പുതുകാലത്തിന്റെ സാങ്കേതിക ശാസ്ത്ര പഠനം
ഡോ. വിനോദ്കുമാര്‍ ജേക്കബ്
കവീനര്‍, സാങ്കേതികശാസ്ത്ര സര്‍വകലാശാല സിന്‍ഡിക്കേറ്റ്
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി (അക്കാദമിക, പരീക്ഷാവിഷയങ്ങള്‍)
സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി രൂപപ്പെടുത്തുന്നതിനും പുനഃ സംഘടിപ്പിക്കുന്നതിനുമുള്ള കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് ശക്തി പകരുന്ന ഒന്നാണ് പരിഷ്‌ക്കരിച്ച ബി ടെക് പാഠ്യ പദ്ധതി. വ്യവസായ സഹകരണം, പ്രോജക്‌ട് അടിസ്ഥാനമാക്കിയുള്ള പഠനം, സാമൂഹിക പ്രസക്തിയുള്ള പ്രോജക്‌ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത മേഖലകളില്‍ മികവ് പുലർത്തുന്നതിന് ആവശ്യമായ കഴിവുകളും അറിവും വികസിപ്പിക്കാന്‍ ഈ പാഠ്യ പദ്ധതി സഹായിക്കും.
ബഹുമുഖ തൊഴിലുകള്‍ക്കായി സജ്ജരാകുന്ന പുതു തലമുറ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് പാഠ്യ പദ്ധതിയുടെ ലക്ഷ്യം. പഠനം സുഗമമാക്കുകയും പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നതുമാണ് പുതിയ പാഠ്യ പദ്ധതി. ഡിജിറ്റല്‍ ടൂളുകള്‍, സംരംഭകത്വ വൈദഗ്ധ്യം, അന്താരാഷ്ട്ര മത്സര ക്ഷമത എന്നിവയിൽ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന പരിഷ്‌കരിച്ച സിലബസ് എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തും.
അനന്ത സാധ്യതകള്‍ ഉപയോഗിക്കാം
റോബോട്ടിക്‌സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയന്‍സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ അനന്തമായ സാധ്യതകളാണ് എഞ്ചിനീയറിങ്ങ് രംഗത്ത് ഇനി വരുന്ന നാളുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. അതിവേഗം മാറുന്ന സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്താനും പഠന ശേഷം ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരുവാനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ പാഠ്യ പദ്ധതിയിലൂടെ കൈവരിക്കാന്‍ സര്‍വകലാശാല ഉദ്ദേശിക്കുന്നത്. പുതിയ സാങ്കേതിക മുന്നേറ്റങ്ങളിൽ വിദ്യാര്‍ഥികളുടെ പ്രാവീണ്യം ഉറപ്പാക്കാന്‍ പുതു തലമുറ കോഴ്‌സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ് എന്നിവ എല്ലാ പഠന ശാഖകളിലും പാഠ്യ വിഷയമാണ്. ഉള്ളടക്കത്തിലെ അമിത ഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം പഠിതാക്കളില്‍ ഉണ്ടാക്കാനുള്ള ശ്രമവും പുതിയ പാഠ്യ പദ്ധതിയില്‍ ഉണ്ട്.
അധ്യാപകര്‍ക്കും പഠനം
നൂതന എഞ്ചിനീയറിങ്ങ് മേഖലകള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അധ്യാപകര്‍ ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ സജ്ജരാണ് എന്ന് ഉറപ്പാക്കാന്‍ സര്‍വകലാശാല ആദ്യം ചെയ്യുന്നത് ഈ വിഷയങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കുക എന്നതാണ്. സര്‍വകലാശാലയിലെ മാനവ വിഭവ ശേഷി വികസന കേന്ദ്രം വഴിയാണ് അധ്യാപകര്‍ക്ക് പരിശീലനം നൽകുന്നത്.
സംരംഭകത്വ വികസനം, സ്റ്റാർട്ട് അപ്പ് സെല്‍
അഫിലിയേറ്റഡ് കോളേജുകളുടെ പിന്തുണയോടെ 100 ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററുകള്‍ സ്ഥാപിക്കുക, പ്രതിവര്‍ഷം കുറഞ്ഞത് 500 സ്റ്റാർട്ടപ്പുകൾ സൃഷ്‌ടിക്കുക, പ്രതിവര്‍ഷം 10 കോടി രൂപയുടെ വിപണിയുണ്ടാക്കുക, വിദ്യാര്‍ഥികളുടെ പ്രോജക്‌ടുകൾ വിപണിയില്‍ വിൽക്കാവുന്ന ഉൽപന്നങ്ങളാക്കി ഉല്‍പങ്ങളാക്കി മാറ്റുക, സാങ്കേതികതയുള്ള സ്റ്റാർട്ടപ്പുകൾക്കായി വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടിങ്ങ് സൗകര്യമൊരുക്കുക. ഉൽപന്ന വികസന പ്രക്രിയയ്ക്കായി വിവിധ കോളേജുകളിലും വ്യവസായങ്ങളിലുമുള്ള ആര്‍&ഡി പിന്തുണാ സംവിധാനം ‘നോ ലോസ് നോ പ്രാഫിറ്റ്’ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കുക എന്നിവയാണ് സ്റ്റാർട്ടപ്പ് സെല്ലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വിപുലമായ പദ്ധതികള്‍ക്കാണ് സര്‍വകലാശാല രൂപം കൊടുത്തിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ സ്റ്റാർട്ടപ്പ് ഗ്രാന്റുകള്‍, ഇന്‍ക്യൂബേറ്റര്‍ റാങ്കിങ്ങ് ഫ്രെയിം വര്‍ക്ക്, പലിശ രഹിത വായ്‌പകൾ, ഇന്‍ക്യുബേറ്റര്‍ മാനേജര്‍മാര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വനിതാ അധ്യാപകര്‍ക്കും ഐ.ഐ.എം ബംഗളൂരുവിലെ അഞ്ചു ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം, തിരഞ്ഞെടുത്ത 80 സ്റ്റാർട്ടപ്പുകൾക്ക് ഒരു വര്‍ഷത്തേക്ക് ഓരോ മാസവും 50,000 രൂപയുടെ ഫെലോഷിപ്പ്, കോളേജുകളില്‍ നിന്ന് സ്റ്റാർട്ടപ്പ് ഫൗണ്ടര്‍മാര്‍ക്ക് ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ക്യുബേറ്റര്‍ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ബൂട്ട് ക്യാമ്പുകൾ എന്നിവയാണ് അവയില്‍ ചിലത്.
കൂടാതെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് അവബോധവും ബൗദ്ധിക സ്വത്തവകാശങ്ങളുടെ ഉടമസ്ഥതാ നിയന്ത്രണവും സംയോജനവും കാര്യക്ഷമമാക്കുന്നതിനായി ഐ പി ആര്‍ സെന്ററും തുടങ്ങുന്നു.
പരിഷ്‌ക്കരിച്ച പാഠ്യ പദ്ധതിയിലെ ശ്രദ്ധേയമായ മാറ്റങ്ങള്‍
- വ്യാവസായിക സഹകരണം: കേവലം തൊഴിലന്വേഷകര്‍ എന്നതിലുപരി വിദ്യാര്‍ഥികളെ വ്യവസായ സജ്ജരും തൊഴില്‍ ദാതാക്കളും ആക്കുക എന്നതാണ് പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി വ്യവസായ മേഖലയുമായി കൈകോര്‍ക്കാനും സിലബസ് രൂപവല്‍ക്കരണത്തില്‍ അക്കാദമിക-വ്യവസായ പങ്കാളിത്തം ഉറപ്പാക്കാനും സര്‍വകലാശാല ലക്ഷ്യമിടുന്നു.
- പ്രോജക്റ്റ് അധിഷ്ഠിത പഠനം: പരമ്പരാഗത ക്ലാസ്മുറി അധ്യാപനത്തിനുപരിയായി വിദ്യാര്‍ഥികള്‍ പ്രോജക്റ്റുകളില്‍ ഏർപ്പെടുന്ന വിദ്യാഭ്യാസ രീതിയാണിത്. ഈ സമീപനം പ്രായോഗിക കഴിവുകള്‍ വികസിപ്പിക്കുന്നതിനും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ സൈദ്ധാന്തിക-പ്രായോഗിക അറിവ് നേടുന്നതിലും അവ ഉപയോഗിക്കുന്നതിലും സഹായിക്കുന്നു. നാസ്‌കോം, കെ-ഡിസ്‌ക് , കേരള സ്റ്റാർട്ടപ്പ് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍-സര്‍ക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
- സാമൂഹിക പ്രസക്തിയുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കുക: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) പിന്തുണയോടെ സാമൂഹിക പ്രസക്തിയുള്ള പ്രോജക്‌ടുകൾ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ സാമൂഹിക ഉത്തരവാദിത്വ ബോധം വളര്‍ത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന പ്രോജക്‌ടുകൾ വികസിപ്പിക്കാനും ഇതിലൂടെ കഴിയും.
- ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, ഡേറ്റാ സയൻസ്: നവീന സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം ഉറപ്പാക്കാന്‍ എല്ലാ പഠന ശാഖകളിലും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും ഡേറ്റാ സയന്‍സും ഉൾക്കൊള്ളിച്ചിരിക്കുന്നു.
- ഇന്റേൺഷിപ്പുകൾ: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വ്യവസായ മേഖലയില്‍ പരിചയ സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ഏറെ സഹായകമാണ് ഇന്റേൺഷിപ്പുകൾ. ഏഴ് എട്ട് സെമെസ്റ്ററുകളില്‍ ആറ് മാസത്തെ ഇന്റേൺഷിപ്പിന് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു.
- വിദ്യാര്‍ഥികളിലെ ഡൈവേഴ്‌സിറ്റി: പുതിയ പാഠ്യ പദ്ധതിയിലെ ‘ചലഞ്ച് കോഴ്‌സുകൾ’ പാഠ്യവിഷയങ്ങള്‍ പഠിക്കാതെ തന്ന അക്കാദമിക് ക്രെഡിറ്റുകള്‍ നേടുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നു. ഇങ്ങനെ ചലഞ്ച് കോഴ്‌സുകഴിലൂടെ ബി ടെക് പൂര്‍ത്തിയാക്കാന്‍ 170 ക്രെഡിറ്റുകള്‍ നേടുന്ന വിദ്യാര്‍ഥിക്ക് അവസാന രണ്ട് സെമെസ്റ്ററുകളില്‍ ഒന്ന് ഇന്റേഷിപ്പിനായി ഉപയോഗിക്കാം.
- സംരംഭകത്വത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും കോഴ്‌സുകള്‍: കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ സംരംഭകത്വം, ഐ.പി.ആര്‍ എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകൾ വിദ്യാര്‍ഥികളെ തൊഴിലന്വേഷകര്‍ എന്നതിലുപരി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുവാൻ പ്രാപ്‌തിയുള്ളവരാക്കുന്നു.
- സംരംഭകത്വത്തില്‍ മൈനര്‍: സംരംഭകത്വത്തില്‍ കൂടുതല്‍ അറിവ് വേണ്ട വിദ്യാര്‍ഥികള്‍ക്ക് അത് ‘മൈനര്‍’ വിഷയമായി എടുത്തു പഠിക്കാനുള്ള ഓപ്ഷനും നൽകുന്നു.
- വര്‍ധിപ്പിച്ച ഐച്ഛിക വിഷയങ്ങള്‍: വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമനുസരിച്ച് കൂടുതല്‍ ഐച്ഛിക വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം.
- കണക്കിലുണ്ട് കാര്യം: മുന്‍കാലങ്ങളില്‍ എല്ലാ എഞ്ചിനീയറിങ്ങ് പ്രോഗ്രാമുകളിലും ഫിസിക്‌സ്, മാത്ത്‌സ്, കെമിസ്ട്രി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് ഒരേ സിലബസാണ് പഠിപ്പിച്ചിരുന്നതെങ്കിൽ പുതിയ പാഠ്യ പദ്ധതിയില്‍, ഈ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സിന് അനുസൃതമായ പ്രസക്തിയോടെയായിരിക്കും പഠിക്കുന്നത്.