തുല്യ നീതിയില്‍ ഊന്നി മികവിലേക്ക്
ഡോ. രാജന്‍ വറുഗീസ്
മുന്‍ പ്രോ വൈസ് ചാന്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി,
മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ
വിദ്യാഭ്യാസവും വികസനവും തമ്മിലുള്ള പാരസ്‌പര്യം കേരളത്തില്‍ ദീര്‍ഘകാലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാല ഭരണകര്‍ത്താക്കളും വിദ്യാഭ്യാസ ഏജന്‍സികളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും രാഷ്ട്രീയ മുന്നേറ്റങ്ങളും സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളും സ്വീകരിച്ച ഉദാര സമീപനങ്ങളുടെയും നല്‍കിയ സഹായങ്ങളുടെയും അടിസ്ഥാനത്തില്‍, വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലായി കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സാര്‍വത്രിക സാക്ഷരത കൈവരിച്ചും സ്‌കൂള്‍ തലത്തില്‍ കൊഴിഞ്ഞ് പോക്ക് ഏറെക്കുറെ പൂര്‍ണ്ണമായും ഒഴിവാക്കിയും പ്രസക്തമായ പ്രായ പരിധിക്കുള്ളിലുള്ളവരുടെ 41.3% ശതമാനത്തോളം യുവാക്കളുടെ പ്രവേശനം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പാക്കിയും പ്രാപ്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒട്ടേറെ മുന്നേറിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച
1956 മുതല്‍ കേരളം പിന്തുടർന്നു പോരുന്ന ലിബറല്‍ വിദ്യാഭ്യാസ നയത്തിന്റെ പരിണിത ഫലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റിലും കാര്യമായ വര്‍ധനവ് സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. 2023-ലെ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് 16 സംസ്ഥാന സര്‍വകലാശാലകളും 1463 കോളേജുകളും (സര്‍ക്കാര്‍-236, എയിഡഡ്-184, സ്വാശ്രയം-1043), 56497 അദ്ധ്യാപകരും (സര്‍വകലാശാല-2576, സര്‍ക്കാര്‍ – 8812, എയിഡഡ് – 12775, സ്വാശ്രയം – 32334), 13,04,445 ലക്ഷം വിദ്യാര്‍ഥികളും ഉൾപ്പെടുന്ന സംവിധാനമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല. ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (GER) എടുത്താല്‍ കേരളത്തില്‍ കോളേജ് വിദ്യാര്‍ഥി പ്രായത്തിലുള്ള 41.3% പേര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. All India Survey on Higher Education (AISHE 202122) കണക്ക് അനുസരിച്ച് 13.04.445 ലക്ഷം.
ഡോ. അശോക് മിത്ര കമ്മീഷന്‍ റിപ്പോർട്ട് (1992), ഡോ. ജെ.ബി.ജി. തിലക് റിപ്പോർട്ട് (2001), ഡോ. പ്രഭാത് പട്‌നായക് കമ്മിറ്റി റിപ്പോർട്ട് (2002), പ്രൊഫ. യു.ആര്‍. അനന്തമൂര്‍ത്തി കമ്മിറ്റി റിപ്പോർട്ട് (2008) എന്നീ റിപ്പോർട്ടുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച സംബന്ധിച്ചുള്ള വിവിധ വശങ്ങള്‍ പുറത്തു കൊണ്ട് വന്നിട്ടുള്ളവയാണ്.
ദേശീയ വിദ്യാഭ്യാസ നയവും കേരളവും
ദേശീയ തലത്തില്‍ മുന്നോട്ട് വച്ചിട്ടുള്ള നയങ്ങളുടെ സംസ്ഥാനതല ബദല്‍ എന്ന രീതിയിലാണ് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ അതിനെ വിലയിരുത്താനും സംസ്ഥാന തല നയ രൂപീകരണത്തിന് ഉതകുന്ന രീതിയിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രൊഫ.പ്രഭാത് പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഒരു ആറംഗ സമിതി (2020) രൂപീകരിക്കുകയുണ്ടായി. കമ്മിറ്റിയുടെ താഴെപ്പറയുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.
- രാജ്യത്തെ വിദ്യാഭ്യാസ മേഖല നിലവിലുള്ള മാതൃകയില്‍ നിന്നും തികച്ചും പിന്തിരിപ്പനും വിനാശകരവുമായ മാറ്റത്തിനു വിധേയമാകേണ്ടി വരുന്ന ആശയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടു വയ്‌ക്കുന്നത്.
- ‘Inclusiveness’ ‘ഉള്‍ക്കൊള്ളല്‍’ സമീപനം ആദ്യമെ നീക്കം ചെയ്യപ്പെടുന്നതോടെ, വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിനു മാത്രമായി ചുരുങ്ങിപ്പോകും. ദളിതര്‍ക്കും, പിന്നോക്ക വിഭാഗങ്ങള്‍ക്കും, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അര്‍ഹമായ സംവരണ (reservations) ത്തെപ്പറ്റി നയ രേഖയില്‍ ഒരു പരാമര്‍ശവുമില്ല.
- വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ പ്രോൽസാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പഠനച്ചെലവ് ഉയരുന്നതിനും വിദ്യാർത്ഥികൾ തമ്മിലുള്ള സാമൂഹികമായ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകുന്നതിനും കാരണമാകും. സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുമെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും, ഇത് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികളുടെ പഠനച്ചെലവ് കൂടുതല്‍ ഉയര്‍ത്തുകയേയുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കണം. എന്നാൽ ഇത് പുതിയ നയത്തിന്റെ പരിഗണനാ വിഷയമേ അല്ല.
- ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥി പ്രവേശനം വർധിപ്പിക്കണമെന്ന് പറയുമ്പോള്‍ തന്നെ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയും തുറന്നിടുന്നു. പൂർത്തീകരിക്കുന്ന ഏതെങ്കിലും പഠന ഘട്ടത്തിൽ ലഭ്യമാവുന്ന സർട്ടിഫിക്കറ്റിന്റെയോ, തൊഴിലധിഷ്‌ഠിത പരിശീലനത്തിന്റേയോ പിന്‍ബലത്തില്‍ പുറത്തു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്ര വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ലഭ്യമായെന്നു വരില്ല.
വൈജ്ഞാനിക സമൂഹവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും
സംസ്ഥാനത്തെ ഒരു ജനപക്ഷ വൈജ്ഞാനിക സമൂഹമായി പരിവര്‍ത്തനം ചെയ്യാനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗ്ലോബല്‍ ഹബ്ബ് ആക്കി മാറ്റാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വൈജ്ഞാനിക സമൂഹം സൃഷ്‌ടിച്ചെടുക്കണമെങ്കിൽ ജ്ഞാനോല്‌പാദനത്തിനാവശ്യമായ കഴിവുകള്‍ ആ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കരിക്കുലം അന്താരാഷ്ട്ര തലത്തിലുള്ള കരിക്കുലവുമായി സാമ്യമുള്ളതാവണം. നമ്മുടെ സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സുകള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരവും കോഴ്‌സ് ക്രെഡിറ്റുകള്‍ പരസ്‌പരം കൈമാറാന്‍ സാധ്യതകളുള്ളതുമാവണം. ലോകത്തെ മികച്ച സര്‍വകലാശാലകളിലെല്ലാം ബിരുദ പഠനം നാലു വർഷമാണെന്നതും ഈ സാഹചര്യത്തില്‍ നമ്മള്‍ കാണേണ്ടതുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചത്.
ഈ കമ്മീഷനുകളില്‍ പ്രൊഫ. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്‍ (2022) സംസ്ഥാനത്തെ ബിരുദ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇഷ്‌ടമുള്ള വിഷയങ്ങളും കോമ്പിനേഷനുമെടുത്ത് പഠിക്കാനും ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യാനും കഴിയുന്നു, അന്തര്‍ സര്‍വകലാശാലാ മാറ്റം സാധ്യമാകുന്ന രീതിയില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
ഇതിനെത്തുടർന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുരേഷ് ദാസ് അധ്യക്ഷനായ കരിക്കുലം കമ്മിറ്റി (2023) ഒരു കരിക്കുലം ഫ്രെയിംവര്‍ക്ക് രൂപീകരിച്ചു സര്‍വകലാശാലകള്‍ക്ക് കൈമാറി. ഇതിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മാതൃക അക്കാദമിക് റഗുലേഷനും (2023) ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കുകയുണ്ടായി.
നാലു വര്‍ഷ ബിരുദത്തിന്റെ സവിശേഷതകള്‍
സംസ്ഥാനത്ത് നടപ്പിലാക്കുന്ന നാലു വര്‍ഷ ബിരുദം നിലവിലെ ബിരുദ പഠനത്തെ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആവശ്യം, താല്‌പര്യം എന്നിവ പരിഗണിച്ചു ഉചിതമായ ബിരുദം തെരഞ്ഞെടുക്കാനും, ബിരുദ കോമ്പിനേഷനുകള്‍ താല്‌പര്യാനുസരണം കണ്ടെത്തി ബിരുദം സ്വയം ഡിസൈന്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് നിലവിലെ ബിരുദ പഠന രീതിയെത്തന്നെ ആകെ മാറ്റുകയാണ് ചെയ്യുന്നത്.
പുതിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി മൂന്ന് വര്‍ഷ ബിരുദ പ്രോഗ്രാം ഉൾച്ചേർന്നിരിക്കുന്നു. നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന് ചേരുന്ന ഏതൊരു വിദ്യാര്‍ഥിക്കും മൂന്നു വർഷത്തിനകം 133 ക്രെഡിറ്റ് ആര്‍ജിച്ചാല്‍ ബിരുദം നേടി പുറത്തിറങ്ങാനും തുടര്‍ പഠനത്തിനായി 2 വര്‍ഷ പിജി പഠനത്തിന് ചേരാനുള്ള സാധ്യതകള്‍ പഴയ പോലെ തന്നെ മാറ്റമില്ലാതെ തുടരുകയും ചെയ്യും.
പുതിയ കരിക്കുലത്തില്‍ അവരുടെ അഭിരുചി പ്രകാരമുള്ള വഴികള്‍ (pathway) തെരഞ്ഞെടുക്കാം.
ഇത്തരത്തില്‍ സംസ്ഥാനത്ത് ആഗോള തലത്തില്‍ അംഗീകരിച്ചിട്ടുള്ള നാലു വര്‍ഷ ബിരുദ പ്രോഗ്രാം നിലവില്‍ വരുന്നതിനോടൊപ്പം തന്നെ ബിരുദ പ്രോഗ്രാമുകളുടെ ഘടനയും ഉള്ളടക്കവും പൂര്‍ണ്ണമായ രീതിയില്‍ നവീകരിച്ചിട്ടുമുണ്ട്.
ഗുണ നിലവാരം ഉറപ്പാക്കല്‍ നടപടികള്‍ (Quality Assurance Initiatives)
അക്കാദമിക നിലവാരം ഉയര്‍ത്താന്‍ കരിക്കുലം പരിഷ്‌ക്കരണത്തിന് ഒപ്പം തന്നെ അക്കാദമിക ഗുണ നിലവാരം ഉറപ്പാക്കാന്‍, ഗവേഷണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തല്‍, ഡിജിറ്റല്‍/ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ ലഭ്യത എന്നീ കാര്യങ്ങളില്‍ സര്‍വകലാശാല/കോളേജ് തലത്തില്‍ താഴെപ്പറയുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
- സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ (SAAC) : രാജ്യത്തെ സര്‍വകലാശാലകളുള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രകടനം വര്‍ഷം തോറും വിലയിരുത്തുന്ന നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗൺസിലിന്റെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പ്രാദേശിക വൈവിധ്യങ്ങളുടെയും പ്രത്യേകതകളുടെയും അളവുകോലുകള്‍കൂടി ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് ഗ്രേഡിങ്ങ് നൽകുന്നതിനായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു.
- കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിം വര്‍ക്ക് (Kerala Institutional Ranking Framework) (KIRF) : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്‌തു നിഷ്‌ഠവും സുതാര്യവുമായ രീതിയില്‍ വിലയിരുത്തി അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കു ചെയ്യുന്നതിനുള്ള കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്ക് (Kerala Institutional Framework) (KIRF) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഗവേഷണ മേഖലാ പ്രവര്‍ത്തനങ്ങള്‍
- സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്: സര്‍വകലാശാലകള്‍ക്കുള്ളില്‍ സ്വതന്ത്ര പദവിയുള്ള സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് (COE) സംബന്ധിച്ചുള്ള കൺസെപ്‌റ്റ് പേപ്പര്‍ തയ്യാറാക്കി സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു.
- Centre of Excellence for Teaching Learning & Training
- Kerala Institute of Sciences Technology & Innovations (KISTI)
- Kerala Institute of Advanced Study (KIAS)
- Centre of Indigenous People’s Education (CIPE)
- Kerala Institute for Gender Equality (KIGE)
- Kerala Language Network (KLN)
ഇതിന് പുറമെ, കേരള, സര്‍വകലാശാല, എം ജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കുസാറ്റ്, എ പി ജെ അബ്‌ദുൽ കലാം സാങ്കേതിക സര്‍വകലാശാല എന്നീ സര്‍വ്വകലാശാലകളില്‍ ട്രാൻസ്‌ലേഷണൽ റിസര്‍ച്ച് സെന്ററുകളും (TRC) ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
2. ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്: നവകേരള സൃഷ്‌ടിക്ക് അനുയോജ്യമായ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയാണിത്.
3. കൈരളി ഗവേഷണ പുരസ്‌ക്കാരങ്ങള്‍: ഗവേഷണ രംഗത്ത് മികവ് കാട്ടുന്ന കേരളീയര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയിരിക്കുന്നതാണ് കൈരളി റിസേര്‍ച്ച് അവാര്‍ഡുകള്‍.
4.എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റെസിഡന്‍സ് പ്രോഗ്രാം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക് സമൂഹത്തിന് നൊബേല്‍ ജേതാക്കളടക്കമുള്ള അക്കാദമിക് വിദഗ്‍ധരുമായി ആശയ വിനിമയം നടത്തുന്നതിനും അതിലൂടെ അക്കാദമിക് നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതിനും കൂടിയാണ് എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്‍സ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച എറുഡൈറ്റ് സ്‌കോളര്‍റുമായി ചേർന്ന് നിരവധി അക്കാദമിക പ്രൊജക്‌ടുകളും, പ്രബന്ധങ്ങളും, സംസ്ഥാനത്തെ സര്‍വകലാശാല/ കോളേജ് അധാപകരും ഗവേഷകരും തയ്യാറാക്കിയിട്ടുണ്ട്.
5.ബ്രെയിന്‍ ഗെയിന്‍: കേരളത്തിന് പുറത്ത് വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന മലയാളികളായ പ്രഗത്ഭ വ്യക്തികളുടെ വിജ്ഞാന സമ്പത്ത് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇതു സംബന്ധിച്ച വിവര ശേഖരണം നടത്തി കഴിഞ്ഞു. Building Up Database of the Keralite – Academic Diaspora around the Globe എന്ന പേരിലാണ് ഈ പ്രോജക്‌ട് നടപ്പിലാക്കി വരുന്നത്.
ഡിജിറ്റല്‍/സാങ്കേതിക വിദ്യാ സൗകര്യങ്ങള്‍
1. ഇ-ജേര്‍ണല്‍ൺസോ കർഷ്യം : സര്‍വകലാശാലകള്‍ക്ക് യു.ജി.സി സൗജന്യമായി നല്‍കി വന്നിരുന്ന ഇ-ജേർണൽ പദ്ധതി (UGC Inflibnet) നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനത്തിനും മറ്റും അനിവാര്യമായ ഈ-ജേര്‍ണല്‍ വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സംസ്ഥാനതല ഇ-ജേര്‍ണല്‍ കൺസോർഷ്യം (State Level E-Journal Consortium) പ്രവര്‍ത്തന ക്ഷമമാണ്.
2. കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക് (കാല്‍നെറ്റ്): കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 11 സര്‍വകലാശാല ലൈബ്രറികളിലെ 15 ലക്ഷത്തോളം പുസ്‌തകങ്ങളും തീസിസുകളും കൂട്ടിയിണക്കി സംസ്ഥാന തലത്തില്‍ കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക് (Kerala Library Network KALNET) പ്രവര്‍ത്തനം ആരംഭിച്ചു.
3. ഡിജികോള്‍ (DIGICOL): മൂഡില്‍ അധിഷ്‌ഠിതമായ ലേണിങ് മാനേജ്മെന്റ് സിസ്റ്റം എല്ലാ കോളേജുകളിലും ഫലപ്രദമായി നടപ്പിലാക്കുക എന്നതിന്റെ ഭാഗമായി ലെറ്റ്സ് ഗോ ഡിജിറ്റല്‍ എന്ന പദ്ധതിയും (ഡിജികോള്‍) നടപ്പിലാക്കി വരുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 35 കോളേജുകള്‍ക്ക് അവരുടെ Moodle LMS സംവിധാനം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഡേറ്റാ സെന്ററില്‍ അപ്‌ലോഡ് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട്.
4. ഓൺലൈൻ ഡിജിറ്റല്‍ ശേഖരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിവിധ വിഷയങ്ങളിലുള്ള യു.ജി/പി.ജി പ്രോഗ്രാമുകളുടെ പഠന സാമഗ്രികള്‍ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ് പോർട്ടലിൽ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ് എന്ന ശീര്‍ഷകത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സ്റ്റഡി ഇന്‍ കേരള
അന്താരാഷ്ട്ര വിദ്യാര്‍ഥികളെ മുഴുവന്‍ സമയ-ഹ്രസ്വകാല പ്രോഗ്രാമുകളിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള സാധ്യതകള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഉയർന്ന അക്രഡിറ്റേഷനും റാങ്കിങ്ങും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ-അന്തര്‍ ദേശീയ സ്വീകാര്യത വര്‍ധിപ്പിക്കും. നാലു വര്‍ഷം ബിരുദ പദ്ധതിയും പുത്തന്‍ തലമുറ പ്രോഗ്രാമുകളും പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.
പ്രാപ്യതയും ഗുണമേന്മയും ഒന്നിച്ചു കൊണ്ടു പോകുക, പാഠ്യ പദ്ധതി പരിഷ്‌ക്കരണം നടപ്പിലാക്കുക, ഗവേഷണ പദ്ധതികളിലൂടെ സര്‍വകലാശാലകളുടെ ശാക്തീകരണം, അന്തര്‍ വൈജ്ഞാനിക പഠനത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ സുവ്യക്തമായ കാഴ്‌ചപ്പാടുകളോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗം മുന്നേറുന്നത്. പ്രാപ്യതയോടൊപ്പം തന്നെ ഗുണമേന്മ ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. മത്സരാധിഷ്‌ഠിത ഉദാരവല്‍ക്കരണത്തിലൂടെ പരമ്പരാഗതമായി തുടർന്നു വരുന്ന അറിവിന്റെ കുത്തകവല്‍ക്കരണം കൂടുതല്‍ ദൃഢീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത് ശക്തമായ ഒരു വെല്ലുവിളി തന്നെയാണ്. മികവിന്റെ ജനാധിപത്യവല്‍ക്കരണമാണ് ഇതിന് പകരം വയ്‌ക്കേണ്ടത്. തുല്യനീതി ഗുണ നിലവാരത്തിന് വിപരീതമോ അനുബന്ധമോ അല്ല. അത് ഗുണ നിലവാരത്തിന് അവശ്യമായ അവസ്ഥയും ഘടകവുമാണെന്ന ബോധം വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മികവിലേക്കുള്ള പ്രയാണം തുല്യ നീതിയിലൂന്നിക്കൊണ്ടായിരിക്കണം. വിപുലമായ ഒരു അടിത്തറ അതിനാവശ്യമുണ്ട്. എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന പ്രകൃതമുള്ളതാവണം അത്. മത്സരം ഒഴിവാക്കി, കൂട്ടായ പ്രയത്‌നം വഴി മികവുണ്ടാക്കാനാകണം.