കുടിയേറ്റത്തിന്റെ കാണാപ്പുറങ്ങള്‍
അശ്വതി റെബേക്ക അശോക്, ഡോ. അശ്വിന്‍ ജി എസ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിന്റെ കണക്ക് പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും യു കെയിലേക്കാണ് കുടിയേറിയതെന്ന് വ്യക്തമാകും. കൂട്ടത്തോടെയുള്ള വിദ്യാര്‍ഥികളുടെ ഇത്തരം കുടിയേറ്റ പ്രവണതയെക്കുറിച്ച് പലവിധ ആശങ്കകളുണ്ടെങ്കിലും, അത് നിഷേധാത്മകമായ ഒന്നായി കാണുന്നത് ശരിയല്ല. കേരളത്തില്‍ നിന്നുള്ള കുടിയേറ്റ വിദ്യാര്‍ഥികളുടെ കൂട്ടം ഒരേ സ്വഭാവത്തിലുള്ളതല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ ഓരോരുത്തരുടെയും ലക്ഷ്യവും തെരഞ്ഞെടുക്കുന്ന കോഴ്‌സുകളും വിദേശ രാജ്യങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളും വ്യത്യസ്‌തമാണ്. കേരളത്തില്‍ നിന്നും യു കെ യിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം:
അക്കാദമിക അവസരങ്ങള്‍ തേടിയുള്ള കുടിയേറ്റം
മികച്ച അക്കാദമിക അവസരങ്ങളും സമ്പര്‍ക്കവും തേടി കുടിയേറിയ വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. കൂടുതല്‍ മെച്ചപ്പെട്ട അക്കാദമിക അന്തരീക്ഷമാണ് അവര്‍ വിദേശ സര്‍വകലാശാലകളില്‍ തേടുന്നത്. സ്‌കോളര്‍ഷിപ്പുകളില്‍ നിന്ന് പ്രയോജനം നേടുകയും അതുവഴി നാട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യുന്നു. പിഎച്ച്ഡി വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നത്. മികച്ച ഗുണ നിലവാരവും കീര്‍ത്തിയുമുള്ള വിദേശ സര്‍വകലാശാലകളിലെ ഈ വിദ്യാര്‍ഥികള്‍ക്ക് യു കെയിലെ തൊഴില്‍ വിപണിയില്‍ നല്ല ശമ്പളമുള്ള ജോലികള്‍ നേടാനുള്ള മികച്ച അവസരം ലഭിച്ചേക്കാം.
ഈ ഗ്രൂപ്പിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ വിവിധ കാരണങ്ങളാല്‍ കേരളത്തിലേക്ക് മടങ്ങേണ്ടെന്നും തീരുമാനിച്ചേക്കാം. അക്കാദമിക് തൊഴില്‍ അവസരങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍, വ്യാവസായിക തൊഴിലിന്റെ വ്യാപ്‌തി, കരിയര്‍ ഓപ്ഷനുകള്‍, സാംസ്‌കാരിക ഘടകങ്ങള്‍ ഇവയൊക്കെ കാരണമാകാം. അതിനാല്‍ ഈ വിഭാഗത്തെ കേരളത്തില്‍ നിലനിർത്തുന്നതും നമ്മുടെ അക്കാദമിക മേഖലയിലേക്ക് മടങ്ങി വരാന്‍ പ്രേരിപ്പിക്കുന്നതും വെല്ലുവിളിയാണ്. അവരുടെ പരിചയ സമ്പത്ത് കേരള കേന്ദ്രിതമായ നയങ്ങള്‍ രൂപവൽക്കരിക്കുന്നതിനും സംസ്ഥാനത്തിന്റെ അക്കാദമിക് ഗുണ നിലവാരം വർധിപ്പിക്കുന്നതിനും പരിഗണിക്കാവുന്നതാണ്.
1. വിദ്യാര്‍ഥികളില്‍ പലരും, പ്രത്യേകിച്ച് സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവർ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി ഗവേഷണം നടത്തുകയോ പിഎച്ച്ഡി നേടുകയോ ചെയ്യുന്നവരാണ്. എന്നാലും അത്തരം വിദ്യാര്‍ഥികളുടെ ശരിയായ ഡേറ്റാബേസ് ഇല്ലാത്തതിനാല്‍, കേരളത്തിന്റെ വികസന വീക്ഷണങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഈ ഗവേഷണ ഫലങ്ങളില്‍ പലതും ശ്രദ്ധിക്കപ്പെടാതെയോ ഉപയോഗിക്കപ്പെടാതെയോ പോകുന്നു. അതിനാല്‍ കേരളത്തിന് പുറത്തുള്ള വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഗവേഷണ മേഖലയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ഡേറ്റാബേസ് സ്ഥാപിക്കേണ്ടത് പ്രധാനമാണ്.
2. കേരളത്തിന്റെ അക്കാദമിക, വികസന നയങ്ങളില്‍ സംഭാവന നല്‍കാന്‍ താൽപര്യമുള്ള ഒരു സംഘം വിദ്യാര്‍ഥികളുണ്ട്. അത്തരം വിദ്യാര്‍ഥികളെ നില നിര്‍ത്താനും കേരളത്തിന്റെ പ്രത്യേക വിഷയങ്ങളില്‍ ഗവേഷണം നടത്താനും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം. കേരളത്തില്‍ പോസ്റ്റ്-ഡോക്‌ടറൽ അവസരങ്ങള്‍ ക്ഷണിക്കുന്നതിന് പുറമേ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറ്റെവിടെയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഹ്രസ്വകാല ഗവേഷണ ഗ്രാന്റുകള്‍ നൽകുന്നുണ്ടോ എന്നും പരിശോധിക്കാവുന്നതാണ്. കേരളത്തിന്റെ അക്കാദമിക മേഖലയെ മെച്ചപ്പെടുത്തുന്നതിനും നമുക്ക് പ്രത്യേകമായ നയങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ സഹായിക്കുന്നതിനും പുറമേ, ഇത്തരം ഗവേഷണ ശ്രമങ്ങള്‍ കേരളത്തിന്റെ അതുല്യമായ വികസന പാത ചൂണ്ടിക്കാട്ടുന്ന അന്താരാഷ്ട്ര ജേണല്‍ പ്രസിദ്ധീകരണങ്ങള്‍ക്കും ഗുണകരമാകും.
3. ഒരു മെന്റര്‍ഷിപ്പ് സംവിധാനം നടപ്പിലാക്കുകയും ഈ വിദ്യാര്‍ഥികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നത് സഹകരണവും വിവര വിനിമയവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. അന്താരാഷ്ട്ര അക്കാദമിക രംഗത്തെ നിലവിലെ മാറ്റങ്ങളെക്കുറിച്ചും ഓരോ വിഭാഗത്തിലെയും രീതി ശാസ്ത്രപരമായ മുന്നേറ്റങ്ങളെക്കുറിച്ചും കേരളത്തിന്റെ അക്കാദമിക മേഖലയെ പുതുക്കാന്‍ ഈ സമീപനം സഹായിക്കും.
സ്ഥിര താമസം ലക്ഷ്യമിട്ടുള്ള കുടിയേറ്റം
യു കെയിലേക്ക് കുടിയേറുന്നതിനും സ്ഥിരതാമസമാക്കുന്നതിനുമുള്ള ഒരു മാര്‍ഗമായി വിസ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളും തൊഴിലാളികളും തമ്മിലുളള ഒരു ഇടനില വിഭാഗത്തെയാണ് ഈ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നത്. കൂടുതല്‍ സ്വതന്ത്ര അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള ആഗ്രഹം, മെച്ചപ്പെട്ട വരുമാനം, സാംസ്‌കാരിക ഘടകങ്ങള്‍ എന്നിവയാണ് അവരുടെ കുടിയേറ്റത്തിന്റെ പ്രേരക ശക്തി. ഒരു വര്‍ഷത്തെ മാസ്റ്റര്‍ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമേ, സമീപ വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സുകളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ വിഭാഗത്തില്‍ നിന്ന് വ്യത്യസ്‌തമായി, യുകെയില്‍ സ്ഥിര താമസമാക്കാനുള്ള ഉദ്ദേശ്യത്തോടെ കുടിയേറിയ ഈ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസപരമോ സാമ്പത്തികമായോ മെച്ചപ്പെട്ട അവസ്ഥയില്‍ നിന്നല്ല വരുന്നത്. ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം താഴ്‌ന്ന, ഇടത്തരം-താഴ്‌ന്ന, അല്ലെങ്കില്‍ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ട്യൂഷന്‍ ഫീസ് കണ്ടെത്തുന്നതിനും യു കെയിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കുന്നതിനുമായി പലപ്പോഴും വായ്‌പകളോ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ പണയപ്പെടുത്തിയോ ആണ് ഇവര്‍ കുടിയേറുന്നത്.
പെരുകുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍
ഈ അവസരം മുതലെടുത്ത്, യു കെയിലെ വിവിധ സര്‍വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി സ്വകാര്യ ഏജന്‍സികളും കൺസൾട്ടൻസികളും കേരളത്തില്‍ പെരുകി തുടങ്ങി. വിവിധ സര്‍വകലാശാലകളുമായുള്ള അഫിലിയേഷനുകളും കമ്മിഷന്‍ ഘടനകളും അടിസ്ഥാനമാക്കിയുള്ള ഇത്തരം ഏജന്‍സികള്‍ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളിലും കോഴ്‌സുകളിലുമായിരിക്കും പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് അഡ്‌മിഷനെടുക്കേണ്ടി വരുന്നത്. യു കെയില്‍ എത്തിച്ചേരുക എന്ന പ്രാഥമിക ലക്ഷ്യം കണക്കിലെടുക്കുമ്പോള്‍, അവര്‍ ചേരുന്ന സര്‍വകലാശാലകളുടെയും കോഴ്‌സുകളുടെയും ഗുണ നിലവാരത്തിനെ കുറിച്ചോ റാങ്കിങ്ങിനെക്കുറിച്ചോ വേണ്ടത്ര ശ്രദ്ധ വിദ്യാര്‍ഥികളും നല്‍കാറില്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥി കുടിയേറ്റക്കാര്‍ അവരുടെ കരിയറിനെ കാര്യമായി സഹായിക്കാതിരുന്ന കോഴ്‌സുകളിലേക്കാണ് എത്തിപ്പെട്ടത്.
യു കെയിലെ അവരുടെ ജീവിതച്ചെലവ് കണ്ടെത്തുന്നതിനും വായ്‌പകൾ തിരിച്ചടയ്‌ക്കുന്നതിനുമായി ഈ വിദ്യാര്‍ഥികള്‍ പാർട് ടൈം ജോലികളില്‍ ഏർപ്പെടുന്നു. കെയര്‍ ഹോമുകള്‍, വെയര്‍ ഹൗസുകള്‍ അല്ലെങ്കില്‍ കടകളിലും മറ്റുമാണ് സാധാരണയായി ഇവരുടെ പാർട് ടൈം ജോലികള്‍. പലപ്പോഴും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ വിദ്യാഭ്യാസത്തെ അവഗണിച്ച് തൊഴിലിന് കൂടുതല്‍ മുന്‍ഗണന നൽകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു.
ഈ വിഭാഗത്തിന്റെ വര്‍ധിച്ചു വരുന്ന കടന്നു കയറ്റം, യു കെയില്‍ പാർട് ടൈം തൊഴിലവസരങ്ങള്‍ കുറയുന്നതിനും വര്‍ധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടാനും വായ്‌പകൾ തിരിച്ചടയ്ക്കാനും ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള യു കെ ഗവൺമെന്റിന്റെ പദ്ധതി വിദ്യാര്‍ഥികളെ കൂടുതല്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിനും സര്‍വകലാശാലകളുടെ നിരീക്ഷണം വർധിപ്പിക്കുന്നതിനും കുടിയേറ്റക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയ്‌ക്കുന്നതിനും ഇടയാക്കുന്നു. തൊഴില്‍ വീസ ലഭിക്കുന്നതിനോ കോഴ്‌സുകൾ പൂർത്തിയാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകൾ കാരണം നിരവധി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങുന്നത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കും. യൂണിവേഴ്‌സിറ്റി ഫീസിനും മൈഗ്രേഷന്‍ ചിലവുകള്‍ക്കും വേണ്ടി കടമെടുത്ത വായ്‌പാതുക തിരിച്ചടക്കാന്‍ കഴിയാത്തത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും.
വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി കുടിയേറ്റത്തിന്റെ തുടക്കത്തിലും യു കെയില്‍ എത്തിയതിനു ശേഷവും തുടരുന്ന തട്ടിപ്പുകൾക്ക് ഇരയാകലാണ്. വിദ്യാര്‍ഥികളുടെ എടുത്തുചാട്ടവും അവബോധമില്ലായ്‌മയും ഏജന്റുമാര്‍ മുതലെടുക്കുന്നതിലൂടെ വീസ നേടുന്നതിനും യു കെയില്‍ തുടരുന്നതിനുമായി അവര്‍ക്ക് പലപ്പോഴും നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നുവെന്നാണ് സമീപകാല പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.
യു.കെയിലെ പോർട്‌സ്‌മൗത്ത് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിഭാഗം ഗവേഷകയാണ് അശ്വതി റെബേക്ക അശോക്.
കോഴിക്കോട് എന്‍ഐടിയില്‍ ഗണിതശാസ്ത്രം അഡ്-ഹോക് ഫാക്കല്‍റ്റിയാണ് ഡോ. അശ്വിന്‍ ജി.എസ്