലനം ആണെന്നും നേരത്തെ സൂചിപ്പിച്ചുവല്ലോ. ഉദാഹരണമായി, ബീറ്റാപൈനീന്‍ (Bppinene) അടങ്ങുന്ന  ചെടികളെ ഒഴിവാക്കുന്ന ആനകള്‍ അതേ ജൈവ സംയുക്തത്തിന്റെ തന്നെ ആല്‍ഫാ പ്രതിരൂപം (appinene) അടങ്ങുന്ന ചെടികളെ ഒഴിവാക്കുന്നില്ല. മാത്രമല്ല, ബീറ്റാപൈനീന്‍ അടങ്ങുന്ന ഏത് ചെടിയായാലും ആനകള്‍ അതിനെ ഒഴിവാക്കും. അതുപോലെ തന്നെയാണ് ലിനലൂള്‍ (linalool),  ലിമോണീന്‍ (limonene), ഒസിമീന്‍ (ocimene), സാബിനീന്‍ (sabinene), ടെര്‍പ്പിനോലീന്‍ (terpinolene), ഗാമാടെര്‍പ്പിനീന്‍ (?pterpinene), ആല്‍ഫാടെര്‍പ്പിനിയോള്‍ (apterpineol) എന്നിവയുടെ കാര്യവും. ഇത് കാട്ടാന നിയന്ത്രണത്തിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്. മുന്‍പറഞ്ഞ ഈ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന, ഗന്ധവാഹികളായ ചെടികള്‍ തെരഞ്ഞെടുത്ത് അവയുപയോഗിച്ച് ജൈവ വേലികള്‍ നിര്‍മ്മിക്കുകയോ കാര്‍ഷിക വിളകളുമായി ഇടകലര്‍ത്തി നടുകയോ ചെയ്യാം. കാട്ടു തേനീച്ചകളെ ഉപയോഗിച്ച് കാട്ടാനകളെ നിയന്ത്രിക്കുന്നതിനെക്കാൾ ഈ മാര്‍ഗം ഫലപ്രദമാണെന്ന് അടുത്ത കാലത്തായി നടന്ന ചില ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തേനിയിലെ പഠനം

കാട്ടാന ശല്യം കുറയ്‌ക്കുന്നതിനായുള്ള വ്യത്യസ്‌ത മാർഗങ്ങൾ പരീക്ഷിക്കുന്നതിനായി തമിഴ്‌നാട്ടിലെ തേനി ഫോറസ്റ്റ് ഡിവിഷനില്‍ ഒരു പഠനം നടക്കുകയുണ്ടായി. ഏഷ്യന്‍ എലിഫന്റ് റിസര്‍ച്ച് ആന്റ് കസര്‍വേഷന്‍ സെന്ററും ബംഗളൂരുവിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനു കീഴിലുള്ള സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസുമാണ് പഠനം നടത്തിയത്. അതിലവര്‍ കണ്ടെത്തിയത്, നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് സാധാരണമായ ‘നാറ്റപ്പൂച്ചെടി’കള്‍ക്ക് വലിയൊരളവില്‍ കാര്‍ഷിക വിളകളെ കാട്ടാന ശല്യത്തിൽ നിന്നും രക്ഷിക്കാന്‍ കഴിയുമെന്നാണ്. ലന്റാന ക്യാമെറ (Lantana Camera) എന്നാണ് രൂക്ഷ ഗന്ധമുള്ള ഈ ചെടിയുടെ പേര്. കമ്മല്‍പ്പൂവ് എന്നും വിളിപ്പേരുള്ള ഇത് പണ്ടു കാലത്ത് വേലിപ്പടര്‍പ്പുകളില്‍ സാധാരണമായിരുന്നു. കല്ലുകളോ കോൺക്രീറ്റ് ബ്ളോക്കുകളോ നിരത്തിയ ശേഷം അവയ്ക്കിടെയില്‍ ‘നാറ്റപ്പൂച്ചെടി’കള്‍ നടുകയായിരുന്നു രീതി. രണ്ടു മീറ്റര്‍ ഉയരത്തിലുള്ള ‘റബിള്‍ വാളു’കള്‍ക്കിടയിലാണ് ചെടികള്‍ നടുക. മതിലിന്റെ താഴ്വശത്തെ വീതിയും രണ്ടു മീറ്റര്‍ ആയിരിക്കണം. മുകളിലേക്കെത്തുമ്പോള്‍ ഒന്നര മീറ്റര്‍ മതിയാവും. വൈദ്യുത വേലികളെക്കാള്‍ ഇവ ഫലപ്രദമാണെന്നാണ് കണ്ടത്. കാരണം വൈദ്യുത വേലികളോ മറ്റു തരത്തിലുള്ള തടസങ്ങളോ കാര്‍ഷിക വിളകളില്‍ നിന്നുമുള്ള ഗന്ധത്തെ തടയുന്നില്ല. എന്നാൽ നാറ്റപ്പൂച്ചെടികള്‍ ഉണ്ടെങ്കില്‍ അവ ‘ഗന്ധരോധി’കളായി പ്രവര്‍ത്തിക്കും. ഇവയുടെ രൂക്ഷമായ ഗന്ധത്തില്‍ നിന്നും കാര്‍ഷിക വിളകളുടെ ഗന്ധം വേര്‍തിരിച്ചറിയാനുള്ള ശേഷി ആനകള്‍ക്കില്ല. ‘റബിള്‍ വാള്‍’ മുന്നോട്ടുള്ള ഗതിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

എന്‍.ഭാസ്‌കരന്‍, ജി.കണ്ണന്‍, യു.അന്‍പരശന്‍ എന്നിവർ ചേർന്ന് നടത്തിയ വിശദമായ പഠനത്തിന്റെ റിപ്പോർട് തമിഴ്‌നാട് വനം വകുപ്പിനാണ് സമർപ്പിച്ചിട്ടുള്ളത്. ഇനി ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയത കൂടി പരിശോധിക്കാം. ആനകള്‍ ഗന്ധത്തിലൂടെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നു എന്ന് വിവിധങ്ങളായ ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ലിനലൂള്‍ (lonalool), ലിമോണീന്‍ (limonene), ആല്‍ഫാടെര്‍പ്പിനിയോള്‍ (aptepineol), ഗാമാടെര്‍പ്പിനീന്‍ (?pterpinene), സാബിനീന്‍ (Sabinene), ടെര്‍പ്പിനോലീന്‍ (terpinolene) എന്നിവ നാറ്റപ്പൂച്ചെടിയിലുണ്ട്. ആനകള്‍ക്ക് ഹിതകരമല്ലാത്ത ഇത്രയും ഗന്ധ സംയുക്തങ്ങള്‍ ഒരൊറ്റ ചെടിയില്‍ ഒരുമിച്ചു കാണുന്നത് അതിന്റെ ഗുണപരത വർധിപ്പിക്കുന്നു. അതിശയകരമായ കാര്യം കേരളത്തിലെ വനങ്ങളില്‍ ഇതിനെ ഒരു ശല്യമായാണ് കണക്കാക്കുന്നതെന്നാണ്. ഇത് നമ്മുടെ നാട്ടിലെ സസ്യമല്ലാത്തതാണ് കാരണം. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും മാത്രമായിരുന്നു ഇവ കാണപ്പെട്ടിരുന്നത്. ഡച്ചുകാരാണ് ഇതിനെ യൂറോപ്പിലേക്ക് കൊണ്ടു വന്നത്. അവിടെ നിന്നും വൈകാതെ ഇത് ഏഷ്യയിലുട നീളം പടർന്നു. 1809-ലാണ് ഒരു ഉദ്യാന സസ്യമെന്ന നിലയിൽ കൽക്കട്ടയിലെ ഇന്ത്യന്‍ ബൊട്ടാണിക് ഗാർഡനിലേക്കെത്തിപ്പെടുന്നത്. ഇവിടെ നിന്നും ഇന്ത്യയിലുട നീളം പടർന്നു. ഇന്ന് ഇന്ത്യയിലെ നാട്ടു പ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന കാടുകളില്‍പ്പോലും ഇവ ഒരു ‘അധിനിവേശ സസ്യ'(invasive plant) മായി വളരുന്നു. മുതുമല ടൈഗര്‍ റിസര്‍വില്‍ നടന്ന പഠനത്തില്‍ ഇവ വളരുന്ന ഇടങ്ങള്‍ ആനകള്‍ ഒഴിവാക്കുന്നതായി കണ്ടെത്തുകയുണ്ടായി. അതിനാല്‍ കാട്ടാനശല്യം ദൂരീകരിക്കുന്നതിനുള്ള ഉപാധികളിലൊന്നായി നാറ്റപ്പൂച്ചെടി പരീക്ഷിക്കാവുന്നതാണ്.

Spread the love