മരവും പ്രവാസി മനുഷ്യനും പ്രവാസി

ആര്‍ പ്രസന്നൻ

റസിഡന്റ് എഡിറ്റര്‍, മലയാള മനോരമ, ന്യൂഡല്‍ഹി

സാമ്രാജ്യങ്ങളുടെ ശവപ്പറമ്പാണ് ഡൽഹിയെന്ന് പറയാറുണ്ട്. മരിച്ചവരുടെ ആത്മാക്കളും ശവപ്പറമ്പിലുണ്ടാവണമല്ലൊ. ഉണ്ടെന്ന് ഡൽഹി എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ അനുഭവം മാത്രം ഇവിടെ വിവരിക്കാം. ചരിത്രത്തില്‍ അല്‍പം കൗതുകമുണ്ടായിരുന്ന ഞാന്‍ സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയാണ് 1990-ല്‍ ഡല്‍ഹിയിലെത്തിയത്. വായിച്ചിട്ടുള്ള ചരിത്ര സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ പോയിക്കാണുന്നത് ആദ്യം ലഭിച്ച അവധി ദിവസങ്ങളില്‍ തന്നെ തുടങ്ങി. അങ്ങനെയൊരു ഞായറാഴ് മോട്ടോർ ബൈക്കുമായി പുറപ്പെട്ട എനിക്ക് നോര്‍ത്ത് ഡല്‍ഹിയിലെവിടെയോ വഴിതെറ്റി. ഗൂഗിള്‍ മാപ്പ് ഇല്ലാത്ത കാലം. കൈയില്‍ കടലാസ് മാപ്പ് പോലുമില്ല. എങ്ങോട്ടെന്നു വെച്ചാണ് വഴി ചോദിക്കുക? എനിക്കാണെങ്കില്‍ വഴി ചോദിക്കാന്‍ പോലുമുള്ള ഹിന്ദി വശവുമില്ല. ഒരു ചായക്കാരന്റെ മുില്‍ ബൈക്ക് നിര്‍ത്തി. ചായവാങ്ങിക്കുടിച്ച് സിഗരറ്റും കത്തിച്ച് ആലോചന തുടങ്ങി. അപ്പോഴതാ കുറച്ചകലെ ഒരു ബോര്‍ഡ് – നിക്കൾസൺ റോഡ്. പേര് കേട്ടിട്ടുണ്ടല്ലോ. ഇംഗ്ലിഷില്‍ പറഞ്ഞാല്‍, It rang a b-ell.

ചായയുടെയും സിഗരറ്റിന്റെയും ചൂടില്‍ ചരിത്രം ഓര്‍മ്മയില്‍ തെളിഞ്ഞു. ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ വിളിക്കുന്ന 1857-ലെ സ്വാതന്ത്ര്യ സമരകാലത്ത് വിപ്ലവകാരികളില്‍ നിന്ന് നഗരം തിരിച്ചു പിടിക്കാന്‍ പഞ്ചാബില്‍ നിന്നെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിന്റെ കമാന്‍ഡര്‍ ഒരു ബ്രിഗേഡിയര്‍ ജോൺ നിക്കൾസൺ ആയിരുന്നു. നഗരത്തിന്റെ വടക്കെ കവാടമായ കശ്‌മീരി ഗേറ്റ് തകര്‍ത്ത് നഗരത്തിലേക്ക് സൈന്യവുമായി പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ കവാടത്തിനു മുകളില്‍ നിന്നിരുന്ന ഒരു ശത്രു സൈനികന്‍ അദ്ദേഹത്തെ വെടിവെച്ചുവീഴ്ത്തി. വൈദ്യ സഹായം നിരസിച്ച്, വീണിടത്തു തന്നെ ചോരയൊലിപ്പിച്ച് കിടന്നു കൊണ്ട് സൈനികര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയ നിക്കൾസൺ ഒടുവില്‍ അവിടെത്തന്നെ അന്ത്യശ്വാസം വലിച്ചു.

റോഡില്‍ കുറച്ചു മുന്നിലേക്കു നീങ്ങിയപ്പോള്‍, നിക്കൾസണിന്റെ കല്ലറ കൂടി കണ്ടു. കശ്‌മീരി ഗേറ്റിന് വടക്കെവിടെയോ ആണ് ഞാന്‍ നിൽക്കുന്നതെന്ന് അപ്പോള്‍ ഉറപ്പായി. കശ്‌മീരി ഗേറ്റിനു മുകളില്‍ നിന്നുള്ള വെടിയേറ്റാണല്ലോ നിക്കൾസൺ വീണത്. അപ്പോള്‍ തെക്കോട്ട് പോയാല്‍ കശ്‌മീരി ഗേറ്റ് എത്തണമല്ലൊ. നേരെ തെക്കോട്ട് വിട്ടു. കശ്‌മീരി കശ്മീരി ഗേറ്റ് എത്തി. ഇനിയും തെക്കോട്ട് പോയാൽ റെഡ് ഫോർട്ട് – ഞാന്‍ ഊഹിച്ചു. അവിടെ നിന്ന് ദരിയാഗഞ്ച് വഴി തെക്കോട്ടു പോയാൽ പഴയ മഥുരാ റോഡെത്തുമെന്ന് 1857-ലെ മറ്റു സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ഊഹിച്ചു. ദരിയാഗഞ്ചിന് തെക്ക് എവിടെയോ ആണല്ലൊ, ഒടുവിലത്തെ മൂഗള്‍ രാജാവ് ബഹദൂര്‍ഷാ സഫറിന്റെ മക്കളെ വില്യം ഹോഡ്സ വെടിവെച്ചു വിഴ്ത്തിയ ഖൂനി ദര്‍വാസ. അവിടെ നിന്നുള്ള റോഡ് ഇന്നത്തെ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗ്. എന്തിനധികം പറയണം? 133 കൊല്ലം മുമ്പ് മൺമറഞ്ഞു പോയവർ അന്ന് എന്നെ വഴിതെറ്റാതെ വീട്ടിലെത്തിച്ചു. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍!

സായാഹ്നങ്ങളിലെ ബൗദ്ധിക സദസ്സുകള്‍

ചരിത്രാനുഭവം മാതമല്ല ഡല്‍ഹി; സാംസ്‌കാരികാനുഭവവും ബൗദ്ധികാനുഭവവുമാണ്. ഭരതനാട്യവും മണിപ്പൂരി നൃത്തവും കൊറിയന്‍ ഡാന്‍സും, ഓസ്‌ട്രിയൻ ബാലെയും ഇവിടെ കാണാം. മിക്കയിടങ്ങളിലും പ്രവേശനം സൗജന്യം. ഒന്നും ചെയ്യാനില്ലാത്ത ഒരു സായാഹ്നത്തില്‍ ഒന്നന്വേഷിച്ചാൽ എവിടെയെങ്കിലും നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു വിഷയത്തില്‍ ഒരു ചര്‍ച്ചയോ സെമിനാറോ കാണും – അമര്‍ത്യ സെിന്റെ സാമ്പത്തിക ശാസ്ത്രം മുതല്‍ യുക്രെയിനിലെ യുദ്ധവും  വിവാന്‍ സുന്ദരത്തിന്റെ കലയും വരെ ഇവിടെ എവിടെയെങ്കിലും എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. മുന്‍ കാബിനറ്റ് സെക്രട്ടറി മുതല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഇക്കൊല്ലം അഡ്‌മിഷൻ നേടിയ മലയാളിപ്പയ്യന്‍ വരെയുണ്ടാവും കേട്ടിരിക്കാനും വാദപ്രതിവാദം. ഇത്രമാത്രം ബൗദ്ധിക വ്യായാമം നടക്കുന്ന മറ്റേതു നഗരമുണ്ട്? ആര്‍ക്കും പോയിരുന്ന് വെറുതെ കേട്ടിട്ടു പോരാം, അല്ലെങ്കില്‍ തോന്നിയത് പറഞ്ഞിട്ട് ഇറങ്ങിപ്പോരാം. ലൈബ്രറികള്‍ ഡസന്‍ കണക്കിന്, മ്യൂസിയങ്ങളോ-നാഷണല്‍ മ്യൂസിയം മുതല്‍ ടോയ്‌ലറ്റ് മ്യൂസിയം വരെ. പിന്നെ മലയാളത്തിലെ എത്രയോ മുൻ നിര സാഹിത്യകാരന്മാര്‍ക്ക് ഡല്‍ഹി പ്രചോദനവും പോറ്റമ്മയുമായിട്ടുണ്ട്. കൊല്‍ക്കത്തക്കോ, മുംബെക്കോ, ചെന്നൈക്കോ അത്രയും അവകാശപ്പെടാനാവുമോ?

ലക്ഷക്കണക്കിന് വാഹനങ്ങളും കോടിക്കണക്കിന് ജനങ്ങളുടെ വിശപ്പുമാറ്റുന്ന പഞ്ചാബിലെ ഗോതമ്പു പാടങ്ങളും ഊതി വിടുന്ന പുക മൂടിയ വായുവല്ലേ ഇവിടെയുള്ളത്? അതെ, അതും ഞങ്ങള്‍ ഡല്‍ഹിക്കാര്‍ വലിച്ചെടുക്കും, കൂടുതല്‍ കാർബൺ ഡയോക്സൈഡ് ചേര്‍ത്ത് പുറത്തേക്ക് ഊതും. പക്ഷേ തിരിച്ചു ചോദിക്കട്ടെ, ഹൃദയ ഭാഗത്ത് വിശാലമായ പച്ചക്കാട് നിലനിർത്തുന്ന നഗരം വേറെയേതുണ്ട്? മുംബൈയിലോ ചെന്നൈയിലോ ബംഗളുരുവിലോ തിരുവനന്തപുരത്തോ ഉണ്ടോ അങ്ങനെയൊന്ന്. വടക്ക് സിവില്‍ ലൈന്‍സ് മുതല്‍ തെക്ക് കൂത്തബ് പ്രദേശം വരെ നീണ്ടു കിടക്കുന്ന ഡല്‍ഹിയുടെ ശ്വാസകോശമെന്നു വിളിക്കുന്ന റിഡ്‌ജിനെക്കുറിച്ചാണ് പറയുന്നത്. ഇതെല്ലാം ഉള്ളിടത്തോളം കാലം ഡല്‍ഹിയും ഡല്‍ഹിയുടെ ആത്മ സുഹൃത്തുക്കളായ, ഞങ്ങള്‍ പലരും, നേരത്തെ പറഞ്ഞ പരേതാത്മാക്കളും ഇവിടെയുണ്ടാവും – ഡല്‍ഹിയിലെ പതിനായിരങ്ങളെ കൊന്നൊടുക്കിയ തിമൂറോ നാദിര്‍ഷായോ വന്നാലും, ലക്ഷക്കണക്കിന് ടൺ കാർബൺ മോണോക്സൈഡ് വന്നു നിറഞ്ഞാലും.

ഡല്‍ഹിയില്‍ ഏറ്റവും സുന്ദരമായതെന്തെന്ന് ചോദിച്ചാല്‍ ഇതൊന്നുമല്ല ഞാന്‍ കാട്ടത്തരിക. പകരം, വിഷുവിന് രണ്ടാഴ്‌ച കഴിഞ്ഞ് ഇവിടെ പൂക്കുന്ന കൊന്നമരങ്ങളെയാണ്. നഗരത്തെ മുഴുവൻ സ്വർണ്ണം കൊണ്ടു മൂടി നിൽക്കുന്ന ഡല്‍ഹിയുടെ സ്വന്തം കൊന്നകൾ. കൂട്ടത്തിൽ പറയട്ടെ, അവയും നമ്മേപ്പോലെ പ്രവാസി തന്നെ.കൊന്നയല്ല ഡല്‍ഹിയില്‍ ഇന്ന് കാണുന്ന മിക്ക വന്‍ വൃക്ഷങ്ങളും നമ്മെപ്പോലെ പ്രവാസികളായി എത്തിയവരാണ്. കുറ്റിച്ചെടികള്‍ മാത്രം വളർന്നിരുന്ന ഡല്‍ഹിയില്‍ വെറും രണ്ട് നൂറ്റാണ്ടു മുമ്പാണ് റിഡ്‌ജിലെ കാടുകള്‍ നട്ടു പിടിപ്പിച്ചു തുടങ്ങിയത്. ഒരു നൂറ്റാണ്ട് മുമ്പ് രാജധാനിയായ ന്യൂഡല്‍ഹിയിലെ വീതിയേറിയ നഗര വീഥികളുടെ വശങ്ങളിലും മരത്തൈകള്‍ വളര്‍ത്തി; അവയില്‍ മിക്കതും ഇപ്പോള്‍ വന്‍ മരങ്ങളാണ്.

ചുരുക്കം ഇത്രമാത്രം: ഡല്‍ഹിയില്‍ പ്രവാസികളെയുള്ളു – ഇവിടുത്തെ മരങ്ങളും ആത്മാക്കളും ഞാനുമുള്‍പ്പെടെ.

Spread the love