മുംബൈ മലയാളി യാന്ത്രികതയില്‍ തുടരുന്ന ജീവിതം

മോഹന്‍ കാക്കനാടന്‍

ഗെയ്‌റ്റ‌്വെ ലിറ്റ് ഫെസ്റ്റിന്റെ ഡയറക്‌ടർ, മുംബൈ മുതിര്‍ മാധ്യമപ്രവര്‍ത്തകന്‍

പ്രവാസത്തിന്റെ നാള്‍ വഴികളില്‍ മദിരാശിയോ കല്‍ക്കത്തയോ ഡല്‍ഹിയോ പോലെ തന്നെ മലയാളിക്ക് ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് മുംബൈ. രാജ്യത്തിന്റെ വ്യാവസായിക സിരാകേന്ദ്രമായതുകൊണ്ട് എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്ക് മുംബൈ താവളമായി; ചെറുകിട ബിസിനസ്സുകളും ടൈപ്പ് റൈറ്റിങ്ങും മറ്റനവധി ജോലികളുമായി തുടങ്ങിയ ആ കുടിയേറ്റം എഴുപതുകളായപ്പോഴേക്കും കേരളത്തിന്റെ ഓരോ പഞ്ചായത്തിലെയും ഒരാളെങ്കിലും മുംബൈക്കാരനാവുന്ന തരത്തിലേക്ക് മാറി. വി. കെ. കൃഷ്‌ണമേനോൺ 1952-ല്‍ വടക്കന്‍ മുംബൈയില്‍ കോൺഗ്രസ്സ് സ്ഥാനാര്‍ഥിയായതോടെ കേരളത്തിനു പുറത്ത് ആദ്യമായി ഒരു മലയാളി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പ്രദേശം എന്ന പെരുമകൂടി നഗരത്തിന് കൈ വന്നു. പക്ഷെ, പ്രാദേശിക വാദത്തിന്റെ തിക്താനുഭവങ്ങളും മുംബൈയിലെ ആദ്യകാല മലയാളികള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

രാജ്യത്തെ സമ്പദ് ഘടനയുടെ സിരാകേന്ദ്രം എന്ന വിശേഷണത്തില്‍ നഗരം തുടരുമ്പോഴും മലയാളിയുടെ ജോലി തേടിയുള്ള മുംബൈയിലേക്കുള്ള വരവ് അടുത്ത കാലങ്ങളില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നഗരം വികസിച്ചതോടെ വന്‍കിട കെട്ടിട നിർമ്മാതാക്കൾ നഗരത്തിലെ തുണിമില്ലുകള്‍ ഏറ്റെടുത്ത് 90-100 നിലകളുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണി തീര്‍ത്തപ്പോള്‍ ദക്ഷിണ മുംബൈ മൊത്തത്തില്‍ കോടീശ്വരന്മാരുടെ മാത്രമായി. നേരത്തെ നഗരത്തില്‍ സ്ഥിര താമസമാക്കിയിരുന്ന മലയാളികള്‍ മാത്രമല്ല, സാധാരണക്കാരായ മറ്റു ഭാഷക്കാര്‍ കൂടി മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് മാറിത്താമസം തുടങ്ങി. പത്തന്‍പതു വര്‍ഷം മുന്‍പ് മാട്ടുംഗയും കിംങ്‌സ് സർക്കിളുമൊക്കെയായിരുന്നു മലയാളികളുടെ താമസ കേന്ദ്രങ്ങളായിരുന്നതെങ്കിൽ ഇപ്പോൾ ഡോംബിവ്‌ലിയും കല്യാണും നവി മുംബൈയും മീരാറോഡും വസായിയുമൊക്കെയാണ് അവര്‍ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങള്‍.

മലയാളി സമാജങ്ങള്‍

ജീവിതത്തിന്റെ തിരക്കില്‍ മലയാളിയും ഒഴുകി നീങ്ങി. മുന്‍ തലമുറ ആരംഭിച്ച മലയാളി സമാജങ്ങളാണ് മലയാളികളെ കൂട്ടിയിണക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. പൂര്‍വികര്‍ വീടുവീടാന്തരം കയറിയിറങ്ങി പിരിച്ചെടുത്ത കാശു കൊണ്ടാണ് പല സമാജങ്ങളും കെട്ടിടങ്ങൾ പണിതുയര്‍ത്തിയത്. എന്നാൽ, ഒരു കാലത്ത് ശബ്‌ദമുഖരിതമായിരുന്ന മിക്ക സമാജം ഹാളുകളും ഇപ്പോള്‍ നിര്‍ജീവങ്ങളാണ്. ആസ്‌തി വര്‍ധിച്ചതോടെ സമാജങ്ങളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു; ജോലിത്തിരക്കും സമയക്കുറവും മൂലം നാടകങ്ങളും ഡാന്‍സ് ക്‌ളാസുകളും ഇല്ലാതായി. അംഗങ്ങള്‍ പോലും വരാതായതോടെ പ്രമുഖമായ പല സമാജം കെട്ടിടങ്ങളും ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിടുന്നു. മറ്റു ചിലതാവട്ടെ, മറിച്ചു വിൽക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ്. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള ചുരുക്കം ചില കൂട്ടായ്‌മകൾ മാത്രം അക്ഷര സന്ധ്യയും കാവ്യ സദസ്സുകളുമായി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു.

മലയാളിയുടെ പുതിയ തലമുറ സമാജം പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്. മലയാളം പഠിക്കാനുള്ള മടി തന്നെയാണ് പ്രധാന കാരണം. നഗര ജീവിതത്തില്‍ മലയാളം ആവശ്യമില്ലെന്ന യാഥാര്‍ഥ്യം അവര്‍ പൂർണമായും മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിന്റെ സംസ്‌കാരവും ഈ തലമുറക്ക് വേണ്ടെന്നായിക്കഴിഞ്ഞു. പക്ഷെ മുംബൈ മലയാളിക്ക് മലയാള ഭാഷ അന്യമായിക്കൊണ്ടിരിക്കയാണ്. മലയാളം പറയുന്നതും വായിക്കുന്നതും അന്തസ്സിന് ചേർന്നതല്ലെന്ന ധാരണ വെച്ചു പുലർത്തുന്ന മുംബൈ മലയാളികള്‍ ധാരാളമുണ്ട്. കേരള സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മലയാളം മിഷനും മലയാളം ഭാഷാപ്രചാരണ സംഘവും നഗരത്തിലെമ്പാടും ഭാഷാ ക്‌ളാസുകള്‍ നടത്താറുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം മാത്രമേ അതില്‍ ചേർന്ന് പഠിക്കാന്‍ ഉത്സാഹം കാണിക്കാറുള്ളു എന്നതാണ് വാസ്‌തവം.

മലയാളി ഇന്ന് മുംബൈക്കാരനായി മാറിക്കഴിഞ്ഞു. അവധിക്കാലത്ത് പോയി വരാന്‍ മാത്രം പറ്റിയ ഒരു സ്ഥലമാണ് പലര്‍ക്കും കേരളം. അതുകൊണ്ടുതന്നെ മലയാളിയുടെ നഗര ജീവിതം യാന്ത്രികമായി തുടരുന്നു.

Spread the love