അടയാളപ്പെടുത്താത്ത ചരിത്രങ്ങള്‍
വി മുസഫര്‍ അഹമ്മദ്
എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍
ബംഗളൂരുവിലെ മ്യൂസിയം ഓഫ് ആർട് ആന്‍ഡ് ഫോട്ടോഗ്രഫിയിലെ (മാപ്പ്) പ്രദര്‍ശനത്തിലാണ് മീരാമുഖര്‍ജിയുടെ ‘പാസ്പോർട്ട് ഓഫീസിനു മുന്നിൽ വരി നിൽക്കുന്നവർ’ എന്ന 1980-ൽ ചെയ്‌ത വെങ്കല ശില്‌പം കണ്ടത്. അടഞ്ഞു കിടക്കുന്ന ഒരു വാതിലിനു മുന്നിൽ പല വളവുകളും തിരിവുകളുമുള്ള അസംഖ്യം മനുഷ്യരുള്ള (ആണും പെണ്ണും) ഒരു വരിയാണ് ആ ശില്‌പം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശില്‌പികളിൽ ഒരാള്‍ ആദ്യമായിട്ടായിരിക്കാം ഇത്തരത്തിലുള്ള, പാസ്‌പോർട് ഓഫീസിനു മുന്നിൽ വരി നിൽക്കുന്നവരെ ചിത്രീകരിച്ചത്. 1980- കള്‍ ഇന്ത്യക്കാരുടെ ഗൾഫ് തൊഴില്‍ പ്രവാസത്തിന്റെ പ്രധാനപ്പെട്ട കാലമാണ്. കേരളത്തില്‍ നിന്നും ബംഗാളിൽ നിന്നും പതിനായിരങ്ങള്‍ ഗൾഫിലേക്ക് കുടിയേറിക്കൊണ്ടിരുന്ന കാലം. അക്കാലത്ത് സംസ്ഥാനങ്ങളില്‍ ഒരു പാസ്‌പോർട് ഓഫീസാണുണ്ടായിരുന്നത്. ഇത്തരം ഓഫീസുകൾക്ക് മുന്‍പില്‍ പാസ്‌പോർട്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള അവിശ്വസനീയമായ ജനക്കൂട്ടമാണ് എത്തിക്കൊണ്ടിരുന്നത്. പ്രവാസിയായാലും ഇല്ലെങ്കിലും പാസ്‌പോർട് എടുത്തു വെക്കുക എന്നത് അക്കാലത്ത് ചെറുപ്പക്കാര്‍ക്കിടയിലെ ശീലമായിരുന്നു. എറണാകുളത്തെ പാസ്‌പോർട് ഓഫീസില്‍ മൂന്നു ദിവസം തുടര്‍ച്ചയായി വരി നിന്ന് പാസ്‌പോർട് അപേക്ഷ നല്‍കിയ അനുഭവം പറയാറുള്ള ഒരു ബന്ധു എനിക്കുണ്ടായിരുന്നു. പാസ്‌പോർട് സേവാ കേന്ദ്രങ്ങള്‍ വഴി ഒരാഴ്‌ച കൊണ്ട് പാസ്‌പോർട്ട് കിട്ടുന്ന ഇക്കാലത്ത് മൂന്നു ദിവസം വരി നിന്ന കഥയൊന്നും ഇപ്പോൾ ആരും വിശ്വസിക്കില്ലെന്നും അദ്ദേഗം പറയുമായിരുന്നു. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും മൂന്നു ദിവസം വരിയില്‍ നില്‍ക്കുക!, പാസ്‌പോർട്ടിനു വേണ്ടി. അടയാളപ്പെടുത്താത്ത പ്രവാസ കഥകളിലൊന്നാണിത്.
മീരാമുഖര്‍ജിയുടെ ശില്‌പം നോക്കി നില്‍ക്കുമ്പോള്‍ ഞാനിതോര്‍ത്തു. പ്രവാസത്തിന്റെ ആദ്യ കടമ്പയായ പാസ്‌പോർട് നേടൽ തന്നെ അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു. മീരാമുഖര്‍ജിയുടെ ശില്‍പ്പത്തിലുള്ള നിരവധി മനുഷ്യരുടെ മുഖങ്ങളും ശരീര ഭാഷയും അടുത്തു കാണാന്‍ ഞാന്‍ ഏറെ നേരം ചെലവിട്ടു, ശിൽപത്തിലെ അടഞ്ഞു കിടക്കുന്ന വാതില്‍ വളരെ വലുതാണ്. വരിയില്‍ നിൽക്കുന്ന മനുഷ്യര്‍ ചെറുതാണ്. പക്ഷെ ശിൽപി മനുഷ്യരെ സൂക്ഷ്‌മമായി പകർത്തിയിട്ടുണ്ട്. സങ്കീര്‍ണ്ണതയില്‍ മുങ്ങി നില്‍ക്കുമ്പോഴും ഓരോ മുഖത്തും പ്രതീക്ഷ മിന്നുന്നുണ്ട്. ഒപ്പം നെടുവീര്‍പ്പുകള്‍, ദീര്‍ഘ നിശ്വാസങ്ങള്‍, കാത്തിരിപ്പിന്റെ മുഷിപ്പും വിയര്‍പ്പും- എല്ലാം ശിൽപം സൂക്ഷ്‌മമായി നോക്കിക്കൊണ്ടു നിന്നപ്പോൾ അനുഭവിക്കാന്‍ കഴിഞ്ഞു. അടഞ്ഞു കിടക്കുന്ന ഓഫീസിന്റെ വാതിലിന് പാസ്‌പോർട്ടുമായി സാമ്യവുമുണ്ട്.
1938ല്‍ വിഖ്യാത ശിൽപി രാം കിങ്കര്‍ ശാന്തിനികേതനില്‍ സാക്ഷാത്ക്കരിച്ച ‘സന്താള്‍ കുടുംബം’ ആഭ്യന്തര പ്രവാസത്തിന്റെ സൂചനകള്‍ നൽകുന്നതാണ്. കുട്ടികളുൾപ്പെടെയുള്ള ഒരു സന്താള്‍ കുടുംബം (വളർത്തു പട്ടിയും കൂടെയുണ്ട്) നടത്തുന്ന യാത്രയാണ് ഈ ശിൽപത്തിന്റെ പ്രമേയം. ചിത്രകാരന്‍ എ. രാമചന്ദ്രന്‍ ഈ ശിൽപത്തെക്കുറിച്ച് ഇങ്ങിനെ എഴുതി: തങ്ങളുടെ സാധന സാമഗ്രികളും, കുട്ടികളും വളർത്തു പട്ടിയുമായി ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് ദേശാടനം നടത്തുന്ന ഒരു സന്താള്‍ കുടുംബത്തെ ആവിഷ്‌ക്കരിച്ച ഈ ശിൽപം കാഴ്‌ചക്കാരനെ കൊണാര്‍ക്കിലും മഹാബലിപുരത്തുമുള്ള ഇവരുടെ മുന്‍ഗാമികളെ ഓര്‍മ്മിപ്പിക്കുകയും അതേ സമയം അതിന്റെ സമകാലികത ബോധ്യപ്പെടുത്തുകയും ചെയ്‌തു: നമ്മുടെ എല്ലാ കാലത്തേയും സമകാലികതയില്‍ പ്രവാസം ഉണ്ടായിരുന്നു എന്ന നിലയിൽ തന്നെ ഈ അഭിപ്രായത്തെ കാണാവുന്നതാണ്. പ്രവാസം ആഭ്യന്തരമാകാം, വിദേശത്തേക്കാകാം- ആ പ്രവര്‍ത്തനം മനുഷ്യര്‍ക്കിടയിലാരംഭിച്ചതിന് നല്ല പഴക്കമുണ്ട്. ആ പഴക്കത്തെ നാം സമകാലികതയിലേക്ക് നിരന്തരം വിവര്‍ത്തനം ചെയ്യുന്നു. ഇന്നും അത് തുടരുന്നു.
ആ സമകാലികത സങ്കൽപമാണ് മീരാമുഖര്‍ജിയുടെ ശിൽപത്തിനുള്ളത്. 1980-ല്‍ പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവർക്ക് കൊൽക്കത്തയിലായിരുന്നു പാസ്‌പോർട് ഓഫീസ്. ശിൽപത്തിലെ മനുഷ്യ മുഖങ്ങള്‍ സൂക്ഷ്‌മമായി നോക്കിയാൽ വടക്കു കിഴക്കന്‍ ഛായകളേയും നമുക്ക് ആ വരിയില്‍ കണ്ടെത്താന്‍ കഴിയും. ഓഫീസിന്റെ വാതില്‍ എപ്പോള്‍ തുറക്കും? തുറന്നാൽ എന്തായിരിക്കും സ്ഥിതി? ഉദ്യോഗസ്ഥര്‍ കഠിന ഹൃദയരായിരിക്കുമോ?- ഇങ്ങിനെയുള്ള ചോദ്യങ്ങളും ചിന്തകളും കൊത്തിവെച്ച വായുവാണ് ശിൽപത്തിലെ മനുഷ്യര്‍ ശ്വസിക്കുന്നത്. ഇന്ന് പാസ്‌പോർട്ടിനുള്ള വരി നില്‍ക്കലില്ല. പക്ഷെ, പ്രവാസത്തില്‍ പല തരത്തിലുള്ള വരി നിൽപ്പ് ഇന്നുമുണ്ട്. ആശങ്ക നിറഞ്ഞ പ്രതീക്ഷയോടെയുള്ള ആ നിൽപ്പ് പ്രവാസത്തിന്റെ അടിസ്ഥാന സ്വഭാവമാണ്.
വിളറിയ ആ ചിരി
പ്രശസ്‌ത ബംഗ്ലാദേശ് ഫോട്ടോഗ്രാഫറാണ് ശാഹിദുല്‍ ആലം. പ്രവാസവുമായി ബന്ധപ്പെട്ട നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം പകർത്തിയിട്ടുണ്ട്. (ബംഗ്ലാദേശിലെ നിരവധി പ്രക്ഷോഭ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയതിന് ഒരിക്കല്‍ അദ്ദേഹത്തെ അവിടുത്തെ സര്‍ക്കാര്‍ തുറുങ്കിലടച്ചിരുന്നു). കഴിഞ്ഞ കൊച്ചി ബിനാലെയില്‍ ശാഹിദിന്റെ ഫോട്ടോഗ്രാഫുകളുടെ പ്രദർശനമുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഷൂസില്‍ രത്നം പതിച്ച ഒരാളുടെ ചിത്രമുണ്ടായിരുന്നു. ധാക്കയിലെ ഏറ്റവും വലിയ മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്റായിരുന്നു അത്. വീസക്കച്ചവടത്തിലെ പണം എന്തു ചെയ്യണമെന്നറിയാതെ അയാള്‍ ഷൂസില്‍ രത്നങ്ങൾ പതിച്ചു നടന്നു. മറ്റൊരു ചിത്രം മകനേയോ ബന്ധുവിനേയോ യാത്ര അയയ്ക്കാനെത്തിയവര്‍ ധാക്ക വിമാനത്താവളത്തിന്റെ പുറം വരാന്തയില്‍ പ്രാർത്ഥിക്കുന്നതിന്റേതാണ്. പ്രവാസത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം എല്ലായ്‌പ്പോഴും പ്രാർത്ഥനകളും നിറയുന്നുണ്ട്.
പക്ഷെ അക്കൂട്ടത്തിൽ ഹൃദയത്തെ നുറുക്കിയ പടം ഒരു ഭാര്യയുടേയും ഗള്‍ഫിലേക്കു പോകുന്ന ഭര്‍ത്താവിന്റേയുമാണ്. 1980-കളില്‍ ധാക്ക വിമാനത്താവളത്തില്‍ നിന്നാണ് ശാഹിദുല്‍ ആലം ഈ ചിത്രം പകർത്തിയത്. ഭര്‍ത്താവ് വിമാനത്താവളത്തിനകത്ത്. ഭാര്യ പുറത്ത്. രണ്ടു പേര്‍ക്കുമിടയില്‍ ചില്ലു മതില്‍. സംസാരിച്ചാല്‍ കേള്‍ക്കില്ല. ചിരിച്ചു കൊണ്ട് വിട പറയാനാണ് ഇരുവരും ശ്രമിക്കുന്നത്. പക്ഷെ, അങ്ങേയറ്റം വിളറിയ ചിരിയാണത്. ഭാര്യ പുറത്ത് ചില്ലു ചുമരിനോട് ഒട്ടി നിന്ന് ഭര്‍ത്താവിന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു. ഭര്‍ത്താവ് പക്ഷെ ദൃഷ്‌ടി താഴ്‌ത്തി നില്‍ക്കുകയാണ്.
ആ നിമിഷമാണ് ശാഹിദുല്‍ ആലം ക്ലിക്ക് ചെയ്‌തത്. പ്രവാസത്തിന്റെ ഏറ്റവും വേദനാജനകമായ നിമിഷം ഇത്തരത്തില്‍ ക്യാമറയില്‍ പകർത്തിയത് വേറെയെവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ പോയി വൈകാതെ തിരിച്ചു വരും എന്നായിരിക്കാം ഭര്‍ത്താവ് ഭാര്യയോട് പറയാന്‍ ശ്രമിക്കുന്നത്. പക്ഷെ, അവര്‍ അനുഭവിക്കാന്‍ പോകുന്നത് വിരഹത്തിന്റെ പെരുങ്കടലാണെന്ന് വൈകാതെ ഇരുവരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. ചിത്രത്തില്‍ കാണുന്ന ചില്ലു മതില്‍ പതുക്കെ പതുക്കെ ഒരു കടലായി രൂപാന്തരപ്പെടുന്നത് ആ ഫോട്ടോഗ്രാഫിനു മുന്നിൽ ഏറെ നേരം നിന്നപ്പോൾ ഞാനനുഭവിച്ചു. ഇന്ന് ഇതൊരു പഴങ്കഥയായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. പക്ഷെ ഇത്തരത്തിലുള്ള നിരവധി പഴങ്കഥകളില്‍ നിന്നേ പ്രവാസത്തിന്റെ ചരിത്രത്തെ ഒരാൾക്ക് യഥാര്‍ഥത്തില്‍ കണ്ടെടുക്കാന്‍ കഴിയൂ. ലക്ഷക്കണക്കിന് പ്രവാസികളുണ്ടായിട്ടും ശാഹിദുല്‍ ആലമിനെപ്പോലെ പ്രവാസികളെ പകര്‍ത്തിയ ഒരു ഫോട്ടോഗ്രാഫർ കേരളത്തില്‍ ഉണ്ടാകാതെ പോയത് എന്തു കൊണ്ടായിരിക്കും
പ്രവഹിക്കുന്ന പ്രവഹിക്കു കത്തുകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ചെറുകഥ ‘ഈസ’ കോവിഡ് കാലത്ത് ഗള്‍ഫില്‍ മരിച്ച ഒരാളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഈസ നാട്ടിൽ പുനർജനിക്കുന്നതാണ് കഥയിലെ ഫാന്റസി. ഈ കഥ രാജു നരിപ്പറ്റ നാടകമാക്കി. മനു ജോസിന്റെ നേതൃത്വത്തിലുള്ള മുളന്തുരുത്തിയിലുള്ള ‘ആല’യാണ് നാടകം രംഗത്തവതരിപ്പിച്ചത്. ഫോട്ടോഗ്രാഫർ എ.ജെ.ജോജി എടുത്ത നാടകത്തിന്റെ ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്കു തോന്നിയത് ഗള്‍ഫിലേക്കും അവിടെ നിന്നും നാട്ടിലേക്കും ഒഴുകിയ കത്തുകളുടെ പ്രവാഹം ക്യാമറാക്കണ്ണ് പിടിച്ചെടുത്തതാണ്. (നാടകത്തിലും ഏറ്റവും പ്രധാന രംഗമായി എനിക്കു തോന്നിയതും ഇതു തന്നെ). ഈസയുടെ ഗള്‍ഫിലെ വാടക മുറിയിലേക്ക്, ഭാര്യയുടെ, മക്കളുടെ, മാതാപിതാക്കളുടെ, സഹോദരങ്ങളുടെ കത്തുകള്‍ പ്രവഹിക്കുന്നു. അതൊരു കുടുംബത്തിന്റെ കത്തല്ല, കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങളില്‍ നിന്നുമൊഴുകിയ കത്തുകളാണ്. ഈസയുടെ മറുപടിക്കത്തും അയാളുടെ മാത്രമല്ല, ഒരിക്കല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കൊഴുകിയ ലക്ഷക്കണക്കിന് കത്തുകളെ പ്രതിനിധീകരിക്കുന്നതാണ്. നാടകത്തില്‍ ഒരേ സമയം പലരും കത്തുകള്‍ വായിക്കുന്നതാണ് രംഗത്തവതരിപ്പിക്കുന്നത്. ജോജിയുടെ നിശ്ചല ചിത്രങ്ങള്‍ ഇപ്പോള്‍ ഒരു ഫ്ളെയറിലെ പോലെ കാണുകയാണെങ്കില്‍ ആ കത്തുകള്‍ പ്രവാസ ചരിത്രത്തിന്റെ നിരവധി തുടിക്കുന്ന നിമിഷങ്ങള്‍ പങ്കു വയ്‌ക്കുന്നു. ഇതും ഇന്ന് നോക്കുമ്പോള്‍ ഒരു പഴങ്കഥയാണ്. ഇന്നാരും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയക്കുന്നില്ല. പക്ഷെ, ആ പഴങ്കഥ പിരിച്ചെഴുതിയാല്‍ മാത്രമേ നമ്മുടെ പ്രവാസ ചരിത്രം കണ്ടെത്താനാകൂ.
പാസ്‌പോർട്ടും വിടവാങ്ങലും കത്തുകളും അടങ്ങുന്ന പ്രവാസ ചരിത്രത്തിലേക്ക് ആഴത്തിലേക്ക് നോക്കാന്‍ ഇത്തരം സൃഷ്‌ടികൾ നമ്മെ തീര്‍ച്ചയായും സഹായിക്കുന്നു. റെമിറ്റന്‍സിന്റെ കണക്കുകള്‍ മാത്രമല്ല പ്രവാസം. അതിലെ മനുഷ്യാനുഭവങ്ങളുടെ ഒരു ശതമാനം പോലും ഇന്നും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പ്രവാസം പ്രമേയമാകുന്ന ഒരു മ്യൂസിയം വരുമ്പോള്‍ ഇത്തരം എക്‌സിബിറ്റുകൾ അവിടെ സ്ഥാനം പിടിക്കണമെന്ന് ആശിക്കുന്നു. ഇത്തരത്തിലുള്ള അടയാളപ്പെടുത്തലുകള്‍ക്കാണ് പ്രവാസത്തിന്റെ യഥാര്‍ഥ അര്‍ഥം പങ്കുവയ്ക്കാന്‍ കഴിയുക.