ഉന്നത വിദ്യാഭ്യാസത്തില്‍ പുതിയ ദിശാബോധം

ഡോ. ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി

ഏറ്റവും ആഹ്ലാദകരമായ വാര്‍ത്തകളോടെയാണ് പുതിയ കലാലയ അധ്യയന വര്‍ഷം തുടങ്ങിയിരിക്കുന്നത്. നൂതനവും ഏറെക്കാലത്തെ പ്രതീക്ഷകളുടെ നിറവേറ്റലുമായ നാലു വര്‍ഷ ബിരുദ പദ്ധതിയിലേക്കാണ് വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലെ കലാലയങ്ങളിലേക്ക് നവാഗതര്‍ കടന്നെത്തിയിരിക്കുന്നതെന്നതാണ് ഇതിൽ ഒന്നാമത്തേത്. കേരളം ലോകാന്തര ഉന്നത വിദ്യാഭ്യാസത്തിന് ഹബ്ബാവാന്‍ പോകുന്നുവെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യത്തിന്റെ നിറവിലെത്തുന്നതിനും നാം ഇതോടൊപ്പം സാക്ഷ്യം വഹിക്കുകയാണ്.

ആഗോള വിദ്യാഭ്യാസ കാഴ്‌ചപ്പാട്

പുതിയ അക്കാദമിക  വര്‍ഷത്തേക്ക് പ്രവേശനം തേടി കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ ലഭിച്ചിരിക്കുന്നത് 1590 വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷകളാണ്. ഇന്ത്യന്‍ കൗൺസിൽ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.എസ്.ആര്‍) നൽകുന്ന സ്‌കോളര്‍ഷിപ്പോടെ കുസാറ്റില്‍ സൗജന്യ താമസത്തോടെ സൗജന്യ പഠനം ലഭിക്കുന്ന പദ്ധതിയില്‍ കുത്തനെയാണ് പ്രവേശനത്തിന് അപേക്ഷിക്കുവരുടെ എണ്ണം 2021 മുതല്‍ ക്രമാനുഗതമായി വർധിച്ചിരിക്കുന്നത്. (2021 = 603, 2022 = 800, 2023 = 1100, 2024 = 1410). സ്റ്റഡി ഇന്‍ ഇന്ത്യ പ്രോഗ്രാം വഴി ലഭിച്ച നൂറ്റിയെന്‍പത് അപേക്ഷകളും ചേർന്നപ്പോഴാണ് 1590 എന്ന റിക്കാര്‍ഡ് ഉണ്ടായിരിക്കുന്നത്. എം ജി സര്‍വകലാശാലയിലും ഐ.സി.എസ്.ആര്‍ സ്‌കോളര്‍ഷിപ്പോടെ പിഎച്ച്ഡി, പി.ജി, ബിരുദ കോഴ്‌സുകൾക്ക് 58 രാജ്യങ്ങളില്‍ നിന്നായി 885 പേര്‍ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ അക്കാദമിക് വര്‍ഷമിത് 571 ആയിര ആയിരുു. പിഎച്ച്ഡി 187, പി.ജി 406, ഡിഗ്രി 292 എിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഇക്കുറി ലഭിച്ച അപേക്ഷകളുടെ എണ്ണം. കേരള സര്‍വകലാശാലയില്‍ ഇത് കഴിഞ്ഞ വര്‍ഷം 1600 അപേക്ഷകരുണ്ടായത് ഈ വര്‍ഷം 2600 ആയി. കേരളത്തിലെ സര്‍വകലാശാലകളുടെ അഭിമാനകരമായ പൊതുചിത്രമാണിത്.

സമഗ്രപരിഷ്‌ക്കരണത്തിലേക്ക്

ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌ക്കരണമെന്ന കര്‍മ്മ പരിപാടി ഈ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതിന്റെ ഗുണ ഫലങ്ങളാണ് ഇവയെന്ന് നിസ്സംശയം കാണാനാവും. ഈ പ്രക്രിയയെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലവും വിപ്ലവകരവുമായ മാറ്റങ്ങളിലേക്ക് നയിക്കാനാണ് സുചിന്തിതമായ ആസൂത്രണങ്ങള്‍ പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസ രംഗത്തെ ഘടനാ മാറ്റങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുന്നത്.

കേരളത്തെ ഒരു ജനപക്ഷ വൈജ്ഞാനിക സമൂഹമായി പരിവര്‍ത്തനം ചെയ്യാനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആഗോള ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ ലക്ഷ്യമിടുന്നത്. വൈജ്ഞാനിക സമൂഹം സൃഷ്‌ടിച്ചെടുക്കണമെങ്കിൽ ജ്ഞാനോല്‌പാദനത്തിനാവശ്യമായ കഴിവുകള്‍ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നമ്മുടെ കരിക്കുലം അന്താരാഷ്ട്ര തലത്തിലുള്ള കരിക്കുലവുമായി സാമ്യമുള്ളതാവണം. നമ്മുടെ കോഴ്‌സുകൾ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ളവയും കോഴ്‌സ് ക്രെഡിറ്റുകള്‍ പരസ്‌പരം കൈമാറാന്‍ സാധ്യതയുള്ളതുമാവണം. ലോകത്തെ മികച്ച സര്‍വകലാശാലകളിലെല്ലാം ബിരുദ പഠനം നാലു വർഷമാണെന്നതും പുതിയ മാറ്റങ്ങള്‍ക്ക് പശ്ചാത്തലമായി വര്‍ത്തിച്ചു.

സംസ്ഥാനത്തെ ബിരുദ കരിക്കുലം സമഗ്രമായി പരിഷ്‌ക്കരിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇഷ്‌ടമുള്ള വിഷയങ്ങളും കോമ്പിനേഷനുമെടുത്ത് പഠിക്കാനും ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യാനും കഴിയുന്ന, അന്തര്‍ സര്‍വകലാശാലാ മാറ്റം സാധ്യമാകുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്ത് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കണമെന്നും ആയിരുന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി പഠിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച പ്രൊഫ. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ചത്.

കേവലം ഘടനാപരമോ സാങ്കേതികമോ ആയ മാറ്റം എതിനപ്പുറത്തേക്ക് ഉതവിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്‌കരണത്തിനായു സുപ്രധാന കാല്‍വെയ്പ്പായാണ് ഇതിനെ കാണേണ്ടത്. പൂര്‍ണ്ണമായും വിദ്യാര്‍ഥി കേന്ദ്രിതമായ, അവരുടെ താൽപര്യങ്ങൾക്കും അഭിരുചികള്‍ക്കും പ്രാധാന്യം നൽകി അതിനിണങ്ങുന്ന കരിയര്‍ കണ്ടെത്താനുതകുന്ന, വിദ്യാര്‍ഥികളെ മികച്ച സാമൂഹിക ജീവികളാക്കി വാർത്തെടുക്കുന്നതിനു സഹായകമായ വിധത്തിലാണ് കരിക്കുലം പരിഷ്‌കരണം പൂര്‍ത്തിയാക്കിയത്. നിലവില്‍ വിദേശ രാജ്യങ്ങളിലെല്ലാം ഉപരി പഠനത്തിനും തൊഴിലിനും നാലു വര്‍ഷ ബിരുദമാണ് കൂടുതല്‍ പരിഗണിക്കപ്പെടുന്നത്. ഇതുമൂലം കേരളത്തില്‍ നിന്ന് ബിരുദമെടുത്ത് വിദേശത്തേക്ക് ഉപരി പഠനത്തിനു പോകുന്നവർ വീണ്ടും യു.ജി പഠിച്ച് ക്രെഡിറ്റ് സമ്പാദിക്കേണ്ട നിലയുള്ളത് ഒഴിവാക്കി ലോകോത്തര വിദ്യാഭ്യാസം ഇവിടെതന്നെ സാധ്യമാകുന്ന രീതിയിലുള്ള മാറ്റമാണ് നടപ്പാക്കുന്നത്.

ബിരുദ പഠനത്തില്‍ വന്ന മാറ്റങ്ങള്‍

വിദേശ രാജ്യങ്ങളിേലതുപോലെ പൂര്‍ണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാര്‍ഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ച് അക്കാദമിക് അഡ്വൈസറുടെ സഹായത്തോടെ പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ക്ക് സഹായകരമാവും വിധം വിവിധ വിഷയങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് സ്വന്തം ബിരുദ ഘടന രൂപകൽപന ചെയ്യാവുന്ന തരത്തിലാണ് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം രൂപകൽപന ചെയ്‌തിരിക്കുന്നത്.

ക്രെഡിറ്റിനെ വ്യക്തമായി നിര്‍വചിച്ചു കൊണ്ടാണ് ഈ കരിക്കുലം  രൂപകൽപന. അതു കൊണ്ടു തന്നെ നമ്മുടെ വിദ്യാര്‍ഥികള്‍ ആർജ്ജിക്കുന്ന ക്രെഡിറ്റുകള്‍ക്ക് ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനങ്ങളായ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാൻസ്‌ഫർ സിസ്റ്റം (ECTS), അമേരിക്കന്‍ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനം തുടങ്ങിയവയുമായി ക്രെഡിറ്റ് കൈമാറ്റം സാധ്യമാകും. നമ്മുടെ ബിരുദങ്ങള്‍ക്കും ഇന്റര്‍ നാഷണല്‍ കോമ്പാറ്റബിലിറ്റി നേടാന്‍ സഹായിക്കുന്നതാണീ സംവിധാനം.

പുതിയ കരിക്കുലം പ്രകാരം ബിരുദ പ്രോഗ്രാമുകളില്‍ പ്രധാനമായും രണ്ടു വിഭാഗത്തിൽപ്പെട്ട കോഴ്‌സുകളാണുണ്ടാവുക – ഫൗണ്ടേഷന്‍ കോഴ്‌സുകളും വിഷയാധിഷ്‌ഠിത കോഴ്‌സുകളും പാത്ത് വേ കോഴ്‌സുകളും. വിവിധ വിഷയ മേഖലകളില്‍ അടിസ്ഥാനപരമായ അറിവു നൽകാൻ ഉള്ള കോഴ്‌സുകളാണ് ഫൗണ്ടേഷന്‍ കോഴ്‌സുകൾ. ലിംഗനീതി, ഭരണഘടന, പൊതുവിജ്ഞാനം, മൂല്യവര്‍ധിത കോഴ്‌സുകൾ, നൈപുണ്യ വികസന കോഴ്‌സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ എന്നിവ ഫൗണ്ടേഷന്‍ കോഴ്‌സുകളിൽ ഉൾപ്പെടുന്നു. ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത വിഷയ മേഖലയില്‍ ആഴത്തിലുള്ള അറിവു നേടാന്‍ ഉദ്ദേശിച്ചിട്ടുള്ള കോഴ്‌സുകളാണ്  പാത്ത് വേ കോഴ്‌സുകൾ. ഓരോ പ്രോഗ്രാമിന്റെയും പാത്ത് വേ കോഴ്‌സുകൾ ലെവല്‍ 100, ലെവല്‍ 200, ലെവല്‍ 300, ലെവല്‍ 400 എന്നിങ്ങനെ നാലു തലത്തിലുള്ള നാലു കോഴ്‌സ് ബാസ്‌കറ്റുകളിലായി സര്‍വകലാശാലകള്‍ ക്രമീകരിക്കും. ഓരോ തലത്തിലുമുള്ള പാത്ത് വേ കോഴ്‌സ് ബാസ്‌കറ്റുകളില്‍ ഓരോന്നിലും ഡിസിപ്ലിന്‍-സ്പെസിഫിക് കോര്‍ കോഴ്‌സുകളും ഡിസിപ്ലിന്‍-സ്പെസിഫിക് ഇലക്‌ട്രീവ് കോഴ്‌സുകളും ഉണ്ടാകും. ഓരോ വിഷയത്തിലും മേജര്‍/ മൈനര്‍ ഡിഗ്രി നേടാന്‍ ഓരോ തലത്തിലുമുള്ള പാത്ത് വേ കോഴ്‌സ് ബാസ്‌കറ്റുകളില്‍ നിന്നും എടുക്കേണ്ട കോര്‍ കോഴ്‌സുകളുടെയും ഇലക്‌ടീവ് കോഴ്‌സുകളുടെയും ആകെ ക്രെഡിറ്റ് സര്‍വകലാശാലകള്‍ നിർണ്ണയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം താല്‍പര്യ പ്രകാരം ഈ കോഴ്‌സ് ബാസ്‌കറ്റുകളില്‍ നിന്നും ആവശ്യമുള്ള ക്രെഡിറ്റുകള്‍ക്കനുസരിച്ച് ബിരുദ പഠനം സ്വയം രൂപകൽപന ചെയ്യാന്‍ സാധിക്കും.

എല്ലാവിധ മുന്നൊരുക്കങ്ങളോടും കൂടിയാണ് നാലു വര്‍ഷ ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നത്. മൂന്നു വർഷം പ്രോഗ്രാം നടത്താനും പിജി അടക്കം ഉള്ള കോളേജുകളില്‍ അഞ്ചു വര്‍ഷ പ്രോഗ്രാമുകള്‍ നടത്താനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കുണ്ട്. പല കോളേജുകളിലും ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ട്. നാലാം വര്‍ഷം വിദ്യാര്‍ഥികള്‍ പ്രധാനമായും പ്രോജക്റ്റ്/ഇന്റേൺഷിപ്പ്, തൊഴില്‍ പരിശീലനത്തിനുള്ള കോഴ്‌സുകൾ, ഓൺലൈൻ കോഴ്‌സുകൾ, ഫീല്‍ഡ് ട്രെയിനിങ് തുടങ്ങി ക്ലാസ് മുറികള്‍ക്കു പുറത്തുള്ള ആക്റ്റിവിറ്റികള്‍ക്കു പ്രാമുഖ്യമുള്ള കോഴ്‌സുകളാണ് പൂർത്തീകരിക്കേണ്ടതെന്നു പറഞ്ഞുവല്ലോ. എട്ടാമത്തെ സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രായോഗിക പരിശീലനം നേടുന്നതിന് വിദ്യാര്‍ത്ഥിക്ക് വിനിയോഗിക്കാന്‍ സാധിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഏതൊരു സ്ഥാപനത്തിലും ഇത്തരത്തില്‍ പ്രോജക്റ്റ്/ഇന്റേൺഷിപ്പ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്.

ഗവേഷണ മേഖല ലോക നിലവാരത്തിലാക്കാന്‍

ഗവേഷണ പ്രവര്‍ത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. സര്‍വകലാശാലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ നാം സ്ഥാപിച്ചു വരുന്നു. ഗവേഷകർക്കാവശ്യമായ അന്താരാഷ്ട്ര ജേണലുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന ഇ-ജേണല്‍ കൺസോർഷ്യം നടപ്പിലാക്കി. നവകേരള പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പ്, കൈരളി ഗവേഷണ പുരസ്‌കാരം, ട്രാൻസ്‌ലേഷണൽ റസര്‍ച്ച് ലാബുകള്‍, സ്റ്റേറ്റ്-ഓഫ്-ദ-ആർട്ട് സൗകര്യമുള്ള ലബോറട്ടറികൾ എന്നിവ സ്ഥാപിച്ചു വരുന്നതും ഇതേ ലക്ഷ്യത്തിലേക്കായാണ്.

കേരളത്തില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം ഗവേഷണോന്മുഖമായ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ തുടങ്ങാനാവുക എന്നത് ഇതിന്റെ തുടര്‍ച്ചയായി കൊണ്ടു വരാവുന്ന വലിയൊരു സാധ്യതയാണ്.

ഇനിയിപ്പോള്‍ ബിരുദ പഠനത്തിന് തുടര്‍ച്ചയായി ബിരുദാനന്തര ബിരുദ കരിക്കുലവും പരിഷ്‌കരിക്കുകയാണ്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉന്നൽ നൽകിക്കൊണ്ടാവണം പി ജി പഠനം നടക്കേണ്ടത് എന്നാണ് ഇതിലെ പൊതു കാഴ്‌ചപ്പാട്.

പാര്‍ശ്വവത്കൃതരെ ചേര്‍ത്തു പിടിച്ച്

ജനപക്ഷ വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായുള്ള നിരവധി തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കിയാണ് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ മുന്നേറുന്നത്. സാമൂഹ്യ നീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ, എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും നമ്മെ മുൻപന്തിയിലെത്തിക്കുന്ന ഉന്നത വിദ്യാഭ്യാസമാണ് ഈ സര്‍ക്കാരിന്റെ കാഴ്‌ചപ്പാട്. കലാലയങ്ങളില്‍ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്തുക, കേരളത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തുക, അതില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക എന്നിവയാണ് മുന്‍ഗണന.

എന്‍.ഇ.പിയുടെ പതിപ്പ് അല്ല

എന്‍.ഇ.പി മുന്നോട്ടു വയ്‌ക്കുന്ന ഉന്നത വിദ്യാഭ്യാസ കാര്യ പരിപാടിയിൽ ഗുണ നിലവാരത്തിനും മികവിനും മാത്രമാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ നമ്മുടേതു പോലൊരു മൂന്നാം ലോക രാജ്യത്ത് മികവിനും ഗുണനിലവാരത്തിനുമൊപ്പം പ്രാപ്യതയും തുല്യതയും കൂടി പരിഗണിക്കപ്പെടണം. വിദ്യാഭ്യാസ വികസനം നടക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന കാഴ്‌ചപ്പാടിലാണ് കേരളം മുന്നോട്ട് പോകുന്നത്.

എന്‍.ഇ.പി നടപ്പില്‍ വരുത്തുന്ന പല സംസ്ഥാനങ്ങളും വിമര്‍ശനാത്മക ചിന്തക്കും അറിവന്വേഷണത്തിനും പ്രായോഗിക അറിവുകള്‍ ആർജ്ജിക്കുന്നതിനുമെല്ലാം ഉള്ള പാഠ്യ പദ്ധതിയെ പൗരാണിക കാലത്തെ അബദ്ധ ജടിലമായ വിശ്വാസ പ്രമാണങ്ങളെ മഹത്വ വത്‌കരിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. എന്നാൽ നാം, സാംസ്‌കാരിക വൈവിധ്യത്തിലും വൈജാത്യങ്ങളിലും ഭരണഘടനാ മൂല്യങ്ങളിലും ഊന്നിക്കൊണ്ട്,  പുതു തലമുറയില്‍ ഡിജിറ്റല്‍ സാക്ഷരത, സംരംഭകത്വം, സുസ്ഥിരത, ജനാധിപത്യം, പൗരബോധം, ജെന്‍ഡര്‍ അവബോധം, സമഭാവന, മത നിരപേക്ഷകത, ശാസ്ത്രബോധം എന്നിവ ഉറപ്പിച്ചെടുക്കുന്ന പാഠ്യ പദ്ധതി പരിഷ്‌ക്കരണമാണ് ഏറ്റെടുത്തിരിക്കുന്നത്.

ഉയർന്ന തസ്‌തികകളിൽ ആവശ്യമുള്ള ഒരു ചെറിയ ശതമാനത്തിനു മാത്രം സമഗ്ര വിദ്യാഭ്യാസം നൽകുകയും, ബാക്കി മഹാഭൂരിപക്ഷത്തിനും തൊഴില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ ആവശ്യത്തിനു സ്‌കില്‍ പരിശീലനം മാത്രം നൽകി കമ്പോളത്തിനാവശ്യമായ തൊഴില്‍ സേനയുടെ ഭാഗമാക്കി അവരെ മാറ്റുകയും ചെയ്യുന്നതിലാണ് എന്‍.ഇ.പി ഊന്നുന്നത്. അതിനാല്‍ ഭൂരിപക്ഷം പേരെയും സമഗ്രമായ വിദ്യാഭ്യാസം പൂർത്തിയാകുന്നതിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ പരിശീലനവും തൊഴില്‍ പരിചയ സർട്ടിഫിക്കറ്റും നൽകി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഒഴിവാക്കുകയാണ് എന്‍.ഇ.പി വഴി സംഭവിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും ഈ വര്‍ഷം മുതല്‍ മുന്നു വർഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും താൽപര്യമുള്ളവർക്ക് നാലാം വര്‍ഷം തുടർന്ന് ക്യാപ്‍സ്‌റ്റോൺ പ്രൊജക്‌ട് ഉള്ള ഓണേഴ്‌സ് ബിരുദം നേടാനും ഗവേഷണ താൽപര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തലത്തിലുള്ള ബിരുദ പ്രോഗ്രാമിന്റെ ഘടനയിലേക്കാണ് നാം മാറുന്നത്.

അറിവ് ഉൽപാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകള്‍ ആർജ്ജിക്കുന്നതിനും സംരംഭകത്വ താൽപര്യങ്ങൾ ഉളവാക്കുന്നതിനും അതുവഴി തൊഴില്‍ അന്വേഷകര്‍ എന്നതിൽ നിന്ന് തൊഴില്‍ ദാതാക്കള്‍ എന്ന നിലയിലേക്ക് ഉയരുന്നതിനും നമ്മുടെ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് കേരളം മുന്നോട്ടു വയ്‌ക്കുന്ന കരിക്കുലം ചട്ടക്കൂട്. ഇത് എന്‍.ഇ.പി വിഭാവനം ചെയ്യുന്ന കരിക്കുലം ചട്ടക്കൂടിന്റെ സ്വഭാവത്തില്‍ നിന്നും മൗലികമായി വ്യത്യസ്‌തമാണ്. യുജിസി മുന്നോട്ടു വെച്ചിരിക്കുന്ന മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തു കൊണ്ട്, കേരളത്തിന്റേതായ പ്രയോഗിക ബദലുകള്‍ കൂടി ഉള്‍ച്ചേര്‍ത്ത ചട്ടക്കൂടാണ് നമ്മുടേത്. കേവലം നാലു വര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കുകയല്ല, ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടര്‍ വിദ്യാഭ്യാസവുമുൾക്കൊള്ളുന്ന സമഗ്ര പരിഷ്‌കരണമാണ് ഇതില്‍ ലക്ഷ്യമിടുന്നത്.

Spread the love