ജനകീയസേവനം അഭിമാന മാതൃക
ജി.ആര്‍.അനില്‍
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഒരു നിറഞ്ഞ സാന്നിധ്യമായി മാറിക്കഴിഞ്ഞ സപ്ലൈകോ അതിന്റെ രൂപവല്‍ക്കരണത്തിന്റെ 50-ാം വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. 1974 ലെ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ സ്ഥാപനം പിറവി കൊണ്ടത്. പിന്നിട്ട അഞ്ചു പതിറ്റാണ്ടുകളിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ഒരു വിപണി ഇടപെടല്‍ സംവിധാനം സപ്ലൈകോ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നൽകി. ലോക പ്രശസ്‌തമായ കേരള മാതൃക സൃഷ്‌ടിക്കുന്നതിൽ ഈ സ്ഥാപനവും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഈ സന്ദര്‍ഭത്തില്‍ അഭിമാനപൂര്‍വ്വം ഓർമ്മിപ്പിക്കട്ടെ.
കരുത്തും കരുതലും
വിപണിയുടെ നിര്‍ദയമായ ചൂഷണത്തില്‍ നിന്നും പാവപ്പെട്ട മനുഷ്യരെ രക്ഷിക്കാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ ഭക്ഷ്യവകുപ്പു മന്ത്രിയായിരുന്ന ഘട്ടത്തിൽ ആരംഭിച്ച മാവേലി സ്റ്റോറുകളാണ് സപ്ലൈകോയുടെ ശാക്തീകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തിയത്. നഗരങ്ങള്‍ മുതല്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ വരെ നീണ്ടു കിടക്കുന്ന ഒരു വിപണന ശൃംഖല ഇന്ന് ഈ സ്ഥാപനത്തിന്റെ കരുത്തായി തീർന്നിരിക്കുന്നു. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, എല്‍.പി.ജി. ഔട്ട് ലെറ്റുകൾ, പെട്രോള്‍ ബങ്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എല്ലാം അടക്കം 1628 ഔട്ട്ലെറ്റുകളാണ് ഇന്നുള്ളത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ജനകീയ വിപണന ശൃംഖല നിലവിലില്ല.
വിപണി ഇടപെടലില്‍ മാത്രം ഒതുങ്ങുന്നതല്ല സപ്ലൈകോയുടെ പ്രവര്‍ത്തനം. സംസ്ഥാനത്തെ റേഷന്‍ വിതരണം, നെല്ല് സംഭരണ പദ്ധതി, സ്‌കൂള്‍ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, പ്രളയവും മഹാമാരിയും പോലുള്ള ദുരന്ത ഘട്ടങ്ങളിൽ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തല്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനത്തിന് മാത്രം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. കേരളം നേരിട്ട ദുരന്തഘട്ടങ്ങളിൽ 12 കോടി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്‌തു കൊണ്ട് സംസ്ഥാനത്തെ ഒരാളും പട്ടിണി കിടക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അക്ഷരംപ്രതി യാഥാര്‍ഥ്യമാക്കാന്‍ കൈത്താങ്ങായതും ഈ സ്ഥാപനം ആണ്. 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ നയ തീരുമാന പ്രകാരം 8 വര്‍ഷക്കാലം 13 അവശ്യ വസ്‌തുക്കൾ വില വര്‍ധന ഇല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് സപ്ലൈകോ വിതരണം ചെയ്‌തു വന്നു. ശാസ്ത്രീയവും യുക്തി സഹവുമായി നിരക്കുകള്‍ പരിഷ്‌ക്കരിച്ചു കൊണ്ട് അത് ഇന്നും തുടരുന്നു.
സാമ്പത്തിക വെല്ലുവിളികള്‍
ലാഭേച്‌ഛ ഇല്ലാത്ത ഈ ജന സേവനം വലിയ സാമ്പത്തിക ബാധ്യത സപ്ലൈകോയ്ക്ക് വരുത്തി വച്ചിട്ടുണ്ട്. അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഘട്ടത്തിലാണ് നാം 50-ാം വാര്‍ഷികം ആചരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ത്തു കൊണ്ട് സംസ്ഥാന ഗവൺമെന്റിനെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരിനെ ചെറുതല്ലാത്ത സാമ്പത്തിക ഞെരുക്കത്തിൽപ്പെടുത്തിയിട്ടുണ്ട് എന്നത് വസ്‌തുതയാണ്. തീര്‍ച്ചയായും സപ്ലൈകോയേയും ഇത് ബാധിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് കേരളത്തിന്റെ റീട്ടെയ്‌ൽ വിപണന മേഖലയില്‍ പിടി മുറുക്കാനും ഈ ജനകീയ വിപണന സംവിധാനത്തെ തകര്‍ക്കാനും പല ശക്തികളും ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
സപ്ലൈകോയ്ക്ക് ഇത്തരം ആക്രമണങ്ങള്‍ പുതുമയല്ല. മാവേലി സ്റ്റോറുകള്‍ ആരംഭിച്ച കാലത്ത് അവയ്ക്ക് ബദലായി വാമന സ്റ്റോറുകള്‍ ആരംഭിച്ച ചരിത്രം ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. എന്നാൽ ഇതു കൊണ്ടൊന്നും പിന്തിരിഞ്ഞോടാനല്ല, മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ദൃഷ്‌ടാന്തമാണ്. 11 പുതിയ പദ്ധതികളും അഞ്ച് പുതിയ സെയില്‍സ് ഓഫറുകളും വിവിധ ജില്ലകളിലായി വിഷയാധിഷ്‌ഠിത സെമിനാറുകളും എല്ലാം ഉള്‍പ്പെടെ ഈ അന്‍പതാം വാര്‍ഷികം ആചരിക്കുന്നത്.
50/50 പദ്ധതി
സപ്ലൈകോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ജൂൺ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉൽപന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും നൽകുന്നതാണ് 50/50 പദ്ധതി. ഈ ഓഫര്‍ കാലയളവില്‍ തന്നെ ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ അഞ്ച് നോ സബ്‌സിഡി സാധനങ്ങള്‍ക്ക് നിലവില്‍ സപ്ലൈകോ വില്‍പന ശാലകളില്‍ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധികം വിലക്കുറവ് നൽകുന്ന സപ്ലൈകോ ഹാപ്പി അവേഴ്‌സ് ഫ്ളാഷ് സെയില്‍ പദ്ധതിയും നടപ്പിലാക്കുന്നു. എല്ലാ ജില്ലകളിലും ഒരു സൂപ്പര്‍മാര്‍ക്കറ്റു വീതം ആധുനിക രീതിയില്‍ നവീകരിച്ച് സിഗ്‌നേച്ചര്‍ മാർട്ട് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കും.
‘ഫുഡ് ഫോര്‍ തോട്ട്’ എന്ന പേരില്‍ സെമിനാര്‍ പരമ്പരയും വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിലും ഓരോന്ന് വീതം വിവിധ വിഷയങ്ങളില്‍ 12 ജില്ലകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുന്ന സെമിനാര്‍ പരമ്പരയാണ് ഫുഡ് ഫോര്‍ തോട്ട്. ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിത പ്പെടുത്തുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ശബരി ബ്രാന്‍ഡില്‍ കൂടുതല്‍ ഉൽപന്നങ്ങൾ വിപണിയില്‍ ഇറക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു 11 പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്. നിലവിലുള്ള വിഷമ ഘട്ടത്തെ സപ്ലൈകോ അതിജീവിക്കുകയും കേരളീയര്‍ക്ക് കൈത്താങ്ങായി ഭാവിയിലും മുന്നോട്ട് പോകുകയും ചെയ്യുമെന്നുള്ള ഉറച്ച പ്രഖ്യാപനം കൂടിയാകും ഈ വാര്‍ഷികാഘോഷം.