നിയമനങ്ങളിലെ കേരള മാതൃക
സുനുകുമാര്‍ കെ വി
പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍
രാജ്യത്ത് ഏറ്റവും അധികം പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയുള്ള നിയമനങ്ങള്‍ നടത്തിയ സംസ്ഥാനമായി കേരളം. 21 സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുകളുടെ പട്ടിക പരിശോധിച്ചതില്‍ വിവിധ സംസ്ഥാനങ്ങളിലായി നടന്ന നിയമന ശുപാര്‍ശകളുടെ 56% കേരളത്തിലാണെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഏറ്റവും ഒടുവില്‍ യു.പി.എസ്.സി പ്രസിദ്ധീകരിച്ച 86-മത് ന്യൂസ് ലെറ്ററില്‍ 2023 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ആറുമാസ കാലയളവില്‍ എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 33,816 പേര്‍ക്കാണ് പി എസ് സി വഴി നിയമന ശുപാര്‍ശ നൽകിയിട്ടുള്ളത്. ഇതില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമന ശുപാര്‍ശ ചെയ്‌തത് 18,964 ആണ്. യു.പി.എസ്.സി രാജ്യത്താകമാനമായി 4789 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. 4,55,400 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത ഏഴ് പരീക്ഷകളും നടത്തി.
അപേക്ഷകളില്‍ ഒന്നാമത്
വിവിധ തസ്‌തികകളിലേക്ക് ലഭിച്ച അപേക്ഷകളുടെ കണക്കിലും കേരളം മുന്‍പന്തിയിലാണ്. കേരളത്തില്‍ 56,76,739 അപേക്ഷകള്‍ ആറുമാസത്തിനിടയില്‍ ലഭിച്ചപ്പോള്‍ ആന്ധ്രപ്രദേശ് 8,64,529, ബീഹാര്‍ 7,32, 478, ഗുജറാത്ത് 2,73,788 , കര്‍ണ്ണാടക 15821, ഒഡിഷ 2,45013,രാജസ്ഥാന്‍ 75782, യു.പി. 1,10,325 എന്ന വിധത്തിലാണ് അപേക്ഷകള്‍ ലഭിച്ചത്.
യു.പി.എസ്.സിയുടെ 85-ാം ന്യൂസ് ലെറ്ററിലെ കണക്കുകള്‍ കൂടി ചേര്‍ത്ത് നോക്കിയാല്‍ 2023 ല്‍ രാജ്യത്താകെ ആകെ 62,580 പേര്‍ക്ക് നിയമന ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. അതില്‍ 54.5% (34,110) കേരള പി എസ് സി വഴിയാണ്. ഒഡിഷ 10.9%, ഉത്തര്‍പ്രദേശ്: 6.5 % , മഹാരാഷ്ട്ര:6.31%, രാജസ്ഥാന്‍ : 4.9%, മധ്യപ്രദേശ്: 3.4 % , ഗുജറാത്ത് 2.7% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ പ്രകടനം.
ലാസ്റ്റ് ഗ്രേഡ് മുതല്‍ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് വരെയുള്ള ആയിരത്തി എണ്ണൂറോളം തസ്‌തികകളിലേക്കാണ് കേരള പി.എസ് .സി തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവില്‍ 66, 84 ,912 ഉദ്യോഗാര്‍ഥികള്‍ കേരള പി എസ് സി യില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും വിവിധ തസ്‌തികകളിലേക്ക് ഒരു കോടിയിലധികം അപേക്ഷകള്‍ ലഭിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച അപേക്ഷകള്‍ ഇപ്രകാരമാണ് .
2021 : 1,06, 61,690
2022 : 1,05,8396
2023: 1,02,95,885
പ്രതിവര്‍ഷം ആയിരത്തി അഞ്ഞൂറിലധികം പരീക്ഷകള്‍ നടക്കുന്നു. അമ്പതിനായിരത്തോളം ഉദ്യോഗാര്‍ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു. ഓരോ വര്‍ഷവും ശരാശരി ആയിരം റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നു.
രാജ്യത്തിനു മാതൃക
സിവില്‍ സര്‍വീസും പബ്ലിക് സര്‍വീസ് കമ്മിഷനും തമ്മിലുള്ള ബന്ധം ഭരണഘടനയില്‍ തന്നെ വിശദമായി സൂചിപ്പിച്ചിട്ടുള്ളതാണ്. ഭരണഘടനയുടെ അനുഛേദം പതിനാലില്‍ ആർട്ടിക്കിൾ 315 മുതല്‍ 323 വരെ പ്രതിപാദിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഘടനയും ചുമതലയുമാണ്. സിവില്‍ സര്‍വീസിലേക്കും ഭരണ നിര്‍വഹണ വിഭാഗങ്ങളിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ പബ്ലിക് സര്‍വീസ് കമ്മിഷനുകളല്ലാതെ മറ്റൊരു സംവിധാനമുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണ്. പല സംസ്ഥാനങ്ങളും നിയമ നിര്‍മ്മാണങ്ങളിലൂടെ വിവിധ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ രൂപികരിച്ചാണ് വിവിധ വകുപ്പുകളിലേക്ക് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. അതുവഴി നിയമിക്കപ്പെടുന്നതിൽ നല്ലൊരു പങ്കും താല്‍ക്കാലിക, കരാര്‍ നിയമനങ്ങളാണ്. കേരള പി.എസ്.സി രാജ്യത്തിനു തന്നെ മാതൃകയാകുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.
ഒരു സംസ്ഥാനത്തെ ജനസംഖ്യയും സിവില്‍ സര്‍വീസും തമ്മില്‍ ബന്ധമുണ്ട്. കേരളത്തില്‍ 3.5 കോടിയാണ് ജനസംഖ്യ. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5. 20 ലക്ഷവും. എയിഡഡ് സ്‌കൂള്‍ നിയമനം മാറ്റി നിര്‍ത്തിയാല്‍ പി. എസ്. സി. വഴി നിയമിതരായവര്‍ 3 .5 ലക്ഷമാണ്. ഇവയെല്ലാം സ്ഥിര നിയമനങ്ങളാണ്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അനുപാതം എവിടേയും കാണില്ല. കേരള പി. എസ്. സി. വഴി താല്‍കാലിക, കരാര്‍ നിയമനങ്ങളില്ല. ഓരോ വകുപ്പിലേയും അനുവദനീയമായ തസ്‌തികകളിലേക്ക് അഥവാ പി.എസ്.സി. വഴി നിയമനത്തിന് വിട്ടുകൊടുത്ത സ്ഥിരം തസ്‌തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാൽ മറ്റു പല സംസ്ഥാന പി.എസ്.സികളും സ്ഥിര ഒഴിവുകളിലേക്കു മാത്രമല്ല; താല്‍ക്കാലിക ഒഴിവുകളിലേക്കും വിജ്ഞാപനമിറക്കി തെരഞ്ഞെടുപ്പ് നടത്തുന്നു. കേരള പി.എസ്.സിയുടെ വിപുലമായ റിക്രൂട്ട്മെന്റ് രീതികള്‍ മറ്റിടങ്ങളില്‍ കാണാനാവില്ല. പ്രത്യേകിച്ച് സംവരണ വിഷയങ്ങളില്‍. പട്ടികജാതി, പട്ടികവർഗ്ഗം, ഒ.ബി.സി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ സംവരണമെങ്കില്‍ കേരളത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങളെ അവരില്‍ തന്നെ ചില വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം നീതിപൂര്‍വകമാക്കുകയാണ് ചെയ്യുന്നത്.
വിശ്വാസ്യതയും കാര്യക്ഷമതയും
സര്‍വീസ് വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നൽകുന്ന ചുമതല കൂടി പി.എസ്. സി ക്കാണ്. ഇക്കാര്യത്തിലും കേരളാ പി എസ് സി മറ്റേതൊരു സംസ്ഥാന പി.എസ്.സി യേക്കാളും ഭാരിച്ച ചുമതലയാണ് നിർവഹിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിലും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും കേരള പി. എസ്. സി മുന്നിലാണ്. വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് മുന്‍ വര്‍ഷങ്ങളിലെ എല്ലാ വിജ്ഞാപനങ്ങളുടെയും പരീക്ഷ സമയബന്ധിതമായി നടത്തുന്നു. ഓരോ തസ്‌തികയുടേയും ജോലി സ്വഭാവമനുസരിച്ച് വിശദമായ സിലബസ് മുൻകൂട്ടി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. പരീക്ഷ കഴിഞ്ഞയുടന്‍ ഉത്തര സൂചിക പ്രസിദ്ധീകരിച്ച് പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുവാനുള്ള അവസരം നൽകുന്നു. പരീക്ഷകളുടെ മാര്‍ക്ക് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കുന്നു. പി. എസ്. സി വഴി ലഭ്യമാക്കുന്ന എല്ലാ സേവനങ്ങള്‍ക്കും പ്രൊഫൈല്‍ വഴി ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സംവിധാനമൊരുക്കിയിട്ടുമുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ ആൾമാറാട്ടം കണ്ടെത്തുന്നതിന് പരീക്ഷാ കേന്ദ്രങ്ങളില്‍ ബയോമെട്രിക് പരിശോധനയും ഏര്‍പ്പെടുത്തി.
സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പാക്കുവാനുള്ള ഇത്തരം പരിഷ്‌കാരങ്ങളെല്ലാം യു.പി.എസ്.സി, മറ്റു സംസ്ഥാന പി.എസ്.സികള്‍ എന്നിവ മാതൃകയാക്കുന്നുവെന്നതും കേരളത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. സര്‍ക്കാര്‍ സര്‍വീസിലേക്ക് പി.എസ്.സി വഴി നിയമനം എന്ന പൊതു റിക്രൂട്ട്മെന്റ് നയം രാജ്യത്ത് കേരളത്തില്‍ മാത്രമാണ് പ്രാവർത്തികമാകുന്നത്.