വളരും നവീന ഗവേഷണ സംസ്‌കാരം
പ്രൊഫ. ഡോ. സാബു തോമസ്
മുന്‍ വൈസ് ചാന്‍സിലര്‍, എം.ജി.യൂണിവേഴ്‌സിറ്റി
പ്രൊഫ. റിട്ട . പി.ഐ. ജോസഫ് ഇല്ലിക്കന്‍
എസ്.ബി. കോളേജ് ചങ്ങനാശ്ശേരി
2014-ല്‍ നമ്മുടെ ഗവേഷണ രംഗം വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെയും ഉപസമിതികളുടെയും റിപ്പോർട്ടുകൾ കേരളത്തില്‍ ശാസ്ത്ര പഠനവും ഗവേഷണവും കൈവരിച്ച നേട്ടങ്ങൾ വിലയിരുത്താന്‍ നമുക്ക് ആശ്രയിക്കാവുന്ന ആധികാരിക രേഖകള്‍ ആണ്. അതേ വര്‍ഷം പുറത്തിറക്കിയ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേ റിപ്പോർട്ടും സഹായത്തിനുണ്ട്. നമ്മുടെ സര്‍വകലാശാലകളെയും കോളേജുകളെയും ഗവേഷണ കേന്ദ്രീകൃത അധ്യാപന സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ട് അവയുടെ ഭരണ സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരണമെന്ന് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചത് യഥാക്രമം കുസാറ്റ്, അമൃതാ വിശ്വവിദ്യാപീഠം, കേരള സര്‍വകലാശാല, ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (SCTIMST), മഹാത്മാഗാന്ധി സര്‍വകലാശാല, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവയാണെന്ന് ഈ റിപ്പോർട്ടുകൾ അന്ന് ചൂണ്ടിക്കാണിച്ചു.
ഗ്ലോബല്‍ റാങ്കിങ്ങിലെ സ്ഥാനം (2013-14)
2013-14-ല്‍ നടത്തിയ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം ഇന്ത്യയിലെ 717 സര്‍വകലാശാലകളില്‍ 18 എണ്ണമുള്ള കേരളം 19-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിലെ 36,812 കോളേജുകളില്‍ 1225 കോളേജുകളുള്ള കേരളം 10-ാം സ്ഥാനത്താണ്. യോഗ്യതയുള്ള ജനസംഖ്യയുടെ (1823 പ്രായ വിഭാഗം) അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തിന് 36 കോളേജുകളുമായി കേരളം 6-ാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 26 മാത്രമുള്ളപ്പോള്‍ നമ്മുടെ 36 ഒരു നേട്ടം തന്നെയാണ്.
എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നമ്മുടെ നില അത്ര മെച്ചപ്പെട്ടതല്ല എന്ന് താഴെ വിവരിച്ചിട്ടുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
2014 വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ മേഖലയിലെ 6,17,902 വിദ്യാര്‍ഥികളില്‍ 3772 (0.61%) മാത്രമായിരുന്നു ഗവേഷണ പഠനം നടത്തിക്കൊണ്ടിരുന്നത്. എങ്കിലും ഇത് 0.4% എ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതായിരുന്നു. എന്നാലും 2014-ലെ ഗ്ലോബല്‍ റാങ്കിങ്ങില്‍ (സ്‌കിമാഗോ ഇന്‍സ്റ്റിഷന്‍സ് റാങ്കിങ്ങ്) 2713 സ്ഥാപനങ്ങളില്‍ 156 (5.75%) മാത്രമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇവയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ഏഴ് എണ്ണം മാത്രവും. ഗവേഷണ ഫലങ്ങളുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ദേശീയ തലത്തില്‍ ബെഞ്ച് മാര്‍ക്ക് ചെയ്യപ്പെട്ട ഈ സ്ഥാപനങ്ങള്‍ യഥാക്രമം അമൃത വിശ്വ വിദ്യാപീഠം, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല. ശ്രീചിത്ര (SCTIMST), മഹാത്മാഗാന്ധി സര്‍വകലാശാല, കേരള സര്‍വകലാശാല, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവയായിരുന്നു.
ഗവേഷണ സൗഹൃദ നയങ്ങളുടെ ആവശ്യകത
കേരളത്തില്‍ ഒരു ഗവേഷണ സൗഹൃദ നയം കെട്ടിപ്പെടുക്കേണ്ടതുണ്ട് എന്നും അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേ റിപ്പോർട്ട് സൂചിപ്പിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, ശാസ്ത്ര-സാമൂഹിക ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിലും ഡിജിറ്റല്‍ വിവര സാങ്കേതിക വിദ്യാ മേഖല കളിലുമുള്ള ബഹുവിധ പോരായ്‌മകൾ പരിഹരിച്ച് ഗവേഷണ നിലവാരം ഉയര്‍ത്തണം. ഇക്കാര്യങ്ങളിലെല്ലാം ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് കമ്മറ്റി ശുപാര്‍ശ ചെയ്‌തു. ഓരോ അഞ്ചു വര്‍ഷവും കൂടുമ്പോഴും പുതിയ കമ്മറ്റികള്‍ രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലകളുടെ പോരായ്മകൾ പരിഹരിക്കപെടേണ്ടതാണെന്നും കമ്മറ്റി അഭിപ്രായപ്പെടുകയുണ്ടായി.
ഭാഗ്യവശാല്‍ കേരളത്തിന് ഇന്ന് ശക്തമായ സ്ഥാപന ഘടന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴിയും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ വഴിയും സംജാതമായിട്ടുണ്ട്. രണ്ടാമത്തെ കൗൺസിലിന് ഏഴ് ഗവേഷണ വികസന കേന്ദ്രങ്ങള്‍ ഉണ്ട്. ഗവേഷണ മികവിന്റെയും ശാസ്ത്രീയ മികവിന്റെയും കാര്യങ്ങള്‍ കേരളത്തിന് ആഗോള രംഗത്ത് ശ്രദ്ധേയമാകാന്‍ ഈ സ്ഥാപനങ്ങളെയെല്ലാം നമ്മുടെ സര്‍വകലാശാലകളും കോളേജുകളുമായി ഫലപ്രദമായി ബന്ധിപ്പിച്ചാല്‍ മതിയാവും. അതിനായി ശരിയായ മാര്‍ഗ നിര്‍ദേശവും ആവശ്യമായ ധന സഹായവും ലഭ്യമാക്കിയാല്‍ വെല്ലൂരിലെ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജോ കോയമ്പത്തൂരിലെ പി.എസ്.ജി. കോളേജ് ഓഫ് ടെക്നോളജിയോ പോലെ നമ്മുടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെ മികവുറ്റതാക്കാന്‍ സാധിക്കും.
മികച്ച പ്രകടനം
എന്നാൽ 2014-നും 2024-നുമിടയില്‍ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കുവാന്‍ കേരളത്തിലെ സർവകലാശാലകൾക്കായിട്ടുണ്ട് എന്ന് വിവിധ റേറ്റിങ് ഏജന്‍സികളുടെ പരിശോധനാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ സര്‍വേ (THES) യുടെ 2023-ലെയും 2024-ലെയും റാങ്കിങ്ങില്‍ ഏഷ്യയില്‍ യഥാക്രമം 4-ഉം 3-ഉം റാങ്കുകള്‍ കരസ്ഥമാക്കിയത് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയാണ്. കൂടാതെ 18 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ 150 യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ്ങില്‍ ഈ യൂണിവേഴ്‌സിറ്റി മാത്രമാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ആഗോള ‘യങ്ങ്’ യൂണിവേഴ്‌സിറ്റികളുടെ ടൈംസ് റാങ്കിങ്ങില്‍ എം ജി 81-ാം സ്ഥാനത്തും ഇന്ത്യന്‍ സര്‍വകലാശാലകളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്തുമാണ്. 2024-ലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിൽ 201-250 റാങ്കുകളില്‍ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനത്താവുന്നത് ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മാത്രമാണ്. എന്നാൽ 501-600 റാങ്ക് പട്ടികയിൽ ഇന്ത്യയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഒന്നാം സ്ഥാനത്തും കുസാറ്റ് രണ്ടാം സ്ഥാനത്തുമെത്തി. 2022-23-ല്‍ ഇന്ത്യയിലെ പോളിമര്‍ സയന്‍സ് പഠന കേന്ദ്രങ്ങളില്‍, ഏറ്റവും മികച്ച സെന്ററായി യു.ജി.സി. തെരഞ്ഞെടുത്ത് ആദരിച്ചത് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയെ ആണ്. അതേ വര്‍ഷം തന്നെ ടൈംസ് റേറ്റിങ്ങിൽ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ലോകത്തില്‍ 101- ാം സ്ഥാനവും ‘ഗവേഷണ മികവിനും സംരംഭകത്വ വികസനത്തിനുമായുള്ള’ കേന്ദ്ര സര്‍ക്കാര്‍ അടല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും നേടി.
എഫ് വൈ യു ജു പി വരുമ്പോള്‍
യു.ജി.സി.യുടെ അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സിന്റെ (FYUGP) രൂപവൽക്കരണം ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ ഗവേഷണ വികസനത്തിന് ഒരു പുതുയുഗം തുറന്നു കൊടുത്തിരിക്കുകയാണ്. കേരള സര്‍ക്കാര്‍ 2021-ല്‍ തന്നെ ശ്യാം ബി മേനോന്‍ കമ്മീഷനെ (പ്രൊഫ. ഡോ. സാബു തോമസ് അതില്‍ ഒരംഗമാണ്) നിയമിച്ചു. യു.ജി.സി.യുടെ എഫ്.വൈ.യു.ജി.പി.യെ വെല്ലുന്ന ഒരു പുതിയ സ്‌കീമിനാണ് കമ്മീഷന്‍ രൂപം കൊടുത്തത്. വ്യവസ്ഥാപിതമായ പഠന പദ്ധതി പരിഷ്‌കരണങ്ങളും ഗവേഷണ മികവ് മെച്ചപ്പെടുത്തലുമാണ് ഈ പുതിയ പദ്ധതിയുടെ രണ്ടു വശങ്ങള്‍.
യു.ജി.സി. പഠന പദ്ധതിയില്‍ നിന്നും അല്‌പം വ്യതിചലിച്ച ഒരു പദ്ധതിയാണ് നമ്മുടെ ‘എഫ്.വൈ.യു.ജി.പി.’ യു.ജി.സി. പദ്ധതി വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷാവസാനവും അതതു സർട്ടിഫിക്കേറ്റുകളുമായി പുറത്തു പോകാന്‍ അവസരം നൽകുന്നു. എന്നാൽ നമ്മുടെ പദ്ധതിയില്‍ മൂന്നാം വര്‍ഷാവസാനം ഡിഗ്രി സർട്ടിഫിക്കേറ്റുമായി മാത്രമേ, പഠനം നിറുത്തുവാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വ്യവസായ പ്രസക്തവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ ഒരു പാഠ്യപദ്ധതി പരിഷ്‌കരണമാണ് നമ്മള്‍ നടത്തിയിരിക്കുന്നത്.
പഠന പദ്ധതി പരിഷ്‌കരണത്തിന് ആക്കം കൂട്ടുന്നതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പുതിയ പദ്ധതിയുടെ ഭാഗമാണ്.
കെ-ഫോൺ ഓപ്റ്റിക് നെറ്റ്‌വർക്ക് പോലുള്ള പദ്ധതികള്‍ വഴി വിദ്യാഭ്യാസത്തിനായി പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ (ലാബ്, ലൈബ്രറി മറ്റും) വികസിപ്പിക്കാനും നവീകരിക്കാനും നിലവിലുള്ളവ പുനരുദ്ധരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത മൂന്ന് വര്‍ഷ സമ്പ്രദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പഠന രീതികള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം നൽകുന്നു. പുതിയ എഫ്.വൈ.യു.ജി.പി.യില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സംയോജനം ഒരു വിപ്ലവകരമായ നടപടിയാണ്.
ഗവേഷണ സഹകരണം
എഫ്.വൈ.യു.ജി.പി. ഗവേഷണ മികവ് ഉറപ്പാക്കാന്‍ സഹായിക്കത്തക്ക വിധമാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സ്ഥാപനങ്ങള്‍ തമ്മിലുള്ള ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കല്‍, എല്ലാ പഠന ശാഖകളിലെയും ഗവേഷണ പദ്ധതികള്‍ക്ക് ധന സഹായം നല്‍കല്‍, അത്യാധുനീക ഗവേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്ന ഗവേഷണ സൗകര്യങ്ങളിലും ഉപകരണങ്ങളിലും നിക്ഷേപിക്കല്‍, നല്ല കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ സ്‌കോളര്‍ഷിപ്പ് നല്‍കി വിദേശത്തേക്കുള്ള ഒഴുക്ക് തടയല്‍, ആകര്‍ഷകമായ ഫെലോഷിപ്പുകളും ഫാക്കൾട്ടി എക്സ്ചേഞ്ച് പ്രോഗ്രാമുകളും സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇവയൊക്കെ ഗവേഷണ ഉല്‍പാദനത്തിന്റെ അളവും ഗുണവും വര്‍ധിപ്പിക്കാന്‍ സഹായിക്കുവയാണ്.
പുതിയ പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന നാലാം വര്‍ഷത്തെ പഠനം ഗവേഷണ പദ്ധതിയും ഗവേഷണ രീതിയും വിദ്യാര്‍ഥികളുടെ ഗവേഷണാഭി രുചി വര്‍ധിപ്പിക്കും. ഈ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുള്ള അവരുടെ അറിവ് വികസിപ്പിക്കുയും ഒന്നിലധികം മേഖലകളില്‍ പുതിയ ഗവേഷണ താല്‍പര്യങ്ങള്‍ ഉണര്‍ത്തുകയും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
പുതിയ കരിക്കുലം (പാഠ്യ പദ്ധതി) ബഹു ദിശയിലുള്ള നൈപുണ്യ വികസനവും ഇന്റേൺഷിപ്പും സംയോജിപ്പിക്കുന്നു. തന്മൂലം അത് പുതിയ ജോലി വിപണിക്കും ഗവേഷണ കേന്ദ്രീകൃത കരിയറുകള്‍ക്കും വേണ്ടി ബിരുദധാരികളെ തയ്യാറാക്കുന്നു. അതിന്റെ മറ്റൊരു ഗുണവശം നാലു വര്‍ഷ ഘടന കേരളത്തിലെ ബിരുദ സമ്പ്രദായത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി സമന്വയിപ്പിക്കുമെന്നതാണ്. ഇത് നമ്മുടെ വിദ്യാര്‍ഥികളുടെ വിദേശ പഠനം സുഗമമാക്കും. മറ്റൊരു സവിശേഷത സാങ്കേതിക വിദ്യാധിഷ്‌ഠിതമായ പഠന രീതികളാണ്. ഇത് പഠനം സുഗമമാക്കുകയും കൂടുതല്‍ ആകര്‍ഷകമായ പഠന പരിസ്ഥിതി വളര്‍ത്തുകയും ചെയ്യും.
സ്വതന്ത്ര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു നവീന ഗവേഷണ സംസ്‌കാരം വളര്‍ത്തും. വിദേശ രാജ്യങ്ങളിലെപ്പോലെ ഇവിടെയും സര്‍വകലാശാല-വ്യവസായ ബന്ധം ശക്തമാക്കും. പുതിയ ഗവേഷണ അവസരങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം വഴി തുറക്കും. നാലു വര്‍ഷ ബിരുദ പരിപാടിയിലേക്കുള്ള മാറ്റം അധ്യാപന നിലവാരം ഉയര്‍ത്തും. കാരണം പുതിയ ഗവേഷണ പദ്ധതികള്‍ നയിക്കുന്നതിന് അധ്യാപകരെ ഉണര്‍ത്തി ഉയർത്തേണ്ടിയിരിക്കുന്നു. ഇത് നമ്മുടെ ഗവേഷണ ഫലങ്ങളും അവയുടെ ഗുണ നിലവാരവും വര്‍ധിപ്പിക്കും. കേരളത്തില്‍ കൂടുതല്‍ ശക്തമായ ഗവേഷണ പരിസ്ഥിതി സംജാതമായാല്‍ കഴിവുള്ള വിദേശ ഗവേഷകര്‍ നമ്മുടെ സര്‍വകലാശാലകളില്‍ ഓടിയെത്തും. ഇതിലൂടെ വളരെ ഉയർന്ന ഗവേഷണ ഉല്‍പാദന ക്ഷമത കൈവരിക്കാന്‍ നമ്മുടെ ഗവേഷണ സ്ഥാപനങ്ങള്‍ക്കാവും. തത്ഫലമായി നമ്മുടെ സര്‍വകലാശാലകളും സ്വയംഭരണ കോളേജുകളും കൂടുതല്‍ ശക്തമായ ഗവേഷണ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാകും. ദേശീയവും അന്തര്‍ ദേശീയവുമായ ബിസിനസ് കോര്‍പ്പറേഷനുകളില്‍ നിന്നും ഗവേഷണ ഏജന്‍സികളില്‍ നിന്നും കൂടുതല്‍ ധന സഹായം ആകര്‍ഷിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്കു സാധിക്കും. ഇതു വഴി കേരളത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടും.