അതിജീവനത്തിന്റെ ആടു ജീവിതം
ബ്ലെസി / രമ്യ എ.റ്റി
? വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌ന സാക്ഷാത്‌കാരമാണല്ലോ ആടുജീവിതം സിനിമ. എന്തു കൊണ്ടാണ് പ്രവാസ ജീവിതത്തെ ആസ്‌പദമാക്കി ഒരു സിനിമ ഒരുക്കണമെന്ന് തോന്നിയത്?
പ്രവാസ ജീവിതത്തെ ബന്ധപ്പെടുത്തി മാത്രമല്ല, ലോക സിനിമയിലും മലയാള സിനിമയിലും ഇന്ത്യയുടെ ചരിത്രം, സ്വാതന്ത്ര്യ സമരം അതിന്റെ ചുറ്റുപാടുകള്‍, സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷമുള്ള ഇന്ത്യ, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം, ഭൂപരിഷ്‌കരണം ഇങ്ങനെ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയ ഒരു ജനതയെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള ആവിഷ്‌കാരങ്ങള്‍ അധികമൊന്നും സാഹിത്യത്തിലും സിനിമയിലും ഉണ്ടായിട്ടില്ല. അതുപോലെ അപൂര്‍വം ചില സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇത്രയധികം പ്രവാസികളുള്ള നമ്മുടെ ഭൂമികയില്‍ നിന്നും പ്രവാസികളുടെ ജീവിതം പ്രമേയമാക്കിയുള്ള രചനകളും സിനിമകളും സംഭവിക്കുന്നില്ല എന്ന് പറയേണ്ടി വരും. അങ്ങനെയൊരു ചിന്തയില്‍ നിന്നുമാണ് നോവലിന്റെ ദൃശ്യ സാധ്യതയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളികള്‍ വളരെയധികം വായിച്ച പുസ്‌തകമായ ബെന്യാമിന്റെ ആടുജീവിത്തെ സിനിമയാക്കാം എന്ന തോന്നലുണ്ടായത്.
? നോവലിനെ സിനിമയാക്കിയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകൾ?
ഇത്രയധികം വായിക്കപ്പെട്ട നോവൽ എന്ന് പറയുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ ഒരുപാട് ബിംബങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ടാകും. പുസ്‌തകം അതേ രൂപത്തില്‍ സിനിമയാക്കുന്നതല്ല, യഥാര്‍ഥത്തിലുള്ള ഫിലിം മേക്കിങ്ങ് എന്ന വ്യക്തമായ ധാരണയോടു കൂടിയാണ് ആടുജീവിതത്തെ സമീപിച്ചത്. എങ്കിലും വായനക്കാരന്റെ മനസ്സിലുള്ള ബിംബങ്ങള്‍ക്കൊപ്പമോ അതില്‍ ഉപരിയായിട്ടുള്ളതോ ആയ ദൃശ്യാനുഭവം നല്‍കിയാല്‍ മാത്രമേ സിനിമ സ്വീകരിക്കപ്പെടുകയുള്ളു. അതിനായുള്ള ശ്രമമാണ് ആടുജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരത്തിലൂടെ നടത്തിയത്.
? മരുഭൂമിയിലെ കഷ്‌ടപ്പാടുകളും അതിജീവനവും നോവലില്‍ വിശദമായി പറയുന്നുണ്ട്. അതിനെ പരിമിതമായ സമയത്തിനുള്ളില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത് എത്രമാത്രം ബുദ്ധിമുട്ടുള്ളതായിരുന്നു?
പുസ്‌തകത്തിലെ അതേ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ നാലോ അഞ്ചോ സിനിമകള്‍ ചെയ്യേണ്ടതായി വരും. സാഹിത്യത്തെ സംബന്ധിച്ച് വാക്കുകളുടെ മനോഹാരിതയിലൂടെയും ഭാവനയിലൂടെയുമാണ് വായനക്കാരനുമായി സംവദിക്കുന്നത്. വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തന്നെയാണ് എഡിറ്റിങ്ങ് നടക്കുന്നത്. പക്ഷേ സിനിമ കാഴ്‌ചയിലൂടെയാണ് പ്രേക്ഷകരുടെ ഉള്ളിലേക്ക് പതിയുന്നത്. യാഥാര്‍ഥ്യവുമായി ചേർന്നു നിൽക്കുന്ന രീതിയിലാണ് സിനിമ ആളുകള്‍ക്ക് അനുഭവവദ്യമാകുന്നത്. വായനക്കാരന്റെ ഇഷ്‌ടത്തിന് അനുസരിച്ച് ഒരു പുസ്‌തകം വായിച്ചു തീര്‍ക്കാം. പക്ഷേ സിനിമയ്ക്കിടയില്‍ ഒരു ഇടവേള മാത്രമാണ് ഉള്ളത്. ഓരോ സീനും കൃത്യമായി ലിങ്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കാഴ്‌ചയ്‌ക്ക് തുടര്‍ച്ച ലഭിക്കാതെ വരും. മരുഭൂമിയിലെ രംഗങ്ങള്‍ നോവല്‍ പറഞ്ഞു വെച്ചതിനേക്കാള്‍ കൂടുതല്‍ സിനിമയില്‍ ചെയ്‌തിട്ടുണ്ട്. വൈകാരികമായ തുടര്‍ച്ചയിലൂടെ കഥ പറയുകയെന്നത് സിനിമയുടെ മാജിക്കാണ്. അതിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ജോര്‍ദാനിലെ വെല്ലുവിളികള്‍
?ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് കോവിഡ് സമയത്തും ആടുജീവിതം പൂര്‍ത്തിയാക്കിയത്. ജോര്‍ദാനിലെ ചിത്രീകരണ അനുഭവം എങ്ങനെയായിരുന്നു?
ലോകമെമ്പാടുമുള്ള ജനത മഹാമാരിയെ ആശങ്കയോടെ നേരിടുന്ന സമയത്താണ് 2020 മാര്‍ച്ചില്‍ ജോര്‍ദാനില്‍ അകപ്പെടുന്നത്. താമസിക്കുന്ന സ്ഥലത്ത് ആദ്യം അഞ്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ഇന്ത്യയില്‍ നിന്നും മറ്റു ഭാഗത്തു നിന്നുമെല്ലാം ആളുകള്‍ എത്തുന്നത്. സിനിമയുടെ ടീം താമസിച്ചിരുന്നത് ഒരുപാട് വിദേശികള്‍ ഉണ്ടായിരുന്ന റിസോർട്ടിലാണ്. കൊറോണയുടെ വാര്‍ത്തകള്‍ വന്നതോടു കൂടി ചുറ്റുമുളള ആളുകള്‍ ഒഴിഞ്ഞു പോയതോടെ ഞങ്ങള്‍ മാത്രമായി. ബന്ദും ഹര്‍ത്താലുമൊക്കെ അനുഭവിക്കുന്ന മലയാളികള്‍ക്ക് ഒന്നോ രണ്ടോ ദിവസം ഒറ്റപ്പെട്ടു പോകുന്നത് അത്ര പ്രശ്‌നമുള്ളതല്ലല്ലോ എന്ന ചിന്തയാണ് ആദ്യം വന്നത്. പക്ഷേ എത്രകാലം എന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലേക്ക് അനിശ്ചിതമായി നീണ്ടപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലായത്. മരുഭൂമിയില്‍ ഒറ്റപ്പെടുമ്പോഴുള്ള ബുദ്ധിമുട്ടുകളും എന്താണെന്നുള്ളത് മനസ്സിലായി തുടങ്ങി. ആദ്യ പ്രശ്‌നം വെള്ളത്തിന്റെ ലഭ്യത ആയിരുന്നു. ഇത്രയും ആളുകള്‍ക്ക് ഏത് രീതിയില്‍ വെള്ളം സ്റ്റോക്ക് ചെയ്യാം എന്നതൊക്കെ ആ സമയത്ത് വെല്ലുവിളി തന്നെയായിരുന്നു. രണ്ടാമത്തെ പ്രശ്‌നം ഭക്ഷണമാണ്. ജോര്‍ദാനിലെ വാദി റം പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണ്. ധാരാളം റിസോർട്ടുകൾ ഉള്ള സ്ഥലം കൂടിയാണിത്. അവിടെ നിന്നും ആളുകള്‍ ഒഴിഞ്ഞപ്പോള്‍ ശേഖരിച്ചുവെച്ചിരുന്ന ഭക്ഷണം എടുക്കുവാന്‍ സാധിച്ചു എന്നത് സഹായകരമായി. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ജോര്‍ദാനിലെ മാനേജ്‌മെന്റ് ശ്രദ്ധിച്ചു എന്നത് നന്ദിയോടെ ഓർക്കുന്നു. വാര്‍ത്തകള്‍ അറിയാന്‍ മൊബൈല്‍ മാത്രമായിരുന്നു മാര്‍ഗം. അറിയുന്ന വാര്‍ത്തകളെല്ലാം ആളുകള്‍ നാട്ടിൽ ചുറ്റും നടക്കുന്ന മരണത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്‌ക്കുന്നതായിരുന്നു. തികച്ചും യുദ്ധ സമാനമായ അന്തരീക്ഷത്തെയാണ് മുഖാമുഖം കണ്ടത്. ഈ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നതായിരുന്നു അടുത്ത ചിന്ത. ജോര്‍ദാനില്‍ കോവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നില്ല എന്നത് ഞങ്ങള്‍ക്കും കുടുംബത്തിനും ആശ്വാസകരമായിരുന്നു. ഒരു ഗ്രൂപ്പിനെ നയിക്കുന്ന ആളെന്ന രീതിയില്‍ ഓരോരുത്തരെയും എങ്ങനെ ആശ്വസിപ്പിക്കാം എന്നാണ് പിന്നീട് ചിന്തിച്ചത്. ഒരുമിച്ച് ചേർന്നുള്ള കളികളും ഡാന്‍സും പാട്ടുമൊക്കെ ഒരു പരിധിവരെ ആ അവസ്ഥയെ മറി കടക്കാന്‍ സഹായിച്ചു.
? ജോര്‍ദാനില്‍ അകപ്പെട്ട സമയത്ത് പ്രവാസി മലയാളികളുടെ സഹകരണം എങ്ങനെയായിരുന്നു?
ആ സമയത്ത് നാട്ടിൽ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി ആളുകള്‍ ബന്ധപ്പെടുകയും ഞങ്ങളുടെ സംരക്ഷണത്തിനു വേണ്ട നടപടികള്‍ കൈകൊള്ളുകയും ചെയ്‌തിരുന്നു. പ്രവാസ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോൾ സ്ന്തംവ നിലനില്‍പ്പിനെ കുറിച്ച് കൃത്യമായി ബോധ്യവും മറ്റൊരാളെ സഹായിക്കാനുള്ള മനസ്സും ഉണ്ടാകും. ആഴ്‌ചയിലൊരിക്കൽ തിരുവനന്തപുരം സ്വദേശിയായ ജോര്‍ദാനിലുള്ള പ്രവാസി വ്യവസായി ഞങ്ങള്‍ക്കായി കൊണ്ടു വരുന്ന കേരളത്തിന്റെ തനതു രീതിയില്‍ തയ്യാറാക്കിയ ഭക്ഷണത്തിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. 80 പേരോളം വരുന്ന സംഘത്തിന് യാതൊരു മടിയും കൂടാതെ അദ്ദേഹം ഭക്ഷണം എത്തിക്കുമായിരുന്നു. ജോര്‍ദാനിലെ പിടിച്ചുനില്‍പ്പിന് ഇതൊക്കെ സഹായകമായി.
? വിദേശ താരങ്ങള്‍ സിനിമയില്‍ മര്‍മ്മ പ്രധാനമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാഷയുടെയും പ്രദേശത്തിന്റെയും അതിര്‍ വരമ്പുകള്‍ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിൽ പ്രയാസം സൃഷ്‌ടിച്ചോ?
നോവലില്‍ ഇബ്രഹാം ഖാദിരിയും അറബാബുമെല്ലാം നജീബുമായി സംവദിക്കുന്നത് മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് വായനക്കാരനെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമല്ല. പക്ഷേ സിനിമയില്‍ വരുമ്പോള്‍ കഥാപാത്രങ്ങളെല്ലാം അവരുടേതായ ഭാഷയിലേക്കു മാറുകയാണ്. ഈ ആശയ വിനിമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് തിരക്കഥ ചെയ്‌തപ്പോൾ ബുദ്ധിമുട്ടായി തോന്നിയത്. സിനിമയില്‍ സബ്‌ടൈറ്റില്‍സ് അധികം ഉപയോഗിച്ചിട്ടില്ല. സിനിമയുടെ തുടക്കത്തില്‍ അറബി സംസാരിക്കുന്ന ഭാഗങ്ങളില്‍ ബോധപൂര്‍വ്വം തന്നെ സബ്‌ടൈറ്റില്‍സ് ഒഴിവാക്കി. മുഖ്യകഥാപാത്രം (നജീബ്) വളരെ സാധാരണക്കാരനാണ്. സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ ഇവര്‍ പറയുന്ന ഭാഷ നജീബിന് മനസ്സിലാകാത്തതു പോലെ തന്നെ പ്രേക്ഷകനും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടണം. അങ്ങനെയൊരു സൈക്കോളജി സിനിമയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന വിദേശ താരങ്ങളെല്ലാം അറബും ഇംഗ്ലീഷും അറിയാവുന്നവരും അറിയപ്പെടുന്ന കലാകാരന്‍മാരും ആയതിനാല്‍ തന്നെ അവര്‍ക്ക് സിനിമയ്ക്ക് ആവശ്യമുളളത് നല്‍കുവാന്‍ പ്രയാസം ഉണ്ടായിരുന്നില്ല.
? സിനിമ ചെയ്യുതിന് മുന്‍പ് നജീബുമായി സംസാരിച്ചുണ്ടാകുമല്ലോ? നോവലിനപ്പുറം പ്രവാസ ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ അദ്ദേഹത്തിന് പങ്കുവയ്ക്കാന്‍ സാധിച്ചിരുന്നോ?
സിനിമ ചെയ്യുന്നതിന് മുന്‍പ് ഒരു പ്രാവശ്യം മാത്രമാണ് നജീബുമായി സംസാരിച്ചത്. ആ സമയത്ത് നജീബ് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. ഞാന്‍ അവിടെ ചെന്നപ്പോൾ മുതല്‍ കരയുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുപാട് കാര്യങ്ങളില്‍ നോവലിലെ നജീബില്‍ നിന്നും വ്യത്യാസമുണ്ട്. നജീബും സൈനുവുമായുള്ള ബന്ധം, കൂട്ടുകാരും നാടുമായിട്ടുള്ള ബന്ധം ഇതൊന്നും നോവലില്‍ അത്ര ആഴത്തില്‍ പറയുന്നില്ല.
കാഴ്‌ചയും ആടു ജീവിതവും
? താങ്കളുടെ ആദ്യ സിനിമയായ കാഴ്‌ചയും ഒരര്‍ഥത്തില്‍ പ്രവാസത്തിന്റെ കഥ തന്നെയല്ലേ പറയുന്നത്? ഈ രണ്ടു സിനിമകളേയും ബന്ധപ്പെടുത്താനാകുമോ?
പ്രവാസിയാകാന്‍ വിദേശത്ത് താമസിക്കണമെന്നില്ല. നമ്മുടെ സ്വന്തം അസ്‌തിത്വത്തിൽ നിന്നും സ്വന്തം മണ്ണില്‍ നിന്നും മാറി മറ്റൊരു സ്ഥലത്ത് നില നില്‍പ്പിനു വേണ്ടി നടത്തുന്ന ശ്രമമുണ്ട്. അതാണ് പലപ്പോഴും പ്രവാസികളെ സംബന്ധിച്ച് ജീവിത വിജയമായി മാറുന്നത്. സ്വന്തം ഇടവും കുടുംബവും നഷ്‌ടപ്പെട്ട് ഒരു കൊച്ചുകുട്ടി മറ്റൊരു നാട്ടിൽ എത്തുമ്പോള്‍ എങ്ങനെയാണ് ഒരു സാധാരണ നാട്ടിൻപുറത്തുകാരനും സമൂഹവും അവനെ സ്വീകരിക്കുന്നത് എന്നാണ് കാഴ്‌ച സിനിമയുടെ പശ്ചാത്തലം. സ്‌നേഹ ബന്ധങ്ങളെ അതിരുകള്‍ക്കപ്പുറം കാണാനും ജീവിതം കൂടുതല്‍ അര്‍ഥമുള്ളതാക്കാനും ഒരുപാട് വിദ്യാഭ്യാസവും പണവും വേണ്ട, വിശാലമായ മനസ്സുണ്ടായാല്‍ മതി എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമയാണ് കാഴ്‌ച.
? നോവലുകള്‍ സിനിമ ആക്കുമ്പോള്‍ വായനയുടെ സുഖം ലഭിക്കാറില്ല എന്നൊരു അഭിപ്രായം ഉണ്ട്. അതിനോട് യോജിക്കുന്നുണ്ടോ?
കാഴ്‌ചയേയും വായനയേയും രണ്ടു തലത്തിലാണ് കാണേണ്ടത്. ലോക ക്ലാസിക്കുകളായ സൃഷ്‌ടികൾ പോലും അതേപടി പകര്‍ത്തുമ്പോള്‍ അത് പരാജയമാകാറുണ്ട്. മലയാളികളുടെ മനസില്‍ ഇടംപിടിച്ച പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമ ഉദകപ്പോള എന്ന പുസ്‌തകത്തിലെ ഒരു ചെറിയ ഭാഗമാണ്. അങ്ങനെ എത്ര നല്ല സിനിമകള്‍ മലയാളത്തില്‍ വേറെയും സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. പുസ്‌തകം അതേ രീതിയില്‍ പകർത്തുന്നതിലൂടെ കാഴ്‌ചക്കാർക്ക് പുതിയ ഒരു അനുഭവം ലഭിക്കുന്നില്ല. ചലച്ചിത്രകാരന് ഒരു വലിയ സ്വാതന്ത്ര്യമുണ്ട്, അതിന്റെ വിശാലതയില്‍ നിന്ന് സിനിമ ചെയ്‌തില്ലെങ്കിൽ പിന്നെ ഒരു ഫിലിം മേക്കറിന്റെ ആവശ്യമില്ലല്ലോ. ഓരോരുത്തരും വ്യത്യസ്‌ത രീതിയിലാണ് വായനയെ സമീപിക്കുന്നത്. വായിക്കാന്‍ എടുക്കുന്ന സ്ഥലവും സാഹചര്യവുമെല്ലാം വ്യത്യാസപ്പെടും. പക്ഷേ സിനിമ എല്ലാവരും ഒരേ ഇടത്തിരുന്നാണ് ആസ്വദിക്കുന്നത്. നമ്മള്‍ കേൾക്കുന്ന ശബ്‌ദവും സംഗീതവും എല്ലാം ഒന്നാണ്. ആ ഒരിടത്തിലേക്ക് പല വിഭാഗത്തിലുള്ള പ്രേക്ഷകരെ ഒന്നിച്ചെത്തിക്കുക എന്നതാണ് സിനിമയുടെ മാന്ത്രികത.
? ചലച്ചിത്ര സാങ്കേതിക വിദ്യയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സിനിമയില്‍ എന്തു സ്വാധീനമാണ് ഉണ്ടാക്കുന്നത്?
സാങ്കേതിക വിദ്യയില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ലോക സിനിമയെ പുതിയ തലമുറയോട് കൂടുതല്‍ അടുപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. നല്ല ശബ്‌ദവും കാഴ്‌ചാനുഭവും ഒരുക്കാന്‍ ടെക്‌നോളജിക്ക് സാധിക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ എങ്ങനെ ഉപയോഗിക്കാം എന്നിടത്താണ് കാര്യം. ഡിജിറ്റല്‍ വിപ്ലവം വരുത്തിയ മാറ്റം സിനിമയില്‍ മാത്രമല്ല, ബന്ധങ്ങളിലും, രാഷ്ട്രീയത്തിലും, കാഴ്‌ചപ്പാടിലും തുടങ്ങി സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ഈ മാറ്റത്തെ പ്രായോഗിക തലത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നിടത്താണ് ടെക്‌നോളജിയുടെ വിജയവും പരാജയവും.
? പ്രവാസികള്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയെക്കുറിച്ചുള്ള അഭിപ്രായം കൂടി പങ്കിടാമോ?
കേരളത്തിന്റെ വ്യത്യസ്‌ത മേഖലകളില്‍ പുരോഗതി കൈവരിക്കുവാന്‍ പ്രവാസികളുടെ അധ്വാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേൾക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഒരു വേദി ഇപ്പോഴാണ് ഉണ്ടായത് എന്നതും ഒരു യാഥാര്‍ഥ്യമാണ്. പോരായ്‌മകൾ പരിഹരിച്ച് പുതിയ കാഴ്‌ചപ്പാടുകളിലേക്കും മാറ്റങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കുമെല്ലാം എത്തുവാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായതു കൂടിയാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക കേരള സഭയെ നോക്കി കാണേണ്ടത്. പ്രവാസത്തില്‍ അനുഭവിക്കുന്നത് വേദനകളും ദുഃഖങ്ങളും പ്രയാസങ്ങളും മാത്രമല്ല മറിച്ച് വിവിധ രംഗങ്ങളില്‍ മികവിനു വേണ്ടിയുള്ള പ്രതീക്ഷയും പോരാട്ടവും കൂടിയാണ്. സ്വന്തം നാടിന്റെ സ്വത്വം സൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലോക കേരള സഭ വഴി നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന ഒരാളെന്ന നിലയില്‍ ലോക കേരള സഭയ്ക്ക് ആശംസകള്‍ നേരുന്നു. പ്രവാസികളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന വേദിയാകട്ടെ നാലാം ലോക കേരള സഭ എന്ന് പ്രത്യാശിക്കുന്നു.