മഹാരാജകീയം

സുനില്‍കുമാര്‍ എം എന്‍

ഗ്രേറ്റ് എഗെയ്ന്‍, ഗ്രേറ്റ് എഗെയ്ന്‍, ഗ്രേറ്റ് എഗെയ്ന്‍ മഹാരാജാസ് കലോത്സവ വേദികളിലും ആഘോഷങ്ങളിലും മഹാരാജാസുകാര്‍ ഉയർത്തുന്ന പ്രധാന മുദ്രാവാക്യമാണിത്. മഹാരാജാസ് ഒരു വികാരമാണ്. ഒരിക്കലെങ്കിലും മഹാരാജാസിന്റെ തണലേല്‍ക്കാന്‍ കൊതിക്കാത്ത ഒരു വിദ്യാര്‍ഥിയും ഉണ്ടായിരിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. ഒന്നര നൂറ്റാണ്ടിനോടടുക്കുന്ന അക്കാദമിക് ചരിത്രം.. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന പ്രഗത്ഭരായ പൂര്‍വ വിദ്യാര്‍ഥികള്‍.. സര്‍ഗധനരായ അധ്യാപകരുടെ നീണ്ട നിര. ഈ അഭിമാന സ്‌മരണകളുടെ തണലിലാണ് ഓരോ മഹാരാജാസ് വിദ്യാര്‍ഥിയുടെയും പഠന കാലം.

എറണാകുളം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് 1875-ല്‍ സ്ഥാപിതമായ മഹാരാജാസ് കോളേജ് രാജകീയ പ്രൗഢിയോടെ നിലകൊള്ളുന്നത്. മഹാരാജാസിന്റെ പടി കടന്ന് സമൂഹത്തിന്റെ സമസ്‌ത മേഖലകളിലെയും ഉന്നതികളിലേക്ക് നടന്നു പോയവർ നിരവധിയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളിലെ തിളക്കമുള്ള പ്രതിഭാശാലികളെ വാര്‍ത്തെടുത്ത അക്കാദമിക മികവിന്റെയും കലാസാഹിത്യ മികവിന്റെയും സൗഹൃദക്കൂട്ടങ്ങളുടെയും ഇടമാണിവിടം. പഠനവും സൗഹൃദവും സംഘടനാ പ്രവര്‍ത്തനവും പ്രണയവും ഇഴ ചേർന്നു കിടക്കുന്ന മഹാരാജാസിന്റെ അകത്തളങ്ങളില്‍. സദാ സജീവമായ സര്‍ഗാത്മകതയുടെയും ആവിഷ്‌ക്കാരങ്ങളുടെയും ഇടം. മഹാരാജാസിലെ പിരിയന്‍ ഗോവണിയും ഇടനാഴികളും പടിക്കെട്ടുകൾ കയറിച്ചെല്ലുന്ന വിശാലതയും കലാലയത്തിന്റെ കാല്പനിക സൗന്ദര്യമായി നിലകൊള്ളുകയാണ് ഇും. ഇപ്പോഴിതാ, നാലു വര്‍ഷ ഡിഗ്രി പഠനത്തിന്റെ പുതുയുഗത്തിലേക്ക് ചുവടുവെക്കുയാണ് മഹാരാജാസും. കേരളത്തിലെ ഓ’ോണോമസ് കോളേജ് പദവിയുള്ള ഏക സര്‍ക്കാര്‍ കോളേജ് എ പ്രത്യേകതയുള്ള ഈ കലാലയത്തില്‍ നാലു വര്‍ഷ ബിരുദമെത്തുമ്പോള്‍, നിറഞ്ഞ പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.

150 ലേക്ക് മഹാരാജാസ്

2025-ല്‍ മഹാരാജാസ് കോളേജിന് 150 വയസ്സ് തികയുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ നിര്‍ണ്ണായക പ്രാധാന്യമാണ് കോളേജിനുള്ളത്. 1875 ലാണ് മഹാരാജാസ് കോളേജിന്റെ ആദ്യത്തെ ക്ലാസ് മുറികള്‍ ആരംഭിക്കുന്നത്. മെയ്ന്‍ ഹാളാണ് ആദ്യമുണ്ടായത്. സാധാരണക്കാരായവര്‍ക്ക് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരെ ചേര്‍ത്തു നിര്‍ത്തുക കൂടിയായിരുന്നു മഹാരാജാസിന്റെ ലക്ഷ്യങ്ങളിലൊന്ന്. മഹാത്മാ ഗാന്ധിയും ടാഗോറും വിവേകാനന്ദനുമൊക്കെ മഹാരാജാസ് സന്ദർശിച്ചവരിൽപ്പെടുന്നു. ഗാന്ധിജി മഹാരാജാസ് രണ്ട് പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്.

സാധാരണക്കാരായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് സര്‍ക്കാര്‍ കോളേജുകള്‍ എന്ന സന്ദേശം മഹാരാജാസ് എന്നു ഉയർത്തിപ്പിടിച്ചിരുന്നു. സാമൂഹിക പരിഷ്‌ക്കർത്താവായിരുന്ന ദാക്ഷായണി വേലായുധനെപ്പോലുള്ളവര്‍ മഹാരാജാസിലെ പൂര്‍വ വിദ്യാർത്ഥികളായിരുന്നു. നീതിന്യായ രംഗത്ത് ഒട്ടേറെ പ്രഗത്ഭരായ വ്യക്തികള്‍ മഹാരാജാസിന്റെ സംഭാവനയാണ്. ഭരണ നിര്‍വഹണ രംഗത്ത് ഒരു കാലത്ത് ഏറ്റവുമധികം പേര്‍ മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളായിരുന്നു. അതി പ്രഗത്ഭരായ ഡോക്‌ടർമാർ, ശാസ്ത്രജ്ഞര്‍, അഭിനേതാക്കള്‍ എല്ലാം ഈ ബൃഹത്തായ പട്ടികയിലുണ്ട്. ഒരിക്കലെങ്കിലും മഹാരാജാസില്‍ പഠിച്ചവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അടയാളപ്പെടുത്തലാണ് ഈ കോളേജിലെ പഠനകാലം. അങ്ങനെ ഈ കലാലയ മുത്തശ്ശി കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ തലയെടുപ്പോടെ തുടരുകയാണ്.

അവസരങ്ങളുടെ അനന്ത സാധ്യതകള്‍

മഹാരാജാസിന്റെ പടി കടന്നെത്തുന്ന ഓരോ വിദ്യാര്‍ഥിയുടെയും സ്വപ്‌നങ്ങൾക്ക് പുതിയ ചിറകുകള്‍ നല്‍കുകയാണ് നാലു വര്‍ഷ ബിരുദം. നാലുവര്‍ഷ ബിരുദം മഹാരാജാസിലെത്തുമ്പോള്‍ തുറക്കുന്നത് അവസരങ്ങളുടെ അനന്ത സാധ്യതകളാണെന്ന പ്രതീക്ഷയാണ് ഈ കലാലയത്തിലെ വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നത്.

നാലായിരത്തോളം പേരാണ് മഹാരാജാസ് കോളേജില്‍ പഠിക്കുന്നത്. 21 ഡിപ്പാർട്‌മെന്റുകളിലായി നാലു വര്‍ഷ ബിരുദ പഠനത്തിനായി 550 പേരാണ് ഈ വര്‍ഷം ഇതുവരെ പ്രവേശനം നേടിയിരിക്കുന്നത്. സമഗ്ര വ്യക്തിത്വ വികാസത്തിനുതകുന്ന വൈവിധ്യമാർന്ന പഠന പ്രക്രിയയിലൂടെ ശോഭനമായ ഭാവി കെട്ടപ്പെടുക്കാൻ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കാൻ മഹാരാജാസും ഒരുങ്ങിക്കഴിഞ്ഞു.

അരുണിമ രാജീവ്

കോഴിക്കോട്

ഒന്നാം വര്‍ഷ ബി എസ് സി കെമിസ്ട്രി ഓണേഴ്‌സ് ബിരുദ വിദ്യാര്‍ഥി

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ നൈപുണി വര്‍ധിപ്പിക്കാനും അഭിരുചിക്കനുസരിച്ച് ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും കഴിയുമെന്നതാണ് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രധാന സവിശേഷതയെന്ന് മനസ്സിലാക്കുന്നു. പ്രധാന വിഷയത്തിനൊപ്പം രണ്ട് മൈനര്‍ വിഷയങ്ങളും ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാം. കൂടുതല്‍ ജോലി സാധ്യതയും ഇതിന്റെ പ്രത്യേകതയാണ്. സയന്‍സ് വിഷയം പഠിക്കുന്ന വിദ്യാര്‍ഥിക്ക് കൊമേഴ്സോ ഹ്യുമാനിറ്റീസോ പോലെയുള്ള വിഷയങ്ങളും പഠിക്കാന്‍ സാധിക്കുന്നു. അതായത് മറ്റൊരു മേഖലയിലും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവസരം ലഭിക്കുകയാണ്.

വിധു ഉദയന്‍

ബിഎസ് സി കെമിസ്ട്രി എന്‍വയമെന്റല്‍ ആന്‍ഡ് വാട്ടർ മാനേജ്മെന്റ്

നാലു വര്‍ഷ ബിരുദ കോഴ്‌സിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് എത്തുത്. ഒരു മേജര്‍ വിഷയം അല്ലെങ്കില്‍ രണ്ട് മൈനര്‍ വിഷയങ്ങള്‍ എടുത്ത് പഠിക്കാനാകും. എന്തു കൊണ്ടും മികച്ച കോഴ്‌സ് പാറ്റേണാണിതെന്നാണ് തോന്നുന്നത്. പെട്ടെന്ന് ജോലി ലഭിക്കാനും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനും അനുയോജ്യമായ പാഠ്യ ഘടനയാണിത്. മറ്റു സര്‍വകലാശാലകളില്‍ നിന്ന് കോഴ്‌സ് പഠിക്കാനും അവസരം ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ജോലിക്കുള്ള സാധ്യതകള്‍ വര്‍ധിക്കും.

അനഘ സുരേഷ്

ചേരാനെല്ലൂര്‍

ബിഎസ് സി കെമിസ്ട്രി

മേജറായി കെമിസ്ട്രി പഠിക്കുന്നതിനൊപ്പം മൈനറായി മ്യൂസിക് പഠിക്കാനാണ് താത്പര്യം. നാലു വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷം കൊണ്ട് ബിരുദാനന്തര ബിരുദവുമെടുക്കാം. രണ്ടര വര്‍ഷത്തിനകം തന്നെ ക്രെഡിറ്റ് നേടിയാല്‍ ബിരുദമെടുക്കാം. നാലു വര്‍ഷത്തിനു ശേഷം ഗവേഷണ പഠനത്തിനും അവസരമുണ്ട്. എന്തുകൊണ്ടും മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സിനേക്കാൾ മികച്ചതാണ് നാലുവര്‍ഷ ബിരുദം

ഡോ. ജൂലി ചന്ദ്ര സി.എസ്

എഫ് വൈ യു ജി പി കോ-ഓർഡിനേറ്റർ

മഹാരാജാസിനെ സംബന്ധിച്ച് 21 ഡിപ്പാർട്‌മെന്റുകളാണുള്ളത്. കെമിസ്ട്രി ബിരുദ പഠനത്തിന് ചേരുന്ന വിദ്യാര്‍ഥിക്ക് ഏതു വിഷയവും മൈനറായി എടുത്ത് പഠിക്കാം. മഹാരാജാസിനെ ഒരു മൈനര്‍ ഹബ് എന്നു വിളിക്കാം. അത്രയധികം കോഴ്‌സുകൾ കോളേജ് ഓഫര്‍ ചെയ്യുന്നു. വലിയ ഫ്‌ളെക്‌സിബിലിറ്റിയാണ് നാലു വര്‍ഷ ബിരുദ കോഴ്‌സ് നൽകുന്നത്. പഠന പ്രക്രിയകളിലും അധ്യയനത്തിലും മൂല്യ നിര്‍ണ്ണയത്തിലും സമഗ്രമായ മാറ്റമാണ് വരുന്നത്. ഒരു കോഴ്‌സ് അധ്യാപകര്‍ക്ക് തന്നെ ഡിസൈന്‍ ചെയ്യാവുന്ന സിഗ്നേച്ചര്‍ കോഴ്‌സുകളും തയാറാക്കാം. സിലബസിലെ 20 ശതമാനം അധ്യാപകര്‍ക്ക് തയാറാക്കാം. മഹാരാജാസ് കോളേജിന് സ്വയം ഭരണ പദവിയുടെ ഭാഗമായി നിലവില്‍ സിലബസില്‍ 20 ശതമാനം മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനു പുറമേയാണ് നാലു വര്‍ഷ ബിരുദത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം. മുന്‍പ് ശാസ്ത്ര വിഷയങ്ങള്‍ക്ക് മാത്രമായിരുന്നു പ്രാക്‌ടിക്കൽ. എന്നാൽ പുതിയ പാഠ്യ പദ്ധതി മുതല്‍ ആർട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കെല്ലാം ബാധകമാകുന്ന വിധത്തില്‍ പ്രാക്‌ടിക്കൽ എന്നൊരു ഘടകം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അതത് മേഖലകളിലെ പ്രായോഗിക പരിശീലനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

മലബാറില്‍ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു മുന്‍ വര്‍ഷം വരെ കോളേജില്‍ ചേരുന്നവരിൽ അധികവും. എന്നാൽ ഈ വര്‍ഷം എറണാകുളത്തു നിന്നുള്ളവർ കൂടിയിട്ടുണ്ട്. കൂടാതെ പൂര്‍വ വിദ്യാര്‍ഥികളുടെ മക്കള്‍ നിരവധി പേരും ചേർന്നിട്ടുണ്ട്. മിക്ക വിഭാഗങ്ങളും ഗവേഷണ കേന്ദ്രങ്ങളാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ഇവിടെ നിന്ന് പുറത്തു വന്നിട്ടുണ്ട്. 80 ശതമാനം അധ്യാപകരും പിഎച്ച്ഡി യോഗ്യതയുള്ളവരാണ്. എല്ലാ വിഭാഗങ്ങളിലെയും റിസോഴ്‌സ് വലുതാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര കോഫറന്‍സുകള്‍, ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം നടക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ട് മഹാരാജാസിലെ പ്രവർത്തനങ്ങളൊന്നും പുറത്തറിയുന്നില്ല. കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാത്രമാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരാറുള്ളത്.

സിഐസിസി ജയചന്ദ്രന്‍

പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധി

പരമ്പരാഗത ബിരുദ, ബിരുദാനന്തര പഠനമാണ് മഹാരാജാസ് കോളേജില്‍ നില നിന്നിരുന്നത്. പുതിയ വിദ്യാഭ്യാസ സമീപനത്തിന്റെ ഭാഗമായുള്ള കോഴ്‌സുകൾക്കുള്ള അവസരം മഹാരാജാസില്‍ കുറവായിരുന്നു. തൊഴിലധിഷ്‌ടിത കോഴ്‌സുകളും കുറവായിരുന്നു. കാലാകാലങ്ങളായി കോളേജ് അഭിമുഖീകരിച്ചിരുന്ന പ്രശ്‌നമായിരുന്നു അത്. നാലു വര്‍ഷ ബിരുദ സംവിധാനത്തില്‍ പുതിയ കാലത്തെ അക്കാദമിക് താല്‍പര്യങ്ങളനുസരിച്ച് നിങ്ങളുടെ ബിരുദം എങ്ങനെ വേണം എന്ന് രൂപകൽപന ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ നാലു വര്‍ഷ ബിരുദ പഠന സംവിധാനം സൃഷ്‌ടിക്കും. പുതിയ തലമുറയിലെ കുട്ടികൾക്ക് കൂടുതല്‍ വിശാലമായ തൊഴിലവസരങ്ങളും ലഭിക്കുകയാണ്.

സന്തോഷ് ടി. വര്‍ഗീസ്

സാമ്പത്തികശാസ്ത്രവിഭാഗം മേധാവി, മഹാരാജാസ് കോളേജ്

ബഹു വൈജ്ഞാനിക വിദ്യാഭ്യാസം അഥവാ മൾട്ടി ഡിസിപ്ലിനറി പഠനം സാധ്യമാകുന്നതാണ് നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ പ്രധാന സവിശേഷത.

ഡിഗ്രി പഠനം കഴിഞ്ഞവര്‍ക്ക് തൊഴില്‍ ലഭ്യത കുറഞ്ഞ സാഹചര്യമാണുള്ളത്. പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും പകർന്നു നൽകുന്ന വിധത്തിലാണ് പുതിയ കോഴ്‌സിന്റെ രൂപകൽപന. എല്ലാ വിദ്യാര്‍ഥിയും മൂന്ന് ക്രെഡിറ്റ് വീതമുള്ള മൂന്ന് നൈപുണി കോഴ്‌സുകൾ നിര്‍ബന്ധമായും പഠിച്ചിരിക്കണം. തൊഴില്‍ അന്വേഷിച്ചിറങ്ങുമ്പോള്‍ അതിന്റെ വ്യത്യാസം അനുഭവപ്പെടും. നേരത്തേ ഇംഗ്ലീഷ് ഭാഷ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥി ഒരു തൊഴില്‍ നൈപുണിയും ആർജിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ ഇതിന് മാറ്റം വരികയാണ്. നൈപുണിയുടെ അഭാവം എന്ന ആക്ഷേപം വലിയൊരളവുവരെ പരിഹരിക്കാനാകും.

വൈജ്ഞാനിക കേന്ദ്രമായി മാറാനുള്ള നിരന്തര ശ്രമങ്ങള്‍ കേരളത്തില്‍ നടന്നു വരികയാണ്. ഇതിനു ശക്തി പകരുകയാണ് പുതിയ നാലു വര്‍ഷ ബിരുദം. കൂടുതല്‍ ആഴത്തിലുള്ള വായനയും പഠനവും ഗവേഷണവും ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കും. അറിവുല്‍പാദന ത്തിന്റെ നിലവാരവും വര്‍ധിക്കും.

Spread the love