ഏഴാം കടലിനക്കരെ ഡോ. അപര്‍ണ ആര്‍
ഞങ്ങള്‍ ഷിഫോ സാരികള്‍ പോലെയാണ്. യഥാര്‍ഥത്തില്‍ പഴയതില്‍ നിന്നായിരിക്കുമ്പോൾ തന്നെ സങ്കരയിനത്തെപ്പോലെ പുതിയ ലോകത്തിന്റെ വെല്ലുവിളികളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നവർ.
– ഫെറോസ ജുസ്സാവാല
കാലത്തിനനുസരിച്ച് ചലിക്കുന്നതാണ് മനുഷ്യ ജീവിതം. നാഗരികതയുടെ തുടക്കം മുതല്‍ മനുഷ്യര്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, സമൂഹം, സംസ്‌കാരം, എന്നിവയിലുണ്ടായ ആഗോള മാറ്റങ്ങള്‍ പുതിയ ചുറ്റുപാടുകള്‍ സൃഷ്‌ടിക്കുകയും, സ്ഥലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റി, ‘രാഷ്ട്രം, വീട്, സ്വത്വം’ എന്നീ ആശയങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്‌തു. അന്തര്‍ ദേശീയ കുടിയേറ്റം, അതിര്‍ത്തി കടക്കല്‍, വൈവിധ്യമാർന്ന ദേശീയതകള്‍, ഒന്നിലധികം ഐഡന്റിറ്റികള്‍, ഇരട്ട പൗരത്വം, വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളുമായി പൊരുത്തപ്പെടല്‍ തുടങ്ങിയവയില്‍ പുതിയ മാതൃകകള്‍ സ്വീകരിച്ച ഒരു കാലഘട്ടമാണിത്. സംസ്‌കാരങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന ഒരു ലോകത്താണ് പ്രവാസി സമൂഹം ജീവിക്കുന്നത്.
പതിറ്റാണ്ടുകളായി, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ആശ്രയമാണ് ഗള്‍ഫില്‍ നിന്നുള്ള പണം. ജീവിതം മെച്ചപ്പെടുത്താന്‍ വിദേശത്തേക്ക് പോകാനും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും യുവാക്കള്‍ തയ്യാറായിരുന്നു. നിരവധി മലയാളി യുവാക്കളുടെ മോഹവും ലക്ഷ്യവും ഗള്‍ഫ് കുടിയേറ്റമായിരുന്നു.
ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളും പ്രവാസികളില്‍ നിന്നുള്ള നിക്ഷേപം വര്‍ധിച്ചതും കാരണം 1970-കള്‍ മുതല്‍ മലയാള സിനിമ പ്രവാസി സമൂഹത്തെ സ്വീകരിച്ചു തുടങ്ങി. ചെറിയ പ്രവൃത്തികളില്‍ പോലും സ്നേഹവും അംഗീകാരവും ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ദുരവസ്ഥയാണ് ചില സിനിമകള്‍ അവതരിപ്പിക്കുന്നത്. പ്രവാസികള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ എന്നിവരുടെ ആരോഗ്യത്തെ ശാരീരികവും മാനസികവുമായി ബാധിക്കുന്ന വെല്ലുവിളികളെ സിനിമ വെളിപ്പെടുത്തുന്നുണ്ട്. സംസ്‌കാരിക അന്യവത്കരണം, പുതിയ സ്ഥലങ്ങളിലേക്കുള്ള മാറ്റം, സ്വത്വ പ്രതിസന്ധികള്‍, വ്യത്യസ്‌ത ജീവിത രീതികളുമായുള്ള പൊരുത്തപ്പെടല്‍, തകർന്ന ബന്ധങ്ങള്‍, വീട്, ഇരട്ട സ്വത്വം, വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ മിശ്രണം തുടങ്ങിയ വിവിധ ബുദ്ധിമുട്ടുകൾ പ്രവാസത്തെക്കുറിച്ചുള്ള സിനിമകള്‍ ഉയർത്തുന്നുണ്ട്.
പ്രവാസ സിനിമകളില്‍ ഓര്‍മ്മകള്‍ക്കും വീട് എന്ന ആശയത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരാള്‍ സ്ഥലം മാറുമ്പോള്‍, അവര്‍ താമസിക്കുന്ന ചുറ്റുപാടുകള്‍ മാത്രമല്ല മാറുന്നത്, സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം തീവ്രമാക്കുന്ന തരത്തില്‍ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക തടസ്സങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള യഥാര്‍ഥ ജീവിത കഥകള്‍ സ്‌ക്രീനിലേക്ക് കൊണ്ടു വരുമ്പോള്‍, പ്രേക്ഷകര്‍ക്ക് മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണതകള്‍ വിശാലമായ തോതില്‍ മനസ്സിലാക്കാനും അവയുമായി ബന്ധപ്പെടാനും കഴിയും.
പ്രതീക്ഷകളും തിരിച്ചുവരവും
ചില ചിത്രങ്ങള്‍ പ്രവാസിയുടെ നേട്ടവും വേദനയും സ്വപ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും പ്രതീക്ഷകളും ആവിഷ്‌കരിച്ചു. മറ്റു ചില ചിത്രങ്ങള്‍ ഗള്‍ഫ് മലയാളിയുടെ തിരിച്ചു വരവും നാട്ടിൽ സ്ഥിര താമസമാക്കാനായി സമൂഹത്തോട് നടത്തുന്ന പോരാട്ടങ്ങളും ചിത്രീകരിക്കുന്നു. ചില സിനിമകള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌തപ്പോൾ, മറ്റു ചിലത് വീസ പോലെ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്‌തു. കേരളത്തില്‍ നി് അറേബ്യന്‍ ഗള്‍ഫ് നാടുകളിലേക്കുള്ള നഴ്‌സുമാരുടെ കുടിയേറ്റവും മലയാള സിനിമകളിലെ പ്രതിപാദ്യ വിഷയമായി മാറിയിരിക്കുന്നു. പ്രവാസി മലയാളിയുടെ ജീവിതം അവതരിപ്പിക്കുന്നതിൽ എടുത്തു പറയേണ്ട ചിത്രങ്ങളാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ (1978), വിസ (1983), കല്ലു കൊണ്ടൊരു പെണ്ണ് (1988), ഗര്‍ഷോം (1999), അറബിക്കഥ (2007), ഗദ്ദാമ (2011), ഡയമണ്ട് നെക്‌ലേസ് (2012), കടല്‍ കടന്നൊരു മാത്തുക്കുട്ടി (2013), ഇംഗ്ലീഷ് ആൻ ഓട്ടം (autumn) ഇൻ ലണ്ടൻ (2013), പത്തേമാരി (2015), ലൈഫ് ഓഫ് ജോസൂട്ടി (2015), ജേക്കബിന്റെ സ്വര്‍ഗ രാജ്യം (2016), ടേക്ക് ഓഫ് (2017), സി യൂ സൂൺ (2020), ആടു ജീവിതം (2024) തുടങ്ങിയവ. അവയില്‍ നാടുവിട്ട് തൊഴില്‍ തേടി വിദേശത്തെത്തി, കഷ്‌ടപ്പെട്ട് കുടുംബത്തിന്റെ ബാധ്യതകളും ആവശ്യങ്ങളും നിറവേറ്റുന്ന നിരവധി മലയാളികളുടെ യഥാര്‍ഥ ജീവിതമുണ്ട്.
ഓരോ സിനിമകള്‍ക്കും പ്രേക്ഷകരോട് പറയാനുള്ളത് വ്യത്യസ്‌തമായ കഥകളായിരുന്നു. എങ്കിലും ഈ സിനിമകളെല്ലാം പ്രവാസി ജീവിതത്തെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്‍പർശിക്കുന്നവയാണ്.
വിവിധ പ്രവാസി പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഈ സിനിമകള്‍ കേരളീയ പ്രവാസികളെ സാമൂഹികമായി പുരോഗമനമുള്ളവരും സാംസ്‌കാരികമായി വൈവിധ്യമുള്ളവരും ആതിഥേയ രാജ്യങ്ങളില്‍ പൊരുത്തപ്പെടുന്നവരുമാണെന്ന് കാണിക്കുന്നു. ഈ സിനിമകള്‍ ലൈംഗികത, സമ്പത്ത്, ലിംഗ ഭേദം, മതം, പ്രാദേശിക രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള പുരോഗമനപരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും, കാഴ്‌ചക്കാരെ സ്വാധീനിക്കുകയും സാമൂഹിക മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.