പെൺ പ്രവാസം പറയുന്നത്

അഞ്ജലി ബി വിമല്‍

ജനിച്ചു വളർന്ന വീടും നാടും പ്രിയപ്പെട്ടവരെയും വിട്ട് ഓരോരുത്തരും അന്യ നാട്ടിലേക്ക് ചേക്കേറുന്നത് ഒരുപിടി സ്വപ്‌നങ്ങളുമായിട്ടാകും. തൊഴില്‍ തേടിയായാലും വിദ്യാഭ്യാസത്തിനായാലും. പൊതുവായ ചില സമാനതകള്‍ എല്ലാ പ്രവാസത്തിനുമുള്ളപ്പോഴും, ഓരോ വിഭാഗവും വ്യത്യസ്‌തമായ രീതിയിലാകാം പ്രവാസത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളും ആകുലതകളും പങ്കുവയ്‌ക്കുന്നത്. സ്ത്രീ കുടിയേറ്റം ഒരു ഉദാഹരണമാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള വ്യത്യസ്‌ത തുറകളിലുള്ള, ഏതാനും മലയാളി സ്ത്രീകള്‍ തങ്ങളുടെ പ്രവാസാനുഭവങ്ങള്‍ പറയുകയാണ്. അതില്‍ യുദ്ധ മുഖത്ത് തൊഴിലെടുക്കുന്നവരുണ്ട്, പഠനത്തിന്റെ ഭാഗമായി കുടിയേറിയവരുണ്ട്, ഭാഷ അറിയാത്ത നാട്ടിൽ പോയി സംരംഭകരായി വിജയം കൈവരിച്ചവരുണ്ട്, കുടുംബിനികളുണ്ട്. ആ ജീവിതങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ഒറ്റക്കാര്യം: പ്രവാസം ഞങ്ങളെ കൂടുതല്‍ കരുത്തരാക്കി.

സ്ത്രീ പുരുഷ തുല്യതയില്‍ മുന്നിൽ

സംവൃത സുനില്‍, ചലച്ചിത്ര താരം, യു.എസ്.എ

കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്ക് പോന്നതാണ്. ഇപ്പോള്‍ 12 വര്‍ഷമായി. ആദ്യം കാലിഫോർണിയയിലായിരുന്നു താമസം. ഇപ്പോള്‍ നോര്‍ത്ത് കാരലൈനില്‍ ഷാലറ്റ് എന്ന സ്ഥലത്താണ്. വിദേശത്ത് താമസിക്കണമന്നത് യഥാര്‍ഥത്തില്‍ ഞാന്‍ കല്യാണത്തിന് മുൻപു തനനെ തീരുമാനിച്ചിരുന്ന കാര്യമാണ്. നാട്ടിൽ സിനിമാ നടി ഇമേജ് ഉള്ളതു കൊണ്ട് പലപ്പോഴും പ്രൈവസി പ്രശ്‌നം ഉണ്ടാകാറുണ്ട്. ഇവിടെ അതില്ല. അതാണ് വലിയൊരു നേട്ടം.

ഞാനിപ്പോള്‍ യു എസ് പൗരയാണ്. പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ ആദ്യം കിട്ടുന്നത് ഗ്രീന്‍ കാര്‍ഡാണ്. മലയാളി നടിയായതു കൊണ്ടാണ് അത് എളുപ്പമായത്. സെലിബ്രിറ്റിയാണെന്ന് തെളിയിച്ചാല്‍ പെട്ടെന്ന് പൗരത്വത്തിന് അപേക്ഷിക്കാന്‍ പറ്റും. അതിനു വേണ്ട പേപ്പറുകളെല്ലാം നാട്ടിൽ നിന്ന് സിനിമയിലെ സുഹൃത്തുക്കള്‍ വഴിയാണ് ശരിയാക്കിയെടുത്തത്. അഭിമാനത്തോടെ പറയട്ടെ, മലയാളി നടിയായതു കൊണ്ടാണ് ആ പ്രോസസ് വേഗത്തില്‍ ചെയ്യാന്‍ പറ്റിയത്.

അമേരിക്കയിലെ ജീവിതാനുഭവത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ സ്ത്രീ പുരുഷ തുല്യതയില്‍ ഒരുപാട് മുന്നിലാണ്. പുറത്തിറങ്ങി നടക്കുമ്പോഴോ തനിയെ യാത്ര ചെയ്യുമ്പോഴോ എനിക്ക് ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ദൂര സ്ഥലങ്ങളിലേക്ക് തനിച്ച് യാത്ര ചെയ്യാന്‍ പഠിച്ചത് ഇവിടെ വന്നിട്ടാണ്. അതിനുള്ള ധൈര്യം നല്‍കിയത് ഈ നാടാണ്.

ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അധികവും പ്രവാസികള്‍ തന്നെയാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകളുണ്ട്. വീടിന് തൊട്ടടുത്തുള്ള കുടുംബം തമിഴ് കുടുംബമാണ്. ഇവിടെ ഞങ്ങള്‍ രണ്ടു കുടുംബമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ചുറ്റിലും മറ്റു രാജ്യക്കാരാണ്. എന്നാലും, വളരെ സന്തോഷത്തിലും സമാധാനത്തിലുമാണ് കഴിയുന്നത്. ഇവിടുത്തെ രീതികള്‍ക്കൊക്കെ നല്ല വ്യത്യാസമുണ്ട്. നാട്ടിലാണെങ്കിൽ നമുക്ക് അച്ഛനമ്മമാരെയും ബന്ധുക്കളെയുമൊക്കെ എപ്പോള്‍ വേണമെങ്കിലും പോയി കാണാമല്ലോ. ഇവിടെ പക്ഷേ അങ്ങനെയല്ല. നമ്മള്‍ വരുന്ന തീയതി നേരത്തേ വിളിച്ചറിയിച്ച് അവരുടെ സൗകര്യം കൂടി കണക്കാക്കണം. വളരെ ഫോര്‍മലാണ്. അത് സുഹൃത്തായാലും കസിന്‍സായാലും വെറുതേ ചെന്ന് കയറാറില്ല.

കുട്ടികൾക്ക് അവധിയാകുമ്പോള്‍ അമേരിക്കക്കാര്‍ യാത്രകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. വിദേശ രാജ്യങ്ങള്‍ കറങ്ങിക്കാണുകയാണ് ലക്ഷ്യം. പക്ഷേ, ഇന്ത്യക്കാര്‍ കൂടുതലും ആ സമയത്ത് നാട്ടിലേക്ക് വരാനാണ് നോക്കുന്നത്. നമുക്ക് ബന്ധുക്കളെ കാണാന്‍ അപ്പോഴല്ലേ പറ്റൂ. ഇവിടെ ക്രിസമ്സോ താങ്ക്സ് ഗിവിംഗോ പോലുള്ള ആഘോഷങ്ങള്‍ക്കാണ് കുടുംബ കൂടിച്ചേരലുകള്‍ കൂടുതലും. അല്ലെങ്കില്‍ കൂടുതലും സൗഹൃദക്കൂട്ടായ്‌മകളായിരിക്കും നടക്കുന്നത്. അമേരിക്കയിലാണെങ്കിലും ഒരാഘോഷവും മിസ് ചെയ്യാറില്ല. ഓണം, ക്രിസ്‌മസ്, ഈദ്, വിഷു, ഈസ്റ്റര്‍ അങ്ങനെ എന്തു പരിപാടിയാണെങ്കിലും ആഘോഷിക്കാറുണ്ട്. എല്ലാ ആഘോഷങ്ങള്‍ക്കും ആരുടെയെങ്കിലും വീട്ടിൽ ഗെറ്റ് ടുഗദര്‍ ഉണ്ടായിരിക്കും. തീമിനു അനുസരിച്ചുള്ള ഡ്രസ് ഒക്കെ ചെയ്‌ത് ഭക്ഷണമൊക്കെ കഴിച്ചായിരിക്കും മടങ്ങുക.

നാട് മാറുമ്പോള്‍ പൊതുവേ എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാവുക ഭക്ഷണകാര്യത്തിലാണ്. പാചകം എനിക്ക് ഇഷ്‌ടമുള്ള സംഗതിയാണ്. ചക്ക മുതല്‍ നമ്മുടെ നാട്ടിൽ കിട്ടുന്ന എല്ലാ ഐറ്റംസും കിട്ടുന്ന ഇന്ത്യന്‍ സ്റ്റോര്‍സ് ഇവിടെ ധാരാളമുണ്ട്. ചിരകിയ തേങ്ങ, കറിവേപ്പില ഒക്കെ കിട്ടും. കഴിക്കാന്‍ എന്തു തോന്നിയാലും അത് ഞാന്‍ വീട്ടിലുണ്ടാക്കും. എല്ലാ നാട്ടിലെ ഭക്ഷണങ്ങളും ഉണ്ടാക്കാന്‍ ഇഷ്‌ടമാണ്. കല്യാണം കഴിഞ്ഞു വന്ന നാള്‍ മുതല്‍ ഇന്നുവരെ കഴിക്കണമെന്ന് തോന്നിയിട്ടുള്ള എല്ലാ സാധനങ്ങളും ഞാന്‍ സ്വയം ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. ഇടയ്ക്കെല്ലാം അമ്മയുടെയും അമ്മൂമ്മയുടെയും രുചികള്‍ മിസ് ചെയ്യാറുണ്ടെന്നല്ലാതെ ആഹാര കാര്യത്തില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഇവിടുത്തെ സുഹൃത്തുക്കളൊക്കെ നാട്ടിലെ രുചികള്‍ മിസ് ചെയ്യാറുണ്ടെന്ന് പറയുമ്പോള്‍, സമയവും ക്ഷമയും ഉണ്ടെങ്കില്‍ അവരോട് ഉണ്ടാക്കി കഴിക്കണമെന്നാണ് പറയാറുള്ളത്. പിന്നെ കരിക്ക് മാത്രമാണ് ഇവിടെ കിട്ടാത്തതായിട്ട് തോന്നിയിട്ടുള്ളത്. കരിക്ക് വെള്ളം കുപ്പിയില്‍ കിട്ടാറുണ്ടെങ്കിലും നാട്ടിലെ രുചി അതിനില്ല. ഓരോ നാട്ടിലെയും ഭക്ഷണം അവിടത്തെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണല്ലോ ഉള്ളത്. ഇവിടുത്തെ ഭക്ഷണത്തിന് പ്രത്യേകിച്ച് ചരിത്രമൊന്നും അവകാശപ്പെടാനില്ല. പ്രോട്ടീനാണ് ഇവിടെ സ്റ്റാര്‍. എന്തു ഭക്ഷണം നോക്കിയാലും അതിലെ പ്രധാന ഘടകം പ്രോട്ടീനാണ്. ചീസും അതു പോലെയാണ്. ഞാനും ഭര്‍ത്താവും മക്കളുമടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത്. ഭര്‍ത്താവ് അഖിലിന് ബിസിനസാണ്. രണ്ട് ആൺ കുട്ടികൾ. മൂന്നാം ക്ളാസുകാരന്‍ അഗസ്ത്യയും പ്ളേ സ്‌കൂളുകാരന്‍ രൂദ്രയും.

നാവില്‍ നാടിന്റെ രുചി

വീണാജാന്‍, ദുബായ്

കണ്ടന്റ് ക്രിയേറ്റര്‍

ദുബായ് നഗരമാണ് എനിക്ക് സ്വന്തമായൊരു വരുമാനം ഉണ്ടാക്കി തരുന്നത്. ഇവിടെയെത്തിയ ശേഷമാണ് എന്റെ യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. വെറുതെ വീട്ടിലിരിക്കുന്നതിന്റെ ബോറടി മാറ്റാന്‍ വേണ്ടിയാണ് ആദ്യം ബ്ലോഗ് എഴുതിത്തുടങ്ങിയത്. പാചകക്കുറിപ്പുകളായിരുന്നു എല്ലാം. അത് കണ്ടിട്ടാണ് വീഡിയോ ആയി ചെയ്‌തൂടെയെന്ന് സുഹൃത്തുക്കള്‍ ചോദിക്കുന്നതും 2018-ല്‍ യു ട്യൂബ് ചാനല്‍ തുടങ്ങുന്നതും.

ദുബായിലെത്തിയിട്ട് 18 വര്‍ഷമായി. കല്യാണം കഴിഞ്ഞ ശേഷം ഭര്‍ത്താവിനൊപ്പം പോന്നതാണ്. ദുബായിലെത്തി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യമുണ്ടായിരുന്നു. പാചകം ചെയ്യാന്‍ പണ്ടു മുതലേ ഇഷ്‌ടമാണ്. എങ്കില്‍ പിന്നെ പാചകത്തിലേക്ക് ഇറങ്ങാമെന്ന് തീരുമാനിച്ചു. അന്നൊന്നും യുട്യൂബ് ചാനലിന് ഇത്ര പ്രചാരം ഉണ്ടായിരുന്നില്ല. ചാനല്‍ തുടങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വരുമാനത്തിന് പോലും അപേക്ഷിച്ചത്. വെറുതേ സമയം പോകാന്‍ മാത്രം തുടങ്ങിയതായിരുന്നു.

ഞാനുണ്ടാക്കുന്നത് കൂടുതലും നാടന്‍ വിഭവങ്ങളാണ്. അതിനുള്ള സാധനങ്ങളെല്ലാം എനിക്ക് ഇവിടെ കിട്ടാറുണ്ട്. അമ്പഴങ്ങ, പനം നൊങ്ക്, ചക്ക, മാങ്ങ ഒക്കെ. എല്ലാം നല്ല ക്വാളിറ്റിയുള്ള സാധനങ്ങളാണ്.

അറബിക് ഫുഡ് ഞാനത്ര കഴിക്കാറില്ല. മാമ്പഴപ്പുളിശേരിയൊക്കെ കൂട്ടി നാടന്‍ ആഹാരം കഴിക്കാനിഷ്‌ടം. അതു കൊണ്ട് വീട്ടിലെപ്പോഴും നാടിന്റെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കും. എന്റെ മക്കളൊക്കെ ഇവിടെ ജനിച്ചു വളർന്നവരാണ്. അവര്‍ നാട്ടിൽ പോകുമ്പോഴാണ് ദുബായ് മിസ് ചെയ്യുന്നുവെന്നു പറയുന്നത്. കാരണം അവരുടെ നാട് ഇതാണ്.

മലയാളികള്‍ ധാരാളമുള്ളതു കൊണ്ട് ഇതൊരിക്കലും എന്റെ നാടല്ല എന്ന് തോന്നിയിട്ടില്ല. കൊച്ചു കേരളമാണ് ഇത്. അന്യ രാജ്യത്ത് ജീവിക്കുന്നുവെന്ന തോന്നൽ ഇപ്പോഴില്ല. എവിടെ നോക്കിയാലും മലയാളികളെ കാണാം. നാട്ടിലെക്കാൾ സുഹൃത്തുക്കള്‍ കൂടുതല്‍ എനിക്കിവിടെയാണ്. കുറഞ്ഞത് ഒരു നാല് മലയാളി കുടുംബത്തെയെങ്കിലും കാണാതെ വീട്ടിലേക്ക് കയറാറില്ല. അതൊരു വലിയ ഭാഗ്യം തന്നെയാണ്.

തിരക്കു പിടിച്ച ജീവിതമാണ് ഇവിടെയെല്ലാവര്‍ക്കും. രാത്രിയൊക്കെ ഷോപ്പിങ്ങിന് പോയാലും പേടി കൂടാതെ തിരിച്ചു വീട്ടിൽ വരാം. സത്യത്തില്‍ പ്രവാസികളാണ് എന്നൊരു ചിന്തയൊന്നും ഞങ്ങള്‍ക്ക് തോന്നാറില്ല. മലയാളികള്‍ നിറയെയുള്ളതിനാല്‍ ഇവിടെ ആഘോഷങ്ങളൊന്നും മുടങ്ങാറില്ല. നാട്ടിലേക്കാൾ ഗംഭീരമായിട്ടാണ് ഓരോ ആഘോഷവും. എനിക്ക് തോന്നുന്നത് പ്രവാസി കുടുംബങ്ങളായിരിക്കും ഇതൊക്കെ ഒരുപടിക്ക് കൂടുതല്‍ ആഘോഷിക്കുന്നത്. നാട്ടിൽ തൃശൂരാണ് സ്ഥലം. ഭര്‍ത്താവ് ജാന്‍ ജോഷിയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. അദ്ദേഹം എമിറേറ്റ്സില്‍ ബിസിനസ് അനാലിസിസ് മാനേജരാണ്. മൂത്ത മകന്‍ അവനീത്, ബി ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ചെറിയ മകന്‍ ആയൂഷ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

പ്രവാസം ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളാണ്. ദുരിതമനുഭവിക്കുന്നവരും ഉണ്ട്. അതും ഒരു യാഥാര്‍ഥ്യമാണ്. ഞാനീപ്പറഞ്ഞതൊക്കെ എന്റെ അനുഭവങ്ങളാണ്. മലയാളികള്‍ കഴിഞ്ഞാല്‍ എന്റെ ചാനല്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഇവിടുത്തെ ആളുകളാണ്. വടക്കേ ഇന്ത്യക്കാര്‍, തമിഴര്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് ഒക്കെ നമ്മുടെ വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിച്ചിട്ട് എനിക്ക് മെസേജ് അയക്കാറുണ്ട്. നമ്മുടെ നാടന്‍ വിഭവങ്ങളൊക്കെ അവരും പരീക്ഷിക്കുന്നുവെന്നത് സന്തോഷം നൽകുന്ന കാര്യമല്ലേ..

പ്രവാസം നല്‍കിയ കരുത്ത്

നിമ്‌ന വിജയ്,

എഴുത്തുകാരി, മുംബൈ

എന്നെ വളര്‍ത്തിയെടുത്ത നഗരം മുംബൈയാണ്. നാട്ടിൽ നില്‍ക്കുമ്പോള്‍ നമ്മള്‍ ഒരുപാട് പേരെ ആശ്രയിച്ചായിരിക്കും ജീവിക്കുക. നമ്മളെ സംരക്ഷിക്കാനും ആളുകളുണ്ടാകും. നാട്ടിൽ നിന്നും മാറി നില്‍ക്കുമ്പോള്‍ എല്ലാ കാര്യവും നമ്മള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടതായിട്ട് വരും. വീട് കണ്ടെത്തുന്ന പരിപാടി മുതല്‍ ആഹാരം ഉണ്ടാക്കി കഴിക്കുന്നതുവരെയുള്ള വലിയ പ്രോസസ് ഒറ്റയ്ക്ക് ചെയ്യേണ്ടതായി വരും. അത് നമ്മള്‍ക്ക് കുറച്ചൂടെ സ്വാശ്രയത്വം ഉണ്ടാക്കും. കാര്യങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ പഠിക്കും. അതു കൊണ്ടു പ്രവാസം എനിക്ക് ഇഷ്‌ടമുള്ള കാര്യമാണ്.

ആറ് വർഷമായിട്ട് കേരളത്തിന് പുറത്താണ് താമസിക്കുന്നത്.  വ്യക്തികള്‍ക്ക് വളരെയധികം സ്വാതന്ത്യം കിട്ടുന്നയിടമാണ് മുംബൈ. വസ്ത്ര ധാരണത്തിലായാലും നൈറ്റ് ലൈഫിന്റെ കാര്യത്തിലായാലും വളരെ തുറന്ന മനസ്സാണ്. ഭക്ഷണം വ്യത്യസ്‌തമാണെങ്കിലും എനിക്ക് ഇഷ്‌ടമാണ്. കേരളത്തിലെ ഭക്ഷണം ഇപ്പോള്‍ കിട്ടാത്ത ഇടമില്ലല്ലോ. അതുകൊണ്ട് ആ കാര്യത്തില്‍ പ്രശ്‌നമില്ല. ഒരുപാട് യാത്ര ചെയ്യാനും പൊതുവേ വ്യത്യസ്‌ത രുചികൾ പരീക്ഷിക്കാനും ഇഷ്‌ടമുള്ള ആളാണ് ഞാന്‍.

പെൺകുട്ടിയായതുകൊണ്ട് കുറച്ച് സ്വാതന്ത്ര്യം കിട്ടിയത് പ്രവാസിയായപ്പോഴാണ്. ഞാന്‍ പോയിട്ടുള്ള സ്ഥലത്തെല്ലാം എനിക്ക് നല്ല അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. ബാച്ചിലര്‍ ആയിട്ടുള്ള സാഹചര്യത്തില്‍ അവര്‍ നമ്മളെ നന്നായിട്ടാണ് ട്രീറ്റ് ചെയ്യുന്നത്. ജേണലിസമാണ് പഠിച്ചത്. കണ്ടന്റ് ഇന്‍ഫ്ളുവന്‍സിംഗ് മാർക്കറ്റിംഗിലായിരുന്നു ജോലി ചെയ്‌തു കൊണ്ടിരുന്നത്. അതിന് കൂടുതല്‍ സാധ്യത മുംബൈയില്‍ ഉണ്ടെന്നു തോന്നിയപ്പോഴാണ് അങ്ങോട്ടേക്ക് മാറിയത്. സ്വന്തം കാലില്‍ നില്‍ക്കുക, ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രാപ്‌തി നേടുക എന്നതൊക്കെ കൊണ്ടു തന്നെയാണ് മുംബൈ തിരഞ്ഞെടുത്തത്.

ഏറ്റവും പ്രിയപ്പെട്ട എന്നോട് പുസ്‌തകം വായിച്ചവര്‍ക്കറിയാം അതിന്റെ പ്രധാന ലൊക്കേഷന്‍ ബാംഗ്ലൂരാണ്. നമുക്ക് നമ്മളെ പുതുക്കണമെന്ന് സ്വയം തോന്നിയാൽ പ്രവാസം തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യമൊക്കെ ഭാഷ കുറച്ചു പ്രയാസമായിരുന്നു. ഇംഗ്ലീഷ് പൊതുവേ നോര്‍ത്തിന്ത്യക്കാര്‍ പ്രോത്സാഹിപ്പിക്കാത്തതുപോലെ തോന്നിയിട്ടുണ്ട്. ഹിന്ദിയില്‍ തന്നെയാണ് അവര്‍ സംസാരിക്കുക. മാംഗ്ലൂര്‍ ആയിരുന്നപ്പോഴും ഭാഷയുടെ പ്രശ്‌നം അനുഭവിച്ചിട്ടുണ്ട്. കന്നഡ പഠിക്കൂ എന്നാണ് അവര്‍ പറയുന്നത്.

മുംബൈയില്‍ രാത്രിയാണ് കൂടുതലും ലൈഫുള്ളതെന്ന് തോന്നിയിട്ടുള്ളത്. ആഘോഷങ്ങളൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയണമെങ്കിൽ പ്രവാസത്തിലേക്ക് തിരിയണമെന്ന് ഞാന്‍ സുഹൃത്തുക്കളോട് പറയാറുണ്ട്. ഇവിടെ നമ്മള്‍ എത്ര ആഘോഷിച്ചാലും നാട്ടിലെ വൈബ് തീര്‍ച്ചയായും മിസ് ചെയ്യും. ഓണത്തിനൊക്കെ ആഘോഷം നടത്തും. അതൊന്നും ഒഴിവാക്കില്ല. കോഴിക്കാടാണ് നാട്. അച്ഛന്‍, അമ്മ, ചേട്ടൻ അടങ്ങുന്നതാണ് കുടുംബം.

ബംഗാള്‍ സമ്മാനിച്ച പുതു ജീവിതം

ആര്യ ശ്രീ കൊല്‍ക്കത്ത, സംരംഭക, കണ്ടന്റ് ക്രിയേറ്റര്‍

ബംഗാളികളെല്ലാം നമ്മുടെ നാട്ടിലേക്ക് വന്നപ്പോഴാണ് ഞാന്‍ അവിടെ നിന്നും ബംഗാളിലേക്ക് വണ്ടി കയറുന്നത്. വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ ഗ്രാഫിക് പ്രിന്റ് മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്നതിനായിട്ടാണ് ഇവിടെ എത്തിയത്. ഇപ്പോള്‍ നാലു വര്‍ഷമായി. ജീവിതം മുഴുവന്‍ ഇവിടെയാണ്. കോഴ്സെല്ലാം കഴിഞ്ഞ ശേഷം യൂണിവേഴ്‌സിറ്റിയുടെ അടുത്തായിട്ട് കുടുംബ സമേതം താമസവും തുടങ്ങി.

തൃശൂര്‍ ഫൈന്‍ ആർട്‌സ് കോളേജിലായിരുന്നു ബി എഫ് എ ചെയ്‌തത്. കേരളത്തില്‍ ഗ്രാഫിക് പ്രിന്റ് മേക്കിംഗിന്റെ സ്പെഷ്യലൈസേഷന്‍ ഇല്ല. വിശ്വഭാരതിയിലാണ് അടുത്ത സാധ്യത. അങ്ങനെയാണ് ഇവിടെക്കെത്തിയത്. ഇവിടെ പാർട് ടൈം ആയിട്ട് ജോലി ഒക്കെ ചെയ്‌തിട്ടുണ്ട്. ബംഗാളിലെത്തിയപ്പോഴാണ് മനസ്സിലായത് ഇവിടെ നല്ല സ്നേഹമുള്ള ആളുകളുണ്ടെന്ന്. വിശ്വഭാരതിയിലെ വിദ്യാർത്ഥിയാണെന്ന് പറയുമ്പോള്‍ ഇങ്ങോട്ടുവന്ന് വിശേഷം ചോദിക്കുന്നവരുണ്ട്. കേരളത്തില്‍ നിന്ന് വന്നവരാണെന്ന് അറിയുമ്പോള്‍ അവര്‍ക്കും അഭിമാനമാണ്. സാധാരണയായി അവിടെയുള്ളവരെല്ലാം കൂടുതലും ഇങ്ങോട്ടേക്കാണല്ലോ വരുന്നത്. അതിന്റെ സന്തോഷവും സ്നേഹവും അവര്‍ കാണിക്കാറുണ്ട്.

ബിസിനസിന്റെ ഭാഗമായി ബംഗാളിന്റെ പല കോണുകളിലും യാത്ര പോകുമ്പോഴൊക്കെ കേരളത്തിലെ കുട്ടിയാണെന്ന ബഹുമാനം കിട്ടാറുണ്ട്. സ്‌ത്രീകൾക്കൊന്നും രാത്രി പുറത്തിറങ്ങാന്‍ പറ്റാറില്ലെന്ന് പൊതുവേ പറയാറുണ്ട്. വര്‍ക്ക്ഷോപ്പുകളൊക്കെ ഉള്ളപ്പോള്‍ ടീച്ചേഴ്‌സിന്റെ വീട്ടിൽ നിന്നും രാത്രിയാകും ഇറങ്ങുക. സൈക്കിള്‍ ചവിട്ടിയാണ് പോകുന്നത്. ഇതുവരെ അങ്ങനെ മോശം അനുഭവം ഉണ്ടായിട്ടില്ല.

ബംഗാളില്‍ വന്ന ശേഷമാണ് ഞാന്‍ ബംഗാളി മല്ലുവാല ആയത്. ബംഗാളിലെ വിശേഷങ്ങള്‍, സംസ്‌കാരം, പാരമ്പര്യം ഒക്കെ കാണിക്കാറുണ്ട്. അങ്ങനെ കാണിക്കുന്ന കൂട്ടത്തിലാണ് ബംഗാള്‍ സാരികളും ഉള്‍പ്പെടുത്തിയത്. അത് കണ്ട് ഇഷ്‌ടപ്പെട്ട് ആളുകള്‍ക്ക് വേണമെന്ന് ആവശ്യപ്പെടുമായിരുന്നു. ചെറിയ തോതില്‍ തുടങ്ങിയ സംരംഭമാണ്. ഒരു വര്‍ഷം പോലും ആയിട്ടില്ല. ഇപ്പോള്‍ വളരെ നന്നായിട്ട് ബിസിനസ് പോകുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയാണ് വിൽപന. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ട്.

ശാന്തിനികേതന്‍ എനിക്കൊരു വീടാണ്. പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടേക്ക് വരുന്നുണ്ട്. പഠിക്കാൻ വരുന്നവരുണ്ട് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാന്‍ എത്തുന്നവരുണ്ട്. ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഇത് നമ്മുടെ നാടല്ല എന്ന് തോന്നുന്നത്. യൂണിവേഴ്‌സിറ്റിയുടെ അടുത്തായതു കൊണ്ട് കൂടുതലും വിദ്യാസമ്പരായ ആളുകളാണ്.

ഇവിടെ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ ഒരു കാര്യം കടല്‍ മീന്‍ കിട്ടില്ല എന്നതാണ്. കായല്‍ മീനാണ് കൂടുതലും. ആഘോഷമൊക്കെ ഇവിടെ കളറാണ്. നാട്ടിലേക്കാൾ കൂടുതലായി ഉത്സവങ്ങളെല്ലാം ആഘോഷിക്കുന്നത് ഇവിടെയാണ്. മലയാളി സുഹൃത്തുക്കളെല്ലാം ഒന്നിച്ച് ഗെയിംസ്, ഭക്ഷണം, ഫോട്ടോഷൂട്ട് ഒക്കെയായിട്ട് ഓരോ ആഘോഷവും പൊളിക്കാറുണ്ട്. ഇവിടെ കിട്ടുന്ന സ്പൈസസ് കുറച്ച് ബുദ്ധിമുട്ടാണ്. നാട്ടിലേക്ക് ആരെങ്കിലും പോകുമ്പോഴോ അവിടെ നിന്നും ആരെങ്കിലും ഇങ്ങോട്ട് വരികയോ ചെയ്യുമ്പോള്‍ നമ്മുടെ സ്പൈസസ് കൊണ്ടു വരാന്‍ പറയും. പിന്നെയുള്ളത് നാട്ടിലെ പപ്പടമാണ്. അത് വല്ലാതെ മിസ് ചെയ്യാറുണ്ട്. ഇവിടെ കിട്ടുന്നത് വേറൊരു തരം പപ്പടമാണ്. ഉരുളക്കിഴങ്ങാണ് ഇവിടെ മെയിന്‍. എല്ലാ കറികളിലും അതുണ്ടാകും.

ദീപക് പൗലോസാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പിന്തുണ കൂടിയുള്ളതു കൊണ്ടാണ് ബിസിനസ് നന്നായിട്ട് കൊണ്ടു പോകാൻ പറ്റുന്നത്. ഇപ്പോഴെനിക്ക് അഞ്ചു ജീവനക്കാരുണ്ട്. ബംഗാളി സ്ത്രീകളാണ് എല്ലാവരും. നാട് മിസ് ചെയ്യുന്ന പ്രശ്‌നമൊന്നുമില്ല. സമയം കിട്ടുന്നതനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പോയിവരാമല്ലോ.

യുദ്ധത്തിന് നടുവിലെ പ്രവാസം

ആതിര അഖില്‍

ഇസ്രയേല്‍ (കെയര്‍ ഗീവ് മേഖലയില്‍ ജോലി)

യുദ്ധത്തിന് നടുവിലെ പ്രവാസ ജീവിതത്തെക്കുറിച്ചാണ് പറയാനുള്ളത്. ഇസ്രയേലിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇവിടെയെത്തിയിട്ട് ഇപ്പോള്‍ രണ്ട് വർഷമാകുന്നു. അന്ന് കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുറച്ചു മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് യുദ്ധം തുടങ്ങുന്നത്. ആദ്യത്തെ അനുഭവമല്ലേ. നല്ലതു പോലെ പേടിച്ചു. ഞാന്‍ ആ സമയത്ത് താമസിക്കുന്ന വീട്ടിൽ സേഫ് റൂം ഇല്ലായിരുന്നു. യുദ്ധം ശക്തമായതോടെ പെട്ടെന്നു തന്നെ സേഫ് റൂമുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി വാര്‍ത്തകളിങ്ങനെ ഫോണില്‍ വന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മൂന്ന് ആഴ്‌ച നല്ലതു പോലെ പേടിച്ചു. പിന്നെ പതിയെ പേടി കുറഞ്ഞു.

ഇവിടെ ഇപ്പോഴും ഹിസ്ബുള്ളയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ആ സമയത്ത് അലാം കിട്ടും. അലാം അടിക്കുമ്പോള്‍ സേഫ് റൂമില്‍ കയറിയിരിക്കുകയാണ് ചെയ്യുന്നത്. ഓരോ ഏരിയയിലും മിസൈല്‍ വരുന്നതിനനുസരിച്ചുള്ള അലാം അറിയിപ്പ് ഉണ്ടായിരിക്കും. 15 സെക്കന്റിനുള്ളില്‍ സേഫ് റൂമില്‍ കയറണം. 10 മിനിട്ട് കഴിഞ്ഞ് പുറത്തിറങ്ങാം എന്നാണ് നിര്‍ദേശം. നെഹ്റിയ ഏരിയയില്‍ വന്നതിൽ ഒന്നോ രണ്ടോ മിസൈലുകള്‍ മാത്രമാണ് താഴേക്ക് പതിച്ച് നാശനഷ്‌ടങ്ങൾ വന്നിട്ടുള്ളത്. ഇപ്പോള്‍ വലിയ പേടിയില്ല. ആ സമയത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്.

ഒറ്റയ്ക്കാണ് ഞാന്‍ ഇസ്രയേലിലേക്ക് വന്നത്. ഇന്ത്യക്കാര്‍ ഒത്തിരിപ്പേരുണ്ട്. കാണാനൊക്കെ നല്ല ഭംഗിയുള്ള സ്ഥലമാണെങ്കിലും പ്രശ്‌നബാധിത ഏരിയയാണ്. ലെബനൺ അതിര്‍ത്തിക്ക് അടുത്തായിട്ടാണ് താമസം. യുദ്ധമുണ്ടായ സാഹചര്യത്തില്‍ സ്വദേശികള്‍ക്ക് കിട്ടുന്ന സ്നേഹവും പരിഗണനയും ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ഫുഡെല്ലാം ഇവിടെ കിട്ടും. ഇവിടെയുള്ളവര്‍ സ്പൈസസ് അത്ര ഉപയോഗിക്കാറില്ല. എരിവൊന്നും അത്രയില്ല. ഇവിടത്തെ ഭക്ഷണവുമായി ഒത്തു പോകാന്‍ കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ശീലമായി. സ്വന്തമായിട്ട് ഒരു കിച്ചനൊക്കെ ഇപ്പോഴുണ്ട്. അതുകൊണ്ട് ഇഷ്‌ടമുള്ളതൊക്കെ പാചകം ചെയ്‌ത് കഴിക്കാം. ഇവിടെ കുറച്ച് മലയാളി സുഹൃത്തുക്കളുണ്ട്. വൈകുന്നേരം ഞങ്ങളെല്ലാം ഒന്നിച്ച് നടക്കാന്‍ പോകാറുണ്ട്. ഇടയ്‌ക്കെല്ലാം ഒന്നിച്ചിരിക്കാനും സമയം കണ്ടെത്താറുണ്ട്. 94 വയസുള്ള അമ്മച്ചിയുടെ വീട്ടിലാണ് താമസം. അവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്‌തു കൊടുത്ത് സന്തോഷത്തോടെ പോകുന്നു.

വിശേഷ ദിവസങ്ങള്‍ ഞങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതായിരിക്കുമല്ലോ പ്രിയപ്പെട്ടത്. അത്തരത്തില്‍ നോക്കിയാല്‍ ആഘോഷങ്ങളെല്ലാം മിസ് ചെയ്യും. രണ്ടു രാജ്യങ്ങളിലാണ് താമസമെങ്കിലും ഓരോ വിശേഷങ്ങളും അപ്പപ്പോള്‍ അറിയാറുണ്ട്. ഒരേ സമയം രണ്ട് നാട്ടിലാണ് ജീവിക്കുന്നതെന്ന് തോന്നും. ഭര്‍ത്താവ് അഖില്‍, മകന്‍ വൈഭവ് അഞ്ചു വയസുകാരന്‍. തൊടുപുഴയാണ് വീട്.

മലയാളി എന്ന അഭിമാനം

ശ്രീലക്ഷ്‌മി ശ്രീജിത്ത്

വിദ്യാര്‍ഥിനി, യു കെ

ഉപരി പഠനത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരത്ത് നിന്നും യു കെയിലേക്ക് കുടിയേറിയത്. വന്നിട്ട് രണ്ട് കൊല്ലം കഴിഞ്ഞു. കുടുംബ സമേതമാണ് ഞങ്ങളിവിടേക്ക് വന്നത്. നാടും വീടും പ്രിയപ്പെട്ടവരെയും വിട്ട് ഒറ്റയ്ക്ക് ജീവിക്കുന്ന നിരവധി പ്രവാസി സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. മെച്ചപ്പെട്ട ജീവിതം ലക്ഷ്യം വച്ച് പ്രവാസം സ്വീകരിച്ചവര്‍ മുതല്‍ ആഡംബര ജീവിതം സ്വപ്‌നം കണ്ട് എത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇവിടുത്തെ ജീവിതം ഒരു പാഠപുസ്‌തകമാണെന്ന് തോന്നാറുണ്ട്. സ്വന്തം  നാട്ടിൽ വൈറ്റ് കോളര്‍ ജോലി മാത്രം ആഗ്രഹിച്ചിരുന്നവർ ഇവിടെയെത്തിയാല്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറാണ്. അങ്ങനെയുള്ള നിരവധി മലയാളികള്‍ ഇവിടെയുണ്ട്. കൗമാര പ്രായത്തില്‍ തന്നെ പഠനത്തോടൊപ്പം പാർട് ടൈം ജോലിയും ചെയ്യുന്നവരാണ് ഇവിടെ ഏറെയും. നമ്മുടെ നാട്ടിൽ നിന്നും വന്ന് ഇതു പോലെ കഠിനാധ്വാനം ചെയ്‌ത് ചുരുങ്ങിയ കാലയളവില്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തിയ മലയാളി സുഹൃത്തുക്കളെ അടുത്തറിയാം.

ഇവിടുത്തെ ജീവിത രീതി തികച്ചും വ്യത്യസ്‌തമാണ്. ഏതു രാത്രിയിലും ഒറ്റയ്ക്ക് നടക്കാനുള്ള സുരക്ഷിതത്വമുണ്ട്. പൊതുവെ പ്രവാസികളെ വേര്‍തിരിച്ചു കാണുന്നൊരു കാഴ്‌ചപ്പാട് ഇവിടെ അധികം ആളുകളിലും കണ്ടിട്ടില്ല. പൂര്‍ണ്ണമായി എല്ലാവരും അങ്ങനെയല്ല. എങ്കിലും, ഇവിടുത്തെ നിയമ സംവിധാനം ഇത്തരം സാഹചര്യങ്ങളെ കർശനമായി തന്നെ എതിർക്കുന്നുണ്ട്. ഓരോ പ്രവാസിക്കും നിയമ സംരക്ഷണം ഉറപ്പാക്കുന്നു.

ബന്ധങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നൽകുന്നൊരു കാഴ്‌ചപ്പാടാണല്ലോ നമ്മുടെ നാട്ടിലേത്. ഇവിടെ ആര്‍ക്കും ആരെയും ശ്രദ്ധിക്കാനുള്ള സമയം പോലുമില്ല. ഏകദേശം 16 വയസ്സിൽ തന്നെ ഇവിടെയുള്ളവര്‍ പഠനത്തോടൊപ്പം ചെറു തൊഴിലുകള്‍ ചെയ്യാന്‍ തുടങ്ങും. സ്വന്തമായി അധ്വാനിച്ച്, ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഇവിടുത്തെ രീതി.

നൈറ്റ് ലൈഫ്, വൈബ്രന്റ് മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവയിൽ കമ്പമുള്ളവരാണ് ഇവിടുത്തെ ജനത. എന്നും ആഘോഷമാണെങ്കിലും ക്രിസ്‌മസും ന്യൂ ഇയറുമാണ് വലിയ ആഘോഷങ്ങള്‍. ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ മലയാളി കുടുംബങ്ങളില്‍ ആഘോഷമുണ്ടാകും. ഞങ്ങള്‍ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് ആദ്യം ചെല്ലുന്ന സമയത്ത് അവിടെ മലയാളി കടകളൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ചു മാറി പുതിയൊരു മലയാളി റെസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട്. അത് വലിയൊരു ആശ്വാസമായി. ഇവിടെ എങ്ങനെയൊക്കെ ഭക്ഷണം പാകം ചെയ്‌താലും നാട്ടിലെ രുചി മിസ് ചെയ്യും. തട്ടുകടയിലെ ചായ മുതല്‍ സമുദ്ര സദ്യ വരെയുള്ള എല്ലാ രുചിക്കൂട്ടുകളും ഓര്‍ക്കുമ്പോള്‍ നാവില്‍ കപ്പലോടും.

ഫിഷ് ആന്‍ഡ് ചിപ്‌സും, റോസ്റ്റ് ഡിന്നറും മാഷും പൈയുമാണ് ഇവിടുത്തുകാരുടെ പ്രധാന ഭക്ഷണം. നാട്ടിലെ പോലെ എരിവും പുളിയും നിറഞ്ഞ രുചിക്കൂട്ടുകൾ ഇവിടെ കിട്ടില്ല. എന്നാൽ ഇംഗ്ലീഷുകാരുമായുള്ള സൗഹൃദ സംഭാഷണങ്ങളില്‍ നാട് കേരളമാണെന്നു പറയുമ്പോള്‍ അവരുടെ ആദ്യ ചോദ്യങ്ങളിലൊന്ന് നാട്ടിലെ രുചി വൈവിധ്യത്തെ കുറിച്ചാണ്. ഞങ്ങളുടെ താമസ സ്ഥലത്തിനടുത്ത് തുടങ്ങിയ മലയാളി റെസ്റ്റോറന്റില്‍ കുടുംബ സമേതം പോയി ചട്ടിച്ചോർ കഴിച്ച ഇംഗ്ലീഷ് സുഹൃത്ത്, ഓരോ വിഭവത്തെയും കുറിച്ച് മനോഹരമായി വിവരിച്ചു. അവര്‍ പറഞ്ഞത് കേട്ടപ്പോൾ മലയാളി എന്ന നിലയില്‍ അഭിമാനം തോന്നി. ഒടുവില്‍ മീന്‍കറിയില്‍ ഇഷ്‌ടപ്പെടാത്തത് എല്ലുള്ള മീനുകളാണെ് അദ്ദേഹം പറഞ്ഞപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് തലക്കറിയുള്‍പ്പെടെയുള്ള നമ്മുടെ മീന്‍ വിഭവങ്ങളാണ്. അവര്‍ക്കറിയില്ലല്ലോ മലയാളിക്ക് മീന്‍ ഇല്ലാതെ ചോറ് ഇറങ്ങില്ലെന്ന കാര്യം. ആദ്യമൊക്കെ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ ഇവിടുത്തെ ഭക്ഷണവുമായി പൊരുത്തപ്പെട്ടു. ഭര്‍ത്താവ് ശ്രീജിത്ത് ഇവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മകള്‍ ശ്രേയ പ്രൈമറി സ്‌കൂളില്‍ ഇയര്‍ വൺ ആയി.

ആപ്പിൾ തോട്ടങ്ങൾക്ക് നടുവിലെ ജീവിതം

സംഗീത നിഷാദ്

ടൂറിസ്റ്റ് ഹോം, മണാലി, ഹിമാചല്‍

മണാലിയില്‍ ആണെന്ന് കരുതുമ്പോള്‍ എല്ലാവരും കരുതും നല്ല അടിപൊളി ലൈഫാണെന്ന്. നമുക്കൊരു ട്രിപ്പ് ഒക്കെ ആയിട്ട് വന്നാൽ മാത്രമേ ആ രസം തോന്നൂ. ടൂറിസം രംഗത്തായതു കൊണ്ട് മലയാളികളെ ധാരാളം കാണാനും സംസാരിക്കാനും പറ്റുന്നുണ്ട്.

ഈ ഫീല്‍ഡായതു കൊണ്ട് മലയാളികളെ കാണാനും വര്‍ത്തമാനം പറയാനും നാട്ടിലെ വിശേഷങ്ങള്‍ അറിയാനുമൊക്കെ സാധിക്കും. നാടുവിട്ട് നിൽക്കുന്നുവെന്ന തോന്നലില്ല.

കാലാവസ്ഥ പ്രശ്നമാണ്. മണാലിയില്‍ ആപ്പിൾ തോട്ടങ്ങൾക്ക് നടുവിലാണ് ജീവിക്കുന്നത്. മഞ്ഞുകാലം തുടങ്ങിയാല്‍ മൂന്ന് മാസത്തോളം യാത്രയെല്ലാം മുടങ്ങും. തുക്‍പ, തെന്തുക്, സിദ്ദു, നംകീന്‍ ചായ ഒക്കെയാണ് ഇവിടത്തെ പ്രധാന ഭക്ഷണം. നോൺവെജാണ് കൂടുതലും. നെയ്യ്, ബട്ടർ, മുട്ട ഒക്കെയാണ് മഞ്ഞുകാലത്ത് ഉപയോഗിക്കുന്നത്. തണുപ്പു കാലത്ത് ചെമ്മരിയാട് ഇറച്ചിയാണ് പ്രധാനം.

പച്ചക്കറികള്‍ ഇവിടെ തന്നെ കൃഷി ചെയ്യുകയാണ്. എല്ലാ വീട്ടിലും പശു ഉള്ളതു കൊണ്ട് പാലിനൊന്നും ബുദ്ധിമുട്ടില്ല. ഇവിടെ കിട്ടാത്ത പഴങ്ങളും ഇല്ല. എല്ലാം ഈ നാട്ടിൽ കൃഷി ചെയ്‌ത് വിളവെടുത്ത് കഴിക്കാറുണ്ട്. കിലോയ്ക്ക് മുപ്പത്തിയയ്യായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഗൂചി കൂൺ മഴക്കാലത്ത് ധാരാളമായി കിട്ടും. ആപ്പിള്‍ പൂക്കുന്ന സമയത്തുള്ള തേനും ഭയങ്കര രുചിയാണ്.

മഞ്ഞിനെ അതിജീവിക്കാന്‍ ഇവിടുത്തുകാര്‍ പറയുന്നത് എന്തെങ്കിലും ചെയ്‌തു കൊണ്ടിരിക്കുകയെന്നതാണ്. ചുമ്മാതെയിരുന്നാലാണ് തണുപ്പ് കൂടുതലായി ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ട് ആ സമയത്ത് നന്നായിട്ട് നടക്കാന്‍ ശ്രമിക്കും. വിറക് ശേഖരിക്കാന്‍ പോകും. ബുങ്കര്‍ കത്തിച്ച് തീ കായും. മഞ്ഞു കാലത്തിന് മുന്നോടിയായിട്ട് ഒരു വണ്ടി വിറകൊക്കെ ഇറക്കിയിടും. ആപ്പിള്‍ തോട്ടങ്ങളിൽ വെട്ടുന്ന കമ്പുകളും നദിയില്‍ ഒഴുകി വരുന്ന വിറകുമൊക്കെ ശേഖരിച്ചു വയ്ക്കും. ഇതൊക്കെ പിന്നീട് തീ കായാനായി ഉപയോഗിക്കും.

തണുപ്പിനേക്കാള്‍ പ്രശ്‌നം മഴയാണ്. മഴ ഉണ്ടെങ്കില്‍ പുറത്തിറങ്ങില്ല. എപ്പോഴാണ് മിന്നലും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാകുന്നതെന്ന് പറയാന്‍ പറ്റില്ല. കാലാവസ്ഥ നോക്കിയിട്ടാണ് വീട്ടിൽ സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത്. ജനസംഖ്യ വളരെ കുറവുള്ള സ്ഥലമാണ് ഇത്. ഈ നാട്ടുകാർ വലിയ സപ്പോർട്ടാണ്. അവരുടെ കുടുംബത്തിലെ വിശേഷങ്ങള്‍ക്കെല്ലാം നമ്മളെ ക്ഷണിക്കും. അവരുടെ പ്രധാന വരുമാന സ്രോതസ്സ് തന്നെ ടൂറിസമാണ്. അതിന്റെ സ്നേഹം അവര്‍ക്കുണ്ട്. ഇപ്പോള്‍ നിൽക്കുന്ന സ്ഥലത്ത് മലയാളികള്‍ കുറവാണ്. അതു കൊണ്ട് നോര്‍ത്തിന്ത്യന്‍ ആഘോഷങ്ങളാണ് ഇവിടെ കൂടുതലും. ഓണത്തിന് സദ്യ ഒരുക്കുക എന്നതിൽ കവിഞ്ഞ് നാട്ടിലെ ആഘോഷങ്ങളൊും ഇവിടെയില്ല.

ഈ നാടിപ്പോള്‍ ഞങ്ങളുടേതും കൂടിയാണ്. ഇവിടെയുള്ളവര്‍ ഞങ്ങളെ അങ്ങനെയാണ് സ്വീകരിക്കുന്നത്. പുതിയ സ്ഥലത്തെത്തി അവരുമായി ബന്ധമുണ്ടാക്കി, അവരിലൊരാളായി നമ്മളെ അവര്‍ അംഗീകരിച്ചു തുടങ്ങുന്ന കാലത്തേ പ്രവാസം മനോഹരമാകൂ. ആ സന്തോഷം തീര്‍ച്ചയായും ഇപ്പോഴുണ്ട്.

അനുഭവങ്ങള്‍ പാഠങ്ങള്‍

ഡോ. ചൈതന്യ ഉണ്ണി

ഒ ചന്തുമേനോന്റെ കൊച്ചുമകളുടെ മകള്‍, ആസ്ട്രേലിയയില്‍ ഡോക്‌ടറും സംരംഭകയുമാണ്

പ്രവാസ ജീവിതം എപ്പോഴും മനോഹരമായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോഴൊക്കെ കയ്‌പുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരും. പ്രത്യേകിച്ചും തുടക്കക്കാലത്ത്. പക്ഷേ, ഓരോ അനുഭവങ്ങളെയും നമ്മള്‍ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നതിനെ അനുസരിച്ചായിരിക്കും പ്രവാസ ജീവിതം സുന്ദരമാകുന്നത്. എനിക്കുണ്ടായ അനുഭവങ്ങളെയെല്ലാം വളരെ പോസിറ്റീവായിട്ടാണ് കാണാന്‍ ശ്രമിക്കുന്നത്. ഓരോന്നും ഓരോ പാഠങ്ങളാണ്. അതിനെ ജീവിതത്തിലും വീട്ടിലും കുടുംബത്തിലുമൊക്കെ പ്രായോഗികമായി നടപ്പാക്കുമ്പോഴാണ് പ്രവാസത്തിന് ശരിയായ അര്‍ഥം ഉണ്ടാകുന്നതെന്ന് തോന്നിയിട്ടുണ്ട്.

20 വര്‍ഷമായി പ്രവാസ ജീവിതം തുടങ്ങിയിട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിസിന്‍ പഠനത്തിന് ശേഷം ബ്രിട്ടണിലേക്കാണ് പോയത്. അവിടെ നിന്നും ആസ്ട്രേലിയയിലേക്ക് മാറുകയായിരുന്നു. ഇവിടെ ഗോള്‍ഡ് കോസ്റ്റിലാണ് താമസം. ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. എന്തിനും ഏതിനും കൂടെയുള്ള വീട്ടുകാരും കൂട്ടുകാരും, നമുക്ക് അറിയാവുന്നതും നമ്മള്‍ ജനിച്ചു വളർന്നതുമായ സാഹചര്യങ്ങള്‍, ഓടിപ്പോയി സംസാരിക്കാന്‍ കഴിയുന്ന അയല്‍ക്കാര്‍ ഇതെല്ലാം ഉപേക്ഷിച്ചിട്ടാണ് ഓരോ പ്രവാസിയും മറ്റൊരു നാട്ടിലേക്ക് കുടിയേറുന്നത്. പ്രവാസം തിരഞ്ഞെടുക്കുന്നതിന് ഓരോര്‍ത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും. എന്റേതും തികച്ചും വ്യക്തിപരമായ കാരണമാണ്. പക്ഷേ, പ്രവാസം എനിക്ക് നല്‍കിയ കരുത്ത് വളരെ വലുതാണ്.

വിദേശത്ത് രണ്ട് രാജ്യങ്ങളില്‍ പോയി പഠിക്കാനും ജോലി ചെയ്യാനും കഴിയുക എന്നത് ഒരു നേട്ടമായി തന്നെ കാണുന്നു. സ്‌ത്രീ എന്ന നിലയില്‍ സുരക്ഷയും ബഹുമാനവും ഈ രണ്ടു രാജ്യങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ട്. ആസ്ട്രേലിയയില്‍ ഏഴ് ക്ലിനിക്കുകള്‍ സ്വന്തമായി നടത്തുന്നുണ്ട്. നിരവധി ആസ്ട്രേലിയക്കാര്‍ സ്റ്റാഫുകളായയിട്ടുണ്ട്. കൂടാതെ, സ്വന്തം സംരംഭത്തിന് കീഴില്‍ നിരവധി കോസ്മെറ്റിക് ഉൽപന്നങ്ങളും പുറത്തിറക്കുന്നുണ്ട്.

വളരെ സ്നേഹത്തോടെയാണ് പ്രവാസികളെ ആസ്ട്രേലിയക്കാര്‍ സ്വാഗതം ചെയ്യുന്നത്. റേസിസം ഇവിടെ കുറച്ചു കൂടുതലാണ്. എല്ലാ നാട്ടിലും പ്രശ്‌നങ്ങളുണ്ടാകും. നമ്മുടെ നാട്ടിലെ പോലെ ഇവിടെയുള്ളവരും സീ ഫുഡ് നന്നായി ആസ്വദിക്കുന്നവരാണ്. ഫ്രഷ് മീന്‍ ധാരാളമായി ഇവിടെ കിട്ടും.

പ്രവാസ ജീവിതത്തില്‍ ഏറ്റവും നഷ്‌ടബോധം തോന്നുന്നത് ആഘോഷങ്ങളുടെ കാര്യത്തിലാണ്. എത്രയൊക്കെ നന്നായിട്ട് ഓണം ഇവിടെ ആഘോഷിച്ചാലും നമ്മുടെ കേരള മണ്ണിലേതു പോലെയാകില്ല. കുറച്ച് മലയാളി സുഹൃത്തുക്കളൊക്കെയുള്ളതു കൊണ്ട് നാട്ടിലെ ഒരാഘോഷവും ഇവിടെ ഒഴിവാക്കാറില്ല. ഓണത്തിന് നാടന്‍ സദ്യ ഞങ്ങളൊന്നിട്ട് പല വീടുകളിലായിട്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ കാര്യത്തിലൊന്നും പ്രശ്‌നങ്ങൾ തോന്നിയിട്ടില്ല. സാധനങ്ങള്‍ കിട്ടിയാൽ നാട്ടിലെ എന്തു വിഭവം വേണമെങ്കിലും നമുക്ക് ഉണ്ടാക്കാവുതല്ലേയുള്ളൂ.

Spread the love