അമേരിക്കയെന്ന മലയാളി സ്വപ്‌ന ഭൂമിയിൽ
ലിഷാര്‍ ടി പി
സിയാറ്റില്‍, അമേരിക്ക
മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റത്തിനു പല ഘട്ടങ്ങൾ ഉണ്ട്. അതതു കാലഘട്ടങ്ങളിൽ അമേരിക്കന്‍ സമൂഹം ആവശ്യപ്പെടുന്ന ജോലി വൈദഗ്ധ്യം ഉള്ളവര്‍ ആയിരുന്നു വിവിധ ഘട്ടങ്ങളിൽ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരില്‍ അധികവും. 70 കളിലും, 80 കളിലും, 90 കളിലും മെഡിക്കല്‍ മേഖലയില്‍ നഴ്‌സുമാർ ഉൾപ്പെടുന്നവരായിരുന്നു മുഖ്യമായും അമേരിക്കയില്‍ എത്തിച്ചേർന്ന മലയാളികള്‍. പിന്നീട് അവരുടെ ബന്ധുക്കളും മറ്റുമായി അങ്ങോട്ട് കുടിയേറി. അമേരിക്കയിലെ മലയാളി സമൂഹം വളർന്നു തടങ്ങിയത് ഈ കാലഘട്ടത്തിൽ ആണ്. ഒരു പക്ഷെ ഇന്ത്യയില്‍ നിന്ന് കുടിയേറി, അമേരിക്കയിലെ മെഡിക്കല്‍ മേഖലയില്‍ വലിയ സാന്നിധ്യം അറിയിച്ച ഇന്ത്യന്‍ സമൂഹം മലയാളിയല്ലാതെ വേറെയില്ല.
90 കളിലെ ഐടി കുടിയേറ്റം
90 കളില്‍ ഈ കുടിയേറ്റ ചിത്രം ഏറെക്കുറെ മാറിത്തുടങ്ങി എന്ന് പറയാം. ഈ കാലഘട്ടങ്ങളിൽ അമേരിക്കയിലേക്ക് കുടിയേറുന്ന മലയാളികളില്‍ വിവര സാങ്കേതിക മേഖലയില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കൂടിക്കൊണ്ടിരുന്നു. ഇന്‍ഫോസിസ്, ടിസിഎസ് , വിപ്രോ എന്നീ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയുടെ ആദ്യ കാലങ്ങള്‍ ആയിരുന്നു 90 കള്‍. ഇവരുടെ മുഖ്യ ഉപഭോക്താക്കള്‍ അമേരിക്കയിലെ പ്രമുഖ കമ്പനികള്‍ ആയിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങില്‍ പരിജ്ഞാനമുള്ള ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് ഒഴുകിത്തുടങ്ങിയ കാലഘട്ടം ആയിരുന്നു അത്. ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളിൽ 2000 ആണ്ട് എത്തും മുമ്പ് വരുത്തേണ്ട ചില പ്രോഗ്രാമിങ്ങ് മാറ്റങ്ങളെ Y2K എന്ന പേരിൽ അറിയപ്പെട്ടു. ഇതിനായി നിരവധി ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് പറന്നു. ഇതില്‍ ധാരാളം മലയാളികള്‍ ഉൾപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ മലയാളികളേക്കാള്‍ എത്രയോ ഇരട്ടി തമിഴ് , തെലുഗു വിഭാഗങ്ങളും അമേരിക്കയില്‍ എത്തിച്ചേർന്നു. 2000 നു ശേഷവും ഐടി മേഖലയില്‍ നിന്നുള്ള കുടിയേറ്റം തുടർന്നു കൊണ്ടിരുന്നു.
നഴ്‌സിങ്ങ്, ഐ.ടി മേഖലകളിലെ കുടിയേറ്റത്തെ കുറിച്ച് പരാമര്‍ശിക്കാതെ, അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രം പറയാന്‍ കഴിയില്ല.
വിദ്യാര്‍ഥി കുടിയേറ്റം
ഇക്കാലങ്ങളില്‍ എല്ലാം നടന്ന മറ്റൊരു സമാന്തര കുടിയേറ്റം ഉണ്ട്. 60 – 70 കളിലും മറ്റും തുടങ്ങി, ഇന്ന് മൂര്‍ധന്യത്തില്‍ എത്തി നിൽക്കുന്ന വിദ്യാര്‍ഥി കുടിയേറ്റം. ആദ്യ കാലങ്ങളില്‍ ഉപരി പഠനത്തിനായി സാമ്പത്തികമായും സാമൂഹികമായും ഉയർന്ന കുടുംബങ്ങളില്‍ നിന്നുമുള്ള നാമമാത്രമായവര്‍ ആയിരുന്നു അമേരിക്കയിലേക്ക് വന്നിരുന്ന മലയാളി വിദ്യാര്‍ഥികള്‍. ഇന്ത്യയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉപരി പഠനം നടത്താന്‍ വന്നിരുന്ന ഒരു വരേണ്യ വര്‍ഗം മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആ വിഭാഗം വലുതായി തുടങ്ങിയത് 80 കളില്‍ ആണെന്ന് പറയാം. അവിടുന്ന് തുടങ്ങി മലയാളി ഉപരി മധ്യവര്‍ഗ സമൂഹങ്ങളില്‍ നിന്നുമുള്ള ധാരാളം പേര്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉപരി പഠനത്തിനു ചേർന്ന് തുടങ്ങി. ഇതില്‍ ബഹുഭൂരിപക്ഷവും പഠന ശേഷം അവിടെ തന്നെ ജോലി നേടി സ്ഥിര താമസമാക്കി.
ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇന്ന് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും വലിയ വിഭാഗം. സ്വാഭാവികമായും, മലയാളി വിദ്യാര്‍ഥികളുടെ എണ്ണവും എക്കാലത്തേക്കാളും കൂടുതലാണിന്ന്. പഠനത്തിനായി അമേരിക്കയില്‍ എത്തിച്ചേരുന്നവരുടെ ആഗ്രഹം ഇവിടെ ജോലി നേടുകയും ജീവിതം കെട്ടിപ്പടുക്കുകയുമാണ്. അങ്ങിനെ നോക്കുമ്പോള്‍ മലയാളി കുടിയേറ്റ ചരിത്രത്തിന്റെ മൂന്നാം നാഴികക്കല്ലാണ് 2020 നു ശേഷമുള്ള ഈ കാലഘട്ടം എന്ന് പറയാം.
മലയാളി വേരുകള്‍ നഷ്‌ടപ്പെടുമോ?
മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ അടുത്ത 100-200 വര്‍ഷങ്ങള്‍ എങ്ങിനെ ആയിരിക്കും? അടുത്ത 1000 വര്‍ഷത്തില്‍ അമേരിക്കന്‍ മലയാളിക്ക് എന്ത് സംഭവിക്കും?
മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തില്‍ നിന്നും വിഭിന്നമാണ് അമേരിക്കന്‍-യൂറോപ്യന്‍ കുടിയേറ്റങ്ങളുടെ ചിത്രം. അമേരിക്കയിലേക്ക് പോകുന്ന ഒട്ടുമിക്ക മലയാളിയും അവിടെ സ്ഥിര താമസമാക്കാന്‍ താൽപര്യപ്പെട്ടാണ് പോകുന്നത്. തിരിച്ചു വരാന്‍ ഉള്ള ആഗ്രഹത്തോടെ കുടിയേറിയ പലരും, തങ്ങളുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍-ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവിടെ തന്നെ തുടരുന്നു. എ1 സ്റ്റുഡന്റ് വിസയിലും, H1/L1 ജോലി വിസകളിലും ജീവിതം ആരംഭിച്ചു , ഗ്രീന്‍ കാര്‍ഡ് വഴി അമേരിക്കന്‍ പൗരത്വം നേടുന്ന യാത്രയില്‍ കൂടിയാണ് ഒരു ശരാശരി അമേരിക്കന്‍ മലയാളിയുടെ ജീവിതം പോകുന്നത്. ഈ യാത്ര പൂര്‍ത്തീകരിക്കാനാണ് ഒട്ടുമിക്ക കുടിയേറ്റ മലയാളിയും ആഗ്രഹിക്കുന്നത്. ഈ യാത്രയുടെ വിജയകരമായ പര്യവസാനമായ അമേരിക്കന്‍ പൗരത്വം നേടല്‍, യഥാര്‍ഥത്തില്‍ ഒരു വ്യക്തിയുടെ , ഒരു കുടുംബത്തിന്റെ, കേരളത്തിലെ വേരുകള്‍ പിഴുത് അമേരിക്കന്‍ മണ്ണില്‍ നടുന്ന പ്രക്രിയയുടെ തുടക്കമാണ്. ആ വ്യക്തിയും, ആ കുടുംബവും, അവരുടെ ഭാവി തലമുറയും അമേരിക്കന്‍ സമൂഹത്തില്‍ വളരുന്ന മലയാളി സമൂഹമാണ്. തലമുറകള്‍ കഴിയും തോറും കേരളത്തിലെ അവരുടെ വേരുകളുമായുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ നഷ്‌ടമായി വരും. കൊച്ചിയിലെ കുടിയേറ്റ സമൂഹത്തിനു നഷ്‌ടപ്പെട്ട അവരുടെ സാംസ്‌കാരിക അടയാളങ്ങള്‍, അമേരിക്കയിലെ മലയാളി സമൂഹത്തിനും നഷ്‌ടമായേക്കും. അതുപോലെ തന്നെ കൊച്ചിയുടെയും കേരളീയ സമൂഹത്തിന്റെയും ഭാഗമായി ഇന്ന് കാണുന്ന, കുടിയേറ്റ സമൂഹങ്ങളുടെ സംഭാവനകളായ അടയാളങ്ങള്‍ പോലെ, അമേരിക്കന്‍ മലയാളി സമൂഹവും, അമേരിക്കന്‍ സമൂഹങ്ങളില്‍ അവരുടെ അടയാളങ്ങള്‍ രേഖപ്പെടുത്തിയേക്കാം. അമേരിക്കന്‍ സമൂഹം എന്നാൽ സംസ്‌കാരങ്ങളുടെ ഒരു മെല്‍റ്റിംഗ് പോയിന്റ് ആയാണ് അറിയപ്പെടുന്നത്. അതില്‍ മലയാളി സംസ്‌കാര മൂല്യങ്ങള്‍ കൂടി അലിഞ്ഞു ചേർന്നേക്കാം.
അതിനുമപ്പുറത്തേക്ക് നോക്കിയാല്‍ ജനിതകമായ കൂടിച്ചേരലുകള്‍ക്കു കൂടി ചരിത്രം സാക്ഷ്യം വഹിച്ചേക്കും . മലയാളിയുടെ ഭാവി തലമുറകള്‍ അമേരിക്കയില്‍ ജീവിക്കുന്ന വിവിധ വര്‍ഗ, വര്‍ണ്ണ, ഭാഷാ സമൂഹങ്ങളില്‍ നിന്നും പങ്കാളികളെ കണ്ടെത്തി ഒരു ‘മിക്‌സഡ് റേസിന്റെ’ ഭാഗമായേക്കാം. അവരില്‍ മലയാളിയുടെ ഭാഷയോ ഭക്ഷണമോ എത്രത്തോളം ഉണ്ടാകും എന്ന് പറയാന്‍ കഴിയില്ല. കൊച്ചിയിലെ കുടിയേറ്റ സമൂഹത്തിലേക്ക് കണ്ണോടിച്ചാല്‍ ഇതേക്കുറിച്ചു നമുക്കൊരു ഏകദേശ ധാരണ ലഭിച്ചേക്കും. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഭാവിയില്‍ സമസ്‌ത മേഖലകളിലും ലോകം അറിയപ്പെടുന്ന അമേരിക്കന്‍ പൗരന്മാരുടെ ജനിതക വേരുകള്‍ തേടിപ്പോകുമ്പോള്‍, തീര്‍ച്ചയായും കേരളത്തിന്റെ ഭൂമികയില്‍ എത്തിച്ചേരാന്‍ ഉള്ള സാധ്യതകള്‍ വളരെ കൂടുതലായിരിക്കും. അവര്‍ മലയാളികളാണോ എന്ന് ചോദിച്ചാല്‍ ആണ് എന്ന് പറയാന്‍ കഴിയണമെന്നില്ല. പക്ഷെ മലയാളിയുടെ കുടിയേറ്റത്തിന്റെ സംഭാവനയാണോ അവര്‍ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാന്‍ കഴിഞ്ഞേക്കും. സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുടെ ആകെത്തുകയാണല്ലോ എക്കാലത്തെയും കുടിയേറ്റങ്ങള്‍.
ലോക കേരള സഭ ക്ഷണിതാവാണ് ലേഖകന്‍.