പ്രവാസത്തിലെ അക്ഷരച്ചിറകുകള്‍

ഡോണ മയൂര

എഴുത്തുകാരി

പ്രവാസമെന്ന സങ്കട ഭാരത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍, നെഞ്ചിന്‍ കൂടിനുള്ളില്‍ മലയാള അക്ഷരമാലയിലെ ഓരോ അക്ഷരത്തെയും തേനീച്ചച്ചിറകുകള്‍ മുളപ്പിച്ച്, ഹൃദയത്തിനുള്ളില്‍ മൂളിപ്പറത്തിക്കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചകളാണ് എന്നെ കവിതയുടെയും ദൃശ്യ കവിതയുടെയും കൂടെ ഇരിക്കാനും തുടരാനും പ്രേരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറാംന്താനം എന്ന കുഞ്ഞ് ഗ്രാമത്തില്‍ നിന്നും, ഇരുപത്തിയൊന്നാം വയസ്സില്‍, 1999-ലെ ഒരു വൈകുന്നേരം ചിക്കാഗോയിലെ ഒഹേര്‍ എയർപോർട്ടിൽ ലാൻഡ് ചെയ്‌ത കുവൈത്ത് എയര്‍വേസില്‍ കമ്പ്യൂട്ടർ സയന്‍സ് ബിരുദവുമായി വന്നിറങ്ങുമ്പോൾ ആശാനും ഉള്ളൂരും വള്ളത്തോളും സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും മേതിലും ചുള്ളിക്കാടും കവിതകളില്‍ തീര്‍ത്ത മലയാളവും കൂടെയുണ്ടായിരുന്നു. അവിടെ നിന്നും ഈസ്‌മോലീന്‍ എന്ന ചെറു നഗരത്തിലേക്ക് യാത്ര. പിന്നെ താമസവും ജോലിയും. അവിടെ മലയാള പത്രമോ വാരികകളോ കിട്ടുമായിരുന്നില്ല. വളരെ കുറച്ച് മലയാളികള്‍ മാത്രം ഉള്ള ഒരിടം.

മാതൃഭാഷയിലുള്ള വായന മാത്രമല്ല വാമൊഴിയും നഷ്‌ടമായ നാളുകളായിരുന്നു പിന്നീട്. ക്ഷ, ഞ്ച, ഴ, ള്‍, ര്‍ തുടങ്ങിയ അക്ഷരങ്ങള്‍ ഉള്ള വാക്കുകള്‍ മാത്രം വഴങ്ങിയിരുന്ന നാവിനെ അമേരിക്കന്‍ ആക്‌സന്റിൽ ഇംഗ്ളീഷ് സംസാരിക്കാന്‍ വഴക്കിയെടുത്തു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ലാംഗ്വേജുകള്‍ മൂളിക്കൊണ്ടിരുന്ന തലയില്‍ ഇടയ്ക്കിടെ മലയാളം കവിതകള്‍ മഴനൂലുകളായി ഊർന്നിറങ്ങി. സ്വന്തം ഭാഷയുടെ വാമൊഴി നഷ്‌ടമാവാതിരിക്കാൻ വരമൊഴിയെ കൂടുതല്‍ ആവേശത്തോടെ ചേര്‍ത്തു പിടിച്ചു. വാരാന്ത്യങ്ങളില്‍ ലൈബ്രറിയില്‍ പോയി. കവിതാ സമാഹാരങ്ങളുടെ സെക്ഷനുകളില്‍ നിന്നും എടുത്ത് വായിച്ച ഓരോ കാവ്യ സമാഹാരത്തിലും പുത്തന്‍ രൂപത്തിലും ഭാവത്തിലുമുള്ള കവിതകള്‍ വായിച്ച് അന്തം വിട്ടിരുന്നു പോയിട്ടുണ്ട്. ആദ്യമായി മായാ ആഞ്ചലോയുടെയും സില്‍വിയ പ്ലാത്തിന്റെയും ഷെല്ലിയുടെയും
ഡി എച്ച് ലോറന്‍സിന്റെയും വിസ്വല സിംബോര്‍സ്‌കയുടെയും കവിതകള്‍ വായിച്ച വാരാന്ത്യങ്ങള്‍, ഹോമറിനെയും ഹെര്‍മന്‍ മേല്‍വില്ലിനെയും സാകൂതം വായിച്ച ദിവസങ്ങള്‍. ഇവയെല്ലാം എഴുത്തുനോടും വായനയോടുമുള്ള എന്റെ കാഴ്‌ചപ്പാടുകളെ മാറ്റിമറിച്ചു.

റില്‍ക്കെയുടെ ലെറ്റേഴ്‌സ് ടു എ യങ്ങ് പൊയറ്റും, കഥാകൃത്തുക്കളും നോവലിസ്റ്റുകളുമടക്കം ഉള്ള ചില എഴുത്തുകാരുടെ ആത്മകഥകളും എഴുത്തനുഭവങ്ങളും, ലൈബ്രറികളിലും മറ്റ് ലോക്കല്‍ ഫെസ്റ്റിവലുകളിലും നടന്നിരുന്ന കവിതാ വായനയും ചര്‍ച്ചകളും എല്ലാം എഴുത്ത് എന്ന കല എന്താണെന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു. എഴുതുകയെന്നത് വെറുതെ എഴുതുകയെന്നതല്ലായെന്നും അത് ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടുന്ന ചുമതലയാണെന്നും മനസ്സിലാക്കി. എഴുത്തില്‍ മുന്നോട്ടു പോകണമെങ്കിൽ പുതിയ വഴികളില്‍ കൂടി സഞ്ചരിക്കണമെന്ന് ബോധ്യപ്പെട്ടു. അതുവരെ തുടർന്നിരുന്ന എഴുത്തു ശൈലികള്‍ മാറ്റാനുള്ള പരിശ്രമം ഞാന്‍ തുടങ്ങി. ഗദ്യ കവിതയില്‍ തന്നെ വിവിധ ശൈലികളും തരങ്ങളും ഉണ്ടെന്ന് വായനകള്‍ വഴി ഞാന്‍ മനസ്സിലാക്കിയിരുന്നു. ഞാന്‍ എഴുതുന്ന ഓരോ കവിതയുടെയും കാവ്യ ശില്‌പത്തിലും തിരഞ്ഞെടുക്കുന്ന വിഷയത്തിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരേ വിഷയം തന്നെ വിവിധ കാവ്യാഖ്യാനത്തില്‍ ആവിഷ്‌കരിക്കാമെന്ന് തിരിച്ചറിഞ്ഞു. വൃത്തവും ഗദ്യവും മാത്രമല്ല കവിതയുടെ ശാഖകളെന്നും ദൃശ്യ കവിതയെ മറ്റൊരു മഹാ സാഗരം കൂടിയുണ്ടെന്നും ശ്രദ്ധയിൽപെട്ടു.

ലിപികള്‍ കൊണ്ടുള്ള ദൃശ്യ കവിതകള്‍

ഐ.ടി മേഖലയിലെ ജോലിയുപേക്ഷിച്ച് കവിതകളെ പറ്റി കൂടുതല്‍ അറിയാനും വായിക്കാനും പഠിക്കാനുമുള്ള പരിശ്രമവും സഞ്ചാരവും തുടങ്ങി. അമേരിക്കയിലെ വിവിധ ലൈബ്രറികളില്‍ നിന്നുള്ള സ്രോതസ്സുകളും മ്യൂസിയങ്ങളും ആർട് ഗ്യാലറികളും എന്റെ അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പലവിധമുള്ള ഉത്തരങ്ങള്‍ തന്നു കൊണ്ടിരുന്നു. അവയെല്ലാം എന്നെ മുന്നോട്ട് പോകാന്‍ സഹായിച്ചു.

മലയാള കവിതാ ശാഖ ഒട്ടും തന്നെ ശ്രദ്ധിക്കാത്ത ഇടമാണ് ദൃശ്യ കവിതയുടേത്. എന്റെ ഭാഷയിലെ ദൃശ്യ കവിതയും ലോകത്തിന്റെ വിവിധയിടങ്ങളില്‍ എത്തണമെന്ന് ഞാനാഗ്രഹിച്ചു. മലയാളം, മലയാള സാഹിത്യം ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റിയാണ് മറ്റ് ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നത്. മൊഴി മാറ്റുമ്പോള്‍ നമ്മുടെ ലിപി അവിടെ നഷ്‌ടമാവുന്നു. എന്നാൽ ദൃശ്യ കവിതയില്‍ നമ്മുടെ മലയാളത്തിലെ ലിപികള്‍ കൊണ്ടു തന്നെ കവിതകള്‍ ആവിഷ്‌കരിച്ച്, കവിതയും കലയും ഒത്ത് ചേരുന്ന ഒരു ശാഖയായി അവതരിപ്പിക്കാനാവും. 2016 മുതല്‍ ഞാന്‍ ആവിഷ്‌ക്കരിച്ച മലയാളം ദൃശ്യ കവിതകള്‍ ഇറ്റലി, സ്‌പെയിന്‍, പോളണ്ട്, കാനഡ, യു.എസ്സ്.എ, ബ്രസീല്‍, സ്വിറ്റ്‌സർലാൻഡ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിരവധി തവണ പ്രസിദ്ധീകരിക്കപ്പെടുകയും പ്രദര്‍ശനങ്ങളുടെ ഭാഗമാവുകയും ചെയ്‌തിട്ടുണ്ട്.

യാത്രകളുടെ വിജയം ലക്ഷ്യ സ്ഥാനത്ത് എത്തുകയെന്നതല്ല, യാത്ര ചെയ്യുന്ന വഴികളുമല്ല, യാത്ര മുടങ്ങാതെ തുടർന്നു കൊണ്ടിരിക്കലാണ്. എഴുത്തിലുമതെ. എന്തൊക്കെ എഴുതി എന്നതല്ല, എങ്ങനെയൊക്കെ എഴുതി എന്നതുമല്ല, എന്തൊക്കെ എഴുത്തിലൂടെ നേടിയെന്നതുമല്ല, എഴുത്തില്‍ തുടരുകയെന്നതാണ് ഒരു എഴുത്താളിന്റെ വിജയം.

Spread the love